Connect with us

Video Stories

ഡയലോഗ് മന്നന്‍

Published

on


അമേരിക്കന്‍ സായ്പും പാട്ടിയും തെലുങ്കുപൊലീസ് ഉദ്യോഗസ്ഥനുമൊക്കെയായി നിറഞ്ഞാടിയ പത്മശ്രീ കമല്‍ഹാസന്‍ ‘ദശാവതാരം’ സിനിമയില്‍ ഇക്കഴിഞ്ഞ മെയ് 12ന് ആടിയ പോലൊരു വേഷം ആടിയിട്ടില്ല. ചെന്നൈ മറൈന്‍ ഡ്രൈവിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ഒറ്റനിമിഷം കൊണ്ടല്ലേ ലോകശ്രദ്ധ പിടിച്ചുകളഞ്ഞത്. അരുവാക്കുറിച്ചി നിയമസഭാമണ്ഡലത്തിലെ വോട്ടെടുപ്പ് പ്രചാരണത്തില്‍ പളനിസ്വാമിയെക്കുറിച്ചും മോദിയെക്കുറിച്ചും ചെന്നൈയിലെ കുടിവെള്ളക്ഷാമത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് വോട്ടുപിടിച്ചാല്‍ മതിയായിരുന്നു. അരികില്‍ മക്കള്‍നീതി മയ്യം പാര്‍ട്ടിയുടെ ടോര്‍ച്ച് ചിഹ്നം ഉയര്‍ത്തിപ്പിടിച്ച് ഇരുട്ടത്ത് ഒരാള്‍ നില്‍ക്കുന്നു. തൊട്ടരികെ മൈക്കിലൂടെ കമല്‍ഹാസന്‍ ഡയലോഗ് കസറുകയാണ്: ‘സുതന്ത്ര ഇന്ത്യാവിലെ പ്രഥമ ഹിന്ദുതീവിരവാദി ഹിന്ദുവാക്കും. അവന്‍ പെയര് ഗോഡ്‌സെ!’
മോദിയും ബി.ജെ.പിയും സംഘ്പരിവാരവും ഹിന്ദുത്വ രാഷ്ട്രീയം വളര്‍ത്താന്‍ വല്ലതും കിട്ടുമോ എന്ന് രാജ്യമെമ്പാടും ടോര്‍ച്ചടിച്ചുകൊണ്ട് നടക്കുമ്പോഴാണ് കമലിന്റെ ഈ വിവാദപേച്ച്. ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രജ്ഞസിംഗ് താക്കൂറും കേന്ദ്രമന്ത്രിയും കര്‍ണാടക എം.പിയുമൊക്കെ ഈ വാലില്‍ കടിച്ചു. കമല്‍ ദേശീയ രാഷ്ട്രീയത്തിലും താരമായി. ഗോഡ്‌സെയും അയാള്‍ കൊന്ന മഹാത്മാവും ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും ഗോഡ്‌സെയെ ഏറ്റെടുക്കാന്‍ മഹാത്മാവിനെക്കാള്‍ ആളുകള്‍ ഇന്ന് ബി.ജെ.പിയിലുണ്ട്. അതുകൊണ്ട് കമലിന് വെച്ചടിവെച്ചടി കയറ്റം. ബി.ജെ.പിക്കാര്‍ മധുരയിലും ഡല്‍ഹിയിലുംവരെ കേസുമായി കമലിനെ അഴിക്കുള്ളിലാക്കാന്‍ കോടതി കയറുകയാണ്. മുസ്്‌ലിം ഭൂരിപക്ഷമുള്ള ഇടത്തുചെന്നാണ് കമല്‍ ഗോഡ്‌സെക്കെതിരെ പ്രസംഗിച്ചതെന്നും അത് മതവികാരം വ്രണപ്പെടുത്താനാണെന്നുമാണ് ബി.ജെ.പിക്കാരുടെ പരാതി. കമലിന്റെ നാവ് പിഴുതെറിയുമെന്ന് തമിഴ്‌നാട് മന്ത്രി പറഞ്ഞു. അരുവാക്കുറിച്ചി പൊലീസ്‌സ്റ്റേഷനില്‍ കമലിനെതിരെ കേസും രജിസ്റ്റര്‍ ചെയ്യിച്ചു. ആഴ്ച പിന്നിട്ടിട്ടും ബി.ജെ.പിക്കാര്‍ പറഞ്ഞതുപോലെ തമിഴ്‌നാട്ടിലെന്നല്ല, രാജ്യത്തൊരിടത്തും ഒരു മതവികാരവും വ്രണപ്പെടുകയോ കലാപത്തിന്റെ ചോര ഒഴുകുകയോ ഉണ്ടായിട്ടില്ല. അപ്പോള്‍ സംഭവിച്ചതെന്താണ് ബാക്കിയെന്ന ്‌ചോദിച്ചാല്‍ ചുളുവിലൊരു പബ്ലിസിറ്റി കിട്ടി തമിഴ് കലൈമന്നന്. താനങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നാണ് കമല്‍ കോടതിയില്‍ കൊടുത്ത രേഖയില്‍ പറയുന്നത്. അറസ്റ്റും ജയിലുമൊന്നും ഭയപ്പെടുത്തുന്നില്ലെന്നും പറഞ്ഞു. എന്നാല്‍ കഴിഞ്ഞദിവസം മധുരയിലെ പരിപാടിയില്‍ ഹിന്ദു മതത്തില്‍ മാത്രമല്ല, എല്ലാ മതങ്ങളിലും തീവ്രവാദികള്‍ ഉണ്ടെന്ന് പ്ലേറ്റ് മറിച്ചിട്ടത് എന്തിനാണാവോ?
ബാല്യം മുതല്‍ നൂറു കണക്കിന് സിനിമകളില്‍ ചായംതേച്ച് എണ്ണമറ്റ റോളുകള്‍ ആടിത്തിമര്‍ത്ത ‘ഉലകനായക’ന് മറ്റുപല സിനിമാക്കാരെയുംപോലെ ഈ 64ല്‍ ഇരിക്കാനൊരു കസേര വേണം. അത്രതന്നെ. മീശ കറുപ്പിച്ചും പിരിച്ചും വിഗ് വെച്ചുമൊക്കെ പലതും പയറ്റുന്നുണ്ടെങ്കിലും കണ്ടതുതന്നെ കണ്ട് തമിഴന് മടുത്തിരിക്കുന്നു. അപ്പോഴാണ് ജയലളിത മരിക്കുന്നതും തമിഴ്‌നാട് മുഖ്യമന്ത്രിക്കസേരയില്‍ പളനിസ്വാമി എപ്പോള്‍ വീഴുമെന്നറിയാതെ ഇരിക്കുന്നതും. ഒരുകൈ പാര്‍ക്കലാം. തമിഴ്‌നാട്ടില്‍ മുമ്പ് തലൈവര്‍ പട്ടമൊക്കെ വാങ്ങിയെടുത്തവര്‍ ചില്ലറക്കാരല്ല, എം.ജി.ആര്‍, ജയലളിത. കരുണാനിധി തുടങ്ങിയവരാണ്. അണ്ണാ ഡി.എം.കെ മോദിയുടെയും ഡി.എം.കെ കോണ്‍ഗ്രസിന്റെയും കൂടെ നില്‍ക്കുന്നതിനാല്‍ അവരുടെ കൂടെ കൂടിയാല്‍ ജനം എന്തുപറയും എന്ന് നിനച്ചാണ് 2018 ഫെബ്രുവരി 12ന് സ്വന്തം പാര്‍ട്ടിയുമായി രംഗത്തിറങ്ങിയത്. എല്ലായിടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. കമല്‍ രസികര്‍ മണ്‍റം ഉള്ളതുകൊണ്ട് പ്രത്യേകിച്ച് പണിയൊന്നും എടുക്കേണ്ട. കിട്ടിയാല്‍ ഒരു തലൈവര്‍പട്ടം. പോനാല്‍ പലവട്ടം മുടങ്ങിയ ഓസ്‌കാര്‍പട്ടം പോലെ കരുതും.
പളനിസ്വാമിയും പനീര്‍ശെല്‍വവും പോയാലും മുത്തുവേല്‍ കരുണാനിധി സ്റ്റാലിനും സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തും വെല്ലുവിളിയായുണ്ട്. അവരെക്കാളൊക്കെ ഉയരത്തിലെത്താനാണ് മോദി വിരുദ്ധ പ്രസ്താവനകള്‍. അച്ഛനമ്മമാരിട്ട പേര് പാര്‍ത്ഥസാരഥി ശ്രീനിവാസന്‍. ബുദ്ധിവെച്ചതുമുതല്‍ നിരീശ്വരവാദി. ദ്രാവിഡപാരമ്പര്യവും അതാണല്ലോ എന്നതാണ് ഏകആശ്വാസം. ഹിറ്റ് സിനിമകളുടെ കൈയൊപ്പാണ് കമലിനുള്ളത്. തമിഴില്‍ കമലിനെ വെച്ചിറക്കിയ പടങ്ങള്‍ പൊട്ടിയത് ചുരുക്കം. ഹിന്ദിയിലും മലയാളത്തിലും പരീക്ഷിച്ചു. മലയാളം സിനിമയെപോലെ കേരളവുമായി എന്നും അടുത്ത ബന്ധമുണ്ട്. വാണിഗണപതി, സരിഗ-രണ്ടുപേരെ കെട്ടി. അത് ഔദ്യോഗികം. പ്രശസ്ത തെന്നിന്ത്യന്‍ നടി ഗൗതമിയാണ് ഇപ്പോള്‍ കൂട്ട്. മക്കള്‍ ശ്രുതിയും അക്ഷരയും. പത്മഭൂഷനും ഫ്രഞ്ച് ഷെവലിയര്‍ പുരസ്‌കാരവുംകൂടി തേടിയെത്തി. സിനിമക്കുവേണ്ടി എന്തിനും റെഡി. പക്ഷേ ഒന്നരക്കോടി പ്രതിഫലവും നാല് ഭരത് അവാര്‍ഡും ഫിലിംഫെയര്‍ അവാര്‍ഡുകളും നൃത്തവും സംവിധാനവും പാട്ടും പാട്ടെഴുത്തും പഞ്ച് ഡയലോഗും മാത്രംപോരാ രാഷ്ട്രീയത്തില്‍. തൊലിക്കട്ടികൂടി വേണം, ധൈരിയം. ഇന്നലത്തെ പോലെ കല്ലും ചീമുട്ടയുമൊക്കെ വരുമ്പോള്‍ സ്‌ക്രീനിലെപോലെയല്ല, നാട്ടിലാകുമ്പോള്‍ ദേഹത്ത് കൊള്ളും, നോവും, നാറും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞദിവസം കോയമ്പത്തൂരിലെ പ്രചാരണ പരിപാടി വിലക്കി. എങ്കിലും നഷ്ടമില്ല, ആനാലും ജാഗ്രതെ!

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending