Connect with us

News

പെരിയ ഇരട്ടക്കൊല: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയിലേക്ക്

Published

on

തിരുവനന്തപുരം/കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി. ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് പ്രചാരണ വിഭാഗം കണ്‍വീനര്‍ കെ മുരളീധരന്‍. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആലോചനയിലാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. നിലവിലെ പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കെ.പി. സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും കുറ്റപ്പെടുത്തി. പൊലീസ് ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയാണെന്ന് ജനമഹായാത്രയോടനുബന്ധിച്ച് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
കൊലപാതകം സി.പി.എം ജില്ലാ നേതൃത്വം നല്‍കിയ ക്വട്ടേഷനാണെന്ന് കെ മുരളീധരന്‍ ആരോപിച്ചു. കണ്ണൂര്‍ ക്വട്ടേഷന്‍ സംഘത്തെ പാര്‍ട്ടി ചുമതലപ്പെടുത്തുകയായിരുന്നു. ഷുഹൈബിന്റെ കൊലയാളികളുടെ കരങ്ങള്‍ പെരിയ കൊലക്കേസിന് പിന്നിലുണ്ട്. പരസ്യമായി കൊലവിളിനടത്തിയ വി.പി.പി മുസ്തഫക്കെതിരെ എന്തുകൊണ്ട് പൊലീസ് കേസെടുക്കുന്നില്ല. കൊലക്കേസ് പ്രതിയുടെ വീട്ടില്‍ എം.പിക്കും എം.എല്‍.എക്കും എന്താണ് കാര്യമെന്നും മുരളീധരന്‍ ചോദിച്ചു.
പോകാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് മാത്രമാണ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റേയും വീട്ടില്‍ മുഖ്യമന്ത്രി പോകാതിരുന്നത്. മുഖ്യമന്ത്രിക്ക് മരണ വീട്ടില്‍ പോകണമെങ്കില്‍ ആരുടേയും അനുമതിയുടെ ആവശ്യമില്ല. കാസര്‍കോട്ടെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുമായി ഒരുതരം ചര്‍ച്ചയും ഇത് സംബന്ധിച്ച് നടന്നിട്ടില്ല. മുഖ്യമന്ത്രിക്ക് പോകണമായിരുന്നെങ്കില്‍ പ്രതിപക്ഷ നേതാവിനെ വിളിക്കാമായിരുന്നു. സംരക്ഷണം ഒരുക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമായിരുന്നു.
മരണ വീട്ടില്‍ മുഖ്യമന്ത്രി എത്തിയാല്‍ മുഖത്ത് തുപ്പാന്‍ കോണ്‍ഗ്രസ് ആളെ നിര്‍ത്തിയെന്നാണ് സി.പി.എം ആരോപിക്കുന്നത്. മുഖത്ത് തുപ്പുന്നത് കോണ്‍ഗ്രസ് സംസ്‌കാരമല്ല. അത് സി.പി.എമ്മിന്റെ സംസ്‌കാരമായിരിക്കും. പാലക്കാട് സി.പി.ഐക്കാര്‍ കൊലപ്പെടുത്തിയ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വീട്ടിലല്ലാതെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ ആരുടെ വീട്ടിലും പിണറായി പൊയിട്ടില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു. സമുദായ സംഘടനകള്‍ സി.പി.എമ്മിന് അനുകൂലമായ തീരുമാനം എടുക്കുമ്പോള്‍ അവരെ നവോത്ഥാന പ്രവര്‍ത്തകരായും അല്ലെങ്കില്‍ മാടമ്പിമാരായും ചിത്രീകരിക്കുന്നത് രാഷ്ട്രീയ പ്രസ്ഥാനത്തിന് ചേര്‍ന്നതല്ലെന്ന് മുരളീധരന്‍ പറഞ്ഞു.
പരിശീലനം ലഭിച്ച ക്വട്ടേഷന്‍ സംഘങ്ങളാണ് പെരിയ ഇരട്ടക്കൊലക്കു പിന്നിലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. കൊലക്ക് ഉപയോഗിച്ചതെന്ന പേരില്‍ പൊലീസ് കണ്ടെത്തിയ ആയുധങ്ങളെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പോലും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് പങ്കില്ലെങ്കില്‍ എന്തിനാണ് സിപിഎം നേതാക്കള്‍ കേസില്‍ അറസ്റ്റിലായ പീതാംബരന്റെ വീട്ടില്‍ പോയതെന്നും മുല്ലപ്പള്ളി ചോദിച്ചു.
ഉദുമ എം.എല്‍.എക്കും മുന്‍ എം.എല്‍.എക്കുമെതിരെ അന്വേഷണം വേണം. നിലവില്‍ അന്വേഷണ ചുമതലയുള്ള ഐ.ജി ശ്രീജിത്തും റഫീഖും ആരോപണ വിധേയരാണ്. ഇവരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ കെ.പി.സി.സിക്കും കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും വിശ്വാസമില്ല. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്താത്തത് ദൗര്‍ഭാഗ്യകരമാണ്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ കാസര്‍ക്കോട് ഡി.സി.സി നിരുത്സാഹപ്പെടുത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത് കെ.പി.സി.സി സ്വാഗതം ചെയ്തിരുന്നു. മുഖ്യമന്ത്രി എത്തിയാല്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കണമെന്നും എല്ലാ ആദരവോടെയും അദ്ദേഹത്തെ സ്വീകരിക്കണെമന്നും ഡിസിസി നേതൃത്വത്തിന് കെപിസിസി നിര്‍ദേശവും നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഡിസിസി നേതൃത്വത്തെ ആരും സമീപിച്ചിട്ടില്ല. മാടമ്പിമാര്‍ കൊന്നു തള്ളിയ കീഴാളരുടെ കഥ എല്ലാവര്‍ക്കുമറിയാവുന്നതാണ്. അതിന്റെ തനിയാവര്‍ത്തനമാണ് കേരളത്തിലെ സിപിഎമ്മിന്റെ മാടമ്പിമാര്‍ നടത്തുന്നത്. സിപിഎം കൊന്നുതള്ളിയവര്‍ ഏറെയും പിന്നോക്ക ജാതിയിലും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവരുമാണ്. മാടമ്പി സംസ്‌കാരം ഉള്ളില്‍ സൂക്ഷിക്കുന്നത് കൊണ്ടാണ് സി.പി.എം ഇന്ന് വരെ ഒരു പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരെ പൊളിറ്റ് ബ്യൂറോയില്‍ എടുക്കാത്തതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ഇതിനിടെ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുത്തേക്കും. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും ഇന്ന് അന്വേഷണ പുരോഗതി വിലയിരുത്താന്‍ പെരിയയില്‍ എത്തുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending