Connect with us

Sports

കണ്ണീരോടെ മടങ്ങുകയാണ് അറ്റലസിലെ സിംഹങ്ങള്‍

Published

on

പോര്‍ച്ചുഗല്‍ 1 മൊറോക്കോ 0

 

ഇടിയും മിന്നലുമുള്ളൊരു പെരുമഴ പെയ്തു തീര്‍ന്നപോലെയാണ് പോര്‍ച്ചുഗല്‍മൊറോക്കോ മത്സരത്തിന്റെ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ തോന്നിയത്. യൂറോ ചാമ്പ്യന്മാരായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ടീമിനെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തി, ഒടുക്കം ദൗര്‍ഭാഗ്യത്തിന്റെ കണ്ണീരുമായി പുറത്തേക്കു നടന്ന അറ്റ്‌ലസിലെ സിംഹങ്ങള്‍. നാലാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളൊഴിച്ചാല്‍ പോര്‍ച്ചുഗലിന് ഈ മത്സരത്തില്‍ ഒന്നുമില്ലായിരുന്നു; പക്ഷേ, അവര്‍ക്ക് അതുമാത്രം മതിയായിരുന്നു.

നോര്‍ദിന്‍ അംറബാത്ത്, മെഹ്ദി ബെനാത്തിയ, ഹകീം സിയെച്ച്, അഷ്‌റഫ് ഹകീമി, നബീല്‍ ദിറാര്‍… ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരം കണ്ടവരാരും ഈ പേരുകള്‍ മറക്കില്ല. വിശേഷിച്ചും വലതുവിങില്‍ ഗ്വെറേറോയുടെയും ഫുള്‍ബാക്കുമാരായ ഫോണ്ടെയുടെയും പെപ്പെയുടെയും സൈ്വര്യം കെടുത്തിയ അംറബാത്തിന്റെ ഒറ്റയാള്‍ പോരാട്ടങ്ങള്‍. മെഹ്ദി ബെനാത്തിയയുടെ കാലുകള്‍ക്ക് ഒരല്‍പം കൂടി ഭാഗ്യമുണ്ടായിരുന്നെങ്കില്‍, ക്രോസ് റേഞ്ചില്‍ നിന്ന് തൊടുത്ത വെടിയുണ്ടകള്‍ ഒരല്‍പം താഴ്ന്നു പറന്നിരുന്നെങ്കില്‍…

പോര്‍ച്ചുഗീസ് ഗോള്‍വലയ്ക്കു മുന്നില്‍ റൂയ് പാട്രിഷ്യോ അല്ലാതെ മറ്റാരെങ്കിലുമായിരുന്നെങ്കില്‍ മൊറോക്കോക്കാര്‍ ചിരിച്ചുകൊണ്ട് മൈതാനത്തു നിന്നു കയറുമായിരുന്നു. ഇന്നത്തെ വിജയത്തിന് പറങ്കികള്‍ ആര്‍ക്കെങ്കിലും നന്ദി പറയുന്നുണ്ടെങ്കില്‍ അത് പാട്രിഷ്യോയ്ക്ക് തന്നെയായിരിക്കും. നാലാം മിനുട്ടിനു ശേഷം, ലോകഫുട്‌ബോളറായ ക്രിസ്റ്റിയാനോ മൈതാനത്തുണ്ടെന്ന കാര്യം മറന്നതു പോലെയായിരുന്നു മൊറോക്കോയുടെ പോര്‍വിളി.

സെറ്റ്പീസുകളില്‍ ഒരു ആഫ്രിക്കന്‍ ടീം യൂറോപ്യന്മാര്‍ക്ക് തുടര്‍ച്ചയായി ഭീഷണിയുയര്‍ത്തുന്ന കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. സിയെച്ച് തൊടുത്തുവിട്ട അസ്ത്രങ്ങളിലൊന്നും പോര്‍ച്ചുഗീസ് ബോക്‌സില്‍ ആശങ്ക പടര്‍ത്താതിരുന്നില്ല. അതേസമയം, അവസാന ക്വാര്‍ട്ടറില്‍ അംറബാത്ത് വിങ് മാറിക്കളിച്ചത് പോര്‍ച്ചുഗലിന് കാര്യങ്ങള്‍ എളുപ്പമാക്കി. അഷ്‌റഫ് ഹകീമിയും സിയെച്ചും പന്തിന്മേലെടുത്ത അധിക ടച്ചുകള്‍ അവരുടെ പ്രത്യാക്രമണങ്ങളുടെ മൂര്‍ച്ച കുറക്കുകയും ചെയ്തു. മത്സരം നിയന്ത്രിച്ച അമേരിക്കക്കാരന്‍ മാര്‍ക് ഗീഗര്‍ ക്രിസ്റ്റിയാനോയെ ആവശ്യത്തിന് സംരക്ഷിച്ചപ്പോള്‍ പോര്‍ച്ചുഗീസ് താരങ്ങള്‍ നടത്തിയ ഫൗളുകള്‍ ശിക്ഷിക്കപ്പെടാതെ പോയതായി തോന്നി.

ഇത്രയും നന്നായി കളിപ്പിക്കുന്ന, എതിരാളികളുടെ മുഖം നോക്കാതെ വന്യമായ ഫുട്‌ബോളിനാല്‍ ആക്രമിക്കുന്ന ടീമുകള്‍ ആദ്യറൗണ്ടില്‍ വീണുപോകുന്നത് സങ്കടകരമാണ്. കടുപ്പമേറിയ ഗ്രൂപ്പുകളില്‍ പെട്ടുപോകാത്തതിനാല്‍ മാത്രം മൊറോക്കോയേക്കാള്‍ ദുര്‍ബലരായ എത്ര ടീമുകളാണ് രണ്ടാം റൗണ്ട് കാണുക!

നാലു ഗോളുമായി ടൂര്‍ണമെന്റിലെ വേട്ടക്കാരില്‍ മുന്നിലുള്ള ക്രിസ്റ്റിയാനോയെ നമിക്കാം. ഇന്നത്തെ മൂന്നു പോയിന്റ് അവര്‍ക്ക് നിര്‍ണായകമായിരുന്നു. ക്യാപ്ടന്റെ ഉത്തരവാദിത്തം ഗോളിലൂടെ ക്രിസ്റ്റിയാനോ നിറവേറ്റി. അണ്ടര്‍ഡോഗുകളായി ഇറാനാണ് ഇനി ബി. ഗ്രൂപ്പില്‍ ബാക്കിയുള്ളത്. ഇനിയുള്ള മത്സരങ്ങളില്‍ അവര്‍ അത്ഭുതം കാണിച്ചാല്‍ യൂറോപ്പിലെ കരുത്തരായ ഒരു ടീമിന് ഒരുപക്ഷേ, ആദ്യറൗണ്ടില്‍ മടങ്ങേണ്ടി വരും; ആ സാധ്യത വിദൂരമാണെങ്കില്‍പ്പോലും.

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Cricket

സൂര്യകുമാര്‍ യാദവ് തിരിച്ചെത്തി; മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലനം ആരംഭിച്ചു

ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

Published

on

മുംബൈ ഇന്ത്യന്‍സിന്റെ വെടികെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് ടീമിനൊപ്പം ചേര്‍ന്നു. പരിക്ക് മാറിയെത്തിയ താരം വെള്ളിയാഴ്ച ടീമിലെത്തിയതായി മുംബൈ ഇന്ത്യന്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുംബൈ ക്യാമ്പിലെത്തിയ താരം ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്തു. ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

പരിക്കേറ്റ വിശ്രമത്തിലായിരുന്ന സൂര്യകുമാര്‍ യാദവ് ശാരീരികക്ഷമത പൂര്‍ണമായി വീണ്ടെടുത്തതായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. ഇതോടെയാണ് ഏപ്രില്‍ 7 ഞായറാഴ്ച വാങ്കഡെയില്‍ നടക്കാനിരിക്കുന്ന മുംബൈ- ഡല്‍ഹി മത്സരത്തില്‍ താരം കളത്തിലിറങ്ങുന്നതിനുള്ള സാധ്യത തെളിഞ്ഞത്.

ട്വന്റി -20 ബാറ്റിങ്ങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവ് കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി കളിച്ചത്. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കും താരം വിധേയനായിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരിലെ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൂര്യകുമാര്‍.

ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായെത്തിയ ശേഷം സീസണില്‍ ഒരു വിജയം പോലും മുംബൈയ്ക്ക് നേടാനായിട്ടില്ല. ഇതുവരെ നടന്ന 3് മാച്ചുകളിലും മുംബൈ തോല്‍വി വഴങ്ങി. ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എന്നിവരോടാണ് മുംബൈ പരാജയം ഏറ്റുവാങ്ങിയത്. സൂര്യകുമാര്‍ എത്തുന്നതോടെ മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍.

 

Continue Reading

Trending