Connect with us

Culture

കാമരാജ്, ഖാഇദേമില്ലത്ത്, അണ്ണാദുരൈ, എം.ജി.ആര്‍, കരുണാനിധി, ജയലളിത തലൈവര്‍കളില്ലാത്ത തമിഴകം

Published

on

കെ.പി ജലീല്‍

‘എന്‍.അന്‍പുക്കൂറിയ രത്തത്തിന്‍ രത്തമാന തമിഴ് മക്കളേ…’എന്ന അഭിസംബോധനക്ക് ഇന്ന് പഴയ ശ്രുതിഭംഗിയില്ല. അതെങ്ങോ വാനിലലിഞ്ഞുപോയിരിക്കുന്നു. നാല്‍പത് ദശകത്തെ മെഗാതാരപ്രൗഢിയില്‍നിന്ന് തമിഴകരാഷ്ട്രീയം രക്ഷപ്പെടുകയോ താഴ്ത്തപ്പെടുകയോ ? സി. രാജഗോപാലാചാരി, കെ. കാമരാജ്, ഇ.വി രാമസ്വാമിനായ്ക്കര്‍, സി.എന്‍ അണ്ണാദുരൈ, ഖാഇദേമില്ലത്ത്, മുത്തുവേല്‍കരുണാനിധി, എം.ജി രാമചന്ദ്രന്‍, ശിവാജി ഗണേശന്‍, ജയലളിത… ഈ നാമങ്ങളെല്ലാം ഇന്ന് ചരിത്രത്തിലെ സ്മരണകളില്‍മാത്രം. തമിഴക-ദ്രാവിഡരാഷ്ട്രീയത്തിന്റെ തലതൊട്ടപ്പന്മാരായിരുന്ന നേതാക്കള്‍ ഇല്ലാത്ത ആദ്യ പൊതുെതരഞ്ഞെടുപ്പിനെയാണ് 2019ലെ പത്തൊമ്പതാം ലോക്‌സഭാവോട്ടെടുപ്പില്‍ തമിഴ്ജനത അഭിമുഖീകരിക്കുന്നത്.
1967ല്‍ കോണ്‍ഗ്രസ് അധ്യക്ഷനായ കാമരാജ് മദിരാശി സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്നു. തമിഴ്‌നാട് സംസ്ഥാനമായപ്പോള്‍ അണ്ണാദുരൈയും എം.ജി.ആറും കരുണാനിധിയും ജയലളിതയും ആ പദവികള്‍ അലങ്കരിച്ചു. വെറും മുഖ്യമന്ത്രിമാര്‍ മാത്രമായിരുന്നില്ല അവര്‍. തമിഴകം ഇന്നുമെന്നും നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന അന്‍പുക്കൂറിയ (സ്‌നേഹഭരിതരായ) തലൈവരുകളാണ് മേല്‍പറഞ്ഞവരെല്ലാം. മുസ്്‌ലിംലീഗിന്റെ അഖിലേന്ത്യാഅധ്യക്ഷനും മലപ്പുറത്തുനിന്ന് ലോക്‌സഭാംഗവുമായ മുഹമ്മദ് ഇസ്്മാഈല്‍സാഹിബിനെ തമിഴ്‌നാട്ടുകാര്‍ സ്‌നേഹബഹുമാനത്തോടെ വിളിച്ച പേരായിരുന്നു ഖാഇദേമില്ലത്ത് അഥവാ സമൂഹത്തിന്റെ പ്രിയപ്പെട്ടവന്‍. തലൈവര്‍ എന്നതിന് നേതാവെന്നാണ് അര്‍ത്ഥമെങ്കിലും അതിലുമപ്പുറമുള്ള അര്‍ത്ഥവ്യാപ്തി അതിനുണ്ടായിരുന്നു. കാമരാജിനെയും എം.ജി.ആറിനെയും തമിഴ്ജനത വിളിച്ചത് ആ പേരിലായിരുന്നു. ഏഴൈതോഴനെന്നും എം.ജി രാമചന്ദ്രനെ അവര്‍ സ്‌നേഹത്തോടെ വിളിച്ചു. തമിഴ് സിനിമകളിലൂടെയായിരുന്നു സംസ്ഥാനത്തെ നാലുമുഖ്യമന്ത്രിമാരുടെയും ഉയര്‍ച്ചയെങ്കില്‍ അതിന് കാരണമാക്കിയത് തമിഴരുടെ ഇന്നും അടങ്ങാത്ത സിനിമാപ്രേമം തന്നെ.
സമൂഹസംബന്ധിയായ ഇതിവൃത്തങ്ങളാണ് ആദ്യം മുതല്‍ തന്നെ തമിഴ് വെള്ളിത്തിരയെ വേറിട്ടുനിര്‍ത്തിയിരുന്നത്. മുത്തുവേല്‍ കരുണാനിധി അഭിനയിച്ചത് വിരലില്ലെണ്ണാവുന്ന സിനിമകളിലായിരുന്നു. അദ്ദേഹം അറിയപ്പെട്ടത് കലൈഞ്ജര്‍ (കലാകാരന്‍) എന്ന പേരിലും. എഴുപതോളം സിനിമകള്‍ക്ക് കലൈഞ്ജര്‍ തിരക്കഥകെളഴുതി. അതില്‍ അഭിനയിച്ചത് അധികവും എം.ജി.ആറും. പാലക്കാട്ട് വേരുകളുള്ള കുടുംബമാണ് എം.ജി ആറിനെങ്കില്‍ ജയലളിതക്കുണ്ടായിരുന്നത് കര്‍ണാടകയിലും. എന്നിട്ടും ആ പ്രാദേശികതയൊന്നും തമിഴകം കാര്യമാക്കിയില്ല. രാമസ്വാമി നായ്ക്കരുടെ ദ്രാവിഡ കഴകമാണ് തമിഴന്റെ ദ്രാവിഡ രാഷ്ട്രീയത്തെ കൊത്തിയെടുത്തത്. പെരിയാരുടെ ശിഷ്യനായ അണ്ണാദുരൈയായിരുന്നു പിന്നീട് ദ്രാവിഡ മുന്നേറ്റകഴകം (ഡി.എം.കെ) രൂപീകരിച്ചത്. 1972ല്‍ പാര്‍ട്ടി പിളര്‍ന്ന് അഖിലേന്ത്യാ അണ്ണാ ഡി.എം.കെയും ഡി.എം.കെയുമായി. ഇവയുടെ തലപ്പത്ത് യഥാക്രമം എം.ജി.ആറും കരുണാനിധിയും. ഒരേരംഗത്ത് പ്രവര്‍ത്തിക്കവെ തന്നെയാണ് ഇരുനേതാക്കളും തെറ്റിപ്പിരിഞ്ഞത്. ഇതോടെ എം.ജി.ആറിനെയാണ് കൂടുതല്‍ ജനത വരിച്ചത്. അദ്ദേഹത്തിന്റെ താരപരിവേഷം അതീവ ആകര്‍ഷകമായിരുന്നു. കവിതയിലും കഥയിലും തിരക്കഥയിലും ശ്രദ്ധകേന്ദ്രീകരിച്ച കരുണാനിധിക്ക് എം.ജി.ആറിന് ശേഷമാണ് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ കഴിഞ്ഞത്. ജയലളിതയുടെ സിനിമാരംഗത്തേതുപോലെ രാഷ്ട്രീയ പ്രവേശവും എം.ജി.ആറിന്റെ അനുഗ്രഹാശിസ്സുകളോടെയായിരുന്നു. എ.ഐ.ഡി.എം.കെയുടെ പ്രചാരണത്തിന്റെ ചുമതലയാണ് പാര്‍ട്ടിയില്‍ ആദ്യം ജയക്ക് നല്‍കിയിരുന്നത്. പിന്നീട് രാജ്യസഭാംഗമാക്കി. അന്ന് നടത്തിയ പൊതുപ്രസംഗങ്ങള്‍ ജയലളിതയെ തമിഴരുടെ തലൈവിയാക്കിമാറ്റി. ഇതോടെ കരുണാനിധിയും കുടുംബവുമായി നേരിട്ടേറ്റുമുട്ടാന്‍വരെ ജയ തയ്യാറായി. അഴിമതിക്കഥകള്‍ മൂടിയെങ്കിലും ജയലളിത മരിക്കുംവരെ മുതലമൈച്ചര്‍ കസേര തമിഴകം കരുണാനിധിക്ക് വിട്ടുകൊടുത്തില്ല. ജയയുടെ കൂടെയുണ്ടായിരുന്ന ഉപജാപക സംഘമാണ് അവരെ വഷളാക്കിയതെന്ന് ശക്തമായ ആരോപണമുണ്ട്. മരണംവരെ ആ വിവാദം അവരെ പിന്തുടര്‍ന്നു.
കോണ്‍ഗ്രസുകാരനായിരുന്ന നടികര്‍തിലകം ശിവാജി ഗണേശനായിരുന്നു യഥാര്‍ത്ഥത്തില്‍ തമിഴ് വെള്ളിത്തിരയിലെ യഥാര്‍ത്ഥ ഭാവാഭിനേതാവ്. നിരവധി ദേശീയ-അന്തര്‍ദേശീയ അവാര്‍ഡുകള്‍ ശിവാജിയെ തേടിയെത്തി. പക്ഷേ മറ്റുള്ളവരെപോലെ മുഖ്യമന്ത്രിയായി ഉയരാന്‍ കോണ്‍ഗ്രസിന്റെ തളര്‍ച്ചയും ശിവാജിയുടെ ആദര്‍ശരാഷ്ട്രീയവും അദ്ദേഹത്തെ അനുവദിച്ചില്ല.
സിനിമാരംഗത്ത ്‌നിന്നുള്ള രജനികാന്തും കമല്‍ഹാസനും വിജയകാന്തുമെല്ലാം ഇപ്പോള്‍ താരഗോപുരങ്ങള്‍ കളമൊഴിഞ്ഞ കസേര പിടിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും തമിഴ് ജനത കാര്യമായി എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കമലിന്റെ മക്കള്‍ നീതിമയ്യം കോണ്‍ഗ്രസിനോട് ആഭിമുഖ്യം പുലര്‍ത്തുമ്പോള്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാത്തിരിക്കുകയാണ് ലേറ്റാ വന്താലും ലേറ്റസ്റ്റായി വരുന്ന രജനികാന്ത്. രജനിയുടെ കര്‍ണാടകത്തിന്റെ വേരുകള്‍ അദ്ദേഹത്തിന്റെ സാധ്യതകളെ തടസ്സപ്പെടുത്തുന്നുണ്ട്. ഒരു പക്ഷേ കരുണാനിധിയുടെ മകന്‍ എം.കെ.സ്റ്റാലിനിലൂടെ പുതിയ താരരഹിത രാഷ്ട്രീയ സ്വഭാവത്തിലേക്ക് തമിഴകം പുതുചുവടുവെക്കപ്പെടുകയാണിപ്പോഴെന്നുപറയാം.
ഏപ്രില്‍ 18ന് നടക്കുന്ന വോട്ടെടുപ്പില്‍ ഡി.എം.കെ ഇത്തവണ സംസ്ഥാനത്തെ 39ല്‍ ബഹുഭൂരിപക്ഷം സീറ്റുകളിലും വിജയം നേടുമെന്നാണ് സൂചനകളെല്ലാം. 18 നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും തമിഴ്‌നാടിന്റെ ഭാവിഗതി നിര്‍ണയിക്കും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ.പി. പനീര്‍ശെല്‍വവും തമിഴരുടെ മനതാരില്‍ നിന്ന് എങ്ങോ പോയ്മറഞ്ഞിരിക്കുന്നു. ജയലളിതയുടെ 2016 ഡിസംബര്‍ അഞ്ചിലെ വിയോഗത്തോടെ തമിഴകം തേങ്ങിയെങ്കില്‍ 2018 ഓഗസ്റ്റ് ഏഴിലെ കരുണാനിധിയുടെ മരണത്തോടെ തമിഴക രാഷ്ട്രീയത്തിലെ താരതിരശ്ശീല ഏതാണ്ട് പൂര്‍ണമായും അഴിഞ്ഞുവീണിരിക്കുന്നു. പുതിയ താരോദയത്തിന് കാതോര്‍ക്കുകയാണോ തമിഴ് രാഷ്ട്രീയമെന്നറിയാന്‍ ഇനി ദിനങ്ങള്‍ മാത്രം .

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending