Connect with us

Video Stories

അന്ന് എക്‌സ്പ്രസ് ഹൈവെയെ എതിര്‍ത്തു; ഇനി പ്രായോഗികം എലിവേറ്റഡ് ഹൈവെ: മമ്മൂട്ടി

Published

on

 

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ എക്പ്രസ് ഹൈവേ പ്രഖ്യാപിച്ചപ്പോള്‍ എതിര്‍ത്തവരാണ് ഇപ്പോള്‍ ഭരണത്തിലുള്ളതെന്നും ഇനി പ്രായോഗികം എലിവേറ്റഡ് ഹൈവേകളാണെന്നും സി.മ്മൂട്ടി. നിയമസഭയില്‍ പൊതുമരാമത്ത്, ഭക്ഷ്യവകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്‌സ്പ്രസ് ഹൈവേയെ കുറിച്ച് ആലോചിച്ചപ്പോള്‍ എല്‍.ഡി.എഫ് ശക്തമായി എതിര്‍ത്തു. എക്‌സ്പ്രസ് ഹൈവേ നിര്‍മിച്ചാല്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ നാലുമണിക്കൂറില്‍ എത്താനാകുമായിരുന്നു. അന്നത്തെ സാഹചര്യമല്ല ഇന്ന്. ഇപ്പോള്‍ വസ്തുവിന് വില വര്‍ധിച്ചു. സ്ഥലം ഏറ്റെടുക്കാനും ബുദ്ധിമുട്ടുകളുണ്ട്. സാമൂഹ്യ ആഘാതപഠനം നടത്തേണ്ടതുമുണ്ട്. ഇതിന് കേരളത്തില്‍ ഏജന്‍സികളില്ല. സെന്‍ട്രല്‍ ആക്ട് പ്രകാരമേ സ്ഥലമെടുപ്പ് നടത്താനാവൂ. സ്ഥലമെടുപ്പ് മരീചികയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എലിവേറ്റഡ് ഹൈവേയെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കണം. എട്ടുവരിവരെ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനാകും. ചെലവും കുറവാണ്.
കയ്യേറ്റസ്ഥലങ്ങളും അന്യാധീനപ്പെടുന്ന ഭൂമിയും കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. നാടിന്റെ വികസനത്തില്‍ പ്രകടമായി കാണേണ്ടത് പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തനങ്ങളാണ്. എന്നാല്‍ ഈ വകുപ്പിന് വേണ്ടത്ര ഫണ്ടില്ല. കിഫ്ബിയിലൂടെയും ഫണ്ട് നല്‍കുന്നില്ല. ആകെ 129 കോടിയാണ് കൊടുത്തിട്ടുള്ളത്. ഈ സാഹചര്യത്തിലും റോഡുകളുടെയും പാലങ്ങളുടെയും അടക്കമുള്ള മരാമത്ത് പ്രവര്‍ത്തികളെ യു.ഡി.എഫ് പിന്തുണക്കും. റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിര്‍മിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിവന്ന പദ്ധതികള്‍ തന്നെയാണ് ഇപ്പോള്‍ തുടരുന്നത്. ഇത് തുടര്‍ പദ്ധതികളാണ്. ഒരു വികസനവും ഒരു മുന്നണിക്ക് മാത്രമായി ചെയ്യാനാവില്ല. യു.ഡി.എഫിന്റെ കാലത്ത് ഒന്നും നടന്നില്ലെന്ന വിമര്‍ശനത്തില്‍ അര്‍ത്ഥമില്ല. ചിലയിടങ്ങളില്‍ മാത്രമാണ് മരാമത്ത് പ്രവര്‍ത്തികള്‍ നടന്നതെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനുമാവില്ല. കണ്ണൂര്‍, കൊല്ലം, ആലപ്പുഴ ജില്ലകളിലുള്‍പെടെ എല്ലായിടത്തും വികസനം നടന്നിട്ടുണ്ട്.
രാഷ്ട്രീയത്തിന് അതീതമായ വികസന കാഴ്ച്ചപ്പാടാണ് വേണ്ടത്. എന്നാല്‍ എല്‍.ഡി.എഫുകാര്‍ ഇപ്പോഴും കഴിഞ്ഞ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ്. ഉള്ളകാര്യങ്ങള്‍ അംഗീകരിക്കാന്‍ തയാറാകണം. യു.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിംകുഞ്ഞ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. നിയമസഭയില്‍ അദ്ദേഹത്തിനെതിരെ സി.പി.എം പ്രതിനിധികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. സ്പീക്കര്‍ അനുമതി നല്‍കിയാല്‍ യു.ഡി.എഫ് ഭരണകാലത്തെ പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്ന ധവളപത്രമിറക്കാന്‍ തയാറാണെന്നും മമ്മൂട്ടി പറഞ്ഞു.
എത്രയോ റോഡുകളും പാലങ്ങളുമാണ് കഴിഞ്ഞ സര്‍ക്കാര്‍ നിര്‍മിച്ചത്. 245 പാലങ്ങള്‍ നിര്‍മിച്ചു. ഫ്‌ളൈഓവറുകളും നിര്‍മിച്ചു. ഒരു സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് അടുത്ത സര്‍ക്കാര്‍. വിശാലമായ കാഴ്ചപ്പാടോടെ വികസനത്തെ കാണണം.
ബി.പി.എല്ലിന്റെ പേരില്‍ റേഷന്‍ കാര്‍ഡില്‍ അനര്‍ഹര്‍ കടന്നുകൂടുന്നു. ഇത് പരിശോധിക്കണം. അര്‍ഹരായവര്‍ക്ക് ബി.പി.എല്‍ ആനുകൂല്യം കിട്ടുന്നില്ല. പൊതുവിതരണം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കണം. മുന്‍ഗണനാ പട്ടികയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ഗ്രാമസഭകളല്ല. ഇതിനായി സര്‍വേകള്‍ നടത്തിയിട്ടും കാര്യമില്ല. യോഗ്യതയുള്ളവരെ നിയോഗിച്ച് പരിശോധനകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending