Connect with us

Views

ചന്ദ്രിക: ശബ്ദമില്ലാത്തവരുടെ ശബ്ദം

Published

on

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
(മാനേജിങ് ഡയരക്ടര്‍, ചന്ദ്രിക)

ഇന്ത്യയിലെ ന്യൂനപക്ഷ-പിന്നാക്ക-ദലിത് മുന്നേറ്റത്തിന്റെ ഇതിഹാസ പന്ഥാവിലെ നാഴികക്കല്ലുകളിലൊന്നിന്റെ പേരാണ് ചന്ദ്രിക. പ്രസിദ്ധീകരണത്തിന്റെ എണ്‍പത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ചന്ദ്രികക്ക് പറയാന്‍ രാജ്യത്തിന്റെയും കേരളത്തിന്റെയും വിശിഷ്യാ മലബാറിന്റെയും അധ:സ്ഥിത-മര്‍ദിത വിഭാഗങ്ങളുടെ ഉയര്‍ച്ചകളുടെ ഉജ്വല കഥകളാണ്. 1934 മാര്‍ച്ച് 26ന് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ചന്ദ്രികയുടെ കഴിഞ്ഞ എട്ടരപ്പതിറ്റാണ്ട് കേരളീയ നവോത്ഥാനത്തിന്റെ നാള്‍വഴികള്‍ കൂടിയാണ്. പകലന്തിയോളം മണ്ണിലും ചേറിലും കടലിലും വിയര്‍പ്പൊഴുക്കിയിരുന്ന പട്ടിണിപ്പാവങ്ങളുടെ ശബ്ദമായുയര്‍ന്ന ചന്ദ്രികയുടെ ഉത്തരവാദിത്തം കേവലം സാമ്പത്തിക താല്‍പര്യങ്ങളുടേതല്ല. ബ്രിട്ടീഷ് വാഴ്ചക്കാലം മുതല്‍ ഇന്നോളം വരെ കീഴാളജനതയുടെ സമ്പൂര്‍ണമായ ക്ഷേമവികാസത്തിന്റെ ബാധ്യതകൂടിയാണ് അത് ഏറ്റെടുത്തിട്ടുള്ളത്. കെ.എം സീതിസാഹിബിലൂടെ തുടങ്ങിവെച്ച ആ മഹത്തായ ദൗത്യമാണ് ആധുനിക സാങ്കേതികവിദ്യയുടെ ഉച്ചസ്ഥായിയില്‍ ഇന്ന് സമൂഹത്തോട് തലയുയര്‍ത്തിനിന്ന് സംവദിക്കാന്‍ ചന്ദ്രികയെയും ഒരു സമൂഹത്തെയും പ്രാപ്തമാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ കേവലമൊരു മാധ്യമസ്ഥാപനം മാത്രമല്ല ചന്ദ്രിക. മറിച്ച് അതൊരു ബഹുജനപ്രസ്ഥാനം കൂടിയാണ്. 1930കളില്‍ പത്ര പ്രസിദ്ധീകരണം ദുര്‍ഭലമായ കാലത്ത് ആരംഭിച്ച ന്യൂനപക്ഷ ക്ഷേമം മുദ്രയാക്കിയ മാധ്യമദൗത്യത്തിന്റെ അത്യപൂര്‍വമായ വിജയകരമായ പരീക്ഷണം. അത്യുച്ചത്തില്‍ വിലപിച്ചിട്ടും കേള്‍ക്കാത്ത അധികാരികളുടെ കാതുകളില്‍ അലയടിച്ച ശബ്ദമില്ലാത്തവരുടെ ശബ്ദം.
നിരക്ഷരരും ദരിദ്രരുമായ ഒരു ജനതയുടെ മുന്നിലേക്കാണ് ചന്ദ്രിക പ്രശോഭിതമായി വന്നണയുന്നത്. സീതിസാഹിബിന് പുറമെ സത്താര്‍സേട്ട്, പ്രഥമ മാനേജിങ് ഡയരക്ടര്‍ സി.പി. മമ്മുക്കേയി, എ.കെ കുഞ്ഞിമായിന്‍ഹാജി എന്നിവര്‍ നേതൃത്വം നല്‍കിയ ചന്ദ്രിക ബാലാരിഷ്ടതകള്‍ക്കിടയിലും ഏറ്റെടുത്ത ദൗത്യം അന്നത്തെ കാലത്ത് അനിതരസാധാരണമായിരുന്നു. പ്രതിസന്ധികളുടെ താളപ്പിഴകള്‍ മറികടന്ന് കെ.കെ മുഹമ്മദ്ഷാഫി തുടങ്ങിയ പത്രാധിപന്‍മാരിലൂടെ ചന്ദ്രിക മുന്നേറി. 1946 ല്‍ കോഴിക്കോട്ടേക്ക് മാറി .എ.കെ കുഞ്ഞിമായിന്‍ഹാജി, സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവരുടെ മാനേജിംഗ്ഡയറക്ടര്‍ പദവിയിലൂടെ ചന്ദ്രിക ഉയരങ്ങളിലേക്ക് കുതിച്ചു. 1950ലാണ് സി.എച്ച് മുഹമ്മദ് കോയ പത്രാധിപത്യം ഏറ്റെടുക്കുന്നത്. പ്രൊഫ. കെ.വി അബ്ദുറഹ്മാന്‍, വി.സി അബൂബക്കര്‍, പ്രൊഫ. മങ്കട അബ്ദുല്‍അസീസ്, റഹീംമേച്ചേരി തുടങ്ങിയ മണ്‍മറഞ്ഞ പത്രാധിപന്‍മാര്‍, എ.എം കുഞ്ഞിബാവ, പി.എ മുഹമ്മദ്കോയ, യു.എ. ബീരാന്‍, പി.എം അബൂബക്കര്‍ തുടങ്ങിയവര്‍ എല്ലാം ചന്ദ്രികയുടെ നേതൃസ്ഥാനങ്ങളിലിരുന്ന് തൂലിക ചലിപ്പിച്ചു. സി.എച്ചിലൂടെ കേരളത്തിന്റെ സാംസ്‌കാരിക -സാഹിത്യരംഗത്തും നിര്‍ണായകമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ചന്ദ്രികക്ക് കഴിഞ്ഞു. തനിക്ക് ആദ്യമായി എഴുത്തിനുള്ള പ്രതിഫലം സമ്മാനിച്ചത് ചന്ദ്രികയാണെന്ന് ജ്ഞാനപീഠ ജേതാവ് എം.ടി വാസുദേവന്‍ നായര്‍ ഏറെ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. സി.എച്ചിന്റെ കാലത്ത് കേരളത്തിലാകമാനം ഉണ്ടായിരുന്ന സാംസ്‌കാരിക മുന്നേറ്റത്തിന് അനുസൃതമായി ചന്ദ്രികയുടെ താളുകളിലൂടെ നിരവധി വിദ്യാഭ്യാസ-സാംസ്‌കാരിക സ്ഥാപനങ്ങള്‍ രൂപംകൊണ്ടു. സര്‍വകലാശാലകള്‍. സ്‌കൂളുകള്‍, കോളജുകള്‍, മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയവ ചന്ദ്രികയുടെ കൂടി പ്രവര്‍ത്തനഫലമായി രൂപപ്പെട്ടതായിരുന്നു. ഫാറൂഖ് കോളജും കാലിക്കറ്റ് സര്‍വകലാശാലയും മലപ്പുറം ജില്ലയും ഇവയില്‍ പ്രധാനം.
സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ രാജ്യത്തിന്റയും ജനങ്ങളുടെയും വിശിഷ്യാ ന്യൂനപക്ഷങ്ങളുടെയും അവകാശപോരാട്ടങ്ങള്‍ ചന്ദ്രികയുടെ താളുകളിലൂടെയാണ് രൂപാന്തരം പ്രാപിച്ചത്. മതന്യൂനപക്ഷങ്ങള്‍ക്ക് തൊഴില്‍സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വെച്ചത് ചന്ദ്രികയായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം വികസനം കാത്തുകിടന്ന പ്രദേശങ്ങള്‍ക്ക് ചന്ദ്രിക ഇന്ധനമായി. യുവാക്കളുടെയും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഉന്നമനത്തിന് ഊന്നല്‍ നല്‍കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ചന്ദ്രികയുടെ താളുകളിലൂടെ വെളിച്ചം കണ്ടു. അത് കണ്ടില്ലെന്ന ്നടിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്ക ്കഴിയില്ലെന്നായി.
രാജ്യത്തെ ന്യൂനപക്ഷപിന്നാക്ക ജനത അഭൂതപൂര്‍വമായ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന, രാജ്യം സാമ്പത്തികവും സാമൂഹികവുമായി പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ചന്ദ്രികക്കു കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ വന്നുചേര്‍ന്നിരിക്കുന്നുവെന്ന് നാം തിരിച്ചറിയുന്നു. സ്വാതന്ത്ര്യസമര കാലത്തും ബാബരിമസ്ജിദ് ധ്വംസനത്തിന്റെ തൊണ്ണൂറുകളിലും തുടങ്ങി വര്‍ഗീയവിധ്വംസക ശക്തികള്‍ ഇന്ന് രാജ്യത്താകമാനം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആപത്ഭീഷണികളെ തരണം ചെയ്യേണ്ടതെങ്ങനെയെന്നതിനെക്കുറിച്ച് കൂലങ്കഷമായി ചര്‍ച്ചകള്‍ നടന്നുവരുന്ന കാലഘട്ടമാണിത്. യുവാക്കളുടെയും പൊതുസമൂഹത്തിന്റെയും വിദ്യാഭ്യാസത്തിനും അവരുടെ ധിഷണാപരമായ പുരോഗതിക്കും അവരെ സമാധാനത്തിന്റെയും സത്യത്തിന്റെയും വഴികളിലൂടെ നയിക്കുന്നതിനുമുള്ള ഉത്തരവാദിത്തം കൂടി ചന്ദ്രിക നിര്‍വഹിക്കുന്നു. സമൂഹത്തില്‍ അന്ത:ഛിദ്രവും വര്‍ഗീയവൈരവും സൃഷ്ടിച്ച് അധികാരമുതലെടുപ്പിന് ശ്രമിക്കുന്ന നിഗൂഢശക്തികളെയും രാജ്യത്തിന്റെ അധികാരപ്പുറത്ത് കയറിയിരുന്ന് പാവപ്പെട്ടവരെയും അരികുവല്‍കരിക്കപ്പെട്ടവരെയും വെല്ലുവിളിക്കുകയും കശാപ്പ് ചെയ്യുകയും ചെയ്യുന്ന ശക്തികളെയും എതിര്‍ത്ത് പരാജയപ്പെടുത്തുന്നതിനുള്ള ദിശാബോധവും ചങ്കൂറ്റവും പകര്‍ന്നു നല്‍കുന്നതില്‍ ചന്ദ്രിക വഹിക്കുന്ന പങ്ക് നിസ്തുലമാണ്.
നാടിനെ മതമൈത്രിയിലും പരസ്പരമാനവ സാഹോദര്യത്തിലും അണിമുറിയാതെ യോജിപ്പിച്ചുനിര്‍ത്താന്‍ മുസ്‌ലിംലീഗും ഇതര ജനാധിപത്യ രാഷ്ട്രീയ കക്ഷികളും വഹിക്കുന്ന മഹത്തായ ദൗത്യം വിജയിപ്പിച്ചെടുത്തത് ചന്ദ്രികയുടെ കൂടി പിന്തുണ കൊണ്ടാണെന്ന തിരിച്ചറിവ് സമൂഹത്തിനിന്നുണ്ട്. ആദര്‍ശനിഷ്ഠമായ സമുദായത്തിന്റെയും പൊതുസമൂഹത്തിന്റെയും നിര്‍മിതിക്ക് ചന്ദ്രികയുടെ താളുകള്‍ വഹിക്കുന്ന സേവനത്തെ പ്രത്യേകം പ്രശംസിക്കേണ്ടതായുണ്ട്. വരാനിരിക്കുന്ന നാളുകളും ആശങ്കയുടെയും ആകുലതയുടേതുമാകാതിരിക്കാനുള്ള ജാഗ്രതയാണ് കാലം നമ്മോടേവരോടും ആവശ്യപ്പെടുന്നത്. അതിനുള്ള പ്രകാശഗോപുരമായി നിലകൊള്ളാന്‍ എന്തുകൊണ്ടും ചന്ദ്രികക്ക് കഴിയുമെന്ന ്നിസ്സംശയം പറയാന്‍കഴിയും.
വ്യവസ്ഥാപിതമായ മാധ്യമപ്രവര്‍ത്തനത്തിന്റെ കാലം പോയ് മറയുകയാണിന്ന്. ഓരോരുത്തരും വാര്‍ത്താലേഖകരായി മാറുന്ന സാമൂഹികമാധ്യമങ്ങളുടെ കാലം. ഇതിലെ വെല്ലുവിളികളും മുന്‍കാലത്തെപോലെ തന്നെ ഏറെയാണ്. സമ്പത്തും സ്വാധീനവുമുള്ള ആര്‍ക്കും സമൂഹത്തെ തെറ്റായ വഴിക്ക് നയിക്കാനും അധികാരകേന്ദ്രങ്ങളെ വരച്ചവരയില്‍ നിര്‍ത്താനും കഴിയുന്ന കാലം. താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി അധികാര, സാമ്പത്തിക ശക്തികളുടെ കുഴലൂത്തുകാരാവാതെ രാജ്യതല്‍പര്യവും ആദര്‍ശ പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമ പ്രവര്‍ത്തനത്തെയാണ് സമൂഹം ആഗ്രഹിക്കുന്നത്. ആ ജനാഭിലാഷത്തിന്റെ സാക്ഷാത്കാരമാണ് ചന്ദ്രികയുടെ ഈ എട്ടരപ്പതിറ്റാണ്ട് ചരിത്രം.
മുസ്‌ലിംകളാദി ന്യൂനപക്ഷ, അധഃസ്ഥിത പിന്നാക്ക ജനതയില്‍ അവകാശ ബോധവും സംഘടിത ശക്തിയും രൂപപ്പെടുത്തിയ പ്രസ്ഥാനമാണ് ചന്ദ്രിക. അവഗണനയുടെ ഇരുട്ടില്‍ കഴിഞ്ഞ ജനതയില്‍ അറിവും ആത്മവിശ്വാസവും പകര്‍ന്ന് വെളിച്ചത്തിലേക്ക് നയിച്ചു. അവരെ അധികാര ശക്തിയാക്കി. വിദ്യാഭ്യാസവും തൊഴിലും കൈവരിക്കാനുള്ള വഴികള്‍ തുറന്നുകൊടുത്തു. വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ സന്ധിയില്ലാതെ പൊരുതി. സമാധാനവും സംസ്‌കാരവും വിളയുന്ന മണ്ണായി കേരളത്തെ നിലനിര്‍ത്തുന്നതില്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുകയാണ് ചന്ദ്രിക.

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending