Connect with us

Culture

തലസ്ഥാന മണ്ഡലത്തില്‍ ഹാട്രിക് വിജയം തേടി ശശി തരൂര്‍

Published

on

ഇയാസ് മുഹമ്മദ്
തിരുവനന്തപുരം: ത്രികോണ മത്സരം നടക്കുന്ന കേരളത്തിലെ പ്രധാന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. വലിയ അത്ഭുതം നടക്കുമെന്ന പ്രതീതി സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് കളം നിറയാനുള്ള ബി.ജെ.പിയുടെ പ്രചരണ തന്ത്രമാണ് തിരുവനന്തപുരത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. കേരള നിയമസഭയില്‍ ആദ്യമായി ഒരു ബി.ജെ.പി അംഗം എത്തിയ നേമം ഉള്‍പ്പെടുന്ന ലോക്‌സഭാ മണ്ഡലമെന്ന നിലക്ക് തിരുവനന്തപുരത്തിന് മേല്‍ വലിയ അവകാശ വാദമാണ് ബി.ജെ.പി ഉന്നയിക്കുന്നതും. എന്നാല്‍ കണക്കുകളുടെ പിന്‍ബലമൊന്നും ഈ അതിരുകടന്ന അവകാശവാദത്തിനില്ല. കഴിഞ്ഞ തവണ വിജയത്തിന് തൊട്ടടുത്തെത്തിയ വോട്ടു നില മാത്രമാണ് ബി.ജെ.പിക്ക് ചൂണ്ടിക്കാട്ടാനുള്ളത്. എന്നാല്‍ 2014ല്‍ നിന്ന് ഒരുപാട് ദൂരത്തേക്ക് രാഷ്ട്രീയ സ്ഥിതി മാറിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

രാഷ്ട്രീയവിവാദങ്ങളും തെരഞ്ഞെടുപ്പ് സഖ്യങ്ങളുമെല്ലാം വോട്ടര്‍മാര്‍ക്കിടയില്‍ ഏറ്റവും തീവ്രതയോടെ തന്നെ തിരുവനന്തപുരത്ത് പ്രതിഫലിക്കും. കഴിഞ്ഞ തവണ ബി.ജെ.പിക്ക് അനുകൂലമായ നിരവധി ഘടകങ്ങളാണ് അവരെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്. ഈ ഘടകങ്ങള്‍ പ്രതികൂലമായി മാറിയെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അഞ്ച് വര്‍ഷത്തെ മോദി ഭരണത്തിന്റെ ദുഷ്ഫലങ്ങള്‍ ഏറെ ഏറ്റുവാങ്ങേണ്ടി വന്ന മണ്ഡലം കൂടിയാണ് തിരുവനന്തപുരം. വൈകാരികമായ തിരയിളക്കം സൃഷ്ടിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്ന വ്യാമോഹം തിരുവനന്തപുരത്ത് നടക്കില്ലെന്ന് ചുരുക്കം. തെരഞ്ഞെടുപ്പ് കണക്കുകള്‍ ശരിവെക്കുന്നതും ഇതാണ്.
രാഷ്ട്രീയം മാത്രമല്ല, ഭരണത്തിന്റെ നേട്ടവും കോട്ടവും വോട്ടുനിലയെ സ്വാധീനിക്കുന്നതാണ് തിരുവനന്തപുരം മണ്ഡലത്തിന്റെ ചരിത്രം. ഇടത്തോട്ടും വലത്തോട്ടും ചാഞ്ചാട്ടം നടത്തുന്നതാണ് പതിവ് രീതി. ബി.ജെ.പിക്ക് വിനയാകുന്നതും തലസ്ഥാന മണ്ഡലത്തിന്റെ ഈ രീതി തന്നെ. തിരുവനന്തപുരത്ത് ഇക്കുറി ത്രികോണ മത്സരമാണെങ്കിലും നേരിട്ട് ഏറ്റുമുട്ടുന്നത് ഇടതു, വലതു മുന്നണികള്‍ തമ്മില്‍ തന്നെ. കഴിഞ്ഞ രണ്ട് തവണ നേടിയ വിജയം ആവര്‍ത്തിച്ച് ഹാട്രിക് എന്നതാണ് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.ശശി തരൂരിന്റെ ലക്ഷ്യം. പെയ്‌മെന്റ് സീറ്റിന്റെ പേരില്‍ കഴിഞ്ഞ തവണ ഏറെ പഴികേട്ട സി.ദിവാകരനും സി.പി.ഐയും കഴിഞ്ഞ തവണ നേരിടേണ്ടി വന്ന വലിയ പരാജയത്തില്‍ നിന്നുള്ള മുക്തിയാണ് തേടുന്നത്. സംസ്ഥാന ഭരണത്തിനെതിരായി ജനവികാരവും സംസ്ഥാനത്ത് വീശിയടിക്കുന്ന രാഹുല്‍ തരംഗവും വലിയ തോതില്‍ സ്വാധീനിക്കുന്ന തലസ്ഥാന മണ്ഡലത്തില്‍ വിജയം ഇടതുമുന്നണിക്ക് ബാലികേറാ മലയാണ്.

ഹാട്രിക് എന്ന തരൂരിന്റെ ലക്ഷ്യത്തിന് ഒരു മുന്‍ഗാമിയുണ്ട്-എ.ചാള്‍സ്. 1984, 89, 91 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച് ചാള്‍സ് പാര്‍ലമെന്റിലെത്തി. എന്നാല്‍ നാലാം തവണ ചാള്‍സിന് ചുവടിടറി. സി.പി.ഐ ആശാനായ കെ.വി. സുരേന്ദ്രനാഥിനെ പോരിനിറക്കി മണ്ഡലം തിരിച്ചു പിടിച്ചു. 1998 ല്‍ വിജയം വീണ്ടും യു.ഡി.എഫിനൊപ്പമായി. കെ. കരുണാകരന്‍ നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പ് യുദ്ധത്തില്‍ വി.എസ് ശിവകുമാര്‍ പാര്‍ലമെന്റിലെത്തി. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ശിവകുമാര്‍ വിജയം ആവര്‍ത്തിച്ചു. മണ്ഡലം തിരിച്ചുപിടിക്കാന്‍ സി.പി.ഐ ആവനാഴിയിലെ ബ്രഹ്മാസ്ത്രത്തെ തന്നെ പുറത്തെടുത്തു. അങ്ങനെ പി.കെ.വിയിലൂടെ 2004ല്‍ സി.പി.ഐ വിജയിച്ചു. 2005 ലും വിജയം സി.പിഐക്ക് ഒപ്പം നിന്നു- പന്ന്യന്‍ രവീന്ദ്രനിലൂടെ. എന്നാല്‍ പിന്നീട് തിരുവനന്തപുരത്ത് ക്ലച്ച് പിടിക്കാന്‍ സി.പി.ഐക്ക് സാധിച്ചില്ല. സി.പി.ഐക്കായി പി. രാമചന്ദ്രന്‍ നായര്‍ പോരിനിറങ്ങിയ 2009-ല്‍ ശശി തരൂരിന്റെ വിജയം 99,998 വോട്ടുകള്‍ക്കായിരുന്നു. ഒരു ലക്ഷത്തിന് രണ്ട് വോട്ടുകളുടെ മാത്രം കുറവ്. 2014ല്‍ കടുത്ത ത്രികോണ മത്സരത്തില്‍ ഭൂരിപക്ഷം പക്ഷേ കുറഞ്ഞു. 15,470 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. എന്നാല്‍ ഇടതുമുന്നണി നേരിട്ട പരാജയത്തില്‍ നിന്ന് കരകയറാന്‍ ഇനിയും അവര്‍ക്കായില്ല. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലിനെക്കാള്‍ 36,000 വോട്ടുകള്‍ക്ക് പിറകിലായിരുന്നു സി.പി.ഐയുടെ പരാജയം. ഇടതുമുന്നണിയുടെ 2019ലെ പോരാട്ടം ശ്രദ്ധേയമാകുന്നതും ഈ കണക്കുകള്‍ വെച്ചുതന്നെ.

ഡോ.ശശി തരൂരിനെ സംബന്ധിച്ച് അനുകൂലമായി നിരവധി ഘടകങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം പത്ത് വര്‍ഷമായി മണ്ഡലത്തിലുടനീളമുള്ള ബന്ധം തന്നെ. യു.പി.എ അധികാരത്തിലെത്തിയാല്‍ കാബിനറ്റ് റാങ്കില്‍ മന്ത്രി സ്ഥാനം കാത്തിരിക്കുന്നുവെന്നതാണ് മറ്റൊരു പ്ലസ് പോയിന്റ്. എന്നാല്‍ ഇടതുമുന്നണിയുടെ നുണ പ്രചരണങ്ങളും എന്‍.ഡി.എയുടെ വ്യാജ പ്രചരണങ്ങളും അതിജയിക്കാന്‍ ശക്തമായ പ്രചരണ തന്ത്രങ്ങള്‍ തന്നെ യു.ഡി.എഫിന് പുറത്തെടുക്കേണ്ടി വരും.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending