Connect with us

Video Stories

ലണ്ടന്‍ ഭീകരാക്രമണം: ഐ.എസ് ഉത്തരവാദിത്തമേറ്റു

Published

on

 

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിനപുറത്തുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഏറ്റെടുത്തു. വെസ്റ്റ്മിനിസ്റ്റര്‍ അക്രമി തങ്ങളുടെ പടയാളിയാണന്ന് ഐ.എസ് അറിയിച്ചു. ഖാലിദ് മസൂദ് എന്ന 52കാരനാണ് അക്രമിയെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാള്‍ ബ്രിട്ടീഷ് പൗരനാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ തന്നെയാണ് ഇയാള്‍ ജനിച്ചു വളര്‍ന്നത്. ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലുള്ള വ്യക്തിയായിരുന്നു അക്രമിയെന്ന് അവര്‍ പറഞ്ഞു. അക്രമാസക്ത തീവ്രവാദ നിലപാടുകാരനായ ഇയാളെക്കുറിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു. അക്രമിയെ എന്തുകൊണ്ടാണ് ബ്രിട്ടീഷ് ഇന്റലിജന്‍സ് അറസ്റ്റു ചെയ്യാതെ വിട്ടതെന്ന് മേയ് വ്യക്തമാക്കിയില്ല. ഗൗരവം അര്‍ഹിക്കുന്നില്ലെന്ന് കണ്ടാണ് തുടര്‍നടപടിയുണ്ടാകാതെ പോയതെന്ന് അവര്‍ പറഞ്ഞു.
അക്രമിയടക്കം നാലുപേര്‍ കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് എട്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. പാരിക്കേറ്റ് ആസ്പത്രിയില്‍ കഴിയുന്ന 29 പേരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. കീത്ത് പാമര്‍ എന്ന പൊലീസുകാരന്‍, ലണ്ടനിലെ ഒരു കോളജില്‍ ജോലിചെയ്തിരുന്ന അയ്ഷ ഫ്രേഡ്, അമ്പതു വയസു തോന്നിക്കുന്ന മറ്റൊരാള്‍ എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ബുധനാഴ്ച ഉച്ചക്കുശേഷം കാല്‍നടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച് വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജിന്റെ നടപ്പാതയിലൂടെ അതിവേഗം കാറോടിച്ചുവന്ന അക്രമി പാര്‍ലമെന്റ് വളപ്പിലേക്കാണ് വാഹനം ഇടിച്ചുകയറ്റിയത്. തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇറങ്ങി പാര്‍ലമെന്റിലേക്ക് പാഞ്ഞുകയറാന്‍ ശ്രമിച്ച അക്രമിയെ തടഞ്ഞപ്പോഴാണ് കീത്ത് പാമര്‍ക്ക് കുത്തേറ്റത്. നിരായുധനായ പാമറെ കുത്തിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ഹൗസ് ഓഫ് കോമണ്‍സ് ചേര്‍ന്നുകൊണ്ടിരിക്കെയാണ് സംഭവം. വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജിന്റെ നടപ്പാതയിയിലൂടെ കുതിച്ചുപാഞ്ഞ കാറിടിച്ചാണ് ഏറെപ്പേര്‍ക്കും പരിക്കേറ്റത്.
കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ വെസ്റ്റ്മിനിസ്റ്റര്‍ പാലത്തിലുണ്ടായിരുന്നവരാണ്. പാമറുടെ ധീരതയെ ബ്രിട്ടീഷ് പാര്‍ലമെന്റ് സ്പീക്കറും പ്രധാനമന്ത്രി തെരേസ മേയും പ്രകീര്‍ത്തിച്ചു. ബുധനാഴ്ച രാത്രി ലണ്ടനിലും ബര്‍മിങ്ഹാമിലും നടന്ന റെയ്ഡിലാണ് എട്ടുപേര്‍ അറസ്റ്റിലായത്. അന്വേഷണം തുടരുകയാണെന്നും അന്താരാഷ്ട്ര ഭീകരതയില്‍ പ്രചോദനം ഉള്‍ക്കൊണ്ട് അക്രമി ഒറ്റക്കാണ് പ്രവര്‍ത്തിച്ചതെന്നും കരുതുന്നതായി സ്‌കോട്‌ലന്‍ഡ് യാഡ് ആക്ടിങ് ഡെപ്യൂട്ടി കമ്മീഷണര്‍ മാര്‍ക് റൗലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിലവില്‍ പൊതുജനത്തിന് കൂടുതല്‍ ഭീഷണിയില്ലെന്നും റൗലി അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലണ്ടനില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. തെരുവുകളില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു. അവധിയിലുള്ള പൊലീസുകാരെ മുഴുവന്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. ഡ്യൂട്ടി സമയവും വര്‍ധിപ്പിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി പാര്‍ലമെന്റ് മന്ദിരത്തില്‍ ബ്രിട്ടീഷ് പതാക പകുതി താഴ്ത്തിക്കെട്ടി. വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജില്‍ പരിക്കേറ്റവരില്‍ മൂന്നുപേര്‍ ഫ്രഞ്ച് സ്‌കൂള്‍ കുട്ടികളും രണ്ടുപേര്‍ റുമേനിയക്കാരുമാണ്. അഞ്ച് ദക്ഷിണ കൊറിയക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending