Connect with us

Video Stories

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ ഫാസിസം; വിമര്‍ശനവുമായി യുവകവി

Published

on

കോഴിക്കോട്: പ്രമുഖ സ്വകാര്യ പുസ്തക പ്രസാധകര്‍ കോഴിക്കോട്ട് സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഫാസിസ്റ്റ് അജണ്ടയെന്ന് ആരോപണം. യുവകവി ശ്രീജിത്ത് അരിയല്ലൂര്‍ ആണ്, തന്റെ വ്യക്തിപരമായ അനുഭവം ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

ഫെസ്റ്റിവല്‍ പ്രചരണാര്‍ത്ഥം കോഴിക്കോട് കടപ്പുറത്തിനടുത്ത് തെരുവോര മതിലില്‍ കാവി ഫാസിസത്തിനെതിരെ താന്‍ എഴുതിയ ചുവരെഴുത്ത്, താനറിയാതെ മായ്ച്ചു കളഞ്ഞെന്നും സംഘാടക സമിതി അംഗങ്ങളുടെ അറിവില്ലാതെ ഇത് സംഭവിക്കില്ലെന്നുമാണ് ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. ‘ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സര്‍ഗാത്മകതക്കും സ്വാതന്ത്ര്യത്തിനും സൗഹൃദത്തിനും ബഹുസ്വരതക്കുമായി’ സംഘടിപ്പിക്കപ്പെടുന്നു എന്ന് പറയുന്ന ഇത്തരം പരിപാടികളില്‍ പോലും ഭീരുക്കളും ഫാഷിസ്റ്റുകളും ഉണ്ടെന്ന് താന്‍ മനസ്സിലാക്കുന്നതായും ശ്രീജിത്ത് പറയുന്നു.

ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംഘപരിവാര്‍ അനുഭാവിയായ സദ്ഗുരു ജഗ്ഗി വാസുദേവിനെ പങ്കെടുപ്പിച്ചത് നേരത്തെ വിവാദമായിരുന്നു. സംഘ് പരിവാറിന്റെ ‘ഘര്‍ വാപ്‌സി’ പോലുള്ള നയങ്ങളെ ന്യായീകരിച്ച ജഗ്ഗി വാസുദേവിന് ഈ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പത്മ വിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

ശ്രീജിത്തിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം:

ചുരുക്കിയെഴുതാം…
വലുതാക്കിയെഴുതി വേണമെങ്കിൽ ആളാവാം…
പക്ഷേ അങ്ങിനെ ‘ആളാ’യി ശീലമില്ല…!
എന്റെ കവിത കൊണ്ട് മാത്രം
മുന്നോട്ട് പോകുന്നവനാണ് ഞാൻ…!
ഇതൊരു ദു:ഖത്താൽ
എഴുതിപ്പോയ കുറിപ്പ് മാത്രം…!

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ
(കെ.എൽ.എഫ് രണ്ടാം പതിപ്പ്-2017 ഫിബ്രവരി 2 – 5)
നടക്കുന്നതിന് മുൻപായി
കോഴിക്കോട് നഗരത്തിൽ പോയപ്പോൾ
അവിനാശ് ഉദയഭാനു Avinash Udayabhanu
എന്ന സുഹൃത്തിനെ
കാണാം എന്ന് കരുതി വിളിച്ച് നോക്കി.
അവൻ വരാമെന്ന് പറഞ്ഞെങ്കിലും
ചില തിരക്കുകൾ കാരണം അവന് വരാൻ പറ്റിയില്ല.
അപ്പോൾ പിന്നെ
ലിജീഷ് കുമാറിനെ Lijeesh Kumar വിളിച്ച് നോക്കി.
കെ.എൽ.എഫ് പ്രചരാണർത്ഥം
കോഴിക്കോട് കടപ്പുറത്തിനടുത്ത്
തെരുവോരമതിലിൽ ചിത്രം വരയ്ക്കുന്ന
പരിപാടിക്കിടയിൽ അവനുണ്ടെന്നും
വന്നാൽ കാണാമെന്നും അവൻ പറഞ്ഞു…!
പോയി നോക്കിയപ്പോൾ
ഒരുപാട് സുഹൃത്തുക്കൾ
ചിത്രം വരച്ച് കഴിയാനായിരിക്കുന്നു…!
ആരൊക്കെയോ ഉപയോഗിച്ച കളറുകളുടെ
ബാക്കി ഉപയോഗിച്ച്
എനിക്കും ഒരു ചിത്രം വരയ്ക്കാൻ തോന്നി…!

ഫാഷിസം അറിയാതെയെങ്കിലും
വ്യക്തികളിലോ പ്രസ്ഥാനങ്ങളിലോ
കടന്നു കൂട്ടിയേക്കാം…!
അത് തിരുത്താവുന്നതും തിരുത്തപ്പെടേണ്ടതുമാണ്…!

കൃത്യമായ ‘വിചാര ധാരാ’ ലക്ഷ്യങ്ങളുള്ള
സംഘ പരിവാരത്തിന്റെ ആശയാടിത്തറയുള്ള
ഫാഷിസത്തെ ചെറുത്തു തോൽപ്പിക്കലാവണം
ഇന്ത്യയിലെ ആദ്യത്തെ
ഫാഷിസ്റ്റ് പ്രതിരോധ പ്രവർത്തനമെന്ന്
വിശ്വസിക്കുന്നവനാണ് ഞാൻ…!
അതുകൊണ്ട് തന്നെ അതിനെതിരായി,
വിശാലമായ ഒരൈക്ക്യം ലക്‌ഷ്യം വെക്കുന്ന
ചിത്രമാണ് ഞാൻ അഞ്ച് മിനിട്ട് കൊണ്ട് വരച്ചത്…!

‘നാവറക്കുന്ന
വിരലു മുറിക്കുന്ന
കാവി ഫാസിസം തുലയട്ടെ…!
ലാൽ സലാം…നീൽ സലാം’…!
എന്നെഴുതിയാണ് ഞാൻ ചിത്രം വരച്ചത്…!

കീഴാള ജനതക്കിടയിൽ വേരോട്ടമുള്ള
ഇടതുപക്ഷങ്ങളും പുതിയ ദളിത് മുന്നേറ്റങ്ങളും
ചേർന്ന് കൊണ്ട്,
ഇവരെ വിഴുങ്ങാൻ വരുന്ന ‘കാവി ഫാസിസത്തെ’,
പ്രതിരോധിക്കാൻ ‘ചുവപ്പും നീലയും’ ചേർന്ന
പുതിയ സഖ്യത്തിന് കഴിയും എന്ന
പ്രത്യാശയാണ് ഞാൻ പങ്കു വെച്ചത്…!
ചിത്രം വരച്ച് ഞാൻ പോന്നു…!
കെ.എൽ.എഫിൽ മുഴുവൻ ദിവസവും
പങ്കെടുക്കുകയും ചെയ്തു.

പിന്നീട് കെ.എൽ.എഫിൽ പങ്കെടുത്ത പലരും
ഫോട്ടോകൾ എഫ്.ബിയിൽ പോസ്റ്റ് ചെയ്യുന്ന കൂട്ടത്തിൽ
എന്റെ ചിത്രവും ഇട്ടതായി കണ്ടു…!
പക്ഷേ എന്റെ ചിത്രത്തിൻറെ മുകളിൽ ഞാൻ എഴുതിയ
‘നാവറക്കുന്ന
വിരലു മുറിക്കുന്ന
കാവി ഫാസിസം തുലയട്ടെ’…!
എന്ന വാചകം ‘ചിലർ’ മറ്റു നിറങ്ങൾ ചേർത്ത്
മായ്ച്ചത് ആ ചിത്രത്തിലൂടെ ഞാൻ കണ്ടു…!
ഡി.സിയോ,സംഘാടക സമിതി ‘അംഗങ്ങളോ’ അറിയാതെ
ഇങ്ങനെ സംഭവിക്കില്ല…!

‘ആവിഷ്കാര സ്വാതന്ത്ര്യത്തിനും
സർഗ്ഗാത്മകതക്കും സ്വാതന്ത്ര്യത്തിനും
സൗഹൃദത്തിനും ബഹുസ്വരതക്കുമായി’
സംഘടിക്കപ്പെടുന്നൂ എന്ന് പറയുന്ന
ഇത്തരം പരിപാടികളിൽ പോലും
ഭീരുക്കളും ‘ഫാഷിസ്റ്റു’കളും ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു…!
എനിക്ക് എന്നെ ‘മായ്ച്ച്’ കളയാൻ
ശ്രമിച്ചവരെയോർത്ത് ‘ലജ്ജ’യുണ്ട്…!

വേണമെങ്കിൽ ഡി.സി രവിയടക്കം
സംഘാടക സമിതി അംഗങ്ങളെ ‘മെൻഷൻ’ ചെയ്ത്
ഇത് ആരുടെ ഭീരുത്വത്തിന്റെ ‘കൈക്രിയ’
ആണെന്ന് അന്വേഷിക്കാവുന്നതാണ്…!
പക്ഷേ എന്നെ ഞാനാക്കിയത്
ഡി.സിയോ ഏതെങ്കിലും
‘ഇത്തരം’ സംഘാടക സമിതിയോ അല്ല…!
അതിനാൽ ഇനിയും മുന്നോട്ട് പോകും…!
ലാൽ സലാം…നീൽ സലാം…!

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending