Connect with us

Culture

ഗോദയിലെ കാറ്റുവീഴ്ചയില്‍ പിടിവള്ളി ആര്‍ക്ക്

Published

on

സക്കീര്‍ താമരശ്ശേരി
ഗുസ്തിക്കാരുടെ നാട്, ജാതി രാഷ്ട്രീയത്തിന്റെ ഈറ്റില്ലം, പെണ്‍ഭ്രൂണഹത്യയുടെ തറവാട്, പീഡനങ്ങളുടെ തലസ്ഥാനം.. ഡല്‍ഹിയോട് ചേര്‍ന്നുകിടക്കുന്ന ഹരിയാനക്ക് വിശേഷണങ്ങള്‍ എറെ. 1966ല്‍ പഞ്ചാബില്‍ നിന്ന് വിഭജിച്ച് സ്വതന്ത്രമായി. ജാട്ടുകളും ദളിതരും നിര്‍ണായകം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തില്‍ ഏഴിടത്തും വിജയിച്ചത് ബി.ജെ.പി. ഓംപ്രകാശ് ചൗട്ടാലയുടെ ഐ.എന്‍.എല്‍.ഡി രണ്ടിടത്തും കോണ്‍ഗ്രസ് ഒരു സീറ്റിലും ഒതുങ്ങി. രോഹ്തകില്‍ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ മകന്‍ ദീപേന്ദ്രര്‍ സിങ് ഹൂഡയാണ് കോണ്‍ഗ്രസിന്റെ മാനംകാത്തത്. 2004ലും 2009ലും ഒമ്പത് സീറ്റായിരുന്നു കോണ്‍ഗ്രസ് സമ്പാദ്യം. ആം ആദ്മി പാര്‍ട്ടിക്കും കാര്യമായ സ്വാധീനമുണ്ടിവിടെ. 1.74 കോടി വോട്ടര്‍മാര്‍. 80,51,140 ഉം സ്ത്രീകള്‍. വോട്ടെടുപ്പ് മെയ് 12ന്.

ചരിത്രം വഴിമാറി
രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതിയാണ് ബി.ജെ.പി 2014ല്‍ സംസ്ഥാന ഭരണം പിടിച്ചത്. തുടര്‍ച്ചയായി 10 വര്‍ഷം അധികാരത്തിലിരുന്ന ഭൂപീന്ദര്‍ സിങ് ഹൂഡ സ്ഥാനഭ്രഷ്ടനായി. 90 അംഗ നിയമസഭയില്‍ കാവിപാര്‍ട്ടിക്ക് 47 സീറ്റ്. ഐ.എന്‍.എല്‍.ഡി-19, കോണ്‍ഗ്രസ്-15, എച്ച്.ജെ.സി-2, ശിരോമണി അകാലിദള്‍-1, ബി.എസ്.പി-1, സ്വതന്ത്രര്‍-5 എന്നിങ്ങനെ കക്ഷിനില. 2005ല്‍ രണ്ടും 2009ല്‍ നാല് സീറ്റ് മാത്രം നേടിയിരുന്ന ബി.ജെ.പി 2014ല്‍ ഒറ്റക്ക് ചരിത്രം കുറിച്ചു. ഒരു സഖ്യത്തിന്റെയും പിന്‍ബലമില്ലാതെ, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെപ്പോലും ഉയര്‍ത്തിക്കാട്ടാതെ. 2005ല്‍ 67 ഉം 2009ല്‍ 40ഉം ആയിരുന്നു കോണ്‍ഗ്രസിന്റെ അംഗബലം.

സഖ്യമില്ല
ആരുമായും സഖ്യമുണ്ടാക്കേണ്ടെന്നാണ് ബി.ജെ.പി നിലപാട്. 10 സീറ്റിലും ഒറ്റക്ക് ജയിക്കാന്‍ പാര്‍ട്ടിക്ക് കരുത്തുണ്ടെന്ന്് സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി അനില്‍ ജെയിന്‍. ഗൃഹപാഠം ചെയ്താണ് കോണ്‍ഗ്രസിന്റെ വരവ്. സംസ്ഥാനത്തിന്റെ ചുമതല എ.ഐ.സി.സി സെക്രട്ടറി ഗുലാംനബി ആസാദിന്. ഭൂപീന്ദര്‍ സിങ് ഹൂഡയുടെ നേതൃത്വത്തില്‍ 15 അംഗ കമ്മിറ്റി രൂപീകരിച്ചു. പി.സി.സി അധ്യക്ഷന്‍ അശോക് തന്‍വാര്‍, മുന്‍ കേന്ദ്ര മന്ത്രി കുമാരി ഷെല്‍ജ, കിരണ്‍ ചൗധരി, രണ്‍ദീപ് സിങ് സുര്‍ജെവാല, കുല്‍ദീപ് ബിഷ്‌നോയി തുടങ്ങിയ പ്രമുഖര്‍ കമ്മിറ്റിയില്‍. സഖ്യത്തിനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണം കോണ്‍ഗ്രസില്‍ ഓളമുണ്ടാക്കിയിട്ടില്ല.

പിടിവിട്ട് ഐ.എന്‍.എല്‍.ഡി
മുഖ്യപ്രതിപക്ഷമായ ഐ.എന്‍. എല്‍.ഡി-ബി.എസ്.പി ബന്ധത്തില്‍ വിള്ളല്‍. ഐ.എന്‍.എല്‍.ഡിക്കുള്ളിലെ ഭിന്നതകളാണ് ബി.എസ്.പിയെ ചൊടിപ്പിച്ചത്. ബി.ജെ.പി വിമത എം.പി രാജ്കുമാര്‍ സെയ്‌നിയുടെ ലോക്തന്ത്ര് സുരക്ഷാ പാര്‍ട്ടി (എല്‍.എസ്.പി)യുമായി സഖ്യമെന്ന് ബി.എസ്.പി വ്യക്തമാക്കി. ബി.എസ്.പി എട്ട് സീറ്റിലും എല്‍.എസ്.പി രണ്ട് സീറ്റിലും മത്സരിക്കും. ഒരുകൈനോക്കാന്‍ സി.പി.എമ്മും രംഗത്തുണ്ട്. ഹിസാര്‍ മണ്ഡലത്തില്‍ സുഖ്ബീര്‍ സിങാണ് മത്സരിക്കുക. കര്‍ഷക നേതാവായ സുഖ്ബീര്‍ സിങ് ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അഖിലേന്ത്യ പ്രസിഡന്റ് കൂടിയാണ് സുഖ്ബീര്‍ സിങ്.

അതിബുദ്ധി
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താനുള്ള ശ്രമത്തിലാണ് ബി.ജെ. പി. നിയമസഭയുടെ കാലാവധി കഴിയുന്നത് ഒക്ടോബറില്‍. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കൈവിട്ടുപോകാതിരിക്കാനുള്ള അതിബുദ്ധി. അടുത്തിടെ തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ആത്മവിശ്വാസം കൂട്ടുന്നു. ജനുവരിയില്‍ ജിന്ദില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് വിജയവും മുതല്‍ക്കൂട്ട്. തോറ്റത് കോണ്‍ഗ്രസ് ദേശീയ വക്താവ് കൂടിയായ രണ്‍ദീപ് സിങ് സുര്‍ജെവാല. ഖട്ടാര്‍ക്കെതിരായ ഭരണവിരുദ്ധവികാരം ചര്‍ച്ചയാകാതിരിക്കാനുള്ള നീക്കമായും വിലയിരുത്തല്‍.

കാരണവന്‍മാര്‍ 89,711
പുതുക്കിയ വോട്ടര്‍ പട്ടിക പ്രകാരം 90നും 99നും ഇടയിലുള്ള വോട്ടര്‍മാരുടെ എണ്ണം 89,711. നൂറു വയസ്സു കഴിഞ്ഞ വോട്ടര്‍മാരുടെ എണ്ണം 5910. നൂറുകഴിഞ്ഞവര്‍ കൂടുതലുള്ളത് മുഖ്യമന്ത്രി ഖട്ടാറിന്റെ കര്‍ണാല്‍ മണ്ഡലത്തില്‍. 553 പേര്‍. നൂറു വയസ്സു കഴിഞ്ഞ വോട്ടര്‍മാര്‍ കുറവുള്ള മണ്ഡലം (111) പഞ്ചകുള. വോട്ടിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, നൂറു വയസ്സു പൂര്‍ത്തിയായ വോട്ടര്‍മാരെ കഴിഞ്ഞ തവണ തെരഞ്ഞെടുപ്പു കമ്മിഷന്‍ ആദരിച്ചിരുന്നു. അവശതകള്‍ക്കിടയിലും ജനാധിപത്യ ചുമതല നിര്‍വഹിക്കാന്‍ പോളിങ് ബൂത്തിലെത്തുന്ന മുതിര്‍ന്ന പൗരന്‍മാര്‍ പുതുതലമുറയ്ക്കു മാതൃകയാണെന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍ പറയുന്നു.

കര്‍ഷക രോഷം പിടിവള്ളി
വിളകള്‍ക്ക് ന്യായമായ വില ലഭിക്കാത്തതിലും വായ്പ എഴുതിത്തള്ളാത്തതിലും കര്‍ഷക രോഷം കഠിനം. പാലും പച്ചക്കറിയും ഉള്‍പ്പെടെയുള്ള വിളകള്‍ റോഡില്‍ എറിഞ്ഞ് മാരത്തോണ്‍ പ്രതിഷേധം. സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെയും മന്ത്രിമാരുടെയും പ്രസ്താവന. ഇത് പിടിവള്ളിയാക്കാനൊരുങ്ങി കോണ്‍ഗ്രസും. അധികാരത്തില്‍ എത്തിയാല്‍ ആറു മണിക്കൂറിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് ഹൂഡയുടെ പ്രഖ്യാപനം. 12 മണിക്കൂറിനകം വൈദ്യൂതി നിരക്കുകള്‍ പകുതിയായി കുറയ്ക്കും. വാര്‍ധക്യ പെന്‍ഷന്‍ 2000 ത്തില്‍ നിന്ന് 3000 ആക്കും. അസംതൃപ്തരായ കര്‍ഷക ജനതയെ കയ്യിലെടുക്കാന്‍ ഇതുതന്നെ ധാരാളം.

പീഢനങ്ങളുടെ തലസ്ഥാനം
റിയോ ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി മാലികിന്റെ നാട് സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും പിന്നിലെന്ന് കണക്കുകള്‍. പെണ്‍ഭ്രൂണഹത്യയില്‍ ഏറ്റവും മുന്നില്‍. 2016, 17, 18 വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ കൂട്ടമാനഭംഗങ്ങള്‍ നടന്ന സംസ്ഥാനം. റജിസ്റ്റര്‍ ചെയ്യപ്പെടാത്തവ എത്രയോ കൂടുതല്‍.
ഖാപ്പ് പഞ്ചായത്തുകള്‍ കോടതികള്‍ പോലെ പ്രവര്‍ത്തിക്കുന്ന ഹരിയാനയില്‍ കൂടുതല്‍ കേസുകള്‍ പൊലീസ് സ്‌റ്റേഷന്‍ കാണാറില്ല. കഴിഞ്ഞ സെപ്തംബറില്‍ മഹേന്ദ്രഗഡില്‍ സി.ബി.എസ്.ഇ റാങ്ക് ജേതാവായ 19 കാരി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തി. കേസിലെ മുഖ്യപ്രതി പങ്കജ് സൈനികന്‍. ദേശീയ വനിതാ കമ്മിഷന്‍ ഇടപെട്ടപ്പോഴാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും പ്രതികളെ പിടികൂടിയതും. പീഡനങ്ങള്‍ക്കു കാരണം തൊഴിലില്ലായ്മയും അസംതൃപ്തിയുമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും വിവാദമായി. പൂര്‍ണ നഗ്‌നനായ സന്യാസി തരുണ്‍ സാഗര്‍ മഹാരാജ് നിയമസഭയില്‍ എം.എല്‍.എമാരെ അഭിസംബോധന ചെയ്തതും വിവാദം.

ഖട്ടാര്‍ പ്രതിരോധത്തില്‍
ക്രമസമാധാന നില പാടെ അവതാളത്തില്‍. ഹിസാറില്‍ രാംപാല്‍ എന്ന ആള്‍ദൈവത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിലും പൊലീസുമായുള്ള ഏറ്റുമുട്ടലിലും മരിച്ചത് അഞ്ചുസ്ത്രീകളും ഒരു കുട്ടിയും. പിന്നീട് സംവരണം ആവശ്യപ്പെട്ട് ജാട്ടുകള്‍ നടത്തിയ സമരത്തില്‍ 30 പേര്‍ മരിച്ചു. ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വ്യാപക അക്രമങ്ങള്‍.
ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് വരെ ഇരയായി ഖട്ടാര്‍. ഹിസാറില്‍ നടന്ന ചടങ്ങിനിടെ മുഖ്യമന്ത്രിയുടെ മുഖത്ത് മഷി ഒഴിച്ച് യുവാവിന്റെ പ്രതിഷേധം ശ്രദ്ധിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ആകാശയാത്രക്ക് പ്രതിമാസം 24 ലക്ഷം രൂപ ചെലവിടുന്നുണ്ടെന്ന വാര്‍ത്തയും ജനങ്ങളെ ഞെട്ടിച്ചു. ആഡംബരകാറുകള്‍ നിറഞ്ഞ ഖട്ടാറിന്റെ വാഹനവ്യൂഹത്തിന്റെ ചെലവ് വേറെയും.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending