Connect with us

Video Stories

ഈ പ്രളയം ഉണ്ടാക്കിയത് അണക്കെട്ടുകളല്ല

Published

on

ജിതിന്‍ ദാസ്

കരികാലന്‍ ഓര്‍ത്തില്ല “പുഴയ്ക്ക് മഴ എന്നൊരു കാമുകന്‍ ഉണ്ടെന്ന് “…

അണകെട്ടുന്നത് നദിയുടെ സ്വാഭാവിക പരിസ്ഥിതിയില്‍ ഉള്ള കൈകടത്തല്‍ ആണ്. അതിനുമപ്പുറം അത് റിസര്‍വോയര്‍ എന്ന കൂറ്റന്‍ കൃത്രിമ വെള്ളക്കെട്ട് ഉണ്ടാക്കുന്നു. നമ്മുടെ അണക്കെട്ടുകള്‍ മിക്കതും പശ്ചിമഘട്ടത്തിലെ മഴക്കാടുകള്‍ നശിപ്പിച്ച റിസര്‍വോയറുകളുമായാണ് ഉണ്ടാക്കിയത്. പെരിയാറ്റിലെ ആദ്യ അണക്കെട്ടായ മുല്ലപ്പെരിയാറിന്റെ വെള്ളക്കെട്ടാണ് നമ്മള്‍ വിനോദസഞ്ചാര കേന്ദ്രമാക്കിയ തേക്കടി തടാകം. അണ കെട്ടുമ്പോള്‍ മഹ്‌സീര്‍ പോലെ പുഴയുടെ ആദ്യന്തം നീന്തി ജീവിക്കുന്ന വലിയ മീനുകളുടെ പ്രജനനത്തെപ്പോലും ബാധിക്കുന്നു. അണയ്ക്കു കീഴോട്ട് ചെളിയും എക്കലും ഒഴുകിയെത്തുന്നത് കുറഞ്ഞ് നദീതീരങ്ങളിലെ മണ്ണിന്റെ വിളവിനെ ബാധിക്കുന്നു. തര്‍ക്കമില്ലാതെ സമ്മതിക്കാവുന്ന കാര്യങ്ങളാണ്.

എന്നാല്‍ പുഴയില്‍ അണ കെട്ടി, അതിന്റെ ഫലമായി വെള്ളം തുറന്നു വിടേണ്ടി വന്നു, അതാണിപ്പോള്‍ വെള്ളപ്പൊക്കത്തില്‍ കലാശിച്ചത് എന്ന രീതിയില്‍ ആളുകള്‍ പറഞ്ഞുനടക്കുന്നത് ശുദ്ധവിവരക്കേടാണ്. കൊല്ലാകൊല്ലം പ്രളയമുണ്ടാവാതെ സംരക്ഷിക്കുന്നതില്‍ അണക്കെട്ടുകള്‍ക്ക് വളരെ വലിയ പങ്കുണ്ട്. കേരളത്തിലെ പ്രളയ ചരിത്രം അണ കെട്ടുന്നതിനു മുന്നേയുള്ളതും ശേഷമുള്ളതുമായി ആധികാരികമായ പുസ്തകങ്ങളൊന്നും എന്റെ പക്കലില്ല. പ്രളയത്തില്‍ ആണ് മുസിരിസ് നശിച്ചതെന്നും പെരിയാര്‍ വഴിമാറി ഒഴുകിയാണ് കൊച്ചി തുറമുഖമുണ്ടായതെന്നും കൊച്ചി തുറമുഖം ഒരിക്കല്‍ പെരിയാര്‍ മണ്ണിട്ടു മൂടിയപ്പോഴാണ് ജൂതരില്‍ ഭൂരിപക്ഷവും തിരികെ പോയതെന്നും മറ്റും ചരിത്രസത്യമെന്ന് ഉറപ്പിക്കാന്‍ കഴിയാത്ത ചില എഴുത്തുകള്‍ മാത്രമേയുള്ളൂ എന്റെ കയ്യില്‍.

‘ഓസ്റ്റ്രിയന്‍ ആല്പ്‌സ് പ്രദേശങ്ങളിലെ പ്രളയം ചെറുക്കലില്‍ ജലവൈദ്യുത ഡാമുകള്‍ വഹിക്കുന്ന പങ്ക്’ എന്ന തന്റെ ഗവേഷണപ്രബന്ധത്തില്‍ കേരളം പോലെ മലയില്‍ ഉത്ഭവിക്കുന്ന നദികളും അതിന്റെ ഗതിയില്‍ സമതലങ്ങളുമുള്ള ആ പ്രദേശത്ത് വന്‍ ജലവൈദ്യുത ഡാമുകള്‍ പണിതതിനു ശേഷം പ്രളയക്കെടുതികള്‍ 82% വരെ കുറഞ്ഞു എന്ന് ഡബ്ല്യൂ. പേര്‍ച്ചര്‍ അനുമാനിക്കുന്നു.

തിരികെ നാട്ടില്‍ വരാം. പെരിയാറിന്റെ ഡാമുകള്‍ക്ക് മൊത്തം ഒഴുക്കുവെള്ളത്തിന്റെ 25 ശതമാനത്തിലപ്പുറം ശേഖരിക്കാനും ചെറുതല്ലാത്ത ശതമാനം പുറത്തേക്ക് തിരിച്ചു വിടാനും കഴിയും എന്നതിനാല്‍ ചെറിയ മലവെള്ളപ്പാച്ചില്‍ ഇല്ലാതെയാക്കാനും വലിയ വെള്ളപ്പാച്ചിലിന്റെ ആഘാതം കുറയ്ക്കാനും കഴിയും. അതിനപ്പുറം മണ്ണും ചെളിയും മലവെള്ളത്തില്‍ നിന്ന് നല്ല തോതില്‍ ഒഴിവാക്കും. എന്നാല്‍ ഇതൊന്നുമല്ല ഏറ്റവും വലിയ പ്രയോജനം. പുഴയുടെ ഒഴുക്കിനെ അളക്കാനും നിയന്ത്രിക്കാനും നമുക്കുള്ള ഒരേ ഒരു മാര്‍ഗ്ഗം അണക്കെട്ടാണ്. നിഷിമങ്ങള്‍ കൊണ്ട് എല്ലാം കഴിയുന്ന സ്ഥിതിയില്‍ നിന്നും മലവെള്ളം നിയന്ത്രിച്ച് ഒഴുക്കാനും അതിനു ദിവസങ്ങള്‍ മുന്നേ തന്നെ ആളുകള്‍ക്ക് താക്കീതു നല്‍കി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാന്‍ അവസരം നല്‍കാനും അണക്കെട്ടില്ലാതെ കഴിയില്ല.

ചോഴമണ്ഡലത്തിലെ രാജാക്കന്മാരുടെ വിജയഗാഥയായ കലിംഗത്തുപരണിയില്‍ കരികാല ചോഴന്‍ കല്ലണൈ കെട്ടി തന്റെ തലസ്ഥാനത്തിനെ കൊല്ലാകൊല്ലം ഉപദ്രവിച്ചിരുന്ന കാവേരിയിലെ വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷിച്ചു എന്നാണ് ജയംകൊണ്ടാര്‍ എഴുതിക്കാണുന്നത്, അതായത് ഇറിഗേഷനല്ല, വൈദ്യുതിയുണ്ടാക്കാനല്ല, പ്രളയ നിയന്ത്രണത്തിനായിരുന്നു കരികാലന്‍ അണ കെട്ടിയത് എന്ന് ആയിരം വര്‍ഷം മുന്നേ ജീവിച്ചിരുന്ന കവിക്ക് കാര്യം മനസ്സിലാകും ശാസ്ത്രയുഗത്തില്‍ ജീവിക്കുന്ന വിദഗ്ദ്ധന്മാര്‍ പറയുന്നത് അണകെട്ടിയല്‍ വെള്ളപ്പൊക്കം ഉണ്ടാകുമെന്നാണ്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending