Connect with us

More

സെല്‍ഫ്, സെല്‍ഫി, സെല്‍ഫിഷ്..ദേശീയ ചലച്ചിത്ര വിതരണ വിവാദത്തിന്റെ 24 മണിക്കൂര്‍ നീണ്ട സസ്‌പെന്‍സ്, സംഘര്‍ഷങ്ങള്‍, ക്‌ളൈമാക്‌സ്; ഒരു ദൃക്‌സാക്ഷി വിവരണം

Published

on

ന്യൂഡല്‍ഹി: ദേശീയ പുരസ്‌കാരദാന ചടങ്ങുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ തയ്യാറാക്കിയ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂസ് 18 മാധ്യമപ്രവര്‍ത്തകനായ എം. ഉണ്ണികൃഷ്ണനാണ് കേരളത്തില്‍ നിന്നുള്ള ഗായകന്‍ യേശുദാസിന്റെ നിലപാടുകളുള്‍പ്പെടെ വിവരിച്ചത്. യേശുദാസ് സെല്‍ഫി തടഞ്ഞതും ഫഹദ് ഡല്‍ഹി വിട്ടതും ഇന്നലെ തന്നെ ചര്‍ച്ചയായിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സെല്‍ഫ്, സെല്‍ഫി, സെല്‍ഫിഷ്..

(ദേശീയ ചലച്ചിത്ര വിതരണ വിവാദത്തിന്റെ 24 മണിക്കൂര്‍ നീണ്ട സസ്‌പെന്‍സ്, സംഘര്‍ഷങ്ങള്‍, ക്‌ളൈമാക്‌സ്; ഒരു ദൃക്‌സാക്ഷി വിവരണം)

സീന്‍ 1

ദേശീയ ചലച്ചിത്ര പുരസ്‌കാരവിതരണ ചടങ്ങിന് മുന്‍പ് നടന്ന സംഭവങ്ങള്‍ക്ക് സിനിമ തോല്‍ക്കുന്ന സസ്‌പെന്‍സായിരുന്നു. ബുധനാഴ്ച വിജ്ഞാന്‍ ഭവനിലെ റിഹേഴ്‌സലില്‍ പങ്കെടുത്തപ്പോഴാണ് പുരസ്‌കാര ജേതാക്കള്‍ രാഷ്ട്രപതിയല്ല പുരസ്‌കാരം നല്‍കുന്നതെന്ന് തിരിച്ചറിഞ്ഞത്. രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം വാങ്ങാന്‍ ആഗ്രഹിച്ചെത്തിയവര്‍ അതോടെ നിരാശയിലായി. പ്രോട്ടോക്കാള്‍ കാരണമാണ് രാഷ്ട്രപതിക്ക് പുരസ്‌കാരം നല്‍കാന്‍ ആകാത്തതെന്നു വിശദീകരിച്ചു വാര്‍ത്താ വിതരണ സെക്രട്ടറി രംഗം തണുപ്പിക്കാന്‍ ശ്രമിച്ചു. മന്ത്രി പുരസ്‌കാരം നല്‍കുന്നതിന് പിന്നിലെ രാഷ്ട്രീയം കൃത്യമായി തിരിച്ചറിഞ്ഞ ബംഗാളില്‍ നിന്നുള്ള പുരസ്‌കാര ജേതാക്കള്‍ ശക്തമായി പ്രതികരിച്ചു. നിലപാട് കിറു കൃത്യമായി അവതരിപ്പിച്ചു. കേരളത്തില്‍ നിന്നുള്ള പുരസ്‌കാര ജേതാക്കള്‍ പിന്തുണയുമായി എത്തി. ഇതോടെ സെക്രട്ടറിക്ക് ഉത്തരം മുട്ടി. പിന്നാലെ വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനി വന്നു. തീരുമാനം രാഷ്ട്രപതി ഭവന്റേതാണെന്നും മന്ത്രാലയത്തിന് പങ്കില്ലെന്നും വിശദീകരിച്ചു. രാഷ്ട്രീയ നേതാവിന്റെ നയതന്ത്ര പാടവത്തോടെയായൊരുന്നു മന്ത്രിയുടെ വരവ്. ആദ്യം വളരെ ഭവ്യതയോടെ പറഞ്ഞു. പിന്നീട് കൈമലര്‍ത്തി. മന്ത്രിയില്‍ നിന്ന് പുരസ്‌കാരം വാങ്ങില്ലെന്ന് അംഗങ്ങള്‍ തീര്‍ത്ത് പറഞ്ഞതോടെ മട്ടുമാറി. ഒരു കേന്ദ്ര ക്യാബിനറ്റ് കേന്ദ്രമന്ത്രിയോടാണ് നിങ്ങള്‍ സംസാരിക്കുന്നത് എന്നോര്‍ക്കണം എന്നായി മന്ത്രി. രാഷ്ട്രപതിയുടെ സൗകര്യം അനുസരിച്ചു മറ്റൊരു തീയതി പുരസ്‌കാരം നല്‍കണമെന്ന നിര്‍ദ്ദേശവും അംഗീകരിക്കപ്പെട്ടില്ല. പുരസ്‌കാരം വാങ്ങിയില്ലെങ്കില്‍ അത് രാഷ്ട്രപതിയെ അപമാനിക്കുന്നതിന് തുല്യമാണ് എന്ന വിചിത്രവാദവും മന്ത്രി ഉന്നയിച്ചു. അവാര്‍ഡ് വിതരണം കഴിഞ്ഞ ശേഷം രാഷ്ട്രപതിക്ക് ഒപ്പം വിവിധ ബാച്ചുകളായി ഫോട്ടോ എടുക്കാമെന്ന ഒരു വാഗ്ദാനം നല്‍കിയും മന്ത്രി അനുനയ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

സീന്‍ 2

മന്ത്രിയുമായുള്ള ചര്‍ച്ച അലസി പിരിഞ്ഞതോടെ പിന്നീടുള്ള മണിക്കൂറുകളില്‍ പുരസ്‌കാര ജേതാക്കളുടെ നിരവധി കൂടിയാലോചനകള്‍ നടന്നു. കൃത്യമായി ഇന്നലെ വൈകുന്നേരം ഏഴു മണിമുതല്‍ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര , ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പുരസ്‌കാര ജേതാക്കള്‍ നിലപാടില്‍ ഉറച്ചു നിന്നു. മന്ത്രിയില്‍ നിന്ന് പുരസ്‌കാരം വേണ്ടെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രിക്കും രാഷ്ട്രപ്തിക്കും നല്‍കാനുള്ള കത്തുകള്‍ ഡ്രാഫ്റ്റ് ചെയ്തു. രാവിലെയോടെ നിരവധി പേര്‍ കത്തില്‍ ഒപ്പുവച്ചു. ആദ്യം ഒപ്പുവച്ചത് സുരേഷ് ഏരിയാട്ട്. ഫഹദ് ഫാസില്‍, പാര്‍വതി, സജീവ് പാഴൂര്‍ തുടങ്ങി മലയാളത്തിലെ പുരസ്‌കാര ജേതാക്കള്‍ ആയ ഒട്ടുമിക്കവരും ആവേശത്തോടെ ഒപ്പുവച്ചു.

എന്നാല്‍ രണ്ടുപേര്‍ ഒപ്പു വയ്ക്കുമോയെന്നതില്‍ അവസാനം വരെ അനിശ്ചിതത്വമായിരുന്നു, ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസും, സംവിധായകന്‍ ജയരാജും! ഭാഗ്യലക്ഷ്മി അടക്കമുള്ള മലയാളികള്‍ അശോക ഹോട്ടലിലെ യേശുദാസിന്റെ റൂമില്‍ എത്തി. അദ്ദേഹത്തെ കത്തിലെ ഉള്ളടക്കം വായിച്ചു കേള്‍പ്പിച്ചുവെന്നാണ് ഭാഗ്യലക്ഷ്മി ഓണ്‍ റെക്കോര്‍ഡില്‍ പറഞ്ഞത്. യേശുദാസിന്റെ ഒപ്പിനായി ഇത്രയും പരിശ്രമിക്കാന്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. യേശുദാസിന്റെ ഒപ്പുണ്ടെങ്കിലെ താന്‍ കത്തില്‍ ഒപ്പുവയ്ക്കൂ എന്ന നിലപാടില്‍ ആയിരുന്നു ജയരാജ്. കത്തിലെ കാര്യങ്ങള്‍ ധരിപ്പിച്ച ശേഷം യേശുദാസ് ഒപ്പുവച്ചു, കത്തിലെ 59 ആം നമ്പര്‍ ഒപ്പ് യേശുദാസിന്റെ പേരില്‍ രേഖപ്പെട്ടു. ജയരാജിന്റെ ഒപ്പുമായി ജയരാജിന്റെ അടുത്തെത്തി സിനിമാ പ്രവര്‍ത്തകര്‍. എന്നാല്‍ യേശുദാസിനെ വിളിച്ചുറപ്പിക്കണമായിരുന്നു ജയരാജിന്. എല്ലാകാര്യങ്ങള്‍ക്കും എന്റെ തീരുമാനം കാക്കേണ്ടതില്ലല്ലോ എന്ന തമാശ കലര്‍ന്ന മറുപടിയായിരുന്നു യേശുദാസ് നല്‍കിയതെന്നാണ് അശോക ഹോട്ടലിന്റെ ഇടനാഴികളില്‍ കേട്ടത്. ജയരാജ് 69ആമതായി കത്തില്‍ ഒപ്പുവച്ചു. സമയം പത്തര മണി കഴിഞ്ഞിരുന്നു അപ്പോഴേക്കും.
കത്ത് രാഷ്ട്രപതി ഭവനും മന്ത്രിക്കും അയച്ചു.
പതിനൊന്ന് മണിക്ക് ബംഗാളി ചലച്ചിത്ര പ്രവര്‍ത്തകയുടെ നേതൃത്വത്തില്‍ കത്തിന്റെ പകര്‍പ്പുമായി പുരസ്‌കാര ജേതാക്കള്‍ ഹോട്ടലിന് പുറത്തെത്തി. കത്തിലെ ഉള്ളടക്കം വായിച്ചു. ന്യൂസ് 18 ലെ എന്റെ സഹപ്രവര്‍ത്തകന്‍ ഋഞ ഞമഴലവെ നോട് ലൈവില്‍ ഭാഗ്യ ലക്ഷ്മി വിശദമായി മലയാളത്തില്‍ പറഞ്ഞു, കത്തിലെ ഉള്ളടക്കവും, നിലപാടും..

സീന്‍ 3

തുടര്‍ന്ന് രണ്ടു മണിവരെ കത്തില്‍ സര്‍ക്കാറോ രാഷ്ട്രപതി ഭവനോ എന്ത് തീരുമാനം എടുക്കുമെന്ന ആകാംക്ഷയായിരുന്നു പുരസ്‌കാര ജേതാക്കളുടെ മുഖത്ത്. അതിനിടെ ജൂറി ചെയര്‍മാന്‍ ശേഖര്‍ കപ്പൂര്‍ അനുരഞ്ജന ചര്‍ച്ചകള്‍ക്കായി രംഗത്തെത്തി. പുരസ്‌കാര ജേതാക്കളെ അദ്ദേഹം ഹോട്ടല്‍ അശോകയില്‍ കണ്ടു. പത്തരയ്ക്ക് ശേഷമായിരുന്നു ആദ്യ യോഗം .കത്ത് തയ്യാറാക്കി അതില്‍ ഒപ്പുവച്ച കാര്യം അദ്ദേഹത്തെ പുരസ്‌കാര ജേതാക്കള്‍ അറിയിച്ചു. കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കിയ ശേഖര്‍ കപ്പൂര്‍ ഇക്കാര്യങ്ങള്‍ മന്ത്രിയുമായി ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചു.

സീന്‍ 4

അതിനിടെ പലസാധ്യതകളും അഭ്യൂഹങ്ങളും കേട്ടു വരാന്ത ചര്‍ച്ചകളില്‍. രാഷ്ട്രപതി എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നും പുരസ്‌കാരം മന്ത്രി നല്‍കുമെന്നും ഒക്കെ. ചടങ്ങിന് പോകുന്നവര്‍ ഒന്നര മണിയോടെ ലോണില്‍ എത്തണം എന്നായിരുന്നു നിര്‍ദ്ദേശം. പാര്‍വതിയും ഭാഗ്യ ലക്ഷ്മിയും സജീവ് പാഴൂരും അടക്കമുള്ള മലയാള താരങ്ങള്‍ പതിവ് വേഷത്തില്‍ ലോണില്‍ നിന്നു. ആരൊക്കെ തയ്യാറായി ഇറങ്ങുന്നുവെന്ന് ഓരോരുത്തരും നിരീക്ഷിച്ചു. പ്രതിഷേധത്തിന് ഇന്നലെ മുന്‍നിരയില്‍ ഉണ്ടായിരുന്ന മറ്റു സംസ്ഥാനത്തു നിന്നുള്ള ഒരു പുരസ്‌കാര ജേതാവ് കോട്ട് ധരിച്ചു മുഖത്തുപോലും നോക്കാതെ ലിഫ്റ്റ് ഇറങ്ങി പോകുന്നതില്‍ ചിലര്‍ നിരാശ പൂണ്ടു.

സീന്‍5: ആന്റി ക്‌ളൈമാക്‌സ്

രണ്ടേകാലോടെയാണ് എല്ലാവരെയും ഏറെ നിരാശരാക്കിയ ആ വരവ്, ലിഫ്റ്റ് തുറന്ന് വരുന്നു ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസ്.
പിന്നീട് മാധ്യമ പ്രവൃത്തകരുടെയും പുരസ്‌കാര ജേതാക്കളുടെയും കണ്ണുകള്‍ അദ്ദേഹത്തിലേക്കായി. ഞാനും ഇ.ആര്‍ രാഗേഷും അരുണും അമലും അനൂപും മിജിയും ഷെറിനുമൊക്കെ ലിഫ്റ്റിന് സമീപത്ത് നില്‍ക്കുകയായിരുന്നു. ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തലയാട്ടി. മുന്നോട്ട് നടന്നപ്പോള്‍ ഒരു മാധ്യമ പ്രവര്‍ത്തക യേശുദാസിന്റെ സംഭാഷണം ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചു. അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. വേഗത്തില്‍ പുറത്തേക്ക് നടന്നു. പുറത്തെ പടിയില്‍ എത്തിയപ്പോഴേക്കും ഒരു ചെറുപ്പക്കാരന്‍ യേശുദാസിനൊപ്പമുള്ള ഒരു ഫ്രേം എങ്ങനെയോ തരപ്പെടുത്തി സെല്‍ഫി എടുത്തു. രണ്ടു ക്ലിക്ക്. അപ്പോഴേക്കും യേശുദാസ് ഫോണ്‍ തട്ടിമാറ്റി. സെല്‍ഫി എടുത്തയാളോട് അത് ഡിലീറ്റ് ചെയാന്‍ പറഞ്ഞു.ആദ്യം അയാള്‍ക്ക് കാര്യം മനസിലായില്ല. പിന്നാലെ യേശുദാസ് തന്നെ പറഞ്ഞു ഫോണ്‍ തരൂ ഞാന്‍ ഡിലീറ്റ് ചെയ്യാം. അദ്ദേഹം രണ്ടു ഫോട്ടോകളും ഡിലീറ്റ് ചെയ്തു. എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു. സെല്‍ഫി ഈസ് സെല്ഫിഷ്!

ചെറുപ്പക്കാരന്‍ നിരാശ നിറഞ്ഞ മുഖത്തോടെ തിരിഞ്ഞു നടന്നു.

അപ്പോള്‍ ഞങ്ങള്‍ യേശുദാസിനോട് വീണ്ടും ചോദിച്ചു. തീരുമാനം മാറ്റിയില്ലെങ്കില്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കത്തില്‍ പറഞ്ഞിരുന്നല്ലോ, ഭൂരിഭാഗം പേരും അങ്ങനെ തീരുമാനിച്ചു എന്നാണ് പറയുന്നത്. അങ്ങ് തീരുമാനം മാറ്റുകയാണോ?

പുരസ്‌കാര ചടങ്ങ് ബഹിഷകരിക്കാന്‍ ആരും തീരുമാനിച്ചിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രപതി പുരസ്‌കാരം നല്‍കണമെന്ന നിവേദനത്തില്‍ ഒപ്പുവയ്ക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അതിന്റെ അര്‍ഥം പുരസ്‌കാരം വാങ്ങില്ലെന്നല്ല. ചടങ്ങില്‍ പങ്കെടുക്കും. പറഞ്ഞു നിര്‍ത്തി അദ്ദേഹം കാറില്‍ കയറി പോയി..

സീന്‍ 6 ആന്റി ക്‌ളൈമാക്‌സ് 2

അല്‍പ്പ സമയത്തിനകം ദീപികയിലെ സെബി പറഞ്ഞു, ജയരാജുകൂടി പങ്കെടുക്കും. ഞങ്ങള്‍ ജയരാജിന്റെ വരവ് കാത്ത് ലിഫ്ടിന് അടുത്തു നിന്നു. ഭാര്യക്കൊപ്പം എത്തിയ അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി. ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനം ഇല്ല. ഒരു പരാതി ഉന്നയിച്ചു. അത് സര്‍ക്കാര്‍ അംഗീകരിക്കുമോയെന്ന് വേദിയില്‍ ചെന്ന് പരിശോധിച്ചാലെ മനസ്സിലാകൂ. പുരസ്‌കാരം വാങ്ങാതിരിക്കുന്നത് വ്യക്തി പരമായി ഓരോരുത്തര്‍ക്കും നഷ്ടമാണ്. ജയരാജിനൊപ്പം അദ്ദേഹത്തിന്റെ സിനിമയിലൂടെ മികച്ച ക്യാമറാമാന്‍ ആയ നിഖിലും ചടങ്ങിനായി ഇറങ്ങി..

സീന്‍ 7 ക്‌ളൈമാക്‌സ്

യേശുദാസിന്റെയും ജയരാജിന്റെയും തീരുമാനം പലരെയും നിരാശരാക്കി.
പത്തു പതിനഞ്ചു മിനുട്ട് കഴിഞ്ഞുകാണും. ശേഖര്‍ കപ്പൂര്‍ വീണ്ടും എത്തി. എല്ലാവരും പ്രതീക്ഷയോടെ യോഗ വേദിയിലേക്ക് നീങ്ങി. പുരസ്‌കാര ജേതാക്കളുമായി അദ്ദേഹം അശോക ഹോട്ടലില്‍ വീണ്ടും ചര്‍ച്ചയ്ക്കിരുന്നു. പ്രോട്ടോകോള്‍ കാരണം പരിപാടിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാര്‍ അല്ലെന്ന തീരുമാനം അദ്ദേഹം അറിയിച്ചു. പ്രോട്ടോകോള്‍ കാരണം രാഷ്ട്രപതി ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ എന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചകാര്യവും അദ്ദേഹം പങ്കുവച്ചു. പിന്നീട് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധേയം: ‘ ജൂറി ചെയര്‍മാന്‍ എന്ന നിലയില്‍ പുരസ്‌കാര ജേതാക്കളുടെ വ്യക്തിപരമായ നിലപാടിനെ സ്വാധീനിക്കുന്ന ഒരു നിര്‍ദ്ദേശവും താന്‍ മുന്നോട്ട് വയ്ക്കില്ല. ഓരോരുത്തര്‍ക്കും സ്വന്തം മനസ്സില്‍ ശരിയെന്ന് തോന്നുന്ന തീരുമാനവുമായി മുന്നോട്ട് പോകാം..’

യോഗത്തില്‍ പങ്കെടുത്തവരില്‍ നിര്‍മ്മാതാവ് ആര്‍.സി സുരേഷും സംവിധായകന്‍ മേഘ്‌നാഥ് നേഗിയും കടുത്ത നിലപാടിന് സമയമായെന്ന് പ്രഖ്യാപിച്ചു. മലയാളത്തിലെ ഭൂരിഭാഗം സിനിമാ പ്രവര്‍ത്തകരും ഇതിനെ പിന്തുണച്ചു. വിവേചനം ശരിയല്ല, ചലച്ചിത്ര പുരസ്‌കാര വിതരണത്തിന്റെ സംസ്‌കാരം തന്നെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് സുരേഷും നേഗിയും വ്യക്തമാക്കി. ഇത് അനുവദിച്ചു കൊടുക്കരുത് , സിനിമയിലെ വരും തലമുറയ്ക്ക് വേണ്ടി പോരാടണം. ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തോടെ യോഗം നടന്ന സ്ഥലത്തു നിന്ന് ആള്‍ക്കാര്‍ നീങ്ങി.

സെല്‍ഫിയും സെല്ഫിഷും അല്ല ഞങ്ങള്‍ എന്ന് അവര്‍ പറയാതെ പറയും പോലെ തോന്നി. ഒരു തീരുമാനം, ഒറ്റക്കെട്ട്. കത്തില്‍ ഒപ്പിട്ട 69 പേരില്‍ മൂന്ന് പേര്‍ ഒഴികെ മറ്റാരും ചടങ്ങിന് പോകില്ലെന്ന് അവര്‍ വ്യക്തമാക്കി. വിജ്ഞാന്‍ ഭവനില്‍ ചടങ്ങു നടക്കുന്നതിന് ഇടെ അവര്‍ മാധ്യമങ്ങളെ കണ്ടു, മേഘ്‌നാദ് നേഗിയും സുരേഷും വിസി അഭിലാഷും സന്ദീപ് സേനനും പാര്‍വതിയും നിലപാട് വിശദീകരിച്ചു. അതിനിടെ ചിലരുടെ അകൗണ്ടിലേക്ക് പുരസ്‌കാര തുക എത്തിയിരുന്നു. ബഹിഷ്‌കരണം പൊളിക്കാനാണോ ഇതെന്ന സംശയങ്ങള്‍ ഉയര്‍ന്നു..

സീന്‍ 8

അതിന് മുന്‍പ് തന്നെ ഫഹദ് ഫാസിലും നസ്രിയയും ഹോട്ടലില്‍ നിന്ന് ഇറങ്ങിയിരുന്നു. താരങ്ങളെ കണ്ട് അടുത്തെത്തിയ എല്ലാവര്‍ക്കും ഒപ്പം സെല്ഫികള്‍ക്ക് പോസ് ചെയ്തു ഫഹദ്. ചിരിച്ചു സന്തോഷം. പുറത്തിറങ്ങിയപ്പോള്‍ ഞങ്ങള്‍ ബൈറ്റ് ചോദിച്ചു. ‘ ഇതില്‍ എന്ത് പറയാന്‍, എല്ലാം നിങ്ങള്‍ക്ക് അറിയുന്നതല്ലേ.. ‘ ബൈ, പറഞ്ഞു ബംഗളൂരുവിലേക്ക് പോകുന്നതിന് എയര്‌പോര്ട്ടിലേക്ക് ഇരുവരും വണ്ടി കയറി..

സീന്‍ 9 : The End-

പുരസ്‌കാര വിതരണം നടക്കുമ്പോള്‍ തീരുമാനത്തില്‍ ഉറച്ച് അതില്‍ യാതൊരു തെറ്റും ഇല്ലെന്ന് ആവര്‍ത്തിച്ചു വിട്ടു നിന്നവര്‍. അവര്‍ പറഞ്ഞ വാക്കുകളാണ് ഇനി ചരിത്രം.
‘ ഞങ്ങള്‍ പോയി പുരസ്‌കാരം വാങ്ങിയിരുന്നെങ്കില്‍ ഒരു പതിവ് പരിപാടിയായി ഇത് അവസാനിക്കും. പക്ഷെ ഞങ്ങള്‍ വിട്ടു നിന്നതിലൂടെ ഒരു വലിയ വിയോജിപ്പാണ് രേഖപ്പെടുത്തുന്നത്.’

മണിക്കൂറുകള്‍ക്ക് ശേഷം ചടങ്ങു കഴിഞ്ഞെത്തിയ യേശുദാസ് ഒന്നും പറയാതെ മുറിയിലേക്ക് പോയി. ജയരാജ് വന്നപ്പോള്‍ പറഞ്ഞു മികച്ച ചടങ്ങ്. ‘വലിയ സന്തോഷം പങ്കെടുത്തതില്‍. ബഹിഷ്‌കരിച്ചവര്‍ക്ക് വ്യക്തിപരമായി വലിയ നഷ്ടം. സര്‍ക്കാരിന് ഒരു ദിവസം കൊണ്ട് പ്രോട്ടോക്കോള്‍ മാറ്റാന്‍ ആകില്ല. വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ..’

ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ആറു വര്‍ഷത്തോളമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷെ ഇങ്ങനെയൊന്ന് ആദ്യം. സിനിമയെ വെല്ലുന്ന സീനുകള്‍.. ഒടുവില്‍ ഒരു ചോദ്യം മാത്രമാണ് ബാക്കി..സെല്‍ഫ്, സെല്‍ഫി, സെല്‍ഫിഷ് എന്നത് ഇന്നത്തെ കഥാപാത്രങ്ങളില്‍ ആര്‍ക്കാണ് ശരിക്കും ബാധകം?

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending