Connect with us

Culture

ആ ഫ്‌ളിക്ക്…. അതാണ് ആഷിഖ്…

Published

on

കമാല്‍ വരദൂര്‍

അതിവേഗതയില്‍ ഓടി ഒരു ഉസൈന്‍ ബോള്‍ട്ടാവണം-അവന്റെ ബാല്യകാല സ്വപ്‌നം അതായിരുന്നു. ഉറക്കത്തില്‍ എപ്പോഴും കാണാറുള്ളത് ബോള്‍ട്ടിനെ.. ആ ജമൈക്കക്കാരനെ പോലെ പത്ത് സെക്കന്റില്‍ താഴെ 100 മീറ്ററില്‍ കുതിക്കണം. പാണക്കാട് സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ എന്നും ക്ലാസ് വിട്ടാല്‍ കുട്ടുകാര്‍ ഫുട്‌ബോളുമായി ഇറങ്ങും.
അധ്യാപകനായ റഫീക്ക് സാര്‍ പന്തിനൊപ്പം ഓടാന്‍ പറയും. ബോള്‍ട്ടാവാനുളള മോഹത്തില്‍ പന്തിനെ പിടിക്കാന്‍ ഓടും. അങ്ങനെ പന്തിനൊപ്പം ഓടാന്‍ തുടങ്ങിയപ്പോള്‍ കാലില്‍ പന്തും നന്നായി വഴങ്ങുന്നു. അങ്ങനെ ക്ലാസിലെ ഫുട്‌ബോളറായി. റഫീക്ക് സാര്‍ തന്നെ ബൂട്ടും കിറ്റും വാങ്ങി നല്‍കി പറഞ്ഞു നന്നായി പന്ത് കളിക്കാന്‍. പിന്നെ സ്വപ്‌നത്തില്‍ പന്ത് നിറയാന്‍ തുടങ്ങി. മെസിയും ക്രിസ്റ്റിയാനോയും സ്വപ്‌നത്തില്‍ വരാന്‍ തുടങ്ങി. നാട്ടിലെ ചെറിയ അക്കാദമിയുടെ ഭാഗമായി. പന്ത് കളി ജോറാവാന്‍ തുടങ്ങി. ഉപ്പയും, ഉമ്മയുമെല്ലാം നല്ല പ്രോല്‍സാഹനം നല്‍കി. സ്‌ക്കൂള്‍ പ്രായത്തില്‍ തന്നെ പൂനെ എന്ന വലിയ നഗരത്തിലെ അക്കാദമിയിലേക്ക് വരാന്‍ പറഞ്ഞു അനസ് എന്ന സീനിയര്‍ കൂട്ടുകാരന്‍. അനസ് അന്ന് പൂനെയുടെ നായകനാണ്. അങ്ങനെ പൂനെ എഫ്.സി അക്കാദമിയില്‍. അന്ന് പ്രായം പതിനഞ്ച് മാത്രം. പിന്നെ ആ മഹാനഗരത്തിലെ ഓളങ്ങളില്‍ അവന്‍ വളര്‍ന്നു. സദാസമയവും പന്ത് തന്നെ മുന്നില്‍.
കൊച്ചു താരത്തില്‍ നിന്നും വലിയ താരത്തിലേക്കുള്ള ദൂരം അവന്‍ പിന്നിട്ടത് ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ പിന്നിടുന്ന വേഗതയില്‍. സ്‌പെയിനിലെ വില്ലാ റയല്‍ അക്കാദമിയില്‍ മൂന്ന് മാസം പന്തിന്റെ വേഗതക്കൊപ്പം ഓടി നോക്കി. അതിലും വിജയിച്ചപ്പോള്‍ പിന്നെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്ന വലിയ ലോകത്തേക്ക്. ഇംഗ്ലീഷുകാരനായ ഇന്ത്യന്‍ ഹെഡ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പയ്യന്‍സിനെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു.
നല്ല ഉയരം. ആരോഗ്യം. ഇവന്‍ കൊള്ളാമെന്ന് കോച്ച് പലരോടും പറഞ്ഞു. രാജ്യം ഇന്റര്‍കോണ്‍ടിനെന്റല്‍ കപ്പ് കളിക്കുന്നു. പാണക്കാട്ടുകാരനെ കോച് വിളിച്ചു. പിന്നെ ഇന്ത്യയുടെ സുവര്‍ണ വസ്ത്രത്തില്‍… ശേഷം സാഫ് കപ്പില്‍. അവിടെ ശ്രീലങ്കക്കെതിരെ സുന്ദരമായ ഗോളോടെ ടീമിലെ സ്ഥിരക്കാരനായി. ഇടവേളക്ക് ശേഷം രാജ്യം വന്‍കരാ ചാമ്പ്യന്‍ഷിപ്പ് കളിക്കുന്നു. സാധ്യതാ സംഘത്തിലും പിന്നെ സ്ഥിരം സംഘത്തിലും പാണക്കാട്ടുകാരന്‍. അബുദാബിയിലെ അല്‍ നഹ്യാന്‍ സ്‌റ്റേഡിയത്തില്‍ ഏഷ്യാകപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ തായ്‌ലന്‍ഡുമായി കളിക്കുന്നു.
23 പേരില്‍ നിന്നും പതിനൊന്ന് പേരെ കോച്ചിന് വേണം. അവിടെയും അവന്‍ തന്നെ വരുന്നു- ഗ്യാലറിയിലെ ആവേശത്തിലേക്ക് പന്ത് തട്ടുമ്പോള്‍ അരികില്‍ മഹാമേരു പോലെ സീനിയര്‍ താരം സുനില്‍ ഛേത്രി. ഗോള്‍ വേട്ടക്കാരനായ സിക്കിമുകാരന് പന്ത് നല്‍കുകയാണ് പ്രധാന ജോലി… മല്‍സരം തുടങ്ങിയതും ആ ജോലി ഭംഗിയാക്കി ടീമിന് വേണ്ടി ഒരു പെനാല്‍ട്ടി കിക്ക് സമ്പാദിക്കുന്നു. അത് വഴി ഗോള്‍….. രണ്ടാം പകുതിയില്‍ ഉദാത്ത സിംഗ് എന്ന കൂട്ടുകാരന്‍ വലത് പാര്‍ശ്വത്തിലൂടെ കുതിക്കുന്നു. മധ്യഭാഗത്തിലുടെ അവനും. പന്ത് ഞൊടിയിയില്‍ ലഭിക്കുന്നു, വേണമെങ്കില്‍ ഗോളിലേക്ക് ഒരു ശ്രമം നടത്താം. പക്ഷേ സമാന്തരമായി തന്റെ നായകന്‍ വരുന്നത് കണ്ട് പന്ത് ഞൊടിയിടയില്‍ കാലിന്റെ പിന്‍പാദത്തില്‍ കൈമാറുന്നു. എക്‌സ്പ്രസ് വേഗതയില്‍ വന്ന ഛേത്രി അത് ഗോളാക്കി മാറ്റുന്നു…. ഹെഡ് കോച്ച് മൈതാനത്തിന് പുറത്ത് തുള്ളിച്ചാടുന്നു…..
ഇത് ആഷിഖ് കുരുണിയന്‍ എന്ന പയ്യന്‍സ്… 21 വയസ്സില്‍ ഇന്ത്യക്കായി പത്ത് തവണ പന്ത് തട്ടി. പക്ഷേ പന്തിനോടുള്ള സ്‌നേഹം പതിന്മടങ്ങ് വര്‍ധിക്കുകയല്ലാതെ ആഷിഖില്‍ മാറ്റമൊന്നുമില്ല. മല്‍സരത്തിന് ശേഷം ഇന്നലെ ഞങ്ങള്‍ക്കൊപ്പമായിരുന്നു ഭക്ഷണം. തന്നെ പൂനെയിലെത്തിച്ച അനസ് എടത്തൊടിക, ടീമിലെ നല്ല സുഹൃത്തുക്കളായ വിശാല്‍ കെയ്ത്ത്, അനിരുദ്ധ് ഥാപ്പ എന്നിവര്‍ കൂടെ… മികച്ച പ്രകടനം നടത്തിയ ടീമിന് കോച്ച് ഒരു ദിവസത്തെ അവധി നല്‍കിയതിനാല്‍ പേടിക്കാനൊന്നുമില്ല. ചിരിച്ചും കളിച്ചും ഒരു ദിവസം. നല്ല ബിരിയാണിയും മീന്‍ കറിയും ചോറുമെല്ലം ആഷിഖിന് ഇഷ്ടമാണ്. പക്ഷേ കളിക്കാരനെന്ന നിലയില്‍ എന്തും എപ്പോഴും കഴിക്കാനാവില്ല. മല്‍സരങ്ങള്‍ നടക്കുമ്പോള്‍ ജാഗ്രത പാലിക്കണം.
അല്‍ നഹ്യാന്‍ സ്‌റ്റേഡിയത്തിലെ തായ്‌ലന്‍ഡുമായുള്ള മല്‍സരത്തില്‍ സുനില്‍ ഛേത്രിക്ക് ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ നല്‍കിയ ആ ഫഌക്കിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ആഷിഖ് ചിരിക്കുന്നു-അത് ആ സമയത്തെ ഒരു ചിന്തയാണ്. എന്നേക്കാള്‍ വേഗതയില്‍, കൂടുതല്‍ സൗകര്യപ്രദമായ പൊസിഷനില്‍ ഛേത്രിഭായി വരുന്നുണ്ട്. അത്തരം ചിന്തകള്‍ വരാനുള്ള കാരണം ഐ.എസ് എല്‍ പോലുള്ള മല്‍സരങ്ങള്‍ കളിക്കുന്നത് കൊണ്ടാണ്. നല്ല മല്‍സരങ്ങള്‍ കാണുന്നത് കൊണ്ടാണ്. മെസിയെ പോലെ ഒരു ഫുട്‌ബോള്‍ കൂട്ടുകാര്‍ക്ക് പന്ത് കൈമാറുന്നത് കാണുമ്പോള്‍ തോന്നുന്ന വികാരം പോലെയുള്ള ഒരു കൈമാറ്റം. നല്ല പിന്തുണയാണിവിടെ ആഷിഖിനും സംഘത്തിനും. മലാളികള്‍ ആഷിഖിനെ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. സെല്‍ഫി വേട്ടക്കാരും, ഓട്ടോഗ്രാഫുകാരും പിന്തുടരുമ്പോള്‍ അതെല്ലാം ഗെയിമിന്റെ ഭാഗമാണെന്ന തിരിച്ചറിവും കൗമാരക്കാരനുണ്ട്. എല്ലാവരോടും പറയുന്നത് ഒരു കാര്യം മാത്രം-ടീമിന് കാര്യമായ പിന്തുണ നല്‍കണം.
അതെ ഫുട്‌ബോളിനെ പ്രണയിക്കുന്ന, പന്ത് കണ്ടാല്‍ തട്ടാന്‍ മോഹിക്കുന്ന മലപ്പുറത്തിന്റെ ഫുട്‌ബോള്‍ മനസ്സിന്റെ പുതിയ തെളിവാണ് ആഷിഖ്. മനസ്സിലും ശരീരത്തിലുമെല്ലാം കളിക്കമ്പം നിറയുന്ന നാടിന്റെ നല്ല വിലാസക്കാരന്‍. പ്രായം ആഷിഖിനൊപ്പമാണ്. കൂടുതല്‍ വിശാലമായ മൈതാനമാണ് മുന്നില്‍. നന്നായി കളിക്കണം. നല്ല ഗോളുകള്‍ നേടണം. രാജ്യം അറിയുന്ന കളിക്കാരനായി മാറണം. ഇത് ഇനി സ്വപ്‌നമല്ല-ബോള്‍ട്ടില്‍ നിന്നും മെസിയും ക്രിസ്റ്റിയാനോയുമെല്ലാം വഴി ആഷിഖ് താരമായിരിക്കുന്നു. ഇനി അവന് വേണ്ടത് നമ്മുടെ കൈയ്യടിയാണ്-കലവറയില്ലാത്ത പ്രോല്‍സാഹനമാണ്…

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending