Connect with us

Video Stories

മാഡ്രിഡില്‍ സമനില

Published

on

മാഡ്രിഡ്: ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കിയ ലാലിഗയിലെ സ്പാനിഷ് ഡര്‍ബി 1-1 സമനിലയില്‍. റയല്‍ മാഡ്രിഡിനെ അവരുടെ തട്ടകമായ സാന്റിയാഗോ ബര്‍ണേബുവില്‍ നേരിട്ട അത്‌ലറ്റികോ മാഡ്രിഡ് ഒരു ഗോള്‍ വഴങ്ങിയ ശേഷം 85-ാം മിനുട്ടില്‍ തിരിച്ചടിക്കുകയായിരുന്നു. റയലിനു വേണ്ടി ഡിഫന്റര്‍ പെപെയും സന്ദര്‍ശകര്‍ക്കു വേണ്ടി ആന്റോയിന്‍ ഗ്രീസ്മനും ഗോളുകള്‍ നേടി.

വെള്ളിയാഴ്ച സ്‌റ്റോക്ക്‌ഹോമില്‍ നടന്ന ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരോടുള്ള അനുശോചനത്തിന്റെ ഭാഗമായി ഇരുടീമുകളും ആരാധകരും ഒരുമിനുട്ട് മൗനം ആചരിച്ച ശേഷമാണ് മത്സരം തുടങ്ങിയത്. തുടക്കം മുതല്‍ റയല്‍ പന്ത് സ്വന്തം വരുതിയില്‍ സൂക്ഷിച്ചപ്പോള്‍ പ്രത്യാക്രമണത്തിലൂടെ ആതിഥേയരെ ഞെട്ടിക്കുകയെന്ന തന്ത്രമാണ് അത്‌ലറ്റികോ അനുവര്‍ത്തിച്ചത്. റയലിന്റെ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിലായിരുന്നു ഡീഗോ സിമിയോണിയുടെ ടീമിന്റെ ശ്രദ്ധ മുഴുവനും. എതിര്‍ ഗോള്‍ ഏരിയക്കു ചുറ്റും റയല്‍ വട്ടമിട്ടു നിന്നപ്പോള്‍ മുന്നോട്ടുള്ള ആക്രമണങ്ങളെ സന്ദര്‍ശകര്‍ പിന്‍കാലിലൂന്നി പ്രതിരോധിച്ചു. പരസ്പരം ബഹുമാനിച്ചുള്ള കളിയുടെ ആദ്യപകുതി ഏറെക്കുറെ വിരസമായിരുന്നു.
21-ാം മിനുട്ടില്‍ അത്‌ലറ്റികോയ്ക്ക് ലഭിച്ച കോര്‍ണറില്‍ നിന്നുള്ള ഗ്രീസ്മന്റെ ശ്രമം റയല്‍ കീപ്പര്‍ കെയ്‌ലര്‍ നവാസ് തടഞ്ഞപ്പോള്‍ 27-ാം മിനുട്ടില്‍ റൊണാള്‍ഡോയുമായി ചേര്‍ന്നുണ്ടാക്കിയ നീക്കം ബെന്‍സേമ ക്രോസ്ബാറിനു മുകളിലൂടെ പറത്തി. 31-ാം മിനുട്ടില്‍ റയലിന്റെ സമ്മര്‍ദം ഫലം കണ്ടെന്ന് തോന്നിയെങ്കിലും സന്ദിഗ്ധ ഘട്ടത്തില്‍ ഗരത് ബെയ്‌ലിന്റെ ഹെഡ്ഡര്‍ അത്‌ലറ്റി കീപ്പര്‍ ഓബ്ലക് സേവ് ചെയ്തു.
ഇടവേളക്കു ശേഷം ഗോള്‍ കണ്ടെത്തുകയെന്ന ലക്ഷ്യം റയലിന്റെ ഓരോ നീക്കത്തിലും പ്രതിഫലിച്ചിരുന്നു. ഇടതുവിങില്‍ നിന്ന് മാര്‍സലോ നല്‍കിയ ക്രോസ് ക്രിസ്റ്റിയാനോ ചാടിയുയര്‍ന്ന് ഹെഡ്ഡ് ചെയ്‌തെങ്കിലും ഇഞ്ചുകള്‍ വ്യത്യാസത്തിന് പുറത്തുപോയി. തൊട്ടുപിന്നാലെ ബെന്‍സേമയുടെ അവസരം ഓബ്ലക് തടഞ്ഞു.
52-ാം മിനുട്ടില്‍ വലതുഭാഗത്തുനിന്നുള്ള ടോണി ക്രൂസിന്റെ ഫ്രീകിക്കിനെ തുടര്‍ന്നാണ് അത്‌ലറ്റികോയുടെ വലയില്‍ പന്തെത്തിയത്. അതുവരെ മികച്ച പ്രതിരോധം കാഴ്ചവെച്ച സന്ദര്‍ശകര്‍ ബോക്‌സ് മാര്‍ക്ക് ചെയ്യുന്നതില്‍ വീഴ്ചവരുത്തിയപ്പോള്‍ സ്വതന്ത്രനായി നിന്ന പെപെ കരുത്തുറ്റ ഹെഡ്ഡറിലൂടെ കീപ്പറെ കീഴടക്കി.(1-0).
ഗോളടിച്ചിട്ടും പന്തിന്മേലുള്ള ആധിപത്യം വിട്ടുനല്‍കാന്‍ റയല്‍ തയാറായില്ല. 60-ാം മിനുട്ടില്‍ ഡ്രിബിള്‍ ചെയ്തു കയറിയ ഗ്രീസ്മന്‍ ഫെര്‍ണാണ്ടോ ടോറസിന് പന്ത് നല്‍കിയെങ്കിലും ഗോളി മാത്രം മുന്നില്‍ നില്‍ക്കെ സ്പാനിഷ് സ്‌ട്രൈക്കര്‍ക്ക് പിഴച്ചു. മത്സരം സ്വന്തം നിയന്ത്രണത്തില്‍ പുരോഗമിക്കുന്നതിനിടെ പെപെയ്ക്ക് പരിക്കേറ്റത് റയലിന് ക്ഷീണമായി. 66-ാം മിനുട്ടില്‍ പോര്‍ച്ചുഗീസ് താരത്തിനു പകരം നാച്ചോ കളത്തിലെത്തി.
റയല്‍ ജയത്തിലേക്ക് നീങ്ങുകയാണെന്നു തോന്നിച്ച ഘട്ടത്തിലാണ് 85-ാം മിനുട്ടില്‍ ഗ്രീസ്മന്‍ കളിയുടെ ഗതിമാറ്റിയ ഗോള്‍ നേടിയത്. പകരക്കാരനായിറങ്ങിയ എയ്ഞ്ചല്‍ കൊറിയ പ്രതിരോധക്കാര്‍ക്കിടയിലൂടെ മുന്നോട്ടു നല്‍കിയ പന്തില്‍, ശരവേഗത്തില്‍ ഓടിക്കയറി അന്തിമ സ്പര്‍ശം നല്‍കിയാണ് ഫ്രഞ്ച് താരം ഗോള്‍കീപ്പറെ കീഴടക്കിയത്. (1-1). ഗ്രീസ്മനെ മാര്‍ക്ക് ചെയ്യുന്നതില്‍ വരുത്തിയ പിഴവിന് റയല്‍ നല്‍കേണ്ടി വന്നത് വിലപ്പെട്ട രണ്ട് പോയിന്റാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending