Connect with us

Video Stories

ആറ്റൂര്‍ കവിതകളില്‍ പറന്നകന്ന പച്ചക്കിളികള്‍

Published

on

കെ.എ.മുരളീധരന്‍
തൃശൂര്‍: തനിക്ക് കവിത മനസിലല്ല, വിരല്‍തുമ്പിലാണെന്ന് ആറ്റൂര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഈ വരികളിലുണ്ട് ആറ്റൂര്‍ രവിവര്‍മ്മയെന്ന കവി. ആധുനിക മലയാള കവികളില്‍ ഭാഷയെ പുതുക്കിയ കവിയാണ് ആറ്റൂര്‍ രവിവര്‍മ്മ. സമകാലികരായ മാധവന്‍ അയ്യപ്പത്തും കക്കാടും അയ്യപ്പപണിക്കരും നഗരജീവിതത്തെ ഒരു രാവണന്‍ കോട്ടയിലെ ജീവിതമായി പലപ്പോഴും അവതരിപ്പിച്ചിട്ടുണ്ട്. ഇവര്‍ കൂടുതലും സംസ്‌കൃത ഭാഷാഭിമുഖ്യ മലയാളത്തില്‍ കവിതയെഴുതിയപ്പോള്‍ പച്ചമലയാളത്തില്‍ കവിതയെഴുതിയ കുണ്ടൂരും മലയാള പദങ്ങളെ പുതിയ ഒരു അര്‍ത്ഥ ഗൗരവത്തോടെ ഉപയോഗിച്ച എം. ഗോവിന്ദനും വിടര്‍ത്തിയ വഴിയിലൂടെയാണ് ആറ്റുര്‍ ചുവടുവെച്ചത്. പദ്യസ്വഭാവും ഗദ്യസ്വഭാവവുമുള്ള കവിതകളും ആറ്റൂര്‍ എഴുതി. ലളിതസുന്ദരമായ പദാവലിയല്ല, കല്ലും മുള്ളും പൂവും കിളികളും പുഴയും സഹവസിക്കുന്ന ഭാഷാശൈലിയാണ് ആറ്റൂരിന്റേത്. ആറ്റൂര്‍ കവിത വായിച്ചവര്‍ കവിതയില്‍ ലയിച്ചുറങ്ങുകയല്ല, മുറിപ്പെട്ട് ഉണരുകയാണ് ചെയ്തത്. സംക്രമണം, മേഘരൂപന്‍ എന്നീ കവിതകളിലൂടെയാണ് ആറ്റൂര്‍ തന്റെ സ്വത്വം അടയാളപ്പെടുത്തിയത്. പി. കുഞ്ഞിരാമന്‍ നായരെ കുറിച്ച് എഴുതി മേഘരൂപന്‍ കാളിദാസ പ്രതിഭയുടെ സ്പര്‍ശം പുരണ്ട കവിതയായിരുന്നു.
1970ലെ കാലത്ത് എഴുത്തുകാരില്‍ ഉണ്ടായ തീവ്രമനസ്സില്‍ നിന്നാണ് ആറ്റൂര്‍ കവിതകള്‍ പിറന്നത്. ആധുനിക കവിതകളുടെ ഗുണമാണ് അദ്ദേഹത്തിന്റെ പ്രശസ്തി. മൂല്യബോധത്താല്‍ സാഹിത്യത്തില്‍ നിറഞ്ഞ്‌നിന്ന അക്ഷര സമ്പത്തായിരുന്നു ആറ്റൂര്‍ കവിതകള്‍. വാക്കുകളുടെ സൂഷ്മതയാണ് ആറ്റൂര്‍ കവിതകളുടെ പ്രത്യേകത. മലബാര്‍ കൃസ്ത്യന്‍ കോളജിലെപഠന കാലത്ത് ആറ്റൂര്‍ വലിയ കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു. കാലക്രമത്തില്‍ അകന്നു. എം ഗോവിന്ദന്റെ കൂടെ ചേര്‍ന്നതോടെ അത് പൂര്‍ണ്ണമാക്കി. എം ഗോവിന്ദന്‍, എം.വി ദേവന്‍, എംജിഎസ്, എം.ഗംഗാധരന്‍ എന്നിവരുടെ കൂട്ടായ്മയില്‍ ആറ്റൂരും നിറ സാന്നിദ്ധ്യമായിരുന്നു. 140 കവിതകളാണ് ആറ്റൂരിന്റേതായി ആകെയുള്ളത്. കവിതയുടെ എണ്ണം കുറഞ്ഞതുപോലെ ആറ്റൂര്‍ എന്ന കവിയുടെ പൊതുചടങ്ങുകളിലെ സാന്നിധ്യവും കുറവായിരുന്നു.
2010ല്‍ ഉമ്മന്‍ചാണ്ടി മുഖ്യന്ത്രിയും കെ.സി ജോസഫ് സാംസ്‌കാരിക മന്ത്രിയുമായിരുന്ന കാലത്താണ് ആറ്റൂരിന് എഴുത്തച്ഛന്‍ പുരസ്‌കാരം സമ്മാനിച്ചത്. നാല് പതിറ്റാണ്ട് കവിതയില്‍ നിറഞ്ഞ് നിന്ന ആറ്റൂര്‍ വലിച്ച് വാരി എഴുതിയില്ല. വിവാദത്തിന് പിന്നാലെ പോയില്ല. എഴുത്തില്‍ മാത്രമല്ല സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നതിലും അതുണ്ടായെന്ന് സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയായ ഡോ. പി.വി കൃഷ്ണന്‍ നായര്‍ ഓര്‍ക്കുന്നു.
സംഗീതത്തെ പ്രണയിച്ചിരുന്ന ഒരളായിരുന്നു ആറ്റൂര്‍. ചെന്നൈയില്‍ ത്യാഗ രാജ സംഗീതോത്സവത്തിന് സംഗീതം ആസ്വദിക്കാന്‍ പലവട്ടം പോയിരുന്നു. കര്‍ണ്ണാടക സംഗീതത്തില്‍ നല്ല ജ്ഞാനവുമുണ്ടായിരുന്നു. പ്രശസ്തമായ തമിഴ് വിവര്‍ത്തന പുസ്തകങ്ങളും അദ്ദേഹത്തിന്റെ പ്രതിഭ വിളിച്ചറിയിക്കുന്നു. സാംസ്‌കരിക തലസ്ഥാനത്തെ ജീവിതത്തില്‍ അദ്ദേഹം പൊതു രംഗത്ത് വളരെ കുറച്ചേ പ്രത്യക്ഷപ്പെട്ടിട്ടുള്ളു. എന്നും മറഞ്ഞിരിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. നിര്‍ബന്ധപൂര്‍വമായ സ്‌നേഹവിളികളില്‍ മാത്രമാണ് അദ്ദേഹം പൊതുചടങ്ങുകളില്‍ പങ്കെടുത്തിരുന്നത്. കവിതകളിലെ മിതത്വം തന്നെയായിരുന്നു ആറ്റൂരിന്റെ ജീവിതത്തിലും തെളിഞ്ഞുകണ്ടത്. രാഗമാലികാപുരത്തെ ശഹാന എന്നുപേരിട്ട വീട്ടില്‍ നിന്നും ആറ്റൂര്‍ പടിയിറങ്ങിമ്പോള്‍ കൂടെ ഇല്ലാതാകുന്നത് കവിതകളില്‍ പാറി പറന്ന് നടന്ന പച്ചക്കിളികള്‍ കൂടിയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending