Connect with us

Video Stories

ദരിദ്രന്റെ ഇന്ത്യ ധനവാന്റെ വാഴ്ച

Published

on

ജോസഫ് എം. പുതുശ്ശേരി

റിലയന്‍സ് കമ്യൂണിക്കേഷന്‍ മേധാവി അനില്‍ അംബാനിക്ക് അനുകൂലമായി സുപ്രീംകോടതി ഉത്തരവില്‍ കൃതൃമം കാട്ടിയ രണ്ടു കോര്‍ട്ട് മാസ്റ്റര്‍മാരെ സുപ്രീംകോടതി ഇയ്യിടെ പിരിച്ചുവിട്ടു. അസിസ്റ്റന്റ് രജിസ്ട്രാര്‍ റാങ്കിലുള്ള തപന്‍കുമാര്‍ ചക്രവര്‍ത്തി, മാനവശര്‍മ്മ എന്നിവരെയാണ് പിരിച്ചുവിട്ടത്. ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണിത്. പിരിച്ചുവിട്ടതിലല്ല ഞെട്ടല്‍, ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവില്‍ തിരുത്തല്‍ വരുത്താന്‍ ഉദ്യോഗസ്ഥര്‍ ധൈര്യപ്പെട്ടുവെന്നതിലാണ്. എന്തിനു വേണ്ടി. ഇന്ത്യയിലെ അതിസമ്പന്നന്‍ അനില്‍ അംബാനിയെ സഹായിക്കാന്‍. നീതിപീഠത്തിന്റെ ഉത്തരവുപോലും സ്വന്തം വരുതിയിലാക്കാന്‍ പ്രമാണിമാര്‍ നടത്തുന്ന കോര്‍പറേറ്റ് പ്രയോഗം. കോര്‍പറേറ്റ് സ്വാധീന വലയം എവിടെയൊക്കെ എങ്ങനെയൊക്കെ വല വീശുന്നു എന്നതിന്റെ പ്രകടമായ ഉദാഹരണം.
റിലയന്‍സ് കമ്യൂണിക്കേഷന്‍ നല്‍കാനുള്ള 550 കോടി രൂപ സുപ്രീം കോടതി നിര്‍ദ്ദേശിച്ച സമയ പരിധി കഴിഞ്ഞിട്ടും നല്‍കാത്തതിനെതുടര്‍ന്ന് അനില്‍ അംബാനി ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ സ്വീഡിഷ് കമ്പനിയായ എറിക്‌സണ്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് അംബാനി നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റീസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്. എന്നാല്‍ സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ഉത്തരവില്‍ കക്ഷികള്‍ ‘നേരിട്ടു ഹാജരാകുന്നതില്‍നിന്നും ഇളവ്’ അനുവദിച്ചിരിക്കുന്നു എന്ന് തിരുത്തല്‍ വരുത്തിയാണ് പ്രസിദ്ധീകരിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയതിനെതുടര്‍ന്നു നടന്ന ആഭ്യന്തര അന്വേഷണത്തില്‍ കോര്‍ട്ട്മാസ്റ്റര്‍മാര്‍ കൃതൃമം കാണിച്ചതായി കണ്ടെത്തിയതിനെതുടര്‍ന്നാണു നടപടി. ഭരണഘടനയുടെ 311-ാം അനുച്ഛേദപ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ചിഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് ഈ അസാധാരണ നടപടി സ്വീകരിച്ചത്. ഇന്ത്യന്‍ ജുഡീഷ്യറി അതിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. പണത്തിനു വിലക്കെടുക്കാന്‍ കഴിയുന്നതല്ല ജുഡീഷ്യറിയെന്ന് അതിന്റെ ഗര്‍വ്വുള്ളവരോടുള്ള മിതമായ മറുപടി. മറ്റുള്ളവര്‍ക്കുള്ള സന്ദേശവും. എന്നാല്‍ ഇത് ഇവിടം കൊണ്ടവസാനിക്കരുത്. ഇവര്‍ക്കെതിരേ കേസ് എടുത്ത് അന്വേഷിക്കണം. കോര്‍ട്ട് മാസ്റ്റര്‍മാര്‍ ഇതിനു മുമ്പ് പ്രസിദ്ധീകരിച്ച ഉത്തരവുകളും പരിശോധിക്കപ്പെടണം. പണത്തിനുമുന്നില്‍ കണ്ണു മഞ്ചുന്ന ഇവര്‍ മുമ്പ് ഇത്തരം വേലത്തരങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നു തീര്‍പ്പാക്കണം. ജുഡീഷ്യറിയെക്കുറിച്ചുള്ള അഭിമാനബോധം എവറസ്റ്റിനോളം ഉയര്‍ത്തുന്നതാണ് ഇതേ കേസില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സുപ്രീംകോടതി വിധി. കോടതിയലക്ഷ്യം വരുത്തിയതിനു അനില്‍ അംബാനിക്കു ഒരു കോടി രൂപയുടെ പിഴ. റിലയന്‍സ് നാല് ആഴ്ചക്കുള്ളില്‍ 453 കോടി രൂപ എറിക്‌സണു നല്‍കണം. അല്ലെങ്കില്‍ അനില്‍ അംബാനിയും കൂട്ടുപ്രതികളും മൂന്നു മാസം തടവുശിക്ഷ അനുഭവിക്കണം. ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. നിയമത്തിന്റെമുന്നില്‍ ആര്‍ക്കും പ്രത്യേക പരിഗണനയില്ലെന്നു വ്യക്തമാക്കുന്ന വിധി. തങ്ങള്‍ ഇതിനൊക്കെ അതീതരാണെന്നു ചിന്തിക്കുന്നവര്‍ക്കുള്ള താക്കീത്.
അനില്‍ അംബാനി പാപ്പര്‍ ഹര്‍ജ്ജി നല്‍കിയതും കേസിന്റെ വാദത്തിനിടയില്‍ പരാമര്‍ശിക്കപ്പെട്ടു. പണം നല്‍കാതിരിക്കാനുള്ള കുതന്ത്രമാണിതെന്നാണ് എറിക്‌സണ്‍ വാദിച്ചത്. 30,000 കോടി രൂപയുടെ റഫാല്‍ യുദ്ധ വിമാന ഇടപാടിലും പങ്കാളിയായിട്ടു പാപ്പരാണെന്നു പറയുന്നതു അത്ഭുതപ്പെടുത്തുന്നു. 2018 മേയിലെ കണക്കുപ്രകാരം ഇന്ത്യയില്‍ ഒരു വ്യക്തിയുടെ ആളോഹരി വരുമാനം 1,12,835 രൂപയാണ്. നാലു ലക്ഷം ഇന്ത്യക്കാരുടെ ആളോഹരി വരുമാനമാണ് അംബാനിയുടേത്. എന്നിട്ടും പാപ്പര്‍ ഹര്‍ജ്ജി. രാജ്യത്തെ അതിസമ്പന്നരുടെ പ്രതിദിന വരുമാനത്തില്‍ അതിഭീമമായ വളര്‍ച്ചയുണ്ടെന്നാണ് രാജ്യാന്തര സന്നദ്ധ സംഘടയായ ഓക്‌സ്ഫാം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിസമ്പന്നരായ 119 പേരുടെ സ്വത്ത് കഴിഞ്ഞവര്‍ഷം പ്രതിദിനം 2200 കോടി രൂപ വീതം വര്‍ധിച്ചു. ഇവരുടെ മൊത്തം ആസ്തി 28 ലക്ഷം കോടിയായി. രാജ്യത്തിന്റെ പൊതു ബജറ്റ് അടങ്കല്‍ 24.42 ലക്ഷം കോടി രൂപയായിരിക്കുന്ന സ്ഥാനത്താണിത്. ദേശീയ സമ്പത്തിന്റെ 77.4 ശതമാനവും 10 ശതമാനം ആള്‍ക്കാരുടെ കൈവശമാണ്. ഒരു ശതമാനം അതിസമ്പന്നര്‍ ദേശീയ സമ്പത്തിന്റെ 51.53 ശതമാനവും കൈയടക്കിയിരിക്കുന്നു. ഇതു വളര്‍ച്ചയോ തളര്‍ച്ചയോ? 119 സമ്പന്നര്‍ ഇന്ത്യയെ വിഴുങ്ങുമ്പോള്‍ അതെങ്ങനെ ‘ഇക്വറ്റിബിള്‍ ഗ്രോത്ത്’ ആകും? രാജ്യത്തിന്റെ സാമൂഹിക ഘടനയേയും ജനാധിപത്യത്തെയും തകര്‍ക്കുംവിധമാണ് സാമ്പത്തിക വളര്‍ച്ചയിലെ അന്തരമെന്നു ഓക്‌സ്‌ഫോം റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഈ പ്രതിഭാസം ലോകത്തെ കീഴടക്കുകയാണോ? ലോകത്തെ ഒരു ശതമാനം അതിസമ്പന്നര്‍ ലോകത്തിന്റെ ആകെ സമ്പത്തിന്റെ പകുതിയുടെ ഉടമസ്ഥരായി മാറിയിരിക്കുന്നു. 2001 ല്‍ ഇതു 45 ശതമാനം മാത്രമായിരുന്നു. ഈ അന്തരം അതിവേഗം കൂടിക്കൊണ്ടേയിരിക്കുന്നു. മറുവശത്ത് ഒരു ഡോളര്‍ പോലും വരുമാനമില്ലാത്തവരുടെ എണ്ണവും കുതിയ്ക്കുന്നു. കമ്യൂണിസ്റ്റ് ചൈനയും ഇവിടെ വ്യത്യസ്തമാകുന്നില്ല. ആലിബാബ എന്ന ഇ-കൊമേഴ്‌സ് ശൃംഖലയുടെ സ്ഥാപകന്‍ ജാക്മായെ ഈയിടെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം നല്‍കി ആദരിച്ചു. 3710 കോടി യു.എസ് ഡോളറിന്റെ സ്വത്തവകാശി. അംബാനിയേക്കാള്‍ ചെറുതാണെന്നു വേണമെങ്കില്‍ സമാശ്വസിക്കാം. 4830 കോടി യു.എസ്. ഡോളറാണ് അംബാനിയുടെ സ്വത്ത്. ചൈനീസ് പ്രസിഡന്റായിരുന്ന ഡെങ്ങ് സിയാവോ പിങ്ങിന്റെ സൂത്രവാക്യം ഇതിനു പിന്‍ബലമായുണ്ട്. ‘പൂച്ച കറുപ്പോ വെളുപ്പോ എന്നു നോക്കേണ്ട; എലിയെ പിടിച്ചാല്‍ മതി’ സോഷ്യലിസ്റ്റ് മാര്‍ക്കറ്റ് ഇക്കോണമി എന്ന ഓമനപ്പേരും. പക്ഷേ, സോഷ്യലിസ്റ്റ് സങ്കല്‍പ്പം ഇന്നെവിടെ എന്നു ഗവേഷണം വേണ്ട അവസ്ഥ.
ഇന്ത്യ പോലൊരു രാജ്യത്തിന് ഈ നിലയില്‍ മുന്നോട്ടു പോകാനാവുമോ? ഇന്ദിരാഗാന്ധിയുടെ കാലത്ത് 1976-ല്‍ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്ക് എന്നതിനെ പരമാധികാര സോഷ്യലിസ്റ്റ് സെക്കുലര്‍ ജനാധിപത്യ റിപ്പബ്ലിക്ക് എന്നു മാറ്റി നയം പ്രഖ്യാപിച്ച ഒരു രാജ്യത്തിന്; സാമൂഹ്യ സാമ്പത്തിക വളര്‍ച്ചയിലൂടെ ദാരിദ്ര്യവും അസമത്വവും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട നമ്മുടെ രാജ്യത്തിന്.
സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് അഭിമാനംകൊള്ളുമ്പോള്‍ ഒന്നോര്‍ക്കുക. 375 രൂപ മിനിമം കൂലി നിശ്ചയിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രതിമാസം 18000 രൂപ നിശ്ചയിക്കണമെന്നാവശ്യപ്പെട്ടാണ് രാജ്യ വ്യാപകമായി രണ്ടു ദിവസത്തെ തൊഴിലാളി പണിമുടക്കു നടന്നത്. 45 വര്‍ഷക്കാലത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ജനസംഖ്യയില്‍ പകുതിയോളം വരുന്ന ദരിദ്ര ജനങ്ങളുടെ വരുമാനത്തില്‍ വെറും മൂന്നു ശതമാനം മാത്രം വര്‍ധന ഉണ്ടാകുമ്പോള്‍ സമ്പന്നര്‍ അതിസമ്പന്നരാകുന്ന നിയന്ത്രണമില്ലാത്ത ഈ വളര്‍ച്ച സന്തുലിതാവസ്ഥ തകര്‍ക്കുന്നതാണ്. സാമൂഹ്യ സംഘര്‍ഷത്തിനിടയാക്കുന്നതാണ്. ‘ഒരു നിയമനിര്‍മ്മാണം നടത്തുമ്പോള്‍ ഏറ്റവും ദരിദ്രന്റെ മുഖമാണ് മനസ്സില്‍ തെളിയേണ്ടത്. അത് അവന് എങ്ങനെ പ്രയോജനപ്പെടുന്നു എന്നതാണ് ചിന്തിക്കേണ്ടത്’ എന്നുപദേശിച്ച ഗാന്ധിജിയുടെ നാടാണിത്. അവന്റെ സുരക്ഷിതത്വം ഉറപ്പാകുമ്പോഴെ വളര്‍ച്ചയുടെ സൂചിക രേഖപ്പെടുത്താനാവൂ എന്നു ഇനി എന്നാണ് നാം തിരിച്ചറിയുക.
ദരിദ്രലോകത്തു ധനവാനായി ജീവിക്കുന്നതു പാപമാണ് എന്ന് നിരന്തരമായി ഉദ്‌ഘോഷിച്ച ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ ശബ്ദം ഒരു സത്യോപദേശമാണ്. എന്നാല്‍ ആര്‍ക്കു വേണം ഈ സത്യോപദേശം എന്നു ചിന്തിക്കുന്നിടത്താണു സുപ്രീംകോടതി വിധി നല്‍കുന്ന ശക്തമായ സന്ദേശം. പണത്തിനു മുകളില്‍ പരുന്തും പറക്കില്ല എന്ന ആപ്തവാക്യം തിരുത്തിയെഴുതാനുള്ള പ്രേരണ. നീതിബോധവും ധാര്‍മ്മികതയും കൈമോശം വന്നിട്ടില്ലായെന്ന വിളംബരം.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending