Connect with us

Video Stories

കുറുമ്പാലക്കോട്ട വിളിക്കുന്നു, ആകാശം തൊടുന്ന മായക്കാഴ്ചകളിലേക്ക്

Published

on

കല്‍പ്പറ്റ: ഒരു വിശദീകരണങ്ങള്‍ക്കും പകര്‍ന്നുനല്‍കാനാവാത്ത ഹൃദ്യമായ കാഴ്ചാനുഭൂതിയുമായി കുറുമ്പാലക്കോട്ട മല വിളിക്കുന്നു. മായക്കാഴ്ചകളുടെ സൗന്ദര്യം നുകരാനും നൂറുകണക്കിനാളുകള്‍ മലകയറിത്തുടങ്ങിയ കുറുമ്പാലക്കോട്ട പതിയെ വയനാടിന്റെ ഏറ്റവും മനോഹരമായ കാഴ്ചാസ്ഥലങ്ങളിലൊന്നായി മാറുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ വകയുള്ള ഒരു സൂചനാബോര്‍ഡുപോലുമില്ലാതിരുന്നിട്ടും അയല്‍സംസ്ഥാനങ്ങളില്‍ നിന്നടക്കം കാഴ്ചക്കാരെത്തുകയാണ് ഇവിടുത്തെ ഉദയാസ്തമന സൂര്യനെ കാണാനും അനുഭൂതി നുകരാനും. ദിവസങ്ങള്‍ കഴിയുന്തോറും ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണം കുത്തനെ കൂടുകയാണ്. കുറുമ്പാലക്കോട്ടയില്‍ നിന്നുള്ള വയനാടിന്റെ പുലര്‍കാലം കാണാനാണ് ഈ യാത്ര. ആറ് മണിയാവുമ്പേഴേക്കും മലയുടെ നെറുക സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കും. പിന്നെയാണ് കാഴ്ച. മേഘങ്ങളുടെ തൂവെള്ള കൊട്ടാരത്തില്‍ നിന്നും സ്വര്‍ണ്ണരഥത്തില്‍ സൂര്യന്‍ എഴുന്നെള്ളുന്ന ദൃശ്യം. പഞ്ഞിക്കെട്ടുകള് കൊണ്ട് താഴ്‌വാരമാകെ മൂടുമ്പോള്‍ അതിനുമുകളില് നിന്നും നോക്കെത്താ ദൂരമുള്ള ആകാശ വിസ്മയങ്ങള്‍ ഏതൊരു ഹില്‍ പോയിന്റില്‍ നിന്നും പകരമാവാത്ത ഈ കാഴ്ചകള്‍ തന്നെയാണ് കുറുമ്പാലക്കോട്ടയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഒട്ടേറെ സഞ്ചാരികള്‍ വന്നു തുടങ്ങിയതോടെ നാട്ടുകാരും അതിരാവിലെ തന്നെ കുറുമ്പാലക്കോട്ടയിലേക്ക് ഇപ്പോള്‍ അതിരാവിലെ വെച്ചുപിടിക്കുന്നു. ഇത്രയടുത്തായിട്ടും ഈ വിസ്മയങ്ങള മുമ്പേ കാണാത പോയതിലാണ് അവരുടെ സങ്കടം.

സഞ്ചാരികള്‍ കണ്ടെത്തിയ വിനോദകേന്ദ്രം

ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പവലിയന്‍ പോലെ ചുറ്റിലും മാനം തൊടുന്ന മലനിരകള്‍ അതിന് ഒത്ത നടുവിലാണ് കുറുമ്പാലക്കോട്ടയെന്ന ഒറ്റ മലയുള്ളത്. ഇതിനു മുകളില്‍ ഇപ്പോള്‍ സഞ്ചാരികളുടെ തിരക്കാണ്. വയനാട് ടൂറിസത്തിന്റെ പട്ടികയിലൊന്നും ഉള്‍പ്പെട്ടിട്ടില്ലെങ്കിലും സഞ്ചാരികള്‍ തന്നെയാണ് ഈ മലയുടെ നെറുകയിലേക്കുള്ള വഴി കണ്ടെത്തിയത്. അതിരാവിലെ അഞ്ചുമണിയാവുമ്പോഴേക്കും ഗ്രാമവഴികളിലൂടെ എവിടെ നിന്നൊക്കെയോ ബുള്ളറ്റുകളും ബൈക്കുകളും പറന്നെത്തി തുടങ്ങും. അവധി ദിനമായ ഇന്നലെ അഞ്ഞൂറിലധികം പേരാണ് ഇവിടെ സൂര്യോദയം കാണാനെത്തിയത്. വയനാട്ടിലെ മഴ നനയാനും പ്രകൃതിയെ തൊട്ടറിയാനും കുറുമ്പാലക്കോട്ട ഗംഭീരം. വേനല്‍ക്കാലത്താണെങ്കില്‍ തെളിഞ്ഞ ആകാശത്തിന് താഴെ അനേകം പൊട്ടുകളായി മേഘങ്ങളെ അടുത്തുകാണാം. പുലര്‍ച്ചെ കാറ്റുണ്ടെങ്കില്‍ ഈ മേഘപാളികള തൊട്ടുരുമി അകന്നു പോകും. വയനാടിന്റെ പൂര്‍ണ്ണമായ ആകാശക്കാഴ്ചയാണ് നട്ടുച്ചയിലും ഇവിടെയെത്തുന്നവരെ കാത്തിരിക്കുക. വൈകുന്നേരം അങ്ങ് ദൂരെ ബാണാസുരന്റെ നെറുകയിലേക്ക് ചെഞ്ചായം വിതറി സൂര്യന്‍ ഒളിച്ചുപോകുന്നതും ഇവിടെ നിന്നും കാണുമ്പോള്‍ കൂടുതല്‍ മനോഹരം. സാങ്കല്‍പ്പികമായ കോട്ടയുടെ ഐതിഹ്യങ്ങള്‍ പശ്ചിമഘട്ടത്തിലെ ഈ ഒറ്റമലയെ സമ്പുഷ്ടമാക്കുന്നു. ഒരര്‍ത്ഥത്തില്‍ പ്രകൃതിയുടെ ഒരു ജലസംഭരണികൂടിയാണ് ഈ മല. മഴക്കാലത്ത് വേണ്ടുവോളം മഴവെള്ളം ആവാഹിക്കുന്ന ഈ സഹ്യന്‍ ് വേനല്‍ ക്കാലത്ത് താഴ്‌വാരത്ത് വരള്‍ച്ചയുടെ നോവറിയിക്കുന്നേയില്ല. പച്ചവിരിപ്പിട്ട തെരുവ പുല്ലുകള്‍ക്കിടയിലൂടെ നനഞ്ഞ് കുതിര്‍ന്ന് കാറ്റിനെ പ്രണയിച്ച് മഴ മേഘങ്ങളെ തൊടാന്‍് ഇഷ്ടമുള്ളവരക്ക് ഇവിടേക്ക് സ്വാഗതം.

റിസോര്‍ട്ട് ലോബിയുടെ കയ്യേറ്റം

മഴ പെയ്തു തീര്‍ന്നാലും മരം പെയ്യുന്ന കുള്ളന്‍ കാടുകളാണ് കുറുമ്പാലക്കോട്ടയുടെ വരദാനം. കുളിരിന്റെ കൂടാരമാണ് ഈ കുഞ്ഞിക്കാടുകള്‍. പണ്ടുകാലത്തൊക്കെ വന്യമൃഗങ്ങളും ഉണ്ടായിരുന്നു. എന്നാലിപ്പോഴിതൊന്നും ഇവിടെയില്ല. താഴെ ഭാഗങ്ങളൊക്കെ സ്വകാര്യ വ്യക്തികള്‍ സ്വന്തമാക്കിയതോടെ ശേഷിക്കുന്നത് ഈ മലയുടെ നെറുക മാത്രം. സര്‍ക്കാര്‍ നിസംഗരായി നോക്കിന്നപ്പോള്‍ കേന്ദ്രത്തിന്റെ വിനോദസാധ്യത മനസ്സിലാക്കിയ റിസോര്‍ട്ട് ലോബി വന്‍തോതില്‍ പ്രദേശത്തെ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടുകയായിരുന്നു. ഇത് കേന്ദ്രം ഏറ്റെടുക്കാനുള്ള ഡി.ടി.പി.സിയുടെ ശ്രമങ്ങളെയടക്കം ബാധിക്കും. പുറമെ കേന്ദ്രത്തിലേക്കുള്ള വഴിയില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിനും രാത്രികളിലെ ടെന്റുകള്‍ക്കും തോന്നിയ പോലെ പണം ഈടാക്കുന്നതും സഞ്ചാരികളുടെ മനംനടുപ്പിക്കുന്നുണ്ട്. എങ്കിലും തലക്കു മുകളിലേ നീലാകാശത്തേ വിസ്മയിപ്പിക്കുന്ന മലക്കു കീഴിലേ മഞ്ഞാകാശം ഓര്‍മ്മകളില്‍ ഏറെനാള്‍ നിറഞ്ഞ് നില്‍ക്കും.

കാണാതെ പോവരുത് ഈ മായക്കാഴ്ചകള്‍

പ്രകൃതിയുടെ മനോഹക്കാഴ്ചകള്‍ കാണാനാഗ്രഹിക്കുന്നവരും ജനങ്ങളോട് താല്‍പര്യമുള്ള സര്‍ക്കാരും ഈ കേന്ദ്രം കാണാതെ പോവരുത്. ചരിത്രകാലം മുതലേ പേരുകേട്ടതായിരുന്നു ഈ മല. കുറുമ്പാലകോട്ടയുടെ തറയാണ് പിന്നീട് കോട്ടത്തറയായതെന്നാണ് അനുമാനം. യുദ്ധതന്ത്രപ്രദേശമായി ടിപ്പുവും പഴശ്ശിയും ഈ മലയെ നോട്ടമിട്ടിരുന്നു. താഴ്‌വാരത്തെ മനോഹരമായ പുഴകളും കോട്ടമുകളിലേ സൂക്ഷ്മനിരീക്ഷണവും ശത്രുവിന്റെ വരവറിയാന്‍ സഹായകമായിരുന്നു.
വയല്‍നാടിന്റെ ഹൃദയ മുറ്റത്ത് സ്ഥിതി ചെയ്യുന്ന കറുമ്പാലകോട്ട വയനാടിന്റെ മീശപ്പുലി മലയാണ്. ഉദയവും അസ്തമയവും കണ്‍കുളിര്‍ക്കേ കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് പച്ചയുടുപ്പിട്ട് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന വയലുകളും കുന്നുകളും മനോഹരമായ് വിരുന്നാണൊരുക്കുന്നത്. പ്രകൃതിയുടെ പച്ചപ്പ് കണ്ണിലേ കൃഷ്ണമണി പോലെ കാത്തു പുതിയൊരു ടൂറിസ്റ്റ് കേന്ദ്രം കെട്ടിപ്പടുക്കാന്‍ അധികാരികളുടെ ഒരു കണ്ണെങ്കിലും ഈ മലക്കുമുകളിള്‍ പതിയുമെന്ന പ്രത്യാശയിലാണ് ഓരോ കാഴ്ചക്കാരനും മലയിറങ്ങുന്നത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending