Connect with us

Video Stories

തോന്നല്‍ കാലത്തെ ചിറ്റപ്പന്‍മാര്‍

Published

on

ഈ പാര്‍ട്ടിയെ കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ലെന്ന് പണ്ട് പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് ഇരട്ടച്ചങ്കന്‍ മുഖ്യന്‍ പറഞ്ഞത് കുറഞ്ഞ പക്ഷം ഇപ്പോഴെങ്കിലും മാലോകര്‍ക്കു മനസിലായിക്കാണും. ആശ്രിത നിയമന തോന്നല്‍ കാലത്ത് ലാല്‍ സലാം വിളിച്ച സഖാക്കളൊക്കെ മന്ത്രിസ്ഥാനത്ത് വല്ല ചിറ്റപ്പന്‍മാരുമുണ്ടോ എന്ന് പരതുന്ന തിരക്കിലാണിപ്പോള്‍. പാര്‍ട്ടിക്കു ജയ് വിളിച്ച നേരത്ത് ചിറ്റപ്പന് ജയ് വിളിച്ചാല്‍ പോരേ എന്നാണ് സഖാക്കള്‍ തന്നെ പറയുന്നത്. ശരിയാക്കുമെന്ന് പറഞ്ഞപ്പോള്‍ ഇങ്ങനെ ശശിയാക്കുമെന്ന് നിനച്ചില്ലത്രേ!. അമ്പു കൊള്ളാത്തവരാരും ഇല്ല കളത്തില്‍ എന്നു പറഞ്ഞതു പോലെയാണ് ശരിയാക്കല്‍ ടീമിന്റെ സര്‍ക്കാറില്‍ ഇപ്പോഴത്തെ അവസ്ഥ.

ബന്ധു മിത്രാധികളെ ഉയര്‍ന്ന തസ്തികകളില്‍ തിരുകിക്കയറ്റുന്ന കാര്യത്തില്‍ ഒന്നാമന്‍ മുതല്‍ അവസാന സ്ഥാനക്കാരന്‍ വരെ ഒറ്റക്കെട്ടാണ്. എന്തായാലും ബന്ധു നിയമനത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പേരുകള്‍ പുറത്തു വിടുന്ന മത്സരമാണ് നാള്‍ക്കു നാള്‍ കാണുന്നത്. എന്തൊക്കെയായിരുന്നു സത്യപ്രതിജ്ഞാ സമയത്തെ വീരവാദം. എന്റെ പേരില്‍ പലരും വരും അവരെ ആരേയും അടുപ്പിക്കരുതെന്ന് വീരവാദം പറഞ്ഞ മുഖ്യന്‍ തന്റെ ബന്ധുവിനെ പിടിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്റ്റാന്‍ഡിങ് കോണ്‍സലായി നിയമിച്ചാണ് മാതൃക കാണിച്ചത്. മുഖ്യന്റെ ഭാര്യാസഹോദരിയുടെ മകനായ ടി. നവീനെയാണ് ഇടത് സര്‍ക്കാര്‍ നിലവില്‍ വന്നയുടനെ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിയമിച്ചത്. അഭിഭാഷകനെന്ന നിലയില്‍ 14 വര്‍ഷത്തെ അനുഭവപരിചയമുണ്ടെന്നും അതിനാല്‍ താന്‍ ഈ സ്ഥാനത്തിന് അര്‍ഹനാണെന്നുമാണ് നിയമനം കിട്ടിയ നവീന്‍ പറയുന്നത്. ബിവറേജസ് കോര്‍പറേഷനുമായി ബന്ധപ്പെട്ട കേസുകളുടെ ചുമതലയും നവീനാണ് നല്‍കിയിരിക്കുന്നത്.
ആരോഗ്യമന്ത്രിയുടെ വകുപ്പിന് കീഴിലുള്ളതാണ് മലിനീകരണ നിയന്ത്ര ബോര്‍ഡ്. അതേ സമയം സ്റ്റാന്‍ഡിങ് കൗണ്‍സലായി നിയമിതനായ നവീന്‍ മുഖ്യമന്ത്രിയുടെ ബന്ധുവാണോ എന്ന് തനിക്കറിയില്ലെന്നാണ് ആരോഗ്യ വകുപ്പു മന്ത്രി പറയുന്നത്. തോന്നലുകളുടെ കാലമാണല്ലോ ഇതും വെറും തോന്നലാവാം. വ്യവസായ മന്ത്രിയും സര്‍വോപരി മുഹമ്മദലിയെ കേരളത്തിന്റെ മെഡല്‍ നേട്ടക്കാരനുമായി പ്രഖ്യാപിച്ച് ബിബിസി മുതല്‍ ന്യൂയോര്‍ക് ടൈംസ് വരെയുള്ള മാധ്യമങ്ങളുടെ കണ്ണിലുണ്ണിയുമായ ഇ.പി ജയരാജന്‍ ബന്ധുക്കളെ വിവിധ തസ്തികകളില്‍ നിയമിച്ച് വ്യവസായം അത്ര മോശം വകുപ്പൊന്നുമല്ലെന്ന് ആദ്യം തന്നെ തെളിയിച്ചു കഴിഞ്ഞതുമാണ്. വ്യവസായമന്ത്രിയുടെ ബന്ധുക്കളെ പൊതുമേഖല സ്ഥാപനങ്ങളില്‍ നിയമിച്ച വിഷയത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് നേരത്തെ പറഞ്ഞിരുന്ന മുഖ്യന് ഇനിയിപ്പോ അതും തോന്നലായിരുന്നോ എന്നറിയില്ല. സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി തന്റെ ബന്ധുവും എം.പിയുമായ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ തട്ടിക്കൂട്ട് പരിചയത്തിന്റെ പേരില്‍ നിയമിച്ച നടപടി ബൂമറാങ്ങായതോടെ മെല്ലെ പിന്‍വലിച്ചുവെങ്കിലും പിടിച്ചതിലും വലുത് മാളത്തിലുണ്ടെന്നാണ് ഇപ്പോള്‍ വരുന്ന വിവരങ്ങള്‍. വിമാനത്താവളവും തുറമുഖവും കേന്ദ്രീകരിച്ചു നടക്കുന്ന ചരക്കുനീക്കങ്ങളുടെ ചുമതലയുളള ഒരു സര്‍ക്കാര്‍ സ്ഥാപനത്തെയാണ് ഉറ്റബന്ധുവിനെ പിടിച്ച് സിംപിളായി ഏല്‍പ്പിക്കാന്‍ മന്ത്രി തീരുമാനിച്ചതെന്നത് കൗതുകവും സര്‍വോപരി പാര്‍ട്ടി സഖാക്കള്‍ക്ക് വരും കാലത്ത് ഗവേഷണ പ്രബന്ധത്തിനുള്ള വക കൂടിയാണ്. നിയമനം കിട്ടി, കിട്ടിയില്ല എന്ന മട്ടില്‍ പുറത്തായ സുധീര്‍ നമ്പ്യാരുടെ ഭാര്യയെ പണ്ട് അമ്മായിഅമ്മ മരുമകള്‍ സ്‌നേഹത്തിന്റെ പേരില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫാക്കിയത് പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണെന്നാണ് ഇപ്പോള്‍ പറയുന്നത്. വിഎസ് സര്‍ക്കാറിന്റെ കാലത്ത് മന്ത്രിയായിരുന്ന പി.കെ ശ്രീമതി അന്നത്തെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തെക്കുറിച്ച് പത്തുവര്‍ഷത്തിനുശേഷമാണ് ഇപ്പോള്‍ വിശദീകരണവുമായി രംഗത്തു വന്നത്.
വിമര്‍ശനം പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് തന്റെ പോസ്‌റ്റെന്നും മനസ് പറഞ്ഞത് കൊണ്ടാണ് പത്തുകൊല്ലം മുന്‍പുളള കാര്യം ഇപ്പോള്‍ വ്യക്തമാക്കുന്നതെന്നും ശ്രീമതി ഫെയ്‌സ്ബുക്കില്‍ കുറിച്ചെങ്കിലും സംഗതി പൊങ്കാലയായതോടെ പോസ്റ്റ് വന്നത് പോലെ മറഞ്ഞു. വിശദീകരണം ടിവിയില്‍ വാര്‍ത്തയായി എല്ലാവരും അറിഞ്ഞതിനാല്‍ പിന്നെ എന്തിനാണ് നിലനിര്‍ത്തുന്നത് എന്നതുകൊണ്ടാണ് പേജില്‍നിന്ന് മാറ്റിയതെന്നാണ് പഴയ മന്ത്രിയും നിലവിലെ എം.പിയുമായ ശ്രീമതി ചോദിക്കുന്നത്. സ്വജനപക്ഷപാതത്തിലൂടെ മകനെ ഉന്നത സ്ഥാനത്ത് എത്തിക്കാനുള്ള നീക്കം മുഖ്യന്‍ പൊളിച്ചതാണോ പോസ്റ്റിടാന്‍ കാരണമെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാനൊക്കില്ലതാനും. മംഗള്‍യാന്‍ സെക്രട്ടറിയുടെ കീഴില്‍ പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പ് ഉരുത്തിരിയുന്നതിന്റെ ഭാഗമായും ഇതിനെ ചില പാപ്പരാസികള്‍ കാണുന്നുണ്ട്. സംഗതി ഇവ്വിധം അവസാനിച്ചുവെന്നു കരുതാന്‍ വരട്ടെ തീര്‍ന്നില്ല, വ്യവസായ വകുപ്പിലെ മൂന്ന് സുപ്രധാന പദവികളില്‍ കൂടി മന്ത്രി ബന്ധുക്കളെ നിയമിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന ആരോപണം. ക്ലേ ആന്റ് സിറാമിക്‌സില്‍ മന്ത്രിയുടെ ജേഷ്ഠന്റെ ഭാര്യയെ ജനറല്‍ മാനേജരായി നിയമിച്ചെന്നും ബി.കോം ബിരുദം മാത്രമുള്ള ഇവര്‍ ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങുന്നുണ്ടെന്നുമാണ് കേരളത്തിലെ പ്രമുഖ മൊഴിമാറ്റ വിദ്വാനും ഉള്ളിക്കറി സ്‌പെഷ്യലിസ്റ്റുമായ ബി.ജെ.പി സെക്രട്ടറി സുരുവേട്ടന്‍ പറയുന്നത്.
തോന്നലുകളുടെ കാലത്ത് സംഭവിച്ച തോന്നലാണോ എന്നറിയില്ല. മന്ത്രിയുടെ സഹോദരി ഭാര്‍ഗവിയുടെ ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്റെ അനുജന്‍ മലപ്പട്ടം സ്വദേശിയായ ഉത്തമന്റെ മകനായ ജിന്‍സന്‍, കുഞ്ഞിക്കണ്ണന്റെ സഹോദരി ഓമനയുടെ മകന്‍ മിഥുന്‍ എന്നിവരെയും സുപ്രധാന തസ്തികയില്‍ നിയമിച്ചിട്ടുണ്ടെന്നാണ് ടിയാന്റെ ആരോപണം. സംഗതി വിവാദമൊക്കെ ആയെങ്കിലും പാര്‍ട്ടി നേതാക്കള്‍ സ്വന്തം മക്കളുടെ പേരിന്റെ കൂടെ വാലായി ജാതിപ്പേര് ചേര്‍ക്കാറുണ്ടെന്ന നഗ്ന സത്യം അറിയാന്‍ എന്തായാലും ചിറ്റപ്പന്‍ നിമത്തമായിട്ടുണ്ട്. ചിറ്റപ്പന്റെ സ്‌നേഹം ഇവ്വിധമാണെങ്കില്‍ ഇനിയും ഉണ്ട് ബന്ധുക്കളെ സ്‌നേഹിക്കുന്ന മന്ത്രിമാര്‍ വേറേയും. ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മയും ബന്ധുനിയമന കാര്യത്തില്‍ സ്ഥാനം നേടിയിട്ടുണ്ട്. ബന്ധുവായ സേവ്യറിനെ കശുവണ്ടി വികസന കോര്‍പറേഷനിലും മറ്റൊരു ബന്ധു ലോറന്‍സ് ഹറോള്‍ഡിനെ മത്സ്യഫെഡിലും, പരിചയക്കാരനായ രാജേഷിനെ കാപെക്‌സിലുമാണ് (കാഷ്യൂ വര്‍ക്കേഴ്‌സ് അപക്‌സ് ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറീവ് സൊസൈറ്റി) മെഴ്‌സിക്കുട്ടിയമ്മ നിയമിച്ചത്.
ഇതില്‍ രാജേഷ് കശുവണ്ടി വാങ്ങിയതുമായി ബന്ധപ്പെട്ടു വിജിലന്‍സ് അന്വേഷണം നേരിടുന്ന ആളാണ്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരെയാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ മകനെ ഉന്നതപദവിയിലേക്ക് പരിഗണിക്കുന്നെന്നാണ് പരാതി. നിലവില്‍ ജോലി കരാര്‍ അടിസ്ഥാനത്തില്‍ നല്‍കാനാണ് ധാരണ. മരുമകളെ കിന്‍ഫ്രയിലും നിയമിച്ചു. എന്നാല്‍ തന്റെ മകന് അനധികൃതമായി ജോലി തരപ്പെടുത്തിയെന്ന തലത്തില്‍ ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നാണ് സ്വാശ്രയ കരാറിലൂടെ ഖ്യാതി നേടിയ ആരോഗ്യമന്ത്രി പറയുന്നത്. എംടെക് ബിരുദധാരിയായ മകന്‍, വിമാനത്താവള അധികൃതര്‍ നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയാണ് ജോലിയില്‍ പ്രവേശിച്ചതെന്നും പരിശീലന കാലയളവിന് ശേഷമുള്ള സാധാരണ നടപടി ക്രമമാകും ഇപ്പോള്‍ നടക്കുന്നതെന്നുമാണ് മന്ത്രി പറയുന്നത്. മാധ്യമങ്ങള്‍ക്കും തോന്നിയതാകാമല്ലോ. മരുമകളുടെ ജോലിയെക്കുറിച്ച് വരുന്ന വാര്‍ത്തകളും അടിസ്ഥാനരഹിതമാണത്രേ. മകനുമായി വിവാഹം കഴിയുന്നതിന് മുന്‍പ് തന്നെ മരുമകള്‍ക്ക് കിന്‍ഫ്രയില്‍ അപ്രന്റീസായി ജോലിയുണ്ടായിരുന്നത്രേ. അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നേടിയ സിപിഎം നേതാക്കളുടെ മക്കളില്‍ പലരും ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു. മുന്‍ മുഖ്യമന്ത്രി നായനാരുടെ ചെറുമകനെ കിന്‍ഫ്ര വിഡിയോ പാര്‍ക്കിന്റെ തലപ്പത്തു നിയമിച്ചുകൊണ്ട് കഴിഞ്ഞ മാസം 29 ന് ഉത്തരവു പുറത്തിറങ്ങി. മൂന്നാം തീയതി ജോലിയില്‍ പ്രവേശിച്ചതായും സ്ഥാപനത്തിലെ രേഖകള്‍ വ്യക്തമാക്കുന്നു. മൂവായിരത്തോളം ജീവനക്കാരും ഇരുപതോളം സ്വകാര്യ കമ്പനികളുമുള്ള സ്ഥാപനമാണ് കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക്. ഈ സ്ഥാപനത്തിന്റെ എംഡിയായാണ് ഇ കെ നായനാരുടെ മകളുടെ മകന്‍ സൂരജ് രവീന്ദ്രനെ സര്‍ക്കാര്‍ നിയമിച്ചത്. ലണ്ടനിലെ മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ 2008-2009 കാലത്ത് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പഠിച്ചു എന്നാണ് സൂരജ് രവീന്ദ്രന്‍ തന്റെ ഫേസ് ബുക്ക് പേജില്‍ അവകാശപ്പെടുന്നത്. ഭൂര്‍ഷ്വാസികളുടെ സ്വര്‍ഗമായ ഇംഗ്ലണ്ടില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടിയെന്ന് അവകാശപ്പെടുന്ന സൂരജ് രവീന്ദ്രന്‍ ഏതെങ്കിലുമൊരു കമ്പനിയില്‍ എന്തെങ്കിലും തൊഴില്‍ ചെയ്തതായി ആര്‍ക്കും അറിയില്ല താനും. കെല്‍ട്രോണില്‍ 17 വര്‍ഷവും കിന്‍ഫ്രയുടെ ജനറല്‍ മാനേജരായി ഏഴു വര്‍ഷവും, കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ പ്രോജക്ട് മാനേജരായി എട്ടു വര്‍ഷവും പരിചയസമ്പത്തുള്ള ആളായിരുന്നു സൂരജ് രവീന്ദ്രന്റെ മുന്‍ഗാമി. ആ സ്ഥാനത്താണ് ഒരു യോഗ്യതയും പരിശോധിക്കപ്പെടാതെ, യാതൊരു പരിചയസമ്പത്തുമില്ലാത്ത സുരജ് രവീന്ദ്രന്‍ ചുമതലയേറ്റത്. പാര്‍ട്ടി നേതാക്കളുടെ കുടുംബത്തെ പാര്‍ട്ടിയല്ലാതെ വേറെയാരു സംരക്ഷിക്കും എന്ന ചോദ്യമാണ് ഇക്കാര്യത്തില്‍ നേതാക്കന്‍മാര്‍ ഉന്നയിക്കുന്നത്. ന്യായമാണെന്നു തോന്നും പക്ഷേ സിന്ദാബാദ് വിളിച്ച യോഗ്യതയുള്ള അണികളെ ആരു നോക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല താനും.
പൊതുമേഖലാ സ്ഥാപനങ്ങളുടെ എംഡി നിയമനങ്ങള്‍ പൂര്‍ണമായും സുതാര്യമാക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. അപേക്ഷകരെ ക്ഷണിക്കാനും ഇന്റര്‍വ്യൂ നടത്താനും റിയാബിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തേയ്ക്കു വേണ്ട യോഗ്യതകള്‍ നിഷ്‌കര്‍ഷിച്ച് കഴിഞ്ഞ ജൂലൈയില്‍ റിയാബ് പത്രങ്ങളില്‍ പരസ്യവും നല്‍കിയിരുന്നു. എഞ്ചിനീയറിംഗ് ബിരുദമോ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദമോ ആയിരുന്നു പത്രപ്പരസ്യത്തില്‍ നിഷ്‌കര്‍ഷിച്ച വിദ്യാഭ്യാസ യോഗ്യത. സല്‍ക്കീര്‍ത്തിയുളള കമ്പനികളില്‍ പതിനഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യപ്പെട്ടിരുന്നു. അതില്‍ത്തന്നെ വലിയ സ്ഥാപനങ്ങളിലെ വലിയ ഡിവിഷനുകളില്‍ സീനിയര്‍ തലത്തില്‍ അഞ്ചുവര്‍ഷത്തെ സ്വതന്ത്ര ചുമതലയും നിഷ്‌കര്‍ഷിച്ചിരുന്നു. അതനുസരിച്ചാണ് ഇന്റര്‍വ്യൂ നടത്തിയതും ചുരുക്കപ്പട്ടിക തയ്യാറാക്കിയതും. പക്ഷേ പട്ടിക വന്നപ്പോള്‍ എല്ലാം സ്വാഹ. കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ മകനെ സുപ്രധാന തസ്ഥികയില്‍ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കിന്‍ഫ്രയില്‍ തന്നെ ജനറല്‍ മാനേജര്‍ തസ്തികയിലാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ മകനും നിയമനം നല്‍കാന്‍ തീരുമാനം. റോഡില്‍ പല്ലി ചത്താല്‍ പോലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാറുള്ള ടീംസിനെയൊന്നും ഇപ്പോള്‍ കാണാനുമില്ല. എന്തായാലും ഭരണം പരിഷ്‌കരിക്കാന്‍ കമ്മീഷനുണ്ടാക്കിയെന്ന പേരില്‍ തന്നെ മൂലക്കിരുത്തിയവര്‍ക്ക് പണി കൊടുക്കാന്‍ അവസരം കാത്തു നിന്ന കാസ്‌ട്രോ സഖാവിന് ഇപ്പോള്‍ ചാകരയാണ്. ഇനി ഓരോര്‍ത്തര്‍ക്കും ഓരോന്ന് തോന്നിത്തുടങ്ങിയാല്‍ ഈ നാടിന്റെ സ്ഥിതി എന്താകുമോ എന്തോ?.

ലാസ്റ്റ്‌ലീഫ്:
പെന്‍ഷന്‍ പ്രായം 65 ആക്കണമെന്ന് എ.ഐ. വൈ.എഫ്. യുവാക്കളുടെ അവകാശത്തിനായി പോരാടുന്ന പാര്‍ട്ടിക്കു പ്രായം കൂടുമ്പോള്‍ ഇതല്ല ഇതിലുമപ്പുറം സംഭവിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending