Connect with us

Video Stories

മദ്യ വ്യാപനം തിരിച്ചുവരുന്നു

Published

on

ടൂറിസത്തിന്റെ കണക്കില്‍ചാരി സംസ്ഥാനത്ത് വീണ്ടും മദ്യമൊഴുക്കിനുള്ള തീവ്ര ശ്രമത്തിലാണിപ്പോള്‍ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ദീര്‍ഘദൃഷ്ട്യായുള്ള മദ്യ നയത്തെ തകര്‍ത്ത് തരിപ്പണമാക്കി പുതിയ മദ്യനയം പ്രഖ്യാപിക്കാനുള്ള ശ്രമമാണ് അണിയറയില്‍ നടന്നുവരുന്നതെന്നാണ് കഴിഞ്ഞ ദിവസം എക്്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനുള്ളതെങ്കില്‍, മദ്യക്കൂത്തിന് കളമൊരുക്കുന്ന തീരുമാനമാണ് ഇന്നലെ നടന്ന മന്ത്രിസഭായോഗത്തിലുണ്ടായിരിക്കുന്നത്. മദ്യശാലകള്‍ക്ക് തദ്ദേശ സ്ഥാപനത്തിന്റെ അനുമതി പത്രം (എന്‍.ഒ.സി) വേണമെന്ന നിയമം ഭേദഗതി ചെയ്യാനാണ് മന്ത്രിസഭാതീരുമാനം. ഫലത്തില്‍ കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് നിലനിന്ന മദ്യമൊഴുക്കിനാണ് കമ്യൂണിസ്റ്റു സര്‍ക്കാര്‍ കളമൊരുക്കുന്നത്.
2015 മാര്‍ച്ച് 31ന് 731 ബാറുകളാണ് സംസ്ഥാനത്ത് യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിയത്. 2014ലെയും 2015ലെയും ഗാന്ധി ജയന്തി ദിനത്തില്‍ പത്തു ശതമാനം വീതം വില്‍പന ശാലകളും പൂട്ടുകയുണ്ടായി. 68 ബിവറിജസ് ഔട്‌ലെറ്റുകളും പത്ത് കസ്യൂമര്‍ഫെഡ് ഔട്‌ലെറ്റുകളുമാണ് രണ്ടു വര്‍ഷം കൊണ്ട് മുന്‍ സര്‍ക്കാര്‍ പൂട്ടിയത്. പഞ്ച നക്ഷത്ര ഹോട്ടലുകളിലൊഴികെ ഇവിടങ്ങള്‍ ബിയര്‍-വൈന്‍ പാര്‍ലറുകളാക്കി മാറ്റുകയായിരുന്നു. ഇതിനെ അട്ടിമറിച്ചുകൊണ്ടാണ് 2016 ഒക്ടോബര്‍ രണ്ടിന് പത്തു ശതമാനം ഔട്‌ലെറ്റുകള്‍ ഇനിമുതല്‍ പൂട്ടില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് പുതിയ മദ്യനയം പ്രഖ്യാപിക്കേണ്ടിയിരുന്നതെങ്കിലും മലപ്പുറം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നീട്ടിവെക്കുകയായിരുന്നു. ജൂണ്‍ മുപ്പതിന് പുതിയ നയം പ്രഖ്യാപിക്കുമ്പോള്‍ അത് മദ്യക്കുത്തൊഴുക്കിനുള്ള ലൈസന്‍സായി മാറുമെന്ന സൂചനകളാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് വരുന്നത്. യു.ഡി.എഫിന്റെ ശ്രമഫലമായി സംസ്ഥാനത്തെ നൂറുകണക്കിന് വിദേശ മദ്യശാലകള്‍ പൂട്ടിയതിനെതുടര്‍ന്ന് സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത സമാധാനാന്തരീക്ഷത്തിലേക്ക് മാറിക്കൊണ്ടിരിക്കെയാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ മദ്യനയം മാറ്റുമെന്ന തീരുമാനം ഭംഗ്യന്തരേണ സൂചിപ്പിച്ചത്. തലങ്ങും വിലങ്ങും മന്ത്രിമാരും ഭരണകക്ഷി നേതാക്കളും മദ്യശാലകള്‍ തുറക്കുന്നതിനെക്കുറിച്ച് പ്രസംഗിച്ചു നടന്നപ്പോള്‍ തന്നെ കള്ളന്‍ കപ്പലിലുണ്ടെന്ന തോന്നല്‍ ജനങ്ങളില്‍ ഉളവാകുകയുണ്ടായി. എന്നാല്‍ വലിയൊരു ശതമാനം ആളുകള്‍ മദ്യ വിപത്തിനെതിരെ നിലയുറപ്പിക്കുകയും കുടുംബിനികളും മദ്യ വിരുദ്ധ പ്രവര്‍ത്തകരും യു.ഡി.എഫ് നയത്തെ പ്രശംസിച്ച് രംഗത്തുവരികയും ചെയ്തതോടെ സര്‍ക്കാര്‍ തല്‍ക്കാലം തലയൂരി. പിന്നീട് മാര്‍ച്ച് 31ന് ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പിറകോട്ടേക്ക് മാറ്റണമെന്ന സുപ്രീംകോടതി വിധി കൂടി വന്നതോടെ ഇടതുപക്ഷത്തിന്റെ മോഹങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി കിട്ടുകയായിരുന്നു. ഇതിനെ സംസ്ഥാന പാതകളെ ജില്ലാ പാതകളാക്കി പേരു മാറ്റി അട്ടിമറിച്ചു. എന്നാല്‍ ഇന്നലെ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ബാറുടമകളുടെ ഹരജി പരിഗണിച്ചുകൊണ്ട് നടത്തിയ വിധി പ്രസ്താവം ഇടതുപക്ഷത്തിനും ബാറുടമകള്‍ക്കും ആഹ്ലാദം പരത്തിയിരിക്കയാണ്.
സംസ്ഥാനത്തെ രണ്ട് പ്രധാന ദേശീയ പാതകളെ ഡീനോട്ടിഫൈ ചെയ്തുകൊണ്ട് 2014ല്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചുവെന്നാണ് ബാറുടമകള്‍ തങ്ങളുടെ താല്‍പര്യത്തിന് വേണ്ടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യം പരിശോധിച്ച ഹൈക്കോടതി ബാറുടമകളുടെ വാദം ശരിയെന്ന് കണ്ടെത്തിയിരിക്കയാണ്. കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയുള്ള ദേശീയപാതയും തിരുവനന്തപുരം-ചേര്‍ത്തല ദേശീയ പാതയുമാണ് മാനദണ്ഡം പാലിച്ചില്ലെന്ന കാരണത്താല്‍ കേന്ദ്ര സര്‍ക്കാര്‍ ഡീനോട്ടിഫൈ ചെയ്തിരുന്നതായി പറയുന്നത്. ഇത് ശരിയെങ്കില്‍ ഈ രണ്ടു പ്രധാന പാതകളുടെ അരികുകളിലുള്ള മദ്യശാലകള്‍ തുറക്കേണ്ടിവരും. വിധിക്കെതിരെ അപ്പീല്‍ പോകുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. കേരളീയ സമൂഹം പരക്കെ ശ്ലാഘിച്ച മദ്യ നയത്തെയാണ് ഇതോടെ ഇടതുപക്ഷക്കാര്‍ ചേര്‍ന്ന് ഞെക്കിക്കൊല്ലുന്നത്. മദ്യ ശാലകള്‍ ദേശീയ പാതയില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ അകലേക്ക് മാറ്റുന്ന നടപടിക്കിടെ ബഹുജനങ്ങളില്‍ നിന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്താനും മദ്യശാലകള്‍ എവിടെയും യഥേഷ്ടം തുറക്കാനുമുള്ള അനുമതിയാണ് എന്‍.ഒ.സി വ്യവസ്ഥ റദ്ദാക്കലിലൂടെ ഇടതു പക്ഷം ലക്ഷ്യമിട്ടതെന്ന് സുവ്യക്തം.
കേന്ദ്ര സര്‍ക്കാരിന്റെ കഴിഞ്ഞയാഴ്ചയിലെ കശാപ്പു നിരോധന വ്യവസ്ഥകളെ എതിര്‍ത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നടത്തിയ മന്ത്രിസഭാവിശദീകരണത്തില്‍, കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ നിലവാരത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതു കേട്ടു. ഇതിനു കാരണം മലയാളിയുടെ ഭക്ഷണ ശീലം കൊണ്ടുമാത്രമല്ല, മധ്യവര്‍ഗക്കാരുടെ താരതമ്യേന കുറഞ്ഞ മദ്യപാന ശീലം കൊണ്ടു കൂടിയാണ്. സമൂഹത്തിലെ താഴേക്കിടയില്‍ കിടക്കുന്നവരാണ് മദ്യത്തിനുവേണ്ടി നിത്യകൂലി പോലും ചെലവഴിച്ചും കുടുംബത്തെ പട്ടിണിക്കിട്ടും ആരോഗ്യം തകര്‍ത്തുകൊണ്ടിരിക്കുന്നത്. ഇതിന് തടയിടാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള മദ്യനയത്തെ അട്ടിമറിക്കുന്ന മുഖ്യമന്ത്രിയും സര്‍ക്കാരും സത്യത്തില്‍ ആരെയാണ് സംരക്ഷിക്കാന്‍ നോക്കുന്നത്. പൂട്ടിയ ബാറുടമകള്‍ക്കുവേണ്ടി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് വക്കാലത്തുമായി ഇറങ്ങിയവരാണ് ഇടതുപക്ഷം. സുപ്രീംകോടതിയുടെ വിധിയനുസരിച്ച്് ബാറുകള്‍ തുറക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ പഞ്ചായത്തീരാജ് വ്യവസ്ഥയിലെ എന്‍.ഒ.സി വ്യവസ്ഥ അട്ടിമറിക്കാന്‍ നോക്കുന്നത്.
ബീഹാര്‍, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ മദ്യ നിരോധനം കൊണ്ട് ഗുണമല്ലാതെ ദോഷമൊന്നും സംഭവിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയത് മുഖ്യമന്ത്രി നിതീഷ്‌കുമാറാണ്. റോഡപകടങ്ങളുടെയും കുടുംബ വഴക്കുകളുടെയും കുറ്റകൃത്യങ്ങളുടെയും എണ്ണത്തില്‍ കുറവുവന്നതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുകയുണ്ടായി. എന്നിട്ടും രാജ്യത്തെ സാക്ഷര തലസ്ഥാനമായ കേരളത്തിന് മദ്യനിരോധനം പോയിട്ട് നിയന്ത്രണം പോലും നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്ന് വരുന്നത് ജനങ്ങളേക്കാള്‍ മുതലാളിമാരെയാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്നതിന്റെ തെളിവാണ്. മദ്യ നിരോധനമല്ല, മദ്യവര്‍ജനമാണ് തങ്ങളുടെ നയമെന്ന് പറയുന്നവര്‍ എവിടെയാണ് അതിനായി ബോധവത്കരണം നടത്തിയിട്ടുള്ളത്. തികഞ്ഞ ഇരട്ടത്താപ്പാണ് ഇടതുപക്ഷത്തിനും സി.പി.എമ്മിനും ഇക്കാര്യത്തിലുള്ളതെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. വിനോദ സഞ്ചാരികളുടെ പേരില്‍ നടത്തുന്ന ഇപ്പോഴത്തെ മദ്യവ്യാപനം കേരളത്തെ പിറകോട്ടുനയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനെതിരെ അതിശക്തമായ സമരമുന്നേറ്റങ്ങളാണ് വിവിധ കോണുകളില്‍ നിന്നായി ഉയര്‍ന്നുവരേണ്ടത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending