Connect with us

Video Stories

പ്രതിഷേധമുയരണം ഈ അവഗണനക്കെതിരെ

Published

on

റെയില്‍വേയുടെ ഭൂപടത്തില്‍ കേരളമില്ലേ എന്ന ചോദ്യം മുമ്പും ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ അത് ശക്തമായി ഉയര്‍ത്തേണ്ടി വരുന്നു.അത്രമേല്‍ കേരളത്തോടുള്ള റെയില്‍വേയുടെ അവഗണനയുടെ ആഴവും പരപ്പും നീളുന്നു. അനുകമ്പയുടെ തിരിനാളം ഒരു തീരുമാനത്തിലുമുണ്ടാകുന്നില്ല. കഴിഞ്ഞ ദിവസം ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ രാഹുല്‍ ജയിന്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത എം.പിമാരുടെ യോഗവും നിരാശയാണ് സംസ്ഥാനത്തിന് സമ്മാനിച്ചത്. എം.പിമാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളില്‍ ഒന്നു പോലും അംഗീകരിക്കപ്പെട്ടില്ല.
എത്രയോ കാലമായി കേരളം ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളാണ് പരിഗണനയില്‍ പോലും ഉള്‍പ്പെടുത്താതെ റെയില്‍വേ അവഗണിച്ചത്. രാഷ്ട്രീയ ഭേദമന്യേ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ റെയില്‍വേ സംസ്ഥാനത്തോട് പുലര്‍ത്തുന്ന നിസ്സംഗഭാവം പാര്‍ലമെന്റില്‍ നിരന്തരമായി ഉന്നയിക്കുന്നുണ്ട്.
സംസ്ഥാന നിയമസഭയിലും നിരവധി തവണ റെയില്‍വേ വിഷയമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ യോഗം വിളിച്ചത്. എന്നാല്‍ നിരാശയുടെ പടുകുഴിയിലാണ് യോഗം അവസാനിച്ചത്. രാജ്യത്താകെയുള്ള 90ല്‍ അധികം സ്റ്റേഷനുകള്‍ക്കൊപ്പം കൊല്ലം, തൃശൂര്‍, കോഴിക്കോട്, എറണാകുളം സൗത്ത് സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താമെന്ന വാഗ്ദാനം മാത്രമാണ് യോഗത്തിലുണ്ടായത്. ഈ വാഗ്ദാനം തന്നെ എന്ന് പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയണം.
കേരളത്തിന് ഒന്നും നല്‍കുന്നില്ലെന്ന് മാത്രമല്ല, ഉള്ളത് കൂടി കവര്‍ന്നെടുക്കുമെന്ന സൂചനയാണ് നിലവിലുള്ളത്. തിരുവനന്തപുരം ഡിവിഷന്‍ വിഭജിക്കണമെന്ന ആവശ്യം ഏറെ നാളായി തമിഴ്‌നാട് ഉന്നയിക്കുന്നുണ്ട്. നേമം മുതല്‍ തിരുനെല്‍വേലി വരെയുള്ള 160 കിലോമീറ്റര്‍ തിരുവനന്തപുരം ഡിവിഷനില്‍ നിന്ന് വെട്ടിമാറ്റി മധുര ഡിവിഷനില്‍ ചേര്‍ക്കണമെന്ന ആവശ്യമാണ് തമിഴ്‌നാട് ഉയര്‍ത്തുന്നത്. ഈ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ സംസ്ഥാനത്തിന്റെ റെയില്‍വേ വികസനത്തിന് കനത്ത തിരിച്ചടിയാകും സംഭവിക്കുക. നേമം സെക്കന്റ് ടെര്‍മിനല്‍ തലസ്ഥാനത്തെ റെയില്‍ വികസനത്തിന്റെ ആണിക്കല്ലാണ്.
കൊച്ചുവേളിയില്‍ അവസാനിക്കുന്ന ട്രെയിനുകള്‍ തിരുവനന്തപുരം സെന്‍ട്രലിലെത്തണമെങ്കില്‍ നേമം ടെര്‍മിനല്‍ പൂര്‍ത്തിയാകണം. എന്നാല്‍ നേമം സെക്കന്റ് ടെര്‍മിനലിന്റെ പദ്ധതി രേഖയുടെ കുരുക്ക് ഇനിയും അഴിഞ്ഞിട്ടില്ല. ഇത് റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് പറയുമ്പോഴും അടുത്തകാലത്തൊന്നും ഇത് ബജറ്റില്‍ ഇടംപിടിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.
സംസ്ഥാനത്തെ യാത്രാദുരിതം അനുദിനം വര്‍ധിക്കുമ്പോള്‍ റെയില്‍ വികസനമാണ് പരിഹാരം. കേരളത്തിന്റെ ഭൂപ്രകൃതിയും ജനസാന്ദ്രതയും റോഡുകളുടെ കുറവും സൃഷ്ടിക്കുന്ന യാത്രാക്ലേശം പരിഹരിക്കാന്‍ കേരളത്തിന് മുന്നില്‍ മറ്റ് വഴികളില്ല.
എന്നാല്‍ പതിറ്റാണ്ടുകളായി പുതിയ റെയില്‍പാതകള്‍ കേരളത്തിന് ലഭിക്കുന്നില്ല. ശബരി റെയില്‍പാതക്ക് പിന്നാലെ നിലമ്പൂര്‍ വയനാട് നഞ്ചന്‍കോട് പാതയെന്ന സ്വപ്‌നവും കെട്ടണയുകയാണ്. നിലമ്പൂര്‍-നഞ്ചന്‍കോട് പാതക്കുള്ള സര്‍വേക്കു പോലും റെയില്‍വേ അനുമതി നല്‍കിയിട്ടില്ല.
പുതിയ റെയില്‍ പാതകള്‍ മാത്രമല്ല, പൂതിയ തീവണ്ടികളും കേരളത്തിനില്ലെന്ന ദുസ്ഥിതിയാണ് മലയാളികള്‍ അഭിമുഖീകരിക്കുന്നത്. ഏറ്റുമാനൂര്‍-ചെങ്ങന്നൂര്‍ പാത ഇരട്ടിപ്പിക്കല്‍ കഴിയുന്നതു വരെ പുതിയ വണ്ടികളനുവദിക്കാന്‍ കഴിയില്ലെന്നാണ് റെയില്‍വേയുടെ നിലപാട്. 2021ലാണ് ഈ പാതയിലെ ഇരട്ടിപ്പിക്കല്‍ തീരുക. ചിലപ്പോള്‍ വീണ്ടും നീണ്ടു പോയേക്കും. അടുത്ത രണ്ട് വര്‍ഷവും പുതിയ തീവണ്ടികള്‍ കേരളത്തിന് ലഭിക്കില്ലെന്ന് ചുരുക്കം. എറണാകുളം വരെ ഓടുന്ന പൂനെ-എറണാകുളം, അജ്മീര്‍-എറണാകുളം എക്സ്പ്രസുകള്‍ കൊല്ലത്തേക്ക് നീട്ടണമെന്ന ആവശ്യം പോലും അംഗീകരിക്കപ്പെട്ടില്ല. ദീര്‍ഘദൂര വണ്ടികള്‍ക്കൊപ്പം ഹൃസ്വദൂര വണ്ടികളും കേരളത്തിന് ആവശ്യമാണ്. കൊട്ടിഗ്‌ഘോഷിച്ച് ആരംഭിച്ച മെമു ഏട്ടിലെ പശുവായ മട്ടാണ്. ഇതിനൊപ്പം കേട്ടതാണ് തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ കോറിഡോര്‍. ഈ പദ്ധതി റെയില്‍വേ മന്ത്രാലയത്തിന്റെ കടലാസില്‍ പോലും ഇനിയുമെത്തിയിട്ടില്ല.
പഴകി പൊളിഞ്ഞ കോച്ചുകള്‍, വൈകിയോടുന്ന വണ്ടികള്‍, അറ്റക്കുറ്റപണി പൂര്‍ത്തിയാക്കാത്ത ട്രാക്കുകള്‍ തുടങ്ങി കേരളത്തോടുള്ള റെയില്‍വേയുടെ അവഗണന അടി മുതല്‍ മുടി വരെ വ്യാപിച്ചുകിടക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ പണിയെടുക്കുന്ന, പഠിക്കുന്ന ആയിരക്കണക്കിന് മനുഷ്യരുടെ ഗതാഗത ആശ്രയമാണ് റെയില്‍വേ. സംസ്ഥാനത്തിനകത്തും ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന പൊതുഗതാഗതം റെയില്‍വേ തന്നെ. എന്നിട്ടും എന്തുകൊണ്ടാണ് റെയില്‍വേ കേരളത്തിനെ അവഗണിക്കുന്നത്.
റെയില്‍ വിഹിതത്തില്‍ കേരളത്തിനുള്ള വിഹിതം കുറഞ്ഞു കുറഞ്ഞുവരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1206 കോടി രൂപ സംസ്ഥാനത്തെ റെയില്‍വികസനത്തിനായി നീക്കിവെച്ച സ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം അത് 923 കോടി രൂപയായി കുറഞ്ഞു. 283 കോടി രൂപയുടെ കുറവാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ച തുകയേക്കാള്‍ 25 ശതമാനം തുക കുറക്കാനുണ്ടായ ചേതോവികാരമായി പൊതുവായി പരിഗണിക്കപ്പെടുന്നത് കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയം തന്നെ. കേരളം അടിയന്തരപ്രാധാന്യത്തോടെ ആവശ്യപ്പെട്ട പദ്ധതി കളൊന്നു പോലും ബജറ്റില്‍ ഇടംപിടിച്ചിട്ടില്ല. പുതുതായി ഒരു ട്രെയിനും അനുവദിച്ചതുമില്ല. കഴിഞ്ഞ ബജറ്റിലെ ചില പ്രഖ്യാപനങ്ങളുടെ ആവര്‍ത്തനം മാത്രമാണ് ഇത്തവണയുണ്ടായത്.
റെയില്‍വേ വികസനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കേരളം റെയില്‍വേയുമായി ചേര്‍ന്ന് സംയുക്ത കമ്പനി രൂപീകരിച്ച് 25,000 കോടി രൂപയുടെ പദ്ധതികള്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഈ കമ്പനിയെ തന്നെ മുഖവിലക്കെടുക്കാന്‍ തയാറല്ലെന്ന നിലപാടാണ് റെയില്‍വേക്ക്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് പുലര്‍ത്തുന്ന നിലപാടിന്റെ തുടര്‍ച്ച റെയില്‍വേ വികസനത്തില്‍ വലിയ തോതിലാണ് പ്രകടമാകുന്നത്. ഇതിനൊപ്പം കേരളത്തിന്റെ റെയില്‍ വികസനത്തിന് തടസ്സം നില്‍ക്കുന്ന ഒരു ലോബി സജീവമാണെന്ന സംശയവും ശക്തമാണ്. കേരളത്തിന്റെ ആവശ്യങ്ങളാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റ് അംഗങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചത്. ഒരു ജനതയുടെ അവകാശങ്ങളെ അവഗണിച്ചുള്ള റെയില്‍വേയുടെ വൈകിയോട്ടത്തിനെതിരെ പ്രതിഷേധം ശക്തമാക്കുകയല്ലാതെ കേരളത്തിന് മറ്റ് വഴികളില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending