Connect with us

Video Stories

റോഹിങ്ക്യകളോട് നാം ചെയ്യരുതാത്തത്

Published

on

ലോക ജനാധിപത്യത്തിന്റെയും മനുഷ്യ-പൗരാവകാശങ്ങളുടെയും രംഗത്ത് പ്രതീക്ഷയുടെ തിരിവെട്ടവുമായി എത്തുന്നുവെന്നാണ് ഇന്ത്യയെക്കുറിച്ചുള്ള അന്താരാഷ്ട്രീയമായ പൊതുധാരണ. പൗരത്വം നിഷേധിക്കപ്പെട്ട മ്യാന്മറിലെ ലക്ഷക്കണക്കിന് റോഹിങ്ക്യന്‍ വംശജരുടെ കാര്യത്തില്‍ ആ മൂല്യങ്ങളെല്ലാം നമ്മുടെ സമകാലീന ഭരണകര്‍ത്താക്കള്‍ ചവറ്റുകൊട്ടയിലിട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ് അവരെ രാജ്യത്തുനിന്ന് ആട്ടിയോടിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. റോഹിങ്ക്യകള്‍ നിയമവിരുദ്ധ കുടിയേറ്റക്കാരാണെന്നും അവരെ നാടുകടത്താനാണ് തീരുമാനമെന്നുമുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ പാര്‍ലമെന്റിലെ മറുപടി രാജ്യത്തിന്റെ പരമ്പരാഗതവും നൈതികവും ഭരണഘടനാപരവും അന്താരാഷ്ട്രപരവുമായ മൂല്യങ്ങളുടെ തിരസ്‌കാരമായി കണ്ടേ മതിയാകൂ. സ്വന്തം രാജ്യത്തുനിന്ന് സൈനികാധികാരികളുടെ ഹുങ്കിനാല്‍ ആട്ടിയേടിക്കപ്പെട്ട പതിനായിരക്കണക്കിന് നിരാശ്രയരായ ഹതഭാഗ്യരെ വര്‍ഷങ്ങളായി അഭയം നല്‍കി സംരക്ഷിച്ചുവരുന്നതിനെ ഒറ്റയടിക്കാണ് കേന്ദ്രമന്ത്രി പുംഗവന്‍ നിയമവിരുദ്ധ കുടിയേറ്റമായി വിശേഷിപ്പിച്ചത്. ലോകത്തെ മനുഷ്യാവകാശങ്ങളെ അഭിസംബോധന ചെയ്യുകയും വേണ്ടിവന്നാല്‍ സൈന്യത്തെതന്നെ അയക്കുകയും ചെയ്തിട്ടുള്ളതാണ് നമ്മുടെ പാരമ്പര്യം. ജീവന്‍ നിലനിര്‍ത്താന്‍ ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലായി ടെന്റുകളില്‍ കഴിഞ്ഞുകൂടുന്ന മനുഷ്യരുടെ മതം മാത്രമാണ് മോദി സര്‍ക്കാരിനെ ഇത്തരമൊരു നിലപാടിന് പ്രേരപ്പിച്ചതെന്ന് സുവ്യക്തം. സ്വന്തം നാട്ടിലെ മതന്യൂനപക്ഷങ്ങളോടുപോലും രണ്ടാംതരം പൗരന്മാരെ പോലെ പെരുമാറുന്ന ബി.ജെ.പിയിലും അവരുടെ ഭരണകൂടത്തിലും നിന്ന് മ്യാന്മറിലെ ഹതാശരുടെ കാര്യത്തില്‍ മറിച്ച് പ്രതീക്ഷിക്കുകവയ്യല്ലോ.

മ്യാന്മറിലെ റക്കൈന്‍ പ്രവിശ്യയിലെ ലക്ഷക്കണക്കിന് മുസ്‌ലിംകളാണ് വീടും ഗ്രാമങ്ങളും വിട്ട് ഭയചകിതരായി ആട്ടിയേടിക്കപ്പെട്ടത്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ് ഓങ് സാന്‍ സൂക്കിയുടെ ഭരണത്തിന്‍കീഴില്‍ ബര്‍മീസ് പട്ടാളവും ശാന്തി മന്ത്രമോതാറുള്ള ബുദ്ധിസ്റ്റുകളുമാണ് വംശീയതയുടെ നഗ്നതാണ്ഡവം റോഹിങ്ക്യകളുടെ മേല്‍ ആടിത്തിമിര്‍ക്കുന്നത്. മറിച്ചൊരു വഴിയുമില്ലാതെയാണ് കിട്ടിയ വസ്തുക്കളുമെടുത്ത് കുഞ്ഞുങ്ങളും സ്ത്രീകളുമായി ജനക്കൂട്ടം അയല്‍നാടുകളിലേക്ക് കടല്‍മാര്‍ഗം പലായനം ചെയ്യുന്നത്. ഇന്ത്യ, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, മലേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇവര്‍ ജീവാഭയം തേടിയെത്തുന്നത്. ഇവരെ ഇന്ത്യ എന്നും കാരുണ്യത്തിന്റെ കരംനീട്ടി സ്വീകരിച്ചിട്ടേയുള്ളൂ. അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്ര സംഘടനാചട്ടങ്ങളുമൊക്കെയാണ് അഭയാര്‍ഥികളുടെ സംരക്ഷണത്തിന് നമ്മുടെ വഴികാട്ടികള്‍. എന്നാല്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായാണ് രാജ്യത്തെ അഭയാര്‍ഥികളെ മടക്കിയയക്കാനുള്ള ഭരണാധികാരികളുടെ തീരുമാനം. ഇതുസംബന്ധിച്ച രണ്ട് റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ഹര്‍ജിയില്‍ കോടതി വിധി പറയാനിരിക്കുകയുമാണ്. അതിനിടെയാണ് ബി.ജെ.പി സര്‍ക്കാരിന്റെ തിടുക്കപ്പെട്ടുള്ള നീക്കം.

നാല്‍പതിനായിരത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് ഇന്ത്യയിലുള്ളത്. ഇവരില്‍ പതിനയ്യായിരത്തോളം പേര്‍ക്ക് ഐക്യരാഷ്ട്ര മനുഷ്യാവകാശസംഘടനയുടെ അഭയാര്‍ഥി കാര്‍ഡുമുണ്ട്. ജമ്മുകശ്മീര്‍, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി, തമിഴ്‌നാട്, കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്കാണ് റോഹിങ്ക്യകള്‍ അഭയാര്‍ഥികളായി എത്തുന്നത്. സംസ്ഥാനങ്ങളോട് ഉടന്‍തന്നെ മടക്കിയയക്കലിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. റോഹിങ്ക്യകളുടെ തീരാവേദനക്കൊപ്പം ശരാശരി ഇന്ത്യക്കാരന്റെ കൂടി വേദനയാണ് ഇത്. കഴിഞ്ഞദിവസം മുസ്‌ലിംലീഗ് നേതൃത്വം ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് നീരസം അറിയിക്കുകയും ഐക്യരാഷ്ട്ര സഭ പ്രതിനിധികളെ നേരില്‍ കാണാന്‍ തീരുമാനിക്കുകയും ചെയ്തതായി പാര്‍ട്ടി ഒര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അറിയിക്കുകയുണ്ടായി. മുമ്പ് ഹരിയാനയിലെയും ഡല്‍ഹിയിലെയും മറ്റും റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ സഹായമെത്തിച്ച മുസ്്‌ലിംലീഗ്, ഈ പ്രതിസന്ധി ഘട്ടത്തിലും നീട്ടുന്ന സഹായഹസ്തം മനുഷ്യത്വമുള്ള ഏവരാലും പ്രശംസിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.

ചരിത്രത്തിലെ വലിയ കൂട്ടക്കുരുതിയുടെ കഠിനഭാരം പേറുകയാണ് റോഹിങ്ക്യകള്‍. ആഗസ്റ്റ് 25ന് മ്യാന്മര്‍ സൈന്യം റക്കൈനിലെ 2600 ഓളം ഗ്രാമങ്ങളില്‍ നടത്തിയ സായുധ നരനായാട്ടില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരാണ് ഇപ്പോള്‍ വനാന്തര്‍ഭാഗങ്ങളിലും മറ്റുമായി കഴിഞ്ഞുകൂടുന്നത്. ബംഗ്ലാദേശിലെ അതിര്‍ത്തി ഗ്രാമങ്ങളിലാണ് പതിനായിരക്കണക്കിന് വരുന്ന ഇവരിലെ ഒരു വിഭാഗം കുടുങ്ങിക്കിടക്കുന്നത്. ബംഗ്ലാദേശ് സൈന്യമാകട്ടെ ഇവരെ മയക്കുമരുന്നു ലോബി ദുരുപയോഗിക്കുന്നുവെന്ന കാരണം പറഞ്ഞ് ആട്ടിയകറ്റുകയാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മുന്‍ ഐക്യരാഷ്ട്ര സഭാതലവന്‍ കോഫി അന്നന്‍ മ്യാന്മര്‍ സന്ദര്‍ശിച്ച് രോഹിങ്ക്യന്‍ പ്രശ്‌നത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുകയുണ്ടായി. ഐക്യരാഷ്ട്രസഭയും സൂക്കി സൈന്യത്തെ അതിശക്തമായ ഭാഷയില്‍ താക്കീത് ചെയ്തു. എന്നിട്ടും ഈ ജനത തങ്ങളുടെ നാട്ടില്‍ കാലുകുത്തരുതെന്ന നിലപാടാണ് സൂക്കിയുടെ പട്ടാളത്തിന്റേത്. നൊബേല്‍ സമ്മാനത്തോടുതന്നെയുള്ള അവഹേളനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. സുരക്ഷയുടെ കാര്യം മറയാക്കിയാണ് ഭരണകൂടങ്ങള്‍ ഭീകരത അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നതെങ്കില്‍ അതിന്റെ മറ്റൊരു മുഖമാണ് റോഹിങ്ക്യകളുടെ കാര്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. സിറിയയിലെയും സുഡാനിലെയും അഭയാര്‍ഥികളുടെ കാര്യത്തില്‍ ഇന്ത്യക്കുള്ള ഉല്‍കണ്ഠ വെറും പൊള്ളയാണെന്നാണ് മോദി സര്‍ക്കാരിന്റെ ഈ നിലപാട് നല്‍കുന്ന മുന്നറിയിപ്പ്. സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും മറ്റും പലായനം ചെയ്യപ്പെടുന്നവര്‍ക്കുവേണ്ടി യൂറോപ്യന്‍ രാജ്യങ്ങളോട് കരുണാഹസ്തത്തിന് വാദിച്ചവരാണ് നമ്മളെന്നത് സൗകര്യപൂര്‍വം സര്‍ക്കാര്‍ മറക്കുന്നു.

ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയുമൊക്കെ വന്‍ശക്തികളുടെ താക്കീതുകളെ തൃണവല്‍ഗണിച്ചാണ് മുന്‍കാലങ്ങളില്‍ ബംഗ്ലാദേശികളടക്കമുള്ള അഭയാര്‍ഥികളുടെ കാര്യത്തില്‍ അതിനിശിതമായ നിലപാടുകളെടുത്തിരുന്നത്. വിഭജനകാലത്ത് പാക്കിസ്താനില്‍നിന്ന് കുടിയേറിവന്നവരുടെ കാര്യത്തിലും ഇതേ നിലപാടായിരുന്നു ഇന്ത്യക്ക്. അതെല്ലാം ഒറ്റയടിക്ക് കാറ്റില്‍ പറത്തിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. തീവ്രവാദികളായ പാക് നുഴഞ്ഞുകയറ്റക്കാരുടെ കാര്യത്തിലേതുപോലുള്ള സമീപനമല്ല റോഹിങ്ക്യകളുടെ കാര്യത്തില്‍ നാം അനുവര്‍ത്തിക്കേണ്ടത്. രാഷ്ട്രാതിര്‍ത്തികള്‍ക്കും നിയമ സംഹിതകള്‍ക്കും സങ്കുചിത അധികാര താല്‍പര്യങ്ങള്‍ക്കുമൊക്കെ മുകളിലാണ് നൂറ്റാണ്ടുകളായി ഇന്ത്യ പുണര്‍ന്നുവരുന്ന സാര്‍വലൗകികമായ മാനുഷിക മൂല്യങ്ങള്‍. രാഷ്ട്രശില്‍പി പറഞ്ഞതുപോലെ, ഇന്ത്യ എപ്പോഴും അതിന്റെ ജനാലകള്‍ തുറന്നിടും; സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു നിരങ്കുശം നമ്മിലേക്ക് കടന്നുവരട്ടെ. വേദനിക്കുന്ന സര്‍വമനുഷ്യരോടും ഇന്ത്യക്ക് പറയാനുള്ളതും പറയേണ്ടുന്നതും ഇതുതന്നെയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending