Connect with us

Video Stories

മണിയില്ല, സര്‍ക്കാറുമില്ല

Published

on

ബംഗാളില്‍നിന്ന് വാര്‍ത്തകളില്ലാതായിട്ട് വര്‍ഷങ്ങളായി. ഇപ്പോഴിതാ ത്രിപുരയില്‍ നിന്നുള്ള വാര്‍ത്തകളും ഇല്ലാതാകുന്നു. മൂന്നര പതിറ്റാണ്ട് തുടര്‍ച്ചയായി ഭരിക്കാന്‍ അവസരം കിട്ടിയ ബംഗാളിലും രണ്ടര പതിറ്റാണ്ട് നീണ്ട ഭരണം നടന്ന ത്രിപുരയിലും തോറ്റെങ്കില്‍ അഞ്ച് വര്‍ഷത്തിലേറെ ഒരിക്കലും ഭരണാവസരം നല്‍കാത്ത കേരളത്തില്‍ എങ്ങനെ പിടിച്ചുനില്‍ക്കാനാണ്. തുടര്‍ഭരണം കിട്ടുന്നില്ലെന്നതായിരിക്കണം സി.പി.എമ്മിനെ കേരളത്തില്‍ പിടിച്ചുനിര്‍ത്തുന്നുണ്ടാവുക.
ജ്യോതി ദാദയെപ്പോലെയോ ബുദ്ധദേബ് ദാദയെയോ പോലെയായിരുന്നില്ല ലളിത സുന്ദര ജീവിതം നയിച്ചയാളായിരുന്നു മണിക് സര്‍ക്കാര്‍ എന്ന ത്രിപുര മുഖ്യമന്ത്രി. സ്വന്തമായി വീടില്ല. കാറില്ല. സമ്പാദ്യമില്ല. മണിക് സര്‍ക്കാറില്‍ നിന്ന് സര്‍ക്കാര്‍ എടുത്തു മാറ്റുമ്പോള്‍ അദ്ദേഹം താമസം പാര്‍ട്ടി ഓഫീസിലേക്ക് മാറ്റുകയാണ്. ഭാര്യ കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പില്‍ നിന്ന് റിട്ടയര്‍ ചെയ്ത പാഞ്ചാലി ഭട്ടാചാര്യയുമൊത്ത് അഗര്‍ത്തലയിലെ സി.പി.എം ഓഫീസിന്റെ മുകളിലേക്ക് താമസം മാറ്റി. ഏറ്റവും ഒടുവില്‍ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മണിക് സര്‍കാറിന്റെ കൈവശമുള്ളത് 1080 രൂപ മാത്രം. 9720 രൂപ ബാങ്കിലുണ്ട്. മണികിന്റെ അച്ഛന്‍ തയ്യല്‍ക്കാരനും അമ്മ സര്‍ക്കാര്‍ ജീവനക്കാരിയുമായിരുന്നു. അമ്മയില്‍ നിന്ന് ലഭിച്ച 432 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഭൂമിക്ക് 22 ലക്ഷം രൂപയാണ് വില മതിച്ചത്. ഭാര്യക്ക് വിരമിച്ചപ്പോള്‍ ലഭിച്ച 23.5 ലക്ഷം രൂപ സ്ഥിര നിക്ഷേപമായി ബാങ്കിലുള്ളപ്പോള്‍ 20 ഗ്രാം സ്വര്‍ണാഭരണവും കൈയിരിപ്പായി 22015 രൂപയുമുണ്ട്. ദാരിദ്ര്യത്തില്‍ ഇന്ത്യയിലെ ഒന്നാമനാണ് മണിക്ക് സര്‍ക്കാര്‍. രണ്ടാം സ്ഥാനത്തുള്ള മമത ബാനര്‍ജിയുടേത് 30 ലക്ഷം രൂപയാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ ലഭിക്കുന്ന ശമ്പളം പാര്‍ട്ടിക്ക് അപ്പടി നല്‍കുകയും അയ്യായിരം രൂപ നിത്യനിദാനച്ചെലവിന് പാര്‍ട്ടിയില്‍ നിന്ന് സ്വീകരിക്കുകയും ചെയ്യുന്ന മണിക് സര്‍ക്കാറിനെയാണ് ത്രിപുരക്കാര്‍ എടുത്ത് പുറത്തിട്ടത്. ലളിത ജീവിതക്കാരൊന്നുമല്ലെങ്കിലും വിനയവും മാന്യതയും ഏറെയുള്ളവരായിരുന്നിട്ടും ബുദ്ധദേബിനെ ബംഗാള്‍ പുറം തള്ളിയെങ്കില്‍ അവശേഷിക്കുന്നവര്‍ക്ക് കാലം കരുതിവെച്ചതെന്താണാവോ.
കുറെ കാലമായി ബി.ജെ.പിയെ ഒന്ന് ഏറ്റുമുട്ടാന്‍ സി.പി.എം അന്വേഷിച്ച് നടക്കുന്നു. സി.പി.എമ്മുള്ളിടത്ത് ബി.ജെ.പിയില്ല. ബി.ജെ.പിയുള്ളിടത്ത് സി.പി.എമ്മില്ല എന്നതായിരുന്നു അവസ്ഥ. ആദ്യമായി ഇരുവരും മുഖാമുഖം കണ്ടപ്പോള്‍ ഇരുപത്തിയഞ്ചു വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ത്രിപുരദഹനമാണ് നടന്നത്. സി.പി.എമ്മും ജനസംഘവുമെല്ലാം ഒരു ചേരിയില്‍ നിന്ന് കോണ്‍ഗ്രസിനോട് പൊരുതുന്ന 1977ലാണ് ത്രിപുരയില്‍ നൃപന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി സര്‍ക്കാര്‍ വരുന്നത്. 1988ലെ തെരഞ്ഞെടുപ്പിലും തുടര്‍ന്നും തോറ്റ് പത്തു വര്‍ഷം പ്രതിപക്ഷത്തുനിന്ന നൃപന്‍ വീണ്ടും ചക്രവര്‍ത്തിയായത് 1993ല്‍. 98ല്‍ വീണ്ടും മുഖ്യമന്ത്രിയാകാനിരിക്കെയാണ് നൃപന്‍ സഖാവിനെ വാര്‍ധക്യം ചുമത്തി പാര്‍ട്ടി പുറത്താക്കിയതും മണികിനെ സര്‍ക്കാര്‍ പണി ഏല്‍പിച്ചതും. ഏറ്റവും വലിയ റിവിഷനിസ്റ്റെന്നും അഴിമതിക്കാരനെന്നും ജ്യോതിബസുവിനെ വിളിച്ച നൃപന്‍ മരിച്ചത് ചുവപ്പ് പുതച്ചുതന്നെയായിരുന്നു.
എന്തുകൊണ്ട് ത്രിപുരയില്‍ സി.പി.എം തോറ്റുവെന്ന് അറിയാന്‍ ബംഗാളില്‍നിന്ന് തുടങ്ങണം. അവിടെ മമതബാനര്‍ജി വന്നതുകൊണ്ടാണ് ബി.ജെ.പിക്ക് അവസരം ഇല്ലാതെ പോയത്. കോണ്‍ഗ്രസ് ഉദാര ജനാധിപത്യ കക്ഷിയാണ്. സി.പി.എമ്മിനെപ്പോലെ കോര്‍പറേറ്റ് സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളെ തോല്‍പിക്കാന്‍ കോണ്‍ഗ്രസിന് പലപ്പോഴും കഴിഞ്ഞേക്കില്ല. മുപ്പത്തിയഞ്ച് വര്‍ഷം ബംഗാളില്‍ കോണ്‍ഗ്രസ് ശ്രമിച്ചതാണ്, സി.പി.എമ്മിനെ അധികാരത്തില്‍ നിന്ന് കളയാന്‍. അതില്‍ വലിയ കാലം മമതയുമുണ്ടായിരുന്നു, കോണ്‍ഗ്രസിന്റെ അമരത്ത്. ഒടുവില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സ്വന്തം പാര്‍ട്ടിയും നിലപാടുമെടുത്ത് ഇറങ്ങിയ മമതക്ക് മുമ്പില്‍ സി.പി.എം കോട്ടകള്‍ കിടുങ്ങി. ഇപ്പോള്‍ മൂന്നാമത്തെയോ നാലാമത്തെയോ പാര്‍ട്ടിയായി അവിടെ സി.പി.എം മാറി. ത്രിപുരയില്‍ ഒരു മമത ഉണ്ടായില്ലെന്നതുകൊണ്ടുകൂടിയാണ് ബി.ജെ.പി ജയിച്ചത്. ഇതര പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഇടവും സ്വാതന്ത്ര്യവും പലപ്പോഴും നിഷേധിക്കുന്ന സ്റ്റാലിനിസ്റ്റ് പാര്‍ട്ടിയെ മണിക് സര്‍ക്കാറിനെപ്പോലെ എത്ര ലളിതന്‍ നയിച്ചാലും ജനം തൂത്തെറിയുമെന്ന പാഠം ത്രിപുരയില്‍ നിന്ന് പഠിക്കാന്‍ കഴിയുമോ?
ഈയിടെ നടന്ന ചില രാഷ്ട്രീയ കൊലകള്‍ സി.പി.എമ്മിനെ വീണ്ടു വിചാരത്തിന് പ്രേരിപ്പിക്കേണ്ടതുണ്ട്. ടി.പി ചന്ദ്രശേഖരനെയും ഷുക്കൂറിനെയും ഷുഹൈബിനെയും കൊല ചെയ്തത് ഏതെങ്കിലും പ്രാദേശിക അടിപിടിക്കിടയിലല്ലല്ലോ. സി.പി.എമ്മിന്റെ സംസ്ഥാനതലം വരെ നേതൃപദവിയില്‍ ഇരുന്ന ടി.പി ചന്ദ്രശേഖരനുമായി കൊടിസുനി മുതല്‍ പേര്‍ക്ക് വ്യക്തിവൈരാഗ്യമില്ലെന്നും വ്യക്തം. സി.പി.എമ്മിന്റെ സംസ്ഥാന ദേശീയ നേതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ ടി.പിയെപ്പോലെ ഒരാളെ കൊല ചെയ്യില്ലെന്നും എല്ലാര്‍ക്കും അറിയാം. മറ്റു പാര്‍ട്ടിക്കാര്‍ കൊലപാതകക്കേസുകളില്‍ പ്രതികളാകാറുണ്ടെങ്കിലും ബി.ജെ.പിക്കല്ലാതെ മറ്റൊരു പാര്‍ട്ടിക്കും സി.പി.എമ്മിന്റേതു പോലെ കൊലപാതക ‘സംവിധാനം’ ഇല്ല. തീര്‍ച്ചയായും ത്രിപുരയില്‍ നിന്ന് കേരളത്തിലേക്ക് തുറക്കുന്ന ചില വാതിലുകളുണ്ട്.
സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ എസ്.എഫ്.ഐ പ്രവര്‍ത്തകനായി തുടങ്ങിയ മണിക് സര്‍ക്കാര്‍ എന്നും പാര്‍ട്ടിക്കൊപ്പമായിരുന്നു. എസ്.എഫ്.ഐയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റായിരുന്നു. 1980 മുതല്‍ അഗര്‍ത്തലയില്‍ നിന്നുള്ള എം.എല്‍.എയാണ്. ഈ തെരഞ്ഞെടുപ്പിലും അദ്ദേഹം ജയിച്ചിട്ടുണ്ട്. നല്ല നേതാവ് മാത്രം പോരാ.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending