Connect with us

Video Stories

ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിക്കില്ലെന്ന് ഖത്തര്‍

Published

on

 

ദോഹ: ഇസ്രാഈലിന്റെ തലസ്ഥാനമായി ജറൂസലേമിന് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെടുന്ന എല്ലാ നടപടികളെയും തള്ളിക്കളയുന്നതായി ഖത്തര്‍ വ്യക്തമാക്കി. എല്ലാ അറബ്, മുസ്‌ലീം ജനങ്ങള്‍ക്കും ജറൂസലേമിലുള്ള പ്രത്യേക പ്രാധാന്യത്തെക്കുറിച്ചും ആവര്‍ത്തിച്ചു. ജറൂസലേമിന്റെ ചരിത്രപരവും നിയമപരുവമായ സാഹചര്യങ്ങളെ ബഹുമാനിക്കണം.
അതിനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത എന്തു പ്രത്യാഘാതങ്ങളെയും ഒഴിവാക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. അത്തരം പ്രവര്‍ത്തനങ്ങള്‍ മിഡില്‍ഈസ്റ്റിലെ സുരക്ഷിതത്വത്തിനും സുസ്ഥിരതയ്ക്കും ഗുരുതരമായ ഭവിഷ്യത്തുണ്ടാക്കാനിടയാക്കും. ജറൂസലേമിന് ഇസ്രാഈലിന്റെ തലസ്ഥാനമെന്ന അംഗീകാരം നല്‍കുന്നത് രാജ്യന്തര നിയമങ്ങള്‍ക്കും രാജ്യാന്തര നിയമ പ്രമേയങ്ങള്‍ക്കും പൂര്‍ണമായും വിരുദ്ധമാണ്. രണ്ടു രാജ്യങ്ങളെന്ന പരിഹാരത്തിന്റെ അടിസ്ഥനത്തിലുള്ള സമാധാനശ്രമങ്ങള്‍ക്ക് വിരുദ്ധമാണിതെന്നും ഖത്തര്‍ വ്യക്തമാക്കി. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സമാധാനത്തിന്റെ സംസ്‌കാരം എന്ന പേരില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കവെ യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലി അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സമാധാനശ്രമങ്ങള്‍ക്ക് വിരുദ്ധമായ എന്തുതരം പ്രവര്‍ത്തനങ്ങളും ഒഴിവാക്കപ്പെടേണ്ടതാണ്. മുന്‍പുള്ളതിനേക്കാള്‍ കൂടുതലായി ഇന്ന് ലോകം സുസ്ഥിര സമാധാനം ആഗ്രഹിക്കുന്നുണ്ട്. ഫലസ്തീന്‍ വിഷയത്തില്‍ പരിഹാരം കാണാനാകുന്നില്ലെങ്കില്‍ മിഡില്‍ഈസ്റ്റിലെ സമാധാനമെന്നത് പിടികൊടുക്കാനാകാത്ത ലക്ഷ്യമായി തുടരും- ശൈഖ ആലിയ വിശദീകരിച്ചു.
സമാധാനത്തിന്റെയും സംവാദത്തിന്റെയും പരസ്പര മനസിലാക്കലിന്റെയും സംസ്‌കാരവും മതങ്ങളും സംസ്‌കാരങ്ങളും തമ്മിലുള്ള സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിലെ രാജ്യാന്തര ശ്രമങ്ങളെക്കുറിച്ചും അവര്‍ വിശദീകരിച്ചു.ലോകത്ത് തര്‍ക്കങ്ങളും പ്രതിസന്ധികളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യാന്തര സമാധാനത്തിനും സുരക്ഷയ്ക്കുമായുള്ള വെല്ലുവിളികളെയും തടസങ്ങളെയും നേരിടുന്നതില്‍ രാജ്യാന്തര സമൂഹത്തിന്റെ ദൃഢനിശ്ചയം പ്രതിഫലിപ്പിക്കുന്നതാണ് ഇത്തരം ശ്രമങ്ങളെന്ന് ശൈഖ ആലിയ വിശദീകരിച്ചു. സാമൂഹിക മത സാംസ്‌കാരിക പൈതൃകങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞതാണ് ഖത്തറിന്റെ നയം.
സൗമ്യത, സഹിഷ്ണുത, ജനങ്ങള്‍ക്കിടയിലെ സാംസ്‌കാരിക- നാഗരിക- മതപരമായ വ്യത്യാസങ്ങള്‍ ഉള്‍ക്കൊള്ളല്‍ എന്നിവ ഉള്‍പ്പെടുത്തിയ നയമാണ് ഖത്തര്‍ സ്വീകരിച്ചിരിക്കുന്നത്. രാജ്യാന്തര സമാധാനവും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് രാജ്യാന്തര സമൂഹത്തില്‍ സജീവവും ഉത്തരവാദിത്വബോധത്തോടെയുമുള്ള പങ്ക് ഖത്തര്‍ വഹിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. സംസ്‌കാരങ്ങള്‍ക്കും മതങ്ങള്‍ക്കുമിടയില്‍ സമാധാനത്തിന്റെയും സംവാദത്തിന്റെയും പരസ്പരമനസിലാക്കലിന്റെയും സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതില്‍ യുണൈറ്റഡ് നേഷന്‍സ് അലൈന്‍സ് ഓഫ് സിവിലൈസേഷന്‍സ് വഹിക്കുന്ന പങ്ക് എടുത്തുപറഞ്ഞ ശൈഖ ആലിയ അത്തരം പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ ഖത്തര്‍ മുന്‍പന്തിയിലുണ്ടെന്നും സഹായം തുടര്‍ന്നും ലഭ്യമാക്കുമെന്നും വ്യക്തമാക്കി. ജനങ്ങളുമായി സാംസ്‌കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിന് ഖത്തര്‍ ഊന്നല്‍ നല്‍കുന്നുണ്ട്. സമാധാന സംസ്‌കാരത്തിനാണ് ഊന്നല്‍. ഖത്തര്‍ ദേശീയ ദര്‍ശന രേഖ 2030ന് അനുസൃതമായാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ ഭാഗമായാണ് ജര്‍മനിയില്‍ അറബ് സാംസ്‌കാരിക കേന്ദ്രം തുറന്നത്. അറബ് ജര്‍മന്‍ സംസ്‌കാരങ്ങള്‍ തമ്മിലുള്ള സഹകരണം ആഴത്തിലാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ശൈഖ ആലിയ പറഞ്ഞു.
ഖത്തറിന്റെ നയതന്ത്രമെന്നത് അക്രമം ഉള്‍പ്പെടുന്നില്ല എന്നത് മാത്രമല്ല, വിട്ടുവീഴ്ചയുടെയും നീതിയുടെയും അടിസ്ഥാനത്തിലുള്ള സ്ഥിരസമാധാനമാണ് നയം മുന്നോട്ടുവയ്ക്കുന്നത്. മധ്യസ്ഥതയെയും പ്രതിരോധ നയത്തെയുമാണ് ഖത്തര്‍ പിന്തുണയ്ക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. സുസ്ഥിരസമാധാനം സംബന്ധിച്ച ഏപ്രിലിലെ ഉന്നതതലസമ്മേളനത്തിനു മുന്നോടിയായി ജനുവരി 18, 19 തീയതികളില്‍ ഖത്തര്‍ രാജ്യാന്തര സമ്മേളനത്തിന് വേദിയാകും.മിഡില്‍ ഈസ്റ്റ്, ഇസ് ലാമിക രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടാകും.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending