Connect with us

Video Stories

നന്ദിയാരോട് ചൊല്ലേണ്ടൂ….?!

Published

on

എസ്. കൂട്ടുമ്മുഖം

രാത്രി സമയത്ത് വയല്‍-പുഴ-റെയില്‍-കടലോരങ്ങളിലോ പൂട്ടിയിട്ട പീടികത്തിണ്ണകളിലോ, ആല്‍ത്തറകളിലോ ഒത്തുകൂടി നന്നായിട്ടൊന്ന് പൂശി; പാട്ടും കൂത്തുമായി കഴിഞ്ഞുകൂടി; പൊട്ടിച്ചിരിച്ചും ചിലപ്പോള്‍ പൊട്ടിപ്പൊട്ടി കരഞ്ഞും സമയം ചിലവിട്ട്; ദേഷ്യമുള്ളവരെയൊക്കെ തെറി കൊണ്ടഭിഷേകം ചെയ്തു; ”വേലിചാട്ടം” ഉണ്ടെങ്കില്‍ അതുമൊപ്പിച്ച്; ആടിയുലഞ്ഞ് വീട്ടിലെത്തി കെട്ടിയവളോട് ”ങ്ട്ട് വാടീ” എന്നാക്രോശിച്ചോ അല്ലെങ്കില്‍ തേനേ…പാലേ…കല്‍ക്കണ്ടമേ… എന്ന് വിളിച്ചോ വയറ്റിലെയും മനസ്സിലെയും വിശപ്പ് മാറ്റി ഗാഢനിദ്രയിലേക്ക് മയങ്ങി വീഴുന്നവര്‍.
രാവിലെ എഴുന്നേറ്റ് ദിനചര്യകള്‍ നടത്തി ക്ഷീണം മാറാത്ത ദേഹവും ഉറക്കച്ചവിട് മാറാത്ത മുഖവുമായി പണിസ്ഥലത്തെത്തി; ചെങ്കല്ല് ചുമന്നും സിമന്റ് കുഴച്ചും കമ്പിവളച്ചും കോണ്‍ഗ്രീറ്റ് പണിയില്‍ ഏര്‍പ്പെട്ടും കഠിനാദ്ധ്വാനത്തിന്റെ വീരഗാഥകള്‍ രചിക്കുന്നവര്‍. വൈകുന്നേരം പണി തീരുന്ന സമയമായിക്കിട്ടുവാന്‍ മനസ്സ് വെമ്പല്‍ കൊള്ളുന്നവര്‍. ഒഴുക്കിയ വിയര്‍പ്പിന്റെ വിലയായി കിട്ടിയ നൂറിന്റെ നോട്ടുകള്‍ വാങ്ങി പോക്കറ്റിലിടുമ്പോള്‍ അവരുടെ മുഖത്ത് സന്തോഷം വെട്ടിത്തിളങ്ങും. പിന്നെ കൈകാലുകള്‍ ഒന്ന് കുടഞ്ഞ് ബൈക്കിലേക്ക് ഒരു ചാടിക്കയറ്റമാണ്. ബൈക്കില്ലാത്തവര്‍ ഓടി ഓട്ടോയില്‍ കയറി ലക്ഷ്യസ്ഥാനത്തേക്ക് കുതിപ്പാണ്. അവര്‍ തിരക്ക് കൂട്ടി പോകുന്നതെവിടേക്കെന്നല്ലേ? മറ്റെവിടേക്കുമല്ല; ബീവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റുകളിലേക്ക്!
സിനിമാശാലകള്‍ക്കും ധര്‍മ്മാസ്പത്രികള്‍ക്കും റേഷന്‍-മാവേലി സ്റ്റോറുകള്‍ക്കും മുമ്പില്‍ നീണ്ട ക്യൂകള്‍ നാം ഏറെ കണ്ടതാണ്. മുമ്പില്‍ കയറിക്കൂടുവാന്‍ വ്യഗ്രത കാട്ടുന്നവരാണ് അത്തരം ക്യൂകളിലെ അധികമാളുകളും. കൃത്യമായി ഉന്തും തള്ളുമുണ്ടാക്കി അതിനിടയില്‍ ക്യൂവിന്റെ മുമ്പില്‍ കയറിപ്പറ്റുന്ന വിദ്വാന്മാര്‍ ധാരാളം. ഉന്തും തള്ളലും അടിപിടിയായി രൂപാന്തരപ്പെടുന്നത് സര്‍വസാധാരണമാണ്.
എന്നാല്‍ ബീവറേജിന്റെ മുമ്പിലെ ക്യൂവില്‍ ഇടം പിടിക്കുവാന്‍ ഓടിക്കിതച്ചെത്തുന്നവരെ പോലുള്ള മര്യാദരാമന്മാരെ നമുക്ക് മറ്റെവിടെയെങ്കിലും കാണാന്‍ സാധിക്കുമോ? ഇല്ലേയില്ല. നല്ല അനുസരണശീലമുള്ള എല്‍.പി സ്‌കൂള്‍ കുട്ടികളെ പോലെ അടക്കത്തോടും ഒതുക്കത്തോടും കൂടി ശാന്തപ്രിയരായി ക്യൂവില്‍ നില്‍ക്കുന്നവര്‍. ദേശീയ പാതയോരങ്ങളിലെ ബീവറേജ് ഔട്ട്‌ലറ്റുകളുടെ മുമ്പിലെ ക്യൂകള്‍ കൗതുകത്തോടെയാണ് കാണാനാവുക. അവിടെ കശപിശയില്ല; ഉന്തും തള്ളുമില്ല; അടിപിടിയില്ല; കയ്യൂക്ക് കാണിക്കലുമില്ല. അത്തരം ബീവറേജ് ക്യൂകളിലെ ആളുകളെ നിയന്ത്രിക്കുവാന്‍ ഒരിക്കല്‍ പോലും പൊലീസിനെ വിളിച്ചിട്ടുണ്ടാകുകയുമില്ല.
മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന ശേഷം കുപ്പികള്‍ കയ്യില്‍ കിട്ടുമ്പോള്‍ കിട്ടാക്കനി കിട്ടിയ വെപ്രാളമാണ് പലരിലുമുണ്ടാകുക. സാധനവുമായി റോഡ് ക്രോസ് ചെയ്യുമ്പോള്‍ ഇരുദിശകളില്‍ നിന്നും വരുന്ന വാഹനങ്ങളെക്കുറിച്ചവര്‍ ചിന്തിക്കാറില്ല. ബീവേറജുകള്‍ക്ക് മുമ്പില്‍ അപകടങ്ങള്‍ നിത്യസംഭവങ്ങളായിരുന്നു.
യു.ഡി.എഫ് ഭരണ കാലത്ത് ഒട്ടേറെ ബിവറേജ് ഔട്ട്‌ലറ്റുകള്‍ പൂട്ടുകയും; എല്ലാ ഗാന്ധിജയന്തി ദിനങ്ങളിലും പത്ത് ശതമാനം മദ്യവിതരണ കേന്ദ്രങ്ങള്‍ എന്നെന്നേക്കുമായി അടച്ചിടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പാതയോരത്തിന് അഞ്ഞൂറ് മീറ്ററിനുള്ളിലുള്ള ബിവറേജ് വിതരണ കേന്ദ്രങ്ങളും സ്റ്റാര്‍ ഹോട്ടലുകളിലെ വിളമ്പ് കേന്ദ്രങ്ങളും കള്ള്ഷാപ്പുകളും അടച്ചിടണമെന്ന ഡിസംബര്‍ 15ന്റെ സുപ്രീംകോടതി വിധി മറികടക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കളിച്ച കളി ചെറുതൊന്നുമല്ല. പൊതുഖജനാവിലെ ലക്ഷങ്ങള്‍ ചിലവിട്ടാണ് മദ്യ വിതരണം അനുസൃതം തുടരാന്‍ വളഞ്ഞതും തെളിഞ്ഞതുമായ വഴികളിലൂടെ പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. അവസാനം മാര്‍ച്ച് 31ന് സുപ്രീംകോടതി മുന്‍ വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തി ഏപ്രില്‍ ഒന്ന് മുതല്‍ കോടതി തീരുമാനം വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയാണുണ്ടായത്.
വിധി അനുകൂലമായി വരുമെന്ന് കരുതിയിരുന്ന പിണറായി സര്‍ക്കാറിനെയും മദ്യരാജാക്കന്മാരെയും അക്ഷരാര്‍ത്ഥത്തില്‍ വിഡ്ഢികളാക്കിയത് അന്താരാഷ്ട്ര വിഡ്ഢിദിനമായ ഏപ്രില്‍ ഒന്നിനായിരുന്നു. മദ്യ വിതരണ കേന്ദ്രങ്ങള്‍ക്ക് താഴ് വീണശേഷം യാത്രാമധ്യേ ബീവറേജിന്റെ മുന്‍ ഔട്ട്‌ലറ്റുകളിലേക്ക് കണ്ണോടിച്ചു; പൂരം കഴിഞ്ഞ ഉത്സവ പറമ്പിനെ തോന്നിപ്പിക്കുന്ന കാഴ്ചയാണ് എല്ലായിടങ്ങളിലും.
ഇന്ത്യയിലങ്ങോളമുള്ള ആയിരക്കണക്കില്‍ മദ്യ വിതരണ കേന്ദ്രങ്ങള്‍ കൊട്ടിയടക്കുവാന്‍ ഇടയാക്കിയ അത്യപൂര്‍വ സംഭവഗതിക്ക് കാരണക്കാരായ ആരോടാണ് നന്ദി പറയേണ്ടത്? പ്രശ്‌നം കോടതിക്കകത്തേക്കെത്തിച്ച അന്യായക്കാരോടാണോ; കേസ് ശക്തിയുക്തം വാദിച്ച അഭിഭാഷകരോടാണോ; അന്തിമവിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡിനോടും എല്‍.എന്‍ റാവുവിനോടുമാണോ?
അതല്ല; വിശുദ്ധ ഖുര്‍ആനിലെയും ബൈബിളിലെയും ഗീതയിലെയും മഹത് വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഘോരം ഘോരം പ്രസംഗിച്ച് മദ്യവിമുക്ത നാടിന് വേണ്ടി ദിനരാത്രങ്ങള്‍ ചിലവിട്ട ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററോടും അദ്ദേഹത്തിന്റെ സഹചാരികളായ ഫാദര്‍ മുഴുത്തേറ്റത്തോടും ഡോ. യൂസുഫ് നദ്‌വിയോടും പപ്പന്‍ കന്നാട്ടിയോടുമാണോ? പ്രകടനങ്ങളും പിക്കറ്റിംഗുകളും നടത്തി അറസ്റ്റ് വരിച്ച ആയിരങ്ങളായ മദ്യവിരുദ്ധ പോരാളികളോടാണോ?
നന്ദിയാരോട് ചൊല്ലേണ്ടു എന്ന ചോദ്യം നിലനിര്‍ത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി സഖാവിനോടൊരപേക്ഷ. മദ്യ വിതരണ കേന്ദ്രങ്ങള്‍ക്ക് താഴിട്ടതില്‍ ഏറ്റവും സന്തോഷിക്കുന്നത് വിട്ടമ്മമാരാണ്. മദ്യ രാജാക്കന്മാരുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി മദ്യത്തിന്റെ ഒഴുക്ക് ശക്തമാക്കാന്‍ ശ്രമിച്ചാല്‍ അത് വിപരീത ഫലമുണ്ടാക്കും. അത്തരം നന്ദികെട്ട നീക്കങ്ങള്‍ താങ്കളില്‍ നിന്നുമുണ്ടാകില്ലെന്ന പ്രതീക്ഷയോടെ….

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending