Connect with us

Video Stories

ആലപ്പാട് ഉയരുന്നത് കേരളത്തിന്റെ രോദനം

Published

on

കൊല്ലം ജില്ലയിലെ ചവറ കടല്‍തീരത്തെ ആലപ്പാട് ഗ്രാമവും അവിടത്തെ രണ്ടായിരത്തോളം കുടുംബങ്ങളും വലിയൊരു ജീവല്‍ ഭീഷണിയുടെ നടുവിലാണിന്ന്. തീരത്ത് നൂറ്റാണ്ടോളമായി തുടര്‍ന്നുവരുന്ന കരിമണല്‍ ഖനനമാണ് തദ്ദേശീയ ജനതയെ ബീഭല്‍സമായൊരു ആപത്‌സന്ധിയിലേക്കെത്തിച്ചിരിക്കുന്നത്. വികസനവും പരിസ്ഥിതിയുമെല്ലാം മനുഷ്യര്‍ക്കും പ്രകൃതിക്കും ഗുണത്തിനല്ലാതെ ദോഷകരമാകരുതെന്ന തത്വത്തിന്റെ നിരാസമാണ് ഇവിടെ ദൃശ്യമാകുന്നത്. കഴിഞ്ഞ 75 ദിവസമായി തദ്ദേശവാസികള്‍ നടത്തിവരുന്ന സത്യഗ്രഹ സമരത്തെ തള്ളിപ്പറഞ്ഞും ഖനനം തുടരുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചും ജനങ്ങളുടെ ജീവിക്കാനുള്ള മൗലികാവകാശത്തെ ചോദ്യംചെയ്യുകയാണ് സംസ്ഥാന സര്‍ക്കാരും വ്യവസായ സ്ഥാപനങ്ങളും. ഇതിനെതിരെ പ്രതികരിക്കുന്നവരെ അപഹസിക്കുന്ന നിലപാടാണ് നവോത്ഥാനത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നത് പ്രശ്‌നം കൂടുതല്‍ വഷളാക്കിയിരിക്കുന്നു. 2016ലെ തെരഞ്ഞെടുപ്പിനുമുമ്പ് വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉയര്‍ത്തിപ്പിടിക്കുമെന്ന് പിണറായി വിജയന്‍ വാദ്ഗാനം ചെയ്‌തെങ്കിലും അദ്ദേഹത്തിന്റെ സര്‍ക്കാരാണ് ആലപ്പാട്ടെ ജനതയുടെമേല്‍ ഇപ്പോള്‍ മുഷ്ടിയുടെ ഭാഷ പ്രയോഗിക്കുന്നതെന്നത് വലിയ വൈരുധ്യമായിരിക്കുന്നു.
പൊതുമേഖലാസ്ഥാപനങ്ങളായ ഇന്ത്യന്‍ റെയര്‍ എര്‍ത്‌സും (ഐ.ആര്‍.ഇ) കേരള മിനറല്‍സ് ആന്റ് മെറ്റല്‍സു( കെ.എം.ആര്‍.എല്‍)മാണ് ആലപ്പാട്ഗ്രാമത്തെ ഈവിധം നാമാവശേഷമാക്കിയത്. കൊല്ലം നീണ്ടകര മുതല്‍ ആലപ്പുഴയിലെ കായംകുളംവരെയുള്ള കടല്‍തീരം കരിമണല്‍കൊണ്ട് സമ്പന്നമാണ്. 1965ലാണ് ഐ.ആര്‍.ഇ ഇവിടെ ഖനനം തുടങ്ങിയത്. കെ.എം.ആര്‍.എല്‍ 1972ലും. അത്യപൂര്‍വമായ രാസധാതുക്കള്‍ അടങ്ങിയ മണലാണ് ഈ തീരത്തുള്ളതെന്നതാണ് ഇവിടെ ഇരു സ്ഥാപനങ്ങളുടെയും വരവിന് വഴിവെച്ചത്. 1911ല്‍ തന്നെ ഇവിടെ ബ്രിട്ടീഷുകാര്‍ ഖനനം ആരംഭിച്ചിരുന്നു. അന്നൊന്നും വലിയൊരു ധാതുസമ്പത്ത് ഇവിടെ ഉണ്ടെന്നോ അതുമൂലം തൊഴില്‍ കിട്ടുമെന്നോ അല്ലാതെ തങ്ങളുടെ ഭാവിജീവിതം അസ്തമിക്കുമെന്നൊന്നും ജനങ്ങള്‍ കരുതിയിരുന്നില്ല. കാലപ്പഴക്കത്താല്‍ തീരം പതുക്കെപ്പതുക്കെ ഇടിഞ്ഞില്ലാതായതും 2004ലെ സുനാമിയുമാണ് ഇന്നത്തെ ദു:സ്ഥിതിയിലേക്ക് വഴിവെച്ചത്. കരിമണലിലെ ഇല്‍മനൈറ്റ് ആദ്യകാലത്ത് പെട്രോമാക്‌സ് വിളക്കിലെ മാന്റില്‍ ഉണ്ടാക്കുന്നതിനാണ് ഉപയോഗിച്ചതെങ്കില്‍ പിന്നീട് പെയിന്റ്, പ്ലാസ്റ്റിക് എന്നിവക്കുവേണ്ടിയായി ഖനനം. രാജ്യത്തിന്റെ പ്രതിരോധ സാമഗ്രികളായ ബോംബുള്‍പ്പെടെയുള്ളവ നിര്‍മിക്കുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഐ.ആര്‍.ഇയുടെ വരവോടെയാണ് വ്യാപകമായ ഖനനത്തിന് തുടക്കമായത്. അമ്പതാണ്ടുകള്‍ കഴിയുമ്പോള്‍ സംഭവിച്ചിരിക്കുന്നത് അറബിക്കടലിനും ദേശീയ പാതക്കും ഇടയിലുണ്ടായിരുന്ന അഞ്ചു കിലോമീറ്റര്‍ പ്രദേശം 50 മീറ്ററായി ചുരുങ്ങിയിരിക്കുന്നു. ഇവിടെയുണ്ടായിരുന്ന പൊന്മനപ്പാടം, അഴീക്കല്‍ മാധവപുരംചന്ത, പണ്ടാത്തുരുത്ത് പെസഹചന്ത, അഴീക്കല്‍ അങ്ങാടി എന്നിവ ഇതിനകം അപ്രത്യക്ഷമായി. ഈയിടെയുണ്ടായ മഹാപ്രളയകാലത്ത് കടലിനേക്കാള്‍ താഴ്ന്നുകിടക്കുന്ന കുട്ടനാട്ടില്‍നിന്ന് വെള്ളം കടലിലേക്ക് സുഗമമായി ഒഴുകാന്‍ തടസ്സമായി നിന്നത് ഈ ഖനനംകൊണ്ടായിരുന്നുവെന്നാണ് പഠനം പറയുന്നത്. സുനാമിയില്‍ തമിഴ്‌നാട്, കേരള തീരത്ത് ഏറ്റവും കൂടുതല്‍ മരണമുണ്ടായത് ഖനനം തുടരുന്ന മണവാളക്കുറുച്ചിയിലും ആലപ്പാടുമാണ്. 1955ലെ ലിത്തോമാപ് പ്രകാരം 89.5 ചതുരശ്ര കിലോമീറ്ററായിരുന്ന ആലപ്പാട് പ്രദേശമിപ്പോള്‍ പത്തു ശതമാനത്തില്‍ താഴെ (7.6) ആയി ചുരുങ്ങിയിരിക്കുന്നു. 1994ല്‍ നടന്ന റീസര്‍വേയില്‍ 7200 ഹെക്ടര്‍ പ്രദേശത്ത് കരംപിരിക്കേണ്ടെന്ന് തീരുമാനിച്ചതുതന്നെ അത്രയും ഭൂമി കടലെടുത്തുവെന്നതിന്റെ തെളിവാണ്. ഇതൊക്കെ തിരിച്ചറിഞ്ഞ ജനതയാണ് സമരവുമായി രണ്ടു പതിറ്റാണ്ടുമുമ്പേ രംഗത്തിറങ്ങിയത്.
കുറച്ചുപേരെ കുടിയേറിപ്പാര്‍പ്പിച്ചും മറ്റു ചിലര്‍ക്ക് കമ്പനികളില്‍ തൊഴില്‍ നല്‍കിയും മുന്നോട്ടുപോയവര്‍ ഇനിയും അതേരീതിയില്‍ മുന്നോട്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്നാണ് വ്യവസായ വകുപ്പുമന്ത്രി ഇ.പി ജയരാജന്‍, ജില്ലയുടെ മന്ത്രി മെഴ്‌സിക്കുട്ടിയമ്മ തുടങ്ങിയവരുടെ നിലപാടുകള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് നേതാവ് നടത്തുന്ന നിരാഹാരത്തെ തള്ളിപ്പറയാന്‍ സി.പി.എമ്മുകാരിയായ വനിതാപഞ്ചായത്ത് അധ്യക്ഷ തയ്യാറാകുന്നുവെന്നത് ആരുടെ മടിയിലാണ് കനം എന്ന് വിളിച്ചുപറയുന്നു. ആലപ്പാട്ട് ജീവിതത്തിനും പരിസ്ഥിതിക്കും വേണ്ടി പൊരുതുന്ന ജനതയെയും അവരെ പിന്തുണക്കുന്ന മനുഷ്യസ്‌നേഹികളെയും നോക്കി സമരക്കാര്‍ മലപ്പുറത്തുകാരാണ് എന്ന് പ്രഖ്യാപിച്ച മന്ത്രി ജയരാജന്റെ സാമാന്യബോധത്തെക്കുറിച്ച് പരാമര്‍ശംപോലും അര്‍ഹിക്കുന്നില്ല. മലപ്പുറത്ത് കടലില്ലാത്തതുകൊണ്ടാണ് അവര്‍ക്ക് ഇതിന്റെ വിലയറിയാത്തത് എന്ന മറ്റൊരു വിഡ്ഢിത്തംകൂടി ഇന്നലെയും അദ്ദേഹം തട്ടിവിട്ടത് മൊത്തം മലയാളിയുടെയും നാണക്കേടാണ്. ഏതായാലും ഇതിലൂടെ മലപ്പുറത്തുകാരെ പരിസ്ഥിതി സ്‌നേഹികളാണെന്ന് വ്യംഗ്യമായെങ്കിലും സമ്മതിച്ചതിന് നന്ദി. ഭാഗ്യവശാല്‍ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച സി.പി.ഐ നേതാവ് കാനംരാജേന്ദ്രന്റെ നിലപാട് പ്രതീക്ഷക്ക് വകനല്‍കുന്നു.
വ്യവസായവും വികസനും ഒന്നും ആരും വേണ്ടെന്ന് പറയില്ല. വിലപ്പെട്ട ധാതുസമ്പത്ത് നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതില്‍ തെറ്റുണ്ടെന്ന് പറയാനും കഴിയില്ല. എന്നാല്‍ ആലപ്പാട് നിവാസികളുടെ പ്രശ്‌നം അതിലൊക്കെ എത്രയോ വിദൂരത്താണ്. അവരുടെ ജീവിതത്തിനും ജീവനുമാണ് കരിമണല്‍ ഖനനം കടുത്ത ഭീഷണിയുയര്‍ത്തിയിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് സമരക്കാരുമായി സംവദിച്ച് രമ്യമായ പരിഹാരം കാണുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. 16ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിരിക്കുന്ന ഉന്നതതല യോഗത്തില്‍ പ്രശ്‌നപരിഹാരം കാണുമെന്ന് തന്നെയാണ് പ്രത്യാശിക്കുന്നത്. പക്ഷേ സമരക്കാരെ വിളിക്കാതെ നടത്തുന്ന ചര്‍ച്ചകൊണ്ട് എന്താണ് പ്രയോജനമെന്ന് മനസ്സിലാകുന്നില്ല. സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ മുമ്പ് പറഞ്ഞത് മുഖ്യമന്ത്രി അറിയാതെയാണോ? തദ്ദേശവാസികള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് പറയുന്ന ന്യായീകരണത്തൊഴിലാളികള്‍ ഇവിടത്തെ ധാതുവിന്റെ മൂല്യവും തൊഴിലാളികളുടെ ശമ്പളവുംതമ്മില്‍ കണക്കുകൂട്ടി ടാലി ചെയ്ത് തരാന്‍ തയ്യാറുണ്ടോ? ജീവന്റെ ആധാരമായ പരിസ്ഥിതിയെ ലളിതമായി കാണുന്നതാണ് നിര്‍ഭാഗ്യവശാല്‍ ഇന്നിന്റെ വ്യാജഇടതുപക്ഷം. കരിമണല്‍ഖനനവിരുദ്ധജനകീയസമിതിയുടെ ‘സേവ് ആലപ്പാട’് സമരത്തിന് മലപ്പുറത്തെ മാത്രമല്ല മനുഷ്യസ്‌നേഹികളായ മുഴുവന്‍ ജനതയും പിന്തുണയുമായി രംഗത്തുണ്ട്. കരുനാഗപ്പള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്. കാവ്യയുടെ വേദനയാണത്. ഇതേഇടതുപക്ഷം നല്‍കിയ ഗ്രീന്‍ചാനലിലൂടെവന്ന് പാലക്കാട്ടെ പ്ലാച്ചിമട എന്ന ആദിവാസി പിന്നാക്ക ഗ്രാമത്തെ ഊഷരമാക്കിപ്പോയ ലോകഭീമന്‍ കൊക്കകോളയെ വര്‍ഷങ്ങള്‍ നീണ്ട സമരത്തിലൂടെ കെട്ടുകെട്ടിച്ച നാടാണിതെന്ന് ജയരാജാധികാരികള്‍ മറക്കരുത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending