Connect with us

Video Stories

കൊളത്തൂര്‍ മുഹമ്മദ് മൗലവി അന്തരിച്ചു

Published

on

മലപ്പുറം: ഭാഷാസമര മുന്നണി പോരാളിയും വിദ്യാഭ്യാസ സാമൂഹിക പരിഷ്‌കര്‍ത്താവും മതപണ്ഡിതനും പ്രഭാഷകനും മുന്‍ പി.എസ്.സി അംഗവുമായിരുന്ന കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി അന്തരിച്ചു. 74 വയസ്സായിരുന്നു. ഖബറടക്കം ഇന്ന് രാവിലെ എട്ട് മണിക്ക് കൊളത്തൂര്‍ ജലാലിയ്യ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഇന്നലെ പുലര്‍ച്ചെ 5.30 ഓടെ മാലാപറമ്പിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം, മലപ്പുറം ജില്ലാ ട്രഷറര്‍, പുറമണ്ണൂര്‍ മജ്‌ലിസ് വിദ്യാഭ്യാസ സമുച്ചയ സമിതി ജനറല്‍ സെക്രട്ടറി, എസ്.ഇ.ആര്‍.ടി ഗവേണിങ് ബോഡി മെമ്പര്‍, പുലിക്കോട്ടില്‍ ഹൈദര്‍ കലാപഠനകേന്ദ്രം ഉപാധ്യക്ഷന്‍, കൊളത്തൂര്‍ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക സമിതി അധ്യക്ഷന്‍, റിട്ടയേര്‍ഡ് അറബി അധ്യാപകരുടെ കൂട്ടായ്മയായ ‘ഇമാം’ (ഇത്തിഹാദു മുഅല്ലിമീന്‍ ലുഅത്തില്‍ അറബിയ്യ അല്‍ മുത്തഖാഇദീന്‍) സംസ്ഥാന കണ്‍വീനര്‍, റിട്ടയേര്‍ഡ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗങ്ങളുടെ ഫോറത്തിന്റെ സഹകാര്യദര്‍ശി, ‘അല്‍ ബുഷ്‌റ’ അറബി മാസികഅഡൈ്വസറി ബോര്‍ഡ് ഉപാധ്യക്ഷന്‍ എന്നീ പദവികള്‍ വഹിച്ചുവരികയായിരുന്നു.
താഴത്തേതില്‍ അബ്ദുല്‍ ഖാദറിന്റെയും ഉണ്ണിപ്പാത്തുമ്മയുടെയും മകനായി 1946 ഫെബ്രുവരി നാലിന് കൊളത്തൂരില്‍ ജനനം. കൊളത്തൂര്‍ എ.എല്‍.പി. സ്‌കൂള്‍, ഗവ. ഹൈസ്‌കൂള്‍ പുലമാന്തോള്‍, നാഷണല്‍ ഹൈസ്‌കൂള്‍ കൊളത്തൂര്‍, ജലാലിയ്യ ജുമാമസ്ജിദ് മസ്ജിദുദര്‍സ്, ഭാഷാ അധ്യാപക പരിശീലന കേന്ദ്രം കോഴിക്കോട് എന്നിവിടങ്ങളില്‍ പഠനം. 1964 മുതല്‍ 1994 വരെ തിരൂര്‍ക്കാട് എ.എം. ഹൈസ്‌കൂളില്‍ അറബി അധ്യാപകനായിരുന്നു. 1994 മുതല്‍ 2000 വരെ കേരളാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗവുമായിരുന്നു. 1991ല്‍ മലപ്പുറം ജില്ലാ പ്രഥമ ജില്ലാ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പദവിയും വഹിച്ചു. 1978 കെ.എ.ടി.എഫ് സംസ്ഥാന ആക്ടിങ് പ്രസിഡന്റും 1990ല്‍ സംസ്ഥാന പ്രസിഡന്റുമായി. 1975ലും ഭാഷാസമരം നടന്ന 1980ലും കെ.എ.ടി.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു.
2010ല്‍ ദമാം കെ.എം.സി.സിയുടെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എക്‌സലന്‍സി അവാര്‍ഡ്. 2011ല്‍ അറബിഭാഷാ പഠനപ്രചാരണ രംഗത്തെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഫാറൂഖ് കോളജ് പി.ജി ആന്റ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡ്. 2013ല്‍ മുസ്‌ലിം യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സീതി സാഹിബ് അവാര്‍ഡ്, 2014ല്‍ മുസ്‌ലിംലീഗ് കോഴിക്കോട് സിറ്റി നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ സി.എച്ച്. മുഹമ്മദ് കോയാ അവാര്‍ഡ് എന്നീ പുരസ്‌കാരവും നേടിയിട്ടുണ്ട്. 2018ല്‍ കെ.എ.ടി.എഫ് സംസ്ഥാന കമ്മിറ്റി കരുവള്ളി മുഹമ്മദ് മൗലവിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരവും നേടി. ഭാഷാസമരത്തെ തുടര്‍ന്നുണ്ടായ മലപ്പുറം വെടിവെയ്പ് അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് നാരായണപിള്ള മുമ്പാകെ മൊഴികൊടുത്തിട്ടുണ്ട്. കണ്ണന്‍ എന്ന പൊലീസുകാരന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെടുകയും ചെയ്തിരുന്നു.
ഭാര്യ: ജമീല റിട്ട. അധ്യാപിക, മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് ബോര്‍ഡില്‍ മുസ്‌ലിംലീഗ് അംഗമായിരുന്നു. മക്കള്‍: മുഹമ്മദ് ഇബ്രാഹീം (അബുദാബി), മുഹമ്മദ് മുക്താര്‍ (അധ്യാപകന്‍ പി.ടി.എം.എച്ച്.എസ്.എസ് എടപ്പലം), മുഹമ്മദ് ഷിഹാബ് (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പാങ്ങ് പി.എച്ച്.സി), അമീന ഷാനിബ (ഒമാന്‍), ജമീല ലാഫിയ (അധ്യാപിക പടപ്പറമ്പ പി.കെ.എച്ച്.എം. എല്‍.പി.സ്‌കൂള്‍). മരുമക്കള്‍: ഫെബിന (അധ്യാപിക, എ.എം.എച്ച്.എസ്.എസ് തിരൂര്‍ക്കാട്), ആബിദ (അധ്യാപിക, വളാഞ്ചേരി എം.ഇ.എസ് എച്ച്.എസ്), നഷീദ (അധ്യാപിക, ഗവ. എല്‍.പി സ്‌കൂള്‍ അത്തിപ്പറ്റ), ബാബു നൗഷാദ് എം.ഡി (ഒമാന്‍ ബുറൈമി യൂണിവേഴ്‌സിറ്റിയില്‍ അലൈഡ് സയന്‍സ് ഫാക്കല്‍റ്റി), അഫ്‌സല്‍ ജമാല്‍ (അധ്യാപകന്‍, ഗവ.കോളജ് കൊണ്ടോട്ടി). രാവിലെ ഒമ്പതരക്ക് നടന്ന ആദ്യ മയ്യിത്ത് നമസ്‌കാരത്തിന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, എം.പി.മാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, പി.വി.അബ്ദുല്‍ വഹാബ്, മന്ത്രി കെ.ടി.ജലീല്‍, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ തുടങ്ങിയവര്‍ വസതി സന്ദര്‍ ശിച്ചു.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending