Connect with us

Culture

സംവരണം: സാമൂഹ്യ നീതിയുടെ ഏകകം

Published

on

ടി.പി.എം. ബഷീര്‍

ഇന്ത്യന്‍ സാമൂഹികാവസ്ഥ പൂര്‍ണമായും ജാതീയമാണ്. ഈ ജാത്യാധിഷ്ഠിത സമൂഹത്തില്‍ ഭൂരിപക്ഷ മതമായി പരിഗണിക്കുന്നത് ഹിന്ദുമതത്തേയാണ്. വര്‍ണാശ്രമ ധര്‍മ്മത്തിന്റെയും ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയുടെയും അടിത്തറയിലാണ് ഹിന്ദുമതം രൂപപ്പെടുത്തിയിട്ടുള്ളത്. ഹിന്ദുമതത്തിന്റെ ഭൂരിപക്ഷ നിര്‍ണയത്തില്‍ ശാസ്ത്രീയമോ, സാമൂഹികമോ ആയ പിന്‍ബലമില്ല. കാരണം സ്വയം ഹിന്ദുവായി അംഗീകരിച്ചിട്ടില്ലാത്ത ദലിതുകളെയും ആദിവാസികളെയും ചേര്‍ത്തുവെച്ചാണ് ഈനിര്‍ണയം. ഈ സമൂഹങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ഹിന്ദു കേവലം ബ്രാഹ്മണ്യമതമായി. കുറച്ചുകൂടി വിശാലമായ അര്‍ത്ഥത്തില്‍ ദ്വിജന്മാരുടെ മതമായി മാറും.
മറ്റൊരര്‍ത്ഥത്തില്‍ ഹിന്ദുമതത്തെ വര്‍ണാടിസ്ഥാനത്തില്‍ വിഭജിച്ചാല്‍ ബഹുഭൂരിപക്ഷം അവര്‍ണരാണെന്നും വളരെ ചെറിയ ന്യൂനപക്ഷമാണ് സവര്‍ണരെന്നും കണ്ടെത്താനാവും. ഇന്ത്യയിലെ മൊത്തം ജനസംഖ്യയില്‍ 15 ശതമാനം മാത്രം വരുന്ന ഈ സവര്‍ണവര്‍ഗമാണ് മുസ്‌ലിം ക്രൈസ്തവ-ബൗദ്ധ-ജൈന വിഭാഗങ്ങളും, പട്ടികജാതി-പട്ടികവര്‍ഗ- ആദിവാസി വിഭാഗങ്ങളുമടങ്ങുന്ന 85 ശതമാനത്തെ നൂറ്റാണ്ടുകളായി അടക്കി ഭരിക്കുന്നത്. ഈ സാമൂഹികാവസ്ഥയിലേക്കാണ് സംവരണം ചൂടേറിയ ചിന്തയായി കടന്നുവരുന്നത്.
ഭിന്നമതങ്ങളുടെയും ദര്‍ശനങ്ങളുടെയും സംസ്‌കൃതികളുടെയും സമുച്ചയമായ ഇന്ത്യയില്‍ ഒരു പ്രത്യേക മതത്തിനോ, ദര്‍ശനത്തിനോ, സംസ്‌കൃതിക്കോ ഭൂരിപക്ഷത്തിന്റെ പേരില്‍ ആധിപത്യം പുലര്‍ത്താനാവില്ല. ഇന്ത്യയുടെ മതേതര ജനാധിപത്യത്തിന്റെ സവിശേഷതകൊണ്ടാണത്. എന്നാല്‍ രാഷ്ട്രത്തിന്റെ മര്‍മ്മപ്രധാന കേന്ദ്രങ്ങളില്‍ അധീശത്വം പുലര്‍ത്താനും തങ്ങളുടെ ആധിപത്യം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനും സവര്‍ണവര്‍ഗത്തിന് സാധ്യമായി എന്നത് ശ്രദ്ധേയമാണ്. ന്യൂനപക്ഷമെങ്കിലും ഈ സവര്‍ണലോബി എത്ര ശക്തമാണെന്ന് ഇത് തെളിയിക്കുന്നു.

ജാതികളും ഉപജാതികളും നിറഞ്ഞുനില്‍ക്കുന്ന ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ ജാതീയമായ അസമത്വങ്ങള്‍ ആഴത്തില്‍ വേരുറച്ചിരിക്കുന്നു. തദ്ഫലമായി മാരകമായ സാമൂഹിക പിന്നാക്കാവസ്ഥയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. സാമൂഹിക പിന്നാക്കാവസ്ഥയുടെ ഇരകളായ ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിനും ജന്മനാടിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ യാതൊരു പങ്കുമില്ലെന്ന് വരുന്നത് ആശാസ്യമല്ല. രാജ്യത്തെ 85 ശതമാനം ജനത അധികാരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരായും 15 ശതമാനം പേര്‍ സര്‍വാധികാരങ്ങളും കയ്യടക്കിയവരായും കഴിയുന്ന ഒരു രാഷ്ട്രത്തിലെ പൗരന്മാര്‍ക്കിടയില്‍ ഇവ്വിധം അസന്തുലിതത്വം നിലനില്‍ക്കുന്ന ഈ സാമൂഹിക അവസ്ഥക്ക് ശരിയായ പരിഹാരം എന്ന നിലയിലാണ് സംവരണം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.

സംവരണത്തിന്റെ സാമൂഹികമാനം

സാമൂഹിക നീതിയുടെ ഏകകമാണ് സംവരണം. അസമത്വത്തിന്റെ അഭിശപ്തതയും അവഗണനയുടെ നൈരന്തര്യവും പേറുന്ന ജനസമൂഹത്തിന്റെ സാന്നിധ്യം ഒരു രാഷ്ട്രത്തിന്റെയും പുരോഗതിക്ക് അനുഗുണമാവില്ല. രാഷ്ട്രപുരോഗതി പൗരന്മാരുടെ ഉന്നമനത്തിലൂടെയാണ് സാധ്യമാവുന്നത്. പൗരന്മാര്‍ക്കിടയില്‍ അസമത്വവും അവഗണനയും നിലനില്‍ക്കവെ ഏത് പുരോഗതിയും കേവലം ഉപരിപ്ലവമായിരിക്കും. അതുകൊണ്ട് രാഷ്ട്രത്തിന്റെ സമഗ്രമായ പുരോഗതിയും ആരോഗ്യകരമായ നിലനില്‍പ്പും യാഥാര്‍ത്ഥ്യമാവാന്‍ പൗരന്മാര്‍ക്കിടയില്‍ അവസര സമത്വവും സാമൂഹിക നീതിയും പുലരണം. ഈ വിശാലമായ കാഴ്ചപ്പാടോടെയാണ് രാഷ്ട്രശില്‍പികള്‍ സംവരണം എന്ന ആശയം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്.
ഇന്ത്യന്‍ ഭരണഘടന പ്രത്യേക സാഹചര്യങ്ങളിലും വ്യവസ്ഥകള്‍ക്ക് വിധേയമായും വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേകാവകാശമാണ് സംവരണം. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന വികലവും നീതിരഹിതവുമായ സാമൂഹിക വ്യവസ്ഥിതി സൃഷ്ടിച്ച അസമത്വങ്ങളുടെ ഫലമായി ജീവിതത്തിന്റെ സമസ്ത മേഖലകളിലും പിന്തള്ളപ്പെട്ട ജനവിഭാഗങ്ങളെ പ്രത്യേക പരിഗണനയും പരിരക്ഷയും നല്‍കി ഇതര സമൂഹങ്ങളോടൊപ്പം ഉയര്‍ത്തിക്കൊണ്ട് വരുന്നതിനുള്ള ഭരണഘടനാദത്തമായ ഉപാധിയാണ് സംവരണം.

ഭരണഘടനയുടെ 15, 16 വകുപ്പുകളും 1951-ല്‍ ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ക്കപ്പെട്ട 15(എ), 16(എ) ഉപവകുപ്പുകളും സംവരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു.
15(എ): ഈ അനുഛേദത്തിലോ, 28-ാം അനുഛേദത്തിലെ 2-ാം ഖണ്ഡത്തിലോ ഉള്ള യാതൊന്നും സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ഏതെങ്കിലും വിഭാഗത്തില്‍പ്പെട്ട പൗരന്മാരുടെ ഉന്നമനത്തിന് വേണ്ടിയോ പട്ടികജാതികള്‍ക്കും പട്ടികഗോത്ര വര്‍ഗങ്ങള്‍ക്കും വേണ്ടിയോ ഏതെങ്കിലും പ്രത്യേക വ്യവസ്ഥയുണ്ടാക്കുന്നതില്‍ നിന്ന് രാഷ്ട്രത്തെ തടയാവതല്ല.

16(എ): ഈ അനുഛേദത്തിലെ യാതൊന്നും രാഷ്ട്രത്തിന്റെ അഭിപ്രായത്തില്‍ രാഷ്ട്രത്തിന്റെ കീഴിലുള്ള സര്‍വീസുകളില്‍ മതിയായിടത്തോളം പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത ഏതെങ്കിലും പിന്നാക്ക വിഭാഗത്തില്‍ പൗരന്മാര്‍ക്ക് നിയമനങ്ങളും തസ്തികകളും സംവരണം ചെയ്യുന്നതിന് ഏതെങ്കിലും വ്യവസ്ഥയുണ്ടാക്കുന്നതില്‍ നിന്ന് രാഷ്ട്രത്തെ തടയാവതല്ല.
നിയമത്തിന്റെയും പൊതുകാര്യങ്ങളുടെയും മുമ്പില്‍ എല്ലാവര്‍ക്കും സമത്വം വിഭാവനം ചെയ്യുന്ന 15-ാം വകുപ്പിനും, സ്റ്റേറ്റിന്റെ കീഴിലുള്ള തൊഴിലാളികളില്‍ അവസര സമത്വം വിഭാവനം ചെയ്യുന്നതും മത ജാതി പരിഗണനകള്‍ക്ക് വിധേയമായി വിവേചനം നിരോധിക്കുന്നതുമായ 16-ാം വകുപ്പിനും പ്രത്യേകം ഉപവകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടുതന്നെ സംവരണത്തിന്റെ പ്രാധാന്യം ഭരണഘടന വ്യക്തമാക്കുന്നു.

ഭരണഘടനാദത്തമായ ഈ അവകാശത്തെയാണ് സവര്‍ണശക്തികള്‍ തള്ളിപ്പറയുന്നത്. പിന്നാക്കാവസ്ഥയുടെ ഭാണ്ഡം പേറുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭരണഘടനയിലൂടെ വ്യവസ്ഥ ചെയ്യപ്പെട്ട സംവരണം ഔദാര്യമായാണ് സവര്‍ണവര്‍ഗം കാണുന്നത്. കേവലം ഉദ്യോഗലബ്ധിക്കുള്ള ഉപാധിയായി സംവരണത്തെ കാണുന്നവരുണ്ട്. മറ്റു ചിലര്‍ സംവരണത്തിന് സാമ്പത്തിക മാനദണ്ഡം നല്‍കാന്‍ ശ്രമിക്കുന്നു. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനമാണ് സംവരണത്തിന്റെ ലക്ഷ്യമെന്നാണ് ഇക്കൂട്ടരുടെ ധാരണ. ഇത് സംവരണത്തിന്റെ ലക്ഷ്യത്തെ അടിസ്ഥാനപരമായി തകര്‍ക്കുന്നതാണ്. ഇപ്പറഞ്ഞതില്‍ നിന്നൊക്കെ ഭിന്നമായി വിശാലവും മാനുഷികവുമായ സാമൂഹികമാനം സംവരണത്തിനുണ്ട്.

അധികാര പങ്കാളിത്തത്തിലേക്കുള്ള നിയമവിധേയമായ മാര്‍ഗമാണ് സംവരണം. നിയമനിര്‍മ്മാണവും നിര്‍വഹണവും ചേര്‍ന്നതാണ് അധികാരം. നിയമനിര്‍മ്മാണ സഭകളില്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന മുസ്‌ലിം സംവരണം പിന്നീട് സ്വതന്ത്ര ഇന്ത്യയില്‍ നിഷേധിക്കപ്പെടുകയാണുണ്ടായത്. എങ്കിലും രാഷ്ട്രീയ സ്വയം ശാക്തീകരണത്തിലൂടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ജനാധിപത്യ സംവിധാനത്തില്‍ മാര്‍ഗങ്ങളുണ്ട്. സ്വയം ശാക്തീകരണത്തിലൂടെയും ന്യൂനപക്ഷ പിന്നാക്ക ദലിത് ഐക്യത്തിലൂടെയും അത് സാധ്യമാക്കാം.
എന്നാല്‍ അധികാര നിര്‍വഹണത്തില്‍ അഥവാ ഉദ്യോഗ മേഖലയില്‍ പ്രാതിനിധ്യം ലഭിക്കണമെങ്കില്‍ വിദ്യാഭ്യാസ സാമൂഹിക വളര്‍ച്ചയിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. ഈ രംഗത്ത് നിലനില്‍ക്കുന്ന കടുത്ത പിന്നാക്കാവസ്ഥ ഈ മേഖലയില്‍ അവസര നിഷേധത്തിന് കാരണമാവുന്നു. രാഷ്ട്രീയാധികാരങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും അവഗണനയുടെ നൈരന്തര്യം അനുഭവിക്കുകയും ചെയ്യുന്ന ജനസഞ്ചയത്തില്‍ അധമചിന്തയും അപകര്‍ഷതാബോധവും രൂപപ്പെടുന്നത് തടയുകയും അവരെ രാഷ്ട്രപുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാക്കുകയും ചെയ്യുക എന്ന സാമൂഹിക ദൗത്യമാണ് സംവരണത്തിലൂടെ നിര്‍വഹിക്കപ്പെടുന്നത്.

പ്രക്ഷോഭങ്ങള്‍

സംവരണാവകാശത്തിനു വേണ്ടി നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്. 1891-ല്‍ നടന്ന മലയാളി മെമ്മോറിയല്‍ അഥവാ തിരുവിതാംകൂര്‍ മെമ്മോറിയല്‍ എന്നറിയപ്പെട്ട പ്രക്ഷോഭം ആദ്യത്തെ സംവരണ സമരമായി കണക്കാക്കുന്നു. തിരുവിതാംകൂര്‍ ഭരണത്തിലും ഉദ്യോഗ മേഖലയിലും പങ്കാളിത്തം നേടുന്നതിനും സിവില്‍ സര്‍വീസില്‍ തമിഴ്-തെലുങ്ക് ബ്രാഹ്മണരുടെ മേല്‍ക്കോയ്മ അവസാനിപ്പിക്കുന്നതിനും നായര്‍, ഈഴവ, ക്രൈസ്തവ, മുസ്‌ലിം സമുദായങ്ങള്‍ ഒരുമിച്ച് നടത്തിയ പ്രക്ഷോഭമായിരുന്നു അത്. മദിരാശി ഹൈക്കോടതി വക്കീല്‍ ആയിരുന്ന പി.കെ ശങ്കരമേനോന്‍ ആയിരുന്നു നേതൃത്വം. പതിനായിരത്തി മുപ്പത്തെട്ട് പേര്‍ ഒപ്പിട്ട ഭീമഹരജി 1891 ജനുവരി 11ന് തിരുവിതാംകൂര്‍ മഹാരാജാവിന് സമര്‍പ്പിച്ചു. നായര്‍ സമുദായം ഉള്‍പ്പെടെയുള്ള മുന്നോക്കക്കാരും പരദേശി ബ്രാഹ്മണാധിപത്യത്തിനെതിരെ നടത്തിയ പ്രക്ഷോഭം എന്ന സവിശേഷതയും ഇതിനുണ്ട്.
ഡോ. പല്‍പ്പുവിന്റെ നേതൃത്വത്തില്‍ ഈഴവരുടെ സംവരണത്തിനുവേണ്ടി 1896 സെപ്തംബര്‍ മൂന്നിന് നടന്ന പ്രക്ഷോഭമാണ് ഈഴവ മെമ്മോറിയല്‍.

1926-ല്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ പുലയ സമുദായം ഉദ്യോഗ പ്രാതിനിധ്യത്തിന് വേണ്ടി പ്രക്ഷോഭം നയിച്ചു. മലയാളി, ഈഴവ മെമ്മോറിയലുകള്‍ ദലിത് വിഭാഗത്തിനുവേണ്ടി വാദിക്കാതിരുന്നതാണ് ദലിത് വിഭാഗത്തിനുവേണ്ടി രംഗത്തിറങ്ങാന്‍ അയ്യങ്കാളിക്ക് പ്രേരണയായത്.

1932-ല്‍ ജനസംഖ്യാനുപാതിക സംവരണം ആവശ്യപ്പെട്ട് ഈഴവ, ക്രിസ്ത്യന്‍, മുസ്‌ലിം സമുദായങ്ങള്‍ നടത്തിയ സംഘടിത മുന്നേറ്റമാണ് നിവര്‍ത്തന പ്രക്ഷോഭം. ഇതിന്റെ അനന്തരഫലമെന്ന നിലയില്‍ സിവില്‍ സര്‍വീസില്‍ നിയമനങ്ങള്‍ നടത്തുന്നതിന് മാര്‍ഗരേഖ തയ്യാറാക്കാന്‍ 1931 ഡിസംബര്‍ രണ്ടിന് വി. സുബ്ബ അയ്യരുടെ നേതൃത്വത്തില്‍ 11 അംഗ കമ്മിറ്റിയെ നിയോഗിക്കുകയും 1933 സെപ്തംബര്‍ 16ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഈ കമ്മിറ്റിയും ശുപാര്‍ശകള്‍ പ്രാവര്‍ത്തികമാക്കാന്‍ തിരുവിതാംകൂര്‍ ഹൈക്കോടതി ജഡ്ജി ഡോ. ജി.ഡി ഡോ. നോക്‌സിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു. 1934 മാര്‍ച്ചില്‍ അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 1935-ല്‍ തിരുവിതാംകൂര്‍ ഭരണകൂടം അംഗീകരിച്ചു. 1936-ല്‍ തിരുവിതാംകൂറില്‍ രാജ്യത്തെ ആദ്യത്തെ പബ്ലിക് സര്‍വീസ് കമ്മീഷണറായി ഡോ. നോക്‌സിനെ നിയമിക്കുകയും 1936 സെപ്തംബര്‍ മുതല്‍ സാമുദായിക സംവരണം അടിസ്ഥാനമാക്കിയുള്ള നിയമനം നിലവില്‍ വരികയും ചെയ്തു. കൊച്ചിയിലും തിരുവിതാംകൂര്‍ മാതൃകയില്‍ സാമുദായിക സംവരണം വേണമെന്ന വാദമുയര്‍ന്നു. സഹോദരന്‍ അയ്യപ്പന്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിലൂടെ ടി.എസ് നാരായണ അയ്യര്‍ ചെയര്‍മാനായി നാലംഗ സമിതി 1936 മാര്‍ച്ച് 16ന് നിയമിക്കപ്പെട്ടു. ജൂണ്‍ 10ന് രാജാവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 1937 ജൂലൈ 27ന് സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡ് രൂപീകരിച്ചു.

മദ്രാസിന്റെ ഭാഗമായിരുന്ന മലബാറില്‍ 1921ലാണ് സംവരണത്തിന്റെ തുടക്കം. 1924-ല്‍ സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡ് നിലവില്‍ വന്നു. എന്നിട്ടും സംവരണം ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബ്രിട്ടീഷ്-ഇന്ത്യാ ഗവണ്‍മെന്റ് സെക്രട്ടറിയായിരുന്ന എം.ജി ഹാലറ്റ് അഖിലേന്ത്യാ-പ്രാദേശിക സര്‍വീസുകളില്‍ ഇന്ത്യക്കാര്‍ക്കായി മാറ്റിവെച്ച തസ്തികകളില്‍ മുസ്‌ലിംകള്‍ക്കും മറ്റു പിന്നോക്കക്കാര്‍ക്കും സംവരണത്തോത് നിശ്ചയിച്ച് ഉത്തരവിറക്കി. 1935ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ട് നിലവില്‍ വരികയും അതിന്റെ 275, 298 വകുപ്പുകള്‍ രാജ്യത്ത് നിലവിലുണ്ടായിരുന്ന സാമുദായിക സംവരണത്തില്‍ നിയമപരമായി വാദിക്കുകയും ചെയ്തു. ഈ ആക്ടിന്റെ പട്ടികയില്‍ ഉള്‍പ്പെട്ട സംവരണാനുകൂല്യത്തില്‍ അര്‍ഹരായ ജാതികളാണ് പിന്നീട് പട്ടികജാതിക്കാര്‍ എന്നറിയപ്പെട്ടത്.

1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച് തിരുകൊച്ചി സംസ്ഥാനമുണ്ടായി. സാമുദായിക സംവരണത്തില്‍ ഇരു പ്രദേശങ്ങളിലും ഉണ്ടായിരുന്ന വകഭേദങ്ങള്‍ പരിഹരിക്കുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1952-ല്‍ തിരുകൊച്ചി സര്‍ക്കാര്‍ എട്ട് സമുദായങ്ങളെ പിന്നോക്ക സമുദായങ്ങളായി പ്രഖ്യാപിച്ചു. (ഈഴവ, മുസ്‌ലിം, കമ്മാളന്‍, ഹിന്ദുനാടാര്‍, എസ്.ഐ.യു.സി ലത്തീന്‍ കത്തോലിക്കര്‍, മറ്റു ഹിന്ദുക്കള്‍, മറ്റു കൃസ്ത്യാനികള്‍) മൊത്തം നിയമനങ്ങളില്‍ 45 ശതമാനം സംവരണാടിസ്ഥാനത്തിലും 55 ശതമാനം മെറിറ്റ്-അടിസ്ഥാനത്തിലുമാക്കി ഉത്തരവിറക്കി. 45 ശതമാനത്തില്‍ 35 ശതമാനം പിന്നാക്ക വിഭാഗങ്ങള്‍ക്കും 10 ശതമാനം പട്ടികജാതി-വര്‍ഗത്തിനും നിശ്ചയിച്ചു.
(തുടരും)

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Film

ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു പരാതിയിൽ പറയുന്നു

Published

on

കൊച്ചി: കലക്‌‍ഷനിൽ റെക്കോർഡുകൾ സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു സിറാജ് പരാതിയിൽ പറയുന്നു.

ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസ്സിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിരൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതകൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചതെന്നാണ് ഹരജി.

ആഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ ചിത്രം കലക്ഷൻ നേടിയിട്ടുണ്ടെന്നും ഒ.ടി.ടി പ്ലാറ്റ്‍ഫോമുകള്‍ മുഖേനയും ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കു കോടതി നോട്ടിസ് അയച്ചു. ഹർജി ഭാഗത്തിന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായി.

Continue Reading

Trending