Connect with us

Video Stories

ഓഖി: ദുരിതബാധിതരെ എല്ലാ രീതിയിലും സഹായിക്കാന്‍ മുസ്‌ലിം ലീഗ് തയ്യാര്‍, പ്രഖ്യാപിച്ച 20 ലക്ഷം ഉപാധികളില്ലാതെ നല്‍കണം ; ഡോ. എം.കെ മുനീര്‍

Published

on

 

തിരുവനന്തപുരം: ഓഖി ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം രൂപ ഉപാധികളില്ലാതെ നല്‍കണമെന്നും രണ്ട് മന്ത്രിമാരെങ്കിലും തീരദേശത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. തീരദേശ ജനതയുടെ ആശങ്ക അകറ്റുകയാണ് സര്‍ക്കാര്‍ പ്രാഥമികമായി ചെയ്യേണ്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രഖ്യാപിച്ച 20 ലക്ഷത്തില്‍ 10 ലക്ഷം രൂപ ലഭിക്കാന്‍ നിരവധി നിബന്ധനകളാണ് വെച്ചിട്ടുള്ളത്. അതെല്ലാം ഒഴിവാക്കണം. ദുരന്തമുണ്ടായിട്ട് ഏഴ് ദിവസങ്ങള്‍ പിന്നിടുമ്പോഴും എത്രപേര്‍ കടലില്‍ പോയെന്ന് സര്‍ക്കാരിന് കണ്ടെത്താനായിട്ടില്ല. മന്ത്രിമാര്‍ പരസ്പരം പഴിചാരുകയാണ്. ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്. മുഖമന്ത്രി തന്നെയാണ് പ്രധാന ഉത്തരവാദി. ലത്തിന്‍ സഭയിലെ പിതാക്കന്മാര്‍ പറയുന്നത് 200ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ്. 92 പേരാണ് സര്‍ക്കാരിന്റെ കണക്കിലുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നല്‍കുന്ന റേഷന്‍ അരി അവര്‍ ഉപയോഗിക്കുന്നതല്ല. അവര്‍ ജയ അരി ഉപയോഗിക്കുന്നവരാണ്. അതുതന്നെ നല്‍കാന്‍ സംവിധാനമുണ്ടാകണം. ദുരിത ബാധിത പ്രദേശത്തെ എല്ലാവര്‍ക്കും സൗജന്യ റേഷന്‍ നല്‍കണം.

ദുരിതാശ്വാസ ക്യാമ്പുകളില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്നുണ്ടെങ്കിലും മെഡിക്കല്‍ കോളജുകളിലേക്ക് റെഫര്‍ ചെയ്തവര്‍ ടെസ്റ്റുകള്‍ പുറത്തുനിന്ന് ചെയ്യേണ്ടിവരുന്ന സ്ഥിതിയാണ്. ഇത് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. ബോട്ടുകളുടെ അറ്റകുറ്റപണിക്ക് അനുവദിക്കുന്ന 50,000 രൂപ യഥാസമയം വിനിയോഗിച്ചില്ലെന്ന കാരണം പറഞ്ഞ് 25 ബോട്ടുകളുടെ ഉടസ്ഥാവകാശ രേഖകള്‍ ഫിഷറീസ് വകുപ്പ് പിടിച്ചുവെച്ചിരിക്കുകയാണ്. പ്രത്യേക സാഹചര്യം പരിഗണിച്ച് ഇവര്‍ക്ക് ഇളവ് നല്‍കണം. പാക്കേജില്‍ പറയുന്ന വിദ്യാഭ്യാസ സഹായത്തെ കുറിച്ച് വ്യക്തത വരുത്തണം. പ്ലസ് ടു തലം വരെ സൗജന്യ വിദ്യാഭ്യാസം നിലവിലുണ്ട്. കുടുംബനാഥന്‍ നഷ്ടപ്പെട്ട കുടുംബത്തിലെ ഒരംഗത്തിന് തൊഴില്‍ നല്‍കണം. ബീമാപള്ളി, പൂന്തുറ, വിഴിഞ്ഞം തീരങ്ങളില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയില്‍ മുന്‍ഗണന നല്‍കണം. മറ്റ് സംസ്ഥാനങ്ങളിലെ തീരങ്ങളില്‍ മലയാളികളായ മത്സ്യത്തൊഴിലാളികള്‍ എത്തിയിട്ടുണ്ടെന്ന് കേള്‍ക്കുന്നെങ്കിലും അവരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. സംസ്ഥാനങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ട് അവരെ തിരിച്ചെത്തിക്കണം. ദുരന്തത്തെ നേരിട്ട സര്‍ക്കാരിന്റെ ശൈലി നിരുത്തരവാദത്തിന്റെ അങ്ങേ തലമായിപ്പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദുരിതബാധിതരെ എല്ലാ രീതിയിലും സഹായിക്കാന്‍ മുസ്‌ലിം ലീഗ് പാര്‍ട്ടി തയാറാണ്. വീട് നഷ്ടപ്പെട്ടവര്‍ക്ക് അവ നിര്‍മിച്ചുനല്‍കാന്‍ മുസ്‌ലിം ലീഗിന് ആഗ്രഹമുണ്ട്. എന്നാല്‍ സ്ഥലലഭ്യത ഉറപ്പുവരുത്തണം. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയാല്‍ മുസ്‌ലിം ലീഗിന്റെ ‘ബൈത്തുറഹ്മ ഭവന പദ്ധതി’യില്‍ ഉള്‍പെടുത്തുമെന്നും മുനീര്‍ അറിയിച്ചു.

മുസ്‌ലിം ലീഗ് തിരുവന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കണിയാപുരം ഹലിമും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. വിഴിഞ്ഞം, പൂന്തുറ, ബീമാപള്ളി മേഖലകള്‍ സന്ദര്‍ശിച്ച ശേഷം മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന യാതനകള്‍ക്ക് പരിഹാരമുണ്ടാകണമെന്നാവശ്യപ്പെട്ട് ഡോ.എം.കെ മുനീര്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending