Connect with us

Video Stories

സെമി ഫൈനലിലേക്ക്

Published

on

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടെ രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മധ്യപ്രദേശിലും മിസോറാമിലും രാജസ്ഥാനിലും തെലുങ്കാനയിലും ഒറ്റഘട്ടമായും ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടമായുമാണ് വോട്ടെടുപ്പ്. ഡിസംബര്‍ 11ന് ഫലപ്രഖ്യാപനവും നടക്കും. അഞ്ച് സംസ്ഥാനങ്ങളിലും തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. എല്ലാ മണ്ഡലങ്ങളിലും സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക ബൂത്ത് സജ്ജീകരിക്കും. കര്‍ണാടകയിലെ ബെല്ലാരി, മാണ്ഡ്യ, ഷിമോഗ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രാമനഗര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നവംബര്‍ മൂന്നിന് നടക്കുന്നുണ്ട്.
മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും നിലവില്‍ ബിജെപി യുടെ കീഴിലാണ്. തെലുങ്കാനയില്‍ ടി.ആര്‍.എസും മിസോറാമില്‍ കോണ്‍ഗ്രസും അധികാരത്തിലിരിക്കുന്നു. അധികാരത്തിലേറിയ ശേഷം ഏറ്റവും പ്രതിരോധത്തില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് 2019ലെ പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. റഫാല്‍ വിവാദം, ഇന്ധന വില വര്‍ദ്ധന, രൂപയുടെ മൂല്യത്തകര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്കുമുമ്പില്‍ മറുപടിയില്ലാതെ നില്‍ക്കുമ്പോള്‍ പാര്‍ട്ടി ഭരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ് ഗഡിലും ശക്തമായ ഭരണ വിരുദ്ധ വികാരവും നിലനില്‍ക്കുന്നുണ്ട്.
കര്‍ഷക ആത്മഹത്യയും ബി.ജെ.പിയിലെ അസ്വാരസ്യവും രാജസ്ഥാനില്‍ പാര്‍ട്ടിയെ കനത്ത പ്രതിരോധത്തില്‍ നിര്‍ത്തിയിരിക്കുകയാണ്. വിളകള്‍ക്ക് മികച്ച വില ലഭിക്കാതായതും സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ നയം സ്വീകരിച്ചതും കാര്‍ഷിക മേഖലയുടെ നട്ടെല്ല് ഒടിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് 150 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ട് സര്‍ക്കാര്‍ ജീവനക്കാരും ഇവിടെ സമരത്തിലാണ്. ഇതിനു പുറമെ ബി.ജെ.പി ദേശീയ നേതൃത്വവും ഭരണനേതൃത്വവും തമ്മിലുള്ള അസ്വാരസ്യം സംസ്ഥാനത്ത് പരസ്യമാണ്. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വളരെ അപൂര്‍വ്വമായേ ഇരുവരും വേദി പങ്കിടാറുള്ളൂ. രാജസ്ഥാനിലെ രാജ്‌സമന്ദിലെ ചര്‍ഭുജാനാഥില്‍ ഒരു കര്‍ഷക യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഏറ്റവുമൊടുവില്‍ ഇരുവരും വേദി പങ്കിട്ടത്. 2014 ലോകസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും ബി.ജെ.പി.ക്ക് ലഭിച്ച സംസ്ഥാനത്ത് പിന്നീട് നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പിലും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.
ഒന്നരപതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് മധ്യപ്രദേശില്‍ ബി.ജെ.പി നേരിടുന്നത്. 2003 മുതല്‍ മധ്യപ്രദേശില്‍ ബിജെപിയാണ് ഭരിക്കുന്നത്. ആള്‍കൂട്ട ആക്രമണം, പശുവിനെ കടത്തിയെന്നാരോപിച്ചുള്ള കൊലപാതങ്ങളും മര്‍ദ്ദനങ്ങളും, മുസ്‌ലിം വേട്ടയാടല്‍ എന്നിങ്ങനെ നീളുന്നു പാര്‍ട്ടിയുടെ ഭരണ നേട്ടങ്ങള്‍. കഴിഞ്ഞ 15 വര്‍ഷവും ഭരണവിരുദ്ധ വികാരം ഉയര്‍ന്നെങ്കിലും അത് മുതലെടുക്കാന്‍ പ്രതിപക്ഷത്തിന് കഴിയാത്തത് കൊണ്ടാണ് ഛത്തീസ്ഗഡില്‍ ബി.ജെ.പി ഇപ്പോഴും അധികാരത്തിലിരിക്കുന്നത്. നേരിയ വോട്ട് ശതമാനത്തിലാണ് മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിലും അവര്‍ അധികാരത്തിലെത്തിയത്.
എന്നാല്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലും ശക്തമായ പ്രതീക്ഷയാണ് കോണ്‍ഗ്രസ് വെച്ചുപുലര്‍ത്തുന്നത്. കര്‍ഷക ആത്മഹത്യ, റഫാല്‍ ഇടപാട്, നോട്ട് നിരോധനം എന്നിവയാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ ആയുധങ്ങള്‍. നോട്ട് നിരോധനത്താല്‍ ദുരിതം പേറിയ സംസ്ഥാനമാണ് രാജസ്ഥാന്‍ എന്നതും പ്രചാരണത്തിന്റെ ശക്തിക്ക് ആക്കം കൂട്ടുന്നു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിന്റെ ഊര്‍ജസ്വലതയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അശോക് ഘെഹ്‌ലോട്ടിന്റെ പരിചയസമ്പത്തും പാര്‍ട്ടിക്ക് മുതല്‍കൂട്ടാവുന്നുണ്ട്.
മധ്യപ്രദേശില്‍ കര്‍ഷക ആത്മഹത്യയും ബി.ജെ.പിയിലെ അസ്വാരസ്യവും വിജയത്തിലേക്കുള്ള പാത തുറക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ യുവാക്കളുടെ സാന്നിധ്യവും പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പാര്‍ട്ടികള്‍ അരയും കച്ചയും മുറുക്കി രംഗത്തെത്തി കഴിഞ്ഞു. യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള എല്ലാ സാധ്യതകളും പാര്‍ട്ടിയുടെ മുന്നിലുണ്ട്. കഴിഞ്ഞ മൂന്നുതവണയും കപ്പിനും ചുണ്ടിനുമിടയില്‍ വഴുതിപ്പോയ വിജയം ഇത്തവണ കൈപ്പിടിയിലൊതുങ്ങുമെന്ന പ്രതീക്ഷയിലാണ് ഛത്തീസ് ഗഡില്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന മിസോറാമിലും നിലവില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ വെച്ചുപുലര്‍ത്താവുന്ന സാഹചര്യമാണുള്ളത്. 20 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന ഈ വടക്കുകിഴക്കന്‍ സംസ്ഥാനത്ത് 1993 മുതല്‍ ബിജെപി മത്സരിയ്ക്കുന്നുണ്ടെങ്കിലും അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടില്ല. വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള ഏക സംസ്ഥാനം എന്ന നിലക്ക് മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ലക്കും കൂട്ടര്‍ക്കും അധികാരം നഷ്ടപ്പെടുന്നത് ആലോചിക്കാന്‍ പോലും കഴിയില്ല.
തെരഞ്ഞെടുപ്പ് നേരിടാനായി മുഖ്യമന്ത്രിയും ടിആര്‍എസ് നേതാവുമായ ചന്ദ്രശേഖര്‍ റാവു ആഴ്ചകള്‍ക്ക് മുന്‍പെ നിയമസഭ പിരിച്ചു വിട്ട തെലുങ്കാനയില്‍ നിലവിലെ സാഹചര്യങ്ങള്‍ അദ്ദേഹത്തിന് അനുകൂലമല്ല. ബദ്ധവൈരികളായ തെലുങ്കുദേശവുമായി കോണ്‍ഗ്രസ് കൈകോര്‍ക്കാന്‍ തയ്യാറായതോടെ അണികളില്‍ ആവേശം പ്രകടമാണ്. ശക്തനായ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എതിര്‍ പക്ഷത്തില്ല എന്നതായിരുന്നു ടി.ആര്‍.എസിന്റെ പ്രധാന ആരോപണമെങ്കില്‍ ചന്ദ്രശേഖര്‍ റാവുവിനൊപ്പം തെലുങ്കാനക്കായി പോരാടിയ എം.കോദണ്ഡറാമിനെ പ്രതിപക്ഷം രംഗത്തിറങ്ങിയതോടെ ചിത്രം മാറിയിരിക്കുകയാണ്.
കാര്യങ്ങള്‍ ശുഭകരമാണെന്ന വിശ്വാസത്തിനിടയിലും രണ്ടു കാര്യങ്ങള്‍ കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കങ്ങളും തെരഞ്ഞെടുപ്പ് സഖ്യങ്ങളുടെ പരാജയവുമാണത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപന വാര്‍ത്താസമ്മേളനം കമ്മീഷന്‍ മാറ്റിവെച്ചതാണ് കോണ്‍ഗ്രസിന്റെ ആശങ്കക്ക് ആധാരം. 12.30ന് പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനം മൂന്നുമണിയിലേക്ക് മാറ്റിയത് മോദിയുടെ രാജസ്ഥാന്‍ റാലിക്കുവേണ്ടിയാണെന്നാണ് പാര്‍ട്ടിയുടെ ആരോപണം. രാജസ്ഥാനിലെ അജ്മീറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചക്ക് ഒരു മണിക്ക് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനുള്ളതിനാലാണ് പ്രഖ്യാപനം മൂന്ന് മണിയിലേക്ക് മാറ്റിയതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ബി.ജെ.പിയുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് സഖ്യം പ്രഖ്യാപിച്ച ബി.എസ്.പി നിര്‍ണായക ഘട്ടത്തില്‍ പിന്മാറിയിരിക്കുകയാണ്. മധ്യ പ്രദേശില്‍ എസ്.പിയും തനിച്ചു മത്സരിക്കാനുള്ള തീരുമാനത്തിലാണ്. ബി.ജെ.പി യുടെ ശക്തമായ അടിത്തറയും സാമ്പത്തിക പിന്‍ബലവും അധികാര സ്വാധീനവും ശക്തമായ വെല്ലുവിളിയായി തന്നെ നില്‍ക്കുന്നുണ്ട്. എങ്കിലും അനുകൂല സാഹചര്യവും ഭരണ വിരുദ്ധ വികാരവും ഉപതെരഞ്ഞെടുപ്പ് വിജയങ്ങളും രാഹുല്‍ ഗാന്ധിയുടെ വര്‍ധിക്കുന്ന സ്വീകര്യതയും യുവ നേതൃത്വവുമെല്ലാം കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending