Connect with us

Video Stories

സാംസ്‌കാരിക ശീലങ്ങളുടെ മുഹറം

Published

on

 

മുഹമ്മദ് ശാഫി

കരീബിയന്‍ രാജ്യമായ ട്രിനിഡാഡില്‍ ഹൊസയ് എന്ന പേരില്‍ വര്‍ണശബളമായ ഒരാഘോഷം വര്‍ഷംതോറും നടന്നുവരുന്നുണ്ട്. അറബിക് കലണ്ടറിലെ പുതുവര്‍ഷമായ മുഹര്‍റം ഒന്നാംദിനത്തില്‍ കനംകുറഞ്ഞ വസ്തുക്കള്‍ കൊണ്ട് പള്ളിയുടെ രൂപം – തസിയ – മനോഹരമായി കെട്ടിയുണ്ടാക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തസിയ വഹിച്ചുകൊണ്ട് തെരുവുകളിലൂടെയുള്ള ഘോഷയാത്രയാണ്. മുഹര്‍റം പത്തിന് കെട്ടുരൂപം കടലിലൊഴുക്കുന്നതോടെയാണ് ആഘോഷങ്ങളുടെ പര്യവസാനം. ഒന്നര ലക്ഷത്തില്‍ താഴെ മാത്രമുള്ള ജനങ്ങള്‍ പതിനഞ്ചോളം മതങ്ങളിലായി വിഭജിക്കപ്പെട്ട ട്രിനിഡാഡില്‍ ഹൊസായ് അതിപ്രധാനമായ മതേതര ആഘോഷമാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിന്ന് കുടിയേറിയ ഷിയാ വിശ്വാസികള്‍ കൊണ്ടുചെന്നതാണ് കര്‍ബല യുദ്ധത്തില്‍ കൊല ചെയ്യപ്പെട്ട ഇമാം ഹുസൈന്റെ ഓര്‍മയിലുള്ള ‘ഹൊസയ്’ ആഘോഷം. ഇന്ത്യയില്‍ നിന്നു ചെന്നതാവണം ബിംബവുമായി ഘോഷയാത്ര നടത്തി കടലിലൊഴുക്കുന്ന ഹൈന്ദവ ആഘോഷങ്ങളുടെ രൂപഭാവങ്ങള്‍ ഹൊസയ്ക്കുള്ളതിന്റെ കാരണം. ഷിയാ-സുന്നി മുസ്‌ലിംകള്‍, ഹൈന്ദവര്‍, ക്രിസ്ത്യാനികള്‍, ബാപ്റ്റിസ്റ്റുകള്‍, ബഹായ്കള്‍, യോറുബകള്‍ തുടങ്ങി കരീബിയനിലെ ഒട്ടുമിക്ക മതസ്ഥരും ഹോസയ്‌ലും തസിയ നിമജ്ജനത്തിലും പങ്കെടുക്കുന്നു.
ഇസ്‌ലാമിക ചരിത്രത്തിലും അനുഷ്ഠാനങ്ങളിലും മുസ്‌ലിം ജീവിതത്തിലും അതീവ പ്രാധാന്യമുള്ള മുഹര്‍റം ലോകമെങ്ങും പുലര്‍ത്തുന്ന ഭിന്ന ഭാവങ്ങളില്‍ വര്‍ണപ്പൊലിമയുള്ള ഒന്നാണ് കരീബിയനിലേത്. ‘ഇസ്‌ലാമിക് റിപ്പബ്ലിക്’ ആയ പാക്കിസ്താനില്‍ പക്ഷേ, കാര്യങ്ങള്‍ ഗുരുതരമാണ്. ഇത്തവണ മുഹര്‍റം പുലരുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ ദേശീയ ദിനപത്രമായ ‘ദി ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകളിലധികവും നിരോധനങ്ങളുടേതായിരുന്നു. കുഴപ്പങ്ങളുണ്ടാകാതിരിക്കാന്‍ പലയിടങ്ങളിലും ഉലമാക്കള്‍ പ്രഭാഷണം നടത്തരുതെന്ന് അധികൃതരുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്. ഇസ്‌ലാമാബാദില്‍ രണ്ടുമാസത്തേക്ക് ഇരുചക്രവാഹനങ്ങളില്‍ പിറകിലിരുന്നുള്ള സവാരി നിരോധിച്ചിരിക്കുന്നു.
സുന്നി – ഷിയാ വൈജാത്യം പ്രകടമായും പരോക്ഷമായും അനന്തമായി നിലനില്‍ക്കുന്ന ഇറാഖില്‍ മുഹര്‍റം സംഘര്‍ഷഭരിതമാകുമെന്ന് അമേരിക്കക്ക് ഉറപ്പുണ്ട്. ചരിത്രപ്രാധാന്യമുള്ള എണ്ണ നഗരമായ ബസറയില്‍ വിശേഷിച്ചും സ്ഥിതി അസ്വസ്ഥമാണ്. അമേരിക്ക കുടിയിരുത്തിയ ഭരണകൂടത്തിന്റെയും അധികൃതരുടെയും അഴിമതിയില്‍ പ്രതിഷേധിച്ച് ബസറയില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ ഒരാഴ്ചക്കുള്ളില്‍ കൊല്ലപ്പെട്ടത് ഇരുപതിലേറെ സിവിലിയന്മാര്‍. മുഹര്‍റം ഒമ്പതിനും പത്തിനും പുറത്തിറങ്ങരുതെന്ന്് ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് അമേരിക്കന്‍ എംബസി.
നമ്മുടെ പശ്ചിമ ബംഗാളില്‍, കുഴപ്പമുണ്ടാക്കാനുള്ള തീപ്പൊരികള്‍ നോക്കിയിരിക്കുന്ന സംഘ് പരിവാറിനെ സൂക്ഷിക്കണമെന്നാണ് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്കു നല്‍കുന്ന മുഹര്‍റം സന്ദേശം. തസിയ യാത്രയില്‍ വാളുകളും ലാത്തികളും പ്രദര്‍ശിപ്പിക്കരുതെന്നും മുഹര്‍റം ആഘോഷിക്കുമ്പോള്‍ ശരീഅത്ത് നിയമങ്ങള്‍ പാലിക്കണമെന്നും തൃണമൂല്‍ ഓര്‍മിപ്പിക്കുന്നു. ‘ഒരു രാഷ്ട്രീയപാര്‍ട്ടി കലാപങ്ങളുണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്; നമ്മളെന്തിനാണ് അവര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിച്ചു നല്‍കുന്നത്?’- ബസീര്‍ഹഠില്‍ നിന്നുള്ള ലോക്‌സഭാ എം.പി. ഇദ്രീസ് അലിയുടെ ചോദ്യം.

***
1440-ാം ഹിജ്‌റ വര്‍ഷമാണ് പിറന്നിരിക്കുന്നത്. മക്കയിലെ 13 വര്‍ഷം നീണ്ട പ്രബോധനത്തിനു ശേഷം പ്രവാചകന്‍ മുഹമ്മദ് നബി മദീനയിലേക്കു പലായനം (ഹിജ്‌റ) ചെയ്തിട്ട് അത്രയും വര്‍ഷങ്ങളായെന്നര്‍ത്ഥം. മുഹര്‍റം പക്ഷേ, മുഹമ്മദ് നബിക്കു മുന്‍പും സംഭവബഹുലമായിരുന്നു. ആദം ഹവ്വമാര്‍ സൃഷ്ടിക്കപ്പെട്ടത്, സ്വര്‍ഗ നരകങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്, ഇബ്രാഹിം നബി തീക്കുണ്ഠത്തില്‍ നിന്ന് എഴുന്നേറ്റു വന്നത്, അയ്യൂബ് നബിയുടെ രോഗം ഭേദമായത്, സുലൈമാന്‍ നബിക്ക് ലോകാധികാരം തിരിച്ചുകിട്ടിയത്, മൂസാ നബിയും ഇസ്രാഈല്യരും കടന്നുപോയ ചെങ്കടലില്‍ ഫറോവ മുങ്ങിമരിച്ചത്… അങ്ങനെ പലതും. 61-ാം ഹിജ്‌റ വര്‍ഷത്തില്‍ നടന്ന കര്‍ബല യുദ്ധവും ഇമാം ഹുസൈന്റെ രക്തസാക്ഷിത്വവും പില്‍ക്കാല ലോകചരിത്രത്തില്‍ മുഹര്‍റത്തെ ഒരു വഴിത്തിരിവായി പ്രതിഷ്ഠിച്ചു. പ്രവാചക പൗത്രനായ ഇമാം ഹുസൈന്റെ രക്തസാക്ഷിത്വം ലോക മുസ്‌ലിംകളുടെ കണ്ണീരായി; ഷിയാ ധാരയുടെ കേന്ദ്രബിന്ദുവും. നാല് പവിത്ര മാസങ്ങളിലൊന്നായി പ്രവാചകന്‍ തന്നെ വിശേഷിപ്പിച്ച മുഹര്‍റം പിന്നീട് മുസ്‌ലിംകളുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ചരിത്രഗതിയില്‍ നിര്‍ണായകമായി.
ഇസ്‌ലാമിലെ അഞ്ചാം ഖലീഫ മുആവിയ ബിന്‍ അബൂ സുഫ്‌യാന്റെ മരണാനന്തരമാണ് പ്രവാചക പൗത്രന്‍ ഹുസൈന്റെയും കുടുംബത്തിന്റെയും ദാരുണമായ രക്തസാക്ഷിത്വമടക്കമുള്ള രക്തപങ്കിലമായ സംഭവങ്ങള്‍ അരങ്ങേറിയത്. തന്റെ ജീവിതകാലത്ത് പിന്‍ഗാമിയെ പ്രഖ്യാപിക്കുകയില്ലെന്ന് മുആവിയയും പ്രവാചക പൗത്രനായ ഹസനും തമ്മില്‍ കരാറുണ്ടായിരുന്നു. മുആവിയയുടെ മരണശേഷം ഖലീഫയെ മുസ്‌ലിം സമുദായം തെരഞ്ഞെടുക്കട്ടെ എന്നായിരുന്നു നിബന്ധന. പക്ഷേ, മുആവിയക്കു ശേഷം അദ്ദേഹത്തിന്റെ മകന്‍ യസീദ് ഭരണാധികാരിയായി ചുമതലയേറ്റു. ഇത്, മരണപ്പെട്ടുപോയ തന്റെ ജ്യേഷ്ഠ സഹോദരനുമായുള്ള മുആവിയയുടെ കരാര്‍ ലംഘനമായാണ് ഹുസൈന്‍ മനസ്സിലാക്കിയത്. കൂഫക്കാരാകട്ടെ, യസീദിനെ സ്ഥാനഭ്രഷ്ടനാക്കാനുള്ള സമരത്തില്‍ ഹുസൈന്‍ നേതൃത്വം വഹിക്കണമെന്നഭ്യര്‍ത്ഥിച്ച് അദ്ദേഹത്തിന് കത്തയക്കുകയും ചെയ്തു.
സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം പ്രവാചക പരമ്പരയില്‍പ്പെട്ട തന്റെ ബന്ധുക്കളുമായാണ് ഹുസൈന്‍ കൂഫയിലേക്ക് പുറപ്പെട്ടത്. എന്നാല്‍, കര്‍ബലയിലെത്തിയപ്പോള്‍ അല്‍ഹുര്‍ ബിന്‍ യസീദ് അല്‍ തമീമി നയിച്ച യസീദിന്റെ സൈന്യം ഹുസൈന്റെ സംഘത്തെ ഉപരോധിച്ചു. അയ്യായിരത്തിലധികം വരുന്ന യസീദിന്റെ സൈന്യം നൂറില്‍പ്പരം പേര്‍ മാത്രമുള്ള ഹുസൈന്റെ സംഘവുമായി മുഹര്‍റം പത്തിന് യുദ്ധത്തിലേര്‍പ്പെട്ടു. ഹുസൈനും അര്‍ധസഹോദരന്‍ അബ്ബാസ് ബിന്‍ അലിയുമടക്കം സംഘത്തിലെ പുരുഷന്മാരില്‍ മിക്കവരും വധിക്കപ്പെട്ടു. ഹുസൈന്റെ സംഘത്തിനു മേല്‍ കടുത്ത ഉപരോധമേര്‍പ്പെടുത്തി ദാഹജലം പോലും നല്‍കാതെ ക്രൂരമായി കൈകാര്യം ചെയ്തതിനു ശേഷമായിരുന്നു അനിവാര്യമായ യുദ്ധവും രക്തസാക്ഷിത്വവും. മുഹര്‍റം ഒമ്പതിനു രാത്രി, പ്രവാചക കുടുംബത്തില്‍പ്പെട്ട തന്റെ സംഘത്തോട് വരാനിരിക്കുന്ന ദിനത്തിന്റെ ഗൗരവത്തെപ്പറ്റി സംസാരിച്ചിരുന്നു. രക്ഷപ്പെടണമെന്നുള്ളവര്‍ക്ക് രാവു പുലരുംമുന്‍പേ താവളം വിട്ടുപോകാമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളും വൃദ്ധരും സ്ത്രീകളുമടക്കം ഒരാള്‍ പോലും മടങ്ങാന്‍ കൂട്ടാക്കിയില്ല.
ഇമാം ഹുസൈന്റെ കൂഫയിലേക്കുള്ള പലായനവും കര്‍ബല യുദ്ധവും രക്തസാക്ഷിത്വവുമെല്ലാം സുന്നി-ഷിയാ വ്യത്യാസമില്ലാതെ ലോക മുസ്‌ലിംകള്‍ക്കിടയിലെ അമരസ്മരണകളാണ്. പ്രവാചകന്റെ പിന്തുടര്‍ച്ചയില്‍ ഒന്നാം ഖലീഫ അബൂബക്കറിനു മുകളില്‍ പ്രവാചകപൗത്രന്‍ അലിയെ പ്രതിഷ്ഠിക്കുന്ന ഷിയാക്കള്‍ കര്‍ബലയെ ത്യാഗത്തിന്റെയും സഹനത്തിന്റെയും പരമപ്രാതിനിധ്യമായി കാണുന്നു. ഷിയാ ചരിത്രവും സാഹിത്യവും കലയുമെല്ലാം കര്‍ബലയുമായി അഭേദ്യ ബന്ധം പുലര്‍ത്തുന്നതായി കാണാം. ഇമാം ഹുസൈന്റെ അന്ത്യയാത്രയെ സൂക്ഷ്മമായി വിവരിക്കുന്ന, അതിഭാവുകത്വം നിറഞ്ഞ സാഹിത്യകൃതികള്‍ ഷിയാധാരയില്‍ നിരവധിയാണ്.

***
ഇറാന്‍, ഇറാഖ്, പാക്കിസ്താന്‍, ഇന്ത്യ രാജ്യങ്ങളിലാണ് ഷിയാ വിഭാഗത്തിന്റെ മുഹര്‍റം ആചാരാനുഷ്ഠാനങ്ങള്‍ പ്രധാനമായും കാണപ്പെടുന്നത്. ഷിയാ ഭൂരിപക്ഷവും ഭരണവുമുള്ള ഇറാനില്‍ അത് സമാധാനപരവും ശോകഭാവമുള്ളതുമാണ്. മുഹര്‍റത്തില്‍ പേര്‍ഷ്യന്‍ ജനത ആത്മീയ-ധ്യാനഭാവങ്ങളില്‍ ആമഗ്നരാവുന്നു. മാസമുടനീളം കറുത്തനിറമുള്ള വസ്ത്രമണിഞ്ഞാണ് ഇറാന്‍ ജനത പുറത്തിറങ്ങുക. ഹുസൈന്റെ ജീവത്യാഗ സ്മരണയില്‍ ഘോഷയാത്രകളും കുടിയിരിപ്പുകളുമുണ്ടാകും. മിക്ക വീടുകളിലും ആര്‍ക്കും കടന്നുചെല്ലാവുന്ന വിരുന്നുകള്‍ സംഘടിപ്പിക്കും. തെരുവുകളിലും റോഡരികിലും ഉയരുന്ന താല്‍ക്കാലിക തമ്പുകളില്‍ സൗജന്യമായി ചായയും സൂപ്പും വിതരണം ചെയ്യും. കര്‍ബലാ ചരിതം പാടിയും പറഞ്ഞും പകലിരവുകള്‍ സജീവമാകും. മുഹര്‍റത്തിലെ ആദ്യ പത്തുദിനങ്ങളില്‍ ഇറാനികള്‍ വിവാഹാഘോഷങ്ങളോ സന്തോഷ മുഹൂര്‍ത്തങ്ങളോ ഒരുക്കാറില്ല. ടെലിവിഷനിലും റേഡിയോയിലും കോമഡി ഷോകളും അടിപൊളി സംഗീതവുമുണ്ടാകില്ല. എല്ലാ പരിപാടികളും ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കര്‍ബലയെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും. സ്വന്തം ശരീരം മുറിപ്പെടുത്തി രക്തമൊലിപ്പിക്കുന്ന ആചാരം നിലവിലുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നിയമംമൂലം നിരോധിച്ചിരിക്കുന്നു.
എണ്ണത്തില്‍ കുറവാണെങ്കിലും ഉത്തരേന്ത്യന്‍ ഷിയാക്കളുടെ ആഘോഷങ്ങള്‍ ഇന്ത്യയിലെ മുഹര്‍റത്തിന്റെ പ്രധാന സവിശേഷതയാണ്. സുന്നികള്‍ നബിദിനത്തിനെന്ന പോലെയാണ് ഷിയാക്കള്‍ മുഹര്‍റത്തിന് ഒരുങ്ങുന്നത്. കര്‍ബല അനുസ്മരണത്തിലും മജ്‌ലിസുകളിലും കറുത്ത വസ്ത്രങ്ങളണിഞ്ഞ് സുന്നികളും പങ്കെടുക്കാറുണ്ട്. തസിയ വഹിച്ചും കര്‍ബലാ ഗാനങ്ങള്‍ പാടിക്കൊണ്ടുമുള്ള ഘോഷയാത്രയും നെഞ്ചത്തടിച്ചു കൊണ്ടുള്ള മതാം വിലാപവുമാണ് ദക്ഷിണേഷ്യയിലെ ഷിയാ ആചാരങ്ങളുടെ സവിശേഷത. മിക്ക മജ്‌ലിസുകളും അവസാനിക്കുന്നത് തീവ്രഭാവമുള്ള മതാമോടു കൂടിയാണ്. സ്വന്തം ശരീരത്തെ കര്‍ബലയായി പ്രതീകവല്‍ക്കരിച്ച് നെഞ്ചത്തടിക്കുന്നതു മുതല്‍ അസ്വാഭാവിക ചേഷ്ടകളോടു കൂടിയ, രക്തമൊലിപ്പിക്കുന്ന തീവ്രത വരെ മതാമുകളിലുണ്ട്.

***
യുദ്ധം നിഷിദ്ധമാക്കപ്പെട്ട നാലു മാസങ്ങളിലൊന്നാണ് മുഹര്‍റം എന്നു പ്രവാചകന്‍. പക്ഷേ, മുസ്്‌ലിം ലോകത്ത് പലയിടങ്ങളിലും മുഹര്‍റം സംഘര്‍ഷങ്ങളുടേതാണ്. സാമ്രാജ്യത്വ ഇടപെടല്‍ കാരണം ഛിന്നഭിന്നമായിക്കിടക്കുന്ന മധ്യേഷ്യന്‍ രാജ്യങ്ങളിലും വിഭാഗീയതയും ഭീകരവാദവും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയ പാക്കിസ്താനിലും വര്‍ഗീയതയുടെ തീപ്പൊരി ആളിക്കത്തിക്കാന്‍ വെറുപ്പിന്റെ ശക്തികള്‍ തക്കംപാര്‍ത്തിരിക്കുന്ന നമ്മുടെ രാജ്യത്തുമൊന്നും ഹിജ്‌റ പുതുവര്‍ഷം സന്തോഷത്തിന്റേതല്ല. യു.എ.ഇയില്‍ ഇത്തവണ മുഹര്‍റത്തിന് സ്വകാര്യമേഖലയിലും അവധിയാണ്. മുഹര്‍റം ഒമ്പതിനും പത്തിനും നോമ്പെടുത്ത് ഹിജ്‌റയുടെ സന്ദേശം ഉള്‍ക്കൊള്ളുകയാണ് മുസ്‌ലിം ലോകം.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending