Connect with us

Article

മുഹമ്മദ് നബി എന്തുകൊണ്ട് അറേബ്യയില്‍?

പ്രവാചകന്‍ എന്തുകൊണ്ട് യൂറോപ്പിലോ അമേരിക്കയലോ നിയുക്തനാവാതെ അറേബ്യയില്‍ തന്നെ നിയുക്തനായി എന്ന ചോദ്യത്തിന് മറുപടി

Published

on

ശുഐബുല്‍ ഹൈത്തമി
ഇസ്ലാം വിമർശകർ ,സന്ദേഹികൾ ,ഗവേഷകർ തുടങ്ങിയ പലരും ഉന്നയിക്കാറുള്ള ഒരു വിഷയമാണിത്.
എന്ത് കൊണ്ട് മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ അറേബിയിൽ നിയുക്തനായി , യൂറോപ്പിലോ അമേരിക്കയിലോ നിയുക്തനായില്ല?
വിവിധ മാനങ്ങളിൽ നിന്ന്കൊണ്ട് ആ ചോദ്യത്തെ വിശകലനം ചെയ്യാം .
തിയോളജിക്കൽ ലോജിക്ക് അനുസരിച്ച് ആദ്യം പറയാം .
ഒന്ന് :
അല്ലാഹുവിന് ആരെയും എവിടേയും നിയോഗിക്കാം. അത് മനുഷ്യരുടെ യുക്തിവിചാരത്തിൽ ന്യായമായാൽ മാത്രമേ ഉത്തമമാവുകയുള്ളൂ എന്ന ധാരണ ശരിയല്ല.
മനുഷ്യയുക്തി രൂപപ്പെടുന്നത് അവൻ്റെ അറിവും അനുഭവവും ഭാവനയും കൂട്ടിച്ചേരുമ്പോഴാണ്. അവ ഭൗതികമായിത്തന്നെ പരിമിതമാണ്.
ഒരു മനുഷ്യൻ്റെ യുക്തിന്യായം അപരന് അയുക്തികം ആവാം.
മാത്രമല്ല ,യുക്തിഭദ്രമല്ല എന്ന് മനുഷ്യരിൽ ചിലർക്ക് തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ അല്ലാഹുവിന് സ്വാതന്ത്ര്യമില്ല / മനുഷ്യർക്ക് ശരിയാണെന്നത് ചെയ്യാൻ അല്ലാഹുവിന് ബാധ്യതയുണ്ട് എന്ന സങ്കൽപ്പം
– ദൈവവിശ്വാസത്തിൻ്റെ പൊതുനിർവ്വചനത്തിന് തന്നെ എതിരാണ്.
മനുഷ്യൻ്റെ യുക്തിയും അത് പ്രാവർത്തികമാവുന്ന രാസത്വരഗങ്ങളും പോലും അല്ലാഹുവിൻ്റെ സൃഷ്ടിയാണ്.
രണ്ട് :
ആ ചോദ്യം യുക്തിപരമായി ബാലിശവുമാണ്. കാരണം , അല്ലാഹു എന്ത്കൊണ്ട് അന്ത്യപ്രവാചകനെ അറേബ്യയിൽ നിയോഗിച്ചു എന്ന സന്ദേഹം വൈചാരികമായി അപൂർണ്ണമാണ്. ബില്യൺ കണക്കിന് നക്ഷത്രങ്ങളുള്ള ഗ്യാലക്സിയിൽ നിന്നും അല്ലാഹു മനുഷ്യവാസത്തിന് വേണ്ടി എന്ത് കൊണ്ട് ഭൂമിയെ തെരെഞ്ഞെടുത്തു , ഭൂമിയേക്കാൾ വലിയ / ചെറിയ മറ്റേതെങ്കിലും X / Y ഗ്രഹത്തെതെരെഞ്ഞെടുക്കാമായിരുന്നില്ലേ ? എന്ന് തന്നെ ചിന്തിക്കാമായിരുന്നല്ലോ .
അങ്ങനെയല്ലെങ്കിൽ , പ്രവാചകന്മാർക്ക് അഭിമുഖീകരിക്കാനുള്ള ജനപഥങ്ങളെ എല്ലാ ഗ്രഹങ്ങളിലുമായി സംവിധാനിക്കാമായിരുന്നില്ലേ എന്നും ചിന്തിക്കാം. ഇനി ഒരുപടി കയറിയാൽ വേറൊരു തലം കൂടി വരും.
XY മനുഷ്യർ ചിന്തിച്ചത് പോലെ , അല്ലാഹു മനുഷ്യവംശത്തെ അവർക്കറിയുന്ന ഗ്രഹങ്ങളിലൊക്കെ സംവിധാനിച്ചുവെന്നിരിക്കട്ടെ ,അപ്പോൾ ഒരന്യായ വാദം വേണമെങ്കിൽ ഉയർത്താം ;
എന്ത്കൊണ്ട് ABCD സമൂഹങ്ങളെ P ഗ്രഹത്തിലും EFGH സമൂഹങ്ങളെ Q ഗ്രഹത്തിലുമാക്കി ; മറിച്ചുമാവാമായിരുന്നല്ലോ ?
ഈ ആലോചന അറ്റത്തിലെത്താതെ വട്ടം ചുറ്റും .
“ഇങ്ങനെയൊരു പ്രാപഞ്ചിക വ്യവസ്ഥയല്ലാതെ മറ്റൊരു വ്യവസ്ഥ എന്ത് കൊണ്ട് ദൈവം ഉണ്ടാക്കിയില്ല ? ” എന്ന ചോദ്യം വരെ അത് നീളും .തിരിച്ച് പറഞ്ഞാൽ ,ആ ചോദ്യത്തിൽ നിന്നാണ് മറ്റെല്ലാ അന്യായവാദങ്ങളും ചോദ്യങ്ങളും ഉണ്ടാവുന്നത് എന്നും പറയാം.
നാം തുടങ്ങിയ വിഷയം തന്നെ നോക്കൂ ;
ഇനിയെങ്ങാനും അല്ലാഹു അന്ത്യപ്രവാചകനെ നിയോഗിച്ചത് അക്കാലത്ത് – ഏഴാം നൂറ്റാണ്ടിൽ അമേരിക്കയിലുണ്ടായിരുന്ന മായന്മാരിൽ നിന്നോ ജർമ്മനിയിലോ ഇംഗ്ലണ്ടിലോ ഉണ്ടായിരുന്ന ആംഗ്ലോസാക്സണിൽ നിന്നോ സ്പെയിനിലെ പാഗന്മാരിൽ നിന്നോ ചൈനയിലെ Sui/ Tang വംശജരിൽ നിന്നോ ഇന്ത്യയിലെ വർദ്ധനന്മാർ/ചാളക്യന്മാരിൽ നിന്നോ ആയിരുന്നുവെങ്കിൽ ,എന്ത് കൊണ്ട് അല്ലാഹു അന്ത്യപ്രവാചകനെ ,അവസാനദൈവദൂതനെ മിഡിൽ ഈസ്റ്റിൽ നിന്നും നിയോഗിച്ചില്ല ? എന്ന് ചോദിക്കാം.
ചുരുക്കിപ്പറഞ്ഞാൽ , അനുഭവത്തിൽ സംഭവിച്ച കാര്യത്തിൻ്റെയുക്തി ,
നിഷേധികൾ പരതുന്നത് അതേ കാര്യം അതല്ലാത്ത രൂപങ്ങളിൽ / സ്ഥലങ്ങളിൽ / സമയങ്ങളിൽ എന്ത് കൊണ്ട് ഉണ്ടായില്ല എന്ന ബാലിശമായ അർത്ഥത്തിലാണ്. അങ്ങനെയൊരു കാര്യം തന്നെ ഉണ്ടായിട്ടില്ല ,അതായത് അങ്ങനെയൊരു ഉണ്മ തന്നെയില്ല എന്ന അടിസ്ഥാനമാണവർക്ക് എന്നത് മറന്നുകൊണ്ടാണ് ആ സന്ദേഹം.
ഇത്തരം ഘട്ടത്തിൽ ,വിശ്വാസി മനസ്സിലാക്കേണ്ടത് , അല്ലാഹുവിൻ്റെ സ്വാതന്ത്ര്യത്തെ മൂല്യനിർണ്ണയം നടത്തി എത്രത്തോളം അക്കാര്യം ശരിയോടും ശരിയല്ലായ്മയോടും അടുത്തോ അകന്നോ ആണിരിക്കുന്നത് എന്ന പരിശോധന ദൈവവിശ്വാസമല്ല എന്നതാണ്.
ദൈവത്തെ വിശ്വാസമില്ലാത്തത് കൊണ്ടാണല്ലോ , ദൈവം ചെയ്തത് ശരിയാണോ അല്ലേ എന്ന് പരിശോധിക്കേണ്ടി വരുന്നത്. മേൽപ്പറഞ്ഞത് പോലോത്ത ചോദ്യങ്ങളുടെ വിശ്വാസപരമായ അടിസ്ഥാന മറുപടി അത് മാത്രമാണ്.
സംഭവിച്ചതായി അനുഭവിച്ച ,അറിഞ്ഞ കാര്യം എന്ത് കൊണ്ടാവാം അവിടെത്തന്നെ / അങ്ങനെത്തന്നെ / അപ്പോൾ തന്നെ ഉണ്ടായത് എന്ന് വിശ്വാസിക്ക് പരിശോധിക്കാം .പക്ഷെ ,അത് അല്ലാഹു ചെയ്തത് യുക്തിഭദ്രമാണോ അല്ലേ എന്ന് പരിശോധിക്കാനല്ല ,മറിച്ച് ,അല്ലാഹു ചെയ്ത യുക്തിഭദ്രമായ കാര്യത്തിൻ്റെ പൊരുൾ എന്തായിരിക്കും എന്ന് മനസ്സിലാക്കാനാണ്.
നിഷേധം , മുമ്പിലുള്ള ധാരണകളിൽ നിന്നും സത്യത്തിലേക്ക് ആരോഹണം ചെയ്ത് വഴിതെറ്റലാണ് ,ആരോഹണ മാധ്യമങ്ങൾ വ്യവസ്ഥാപിതമല്ലാത്തത് കൊണ്ടാണ് പിഴക്കുന്നത്.
മറുവശത്ത് , വിശ്വാസം – സത്യത്തിൽ നിന്നും മുമ്പിലുള്ള ധാരണകളിലേക്കുള്ള പിഴക്കാത്ത അവരോഹണമാണ്.
നോക്കൂ , മനുഷ്യർ മുഹമ്മദ് (സ്വ) പരിചയപ്പെടുത്തിയ അല്ലാഹുവിനെ വിശ്വസിക്കുകയായിരുന്നു. അല്ലാതെ ,അല്ലാഹു പറഞ്ഞ മുഹമ്മദിനെ (സ്വ) വിശ്വസിക്കുകയായിരുന്നില്ല.
മനുഷ്യൻ ആദ്യം മനസ്സിലാക്കിയ സത്യം മുഹമ്മദ് (സ്വ) ആണ്. ആ വ്യക്തിയിലൂടെ താഴോട്ടിറങ്ങിയപ്പോഴാണ് നമ്മുടെ ചുറ്റിലും നമ്മിൽ തന്നെയും അത് വരെ കാണാതിരുന്ന ദൈവാസ്തിക്യം നാം കാണാൻ തുടങ്ങിയത്.
മനുഷ്യൻ വഹിച്ച് നടക്കുന്നത് എന്താണെന്ന് അവനെ അറിയിച്ച ഏറ്റവും മുന്തിയ മനുഷ്യൻ്റെ പേരാണ് മുഹമ്മദ് (സ്വ) .
ഈ അടിസ്ഥാന പാഠം ചില മതപ്രബോധകർ തന്നെ മറന്നുപോവുന്നതാണ് , വിമർശക സമൂഹ മധ്യേ ഇസ്ലാം എന്നാൽ വെളുത്ത മഞ്ഞളാണെന്ന് ഡിസ്പ്ലേ ചെയ്യപ്പെടാനുണ്ടായ കാരണം.
മൂന്ന്:
ഒരു മുറിയിൽ വിളക്ക് വെക്കുകയാണെങ്കിൽ മധ്യത്തിൽ കൊളുത്തിയിടുമ്പോഴേ വെട്ടം സന്തുലിതമാവുകയുള്ളൂ , ഭൂമി മുറിയും ഹിജാസ് മധ്യവും മുഹമ്മദ് (സ്വ) ദീപവുമാണ്.
ഇവിടെ ,ഹിജാസ് മധ്യമാണ് എന്ന് കേൾക്കുമ്പോഴേക്ക് ഉരുണ്ട ഭൂമിയളക്കാനുള്ള കോലുമായി ചിലർ ജോഗ്രഫി പറയുന്നത് അൽപ്പത്തമാണ്. ഭൂമിയുടെ മധ്യം അതിൻ്റെ അന്തർഭാഗത്തായിരിക്കും ,കാരണം ഭൂമി വൃത്തമല്ല ,ഗോളമാണ് .ഉപരിതലത്തിലെ ഏത് ബിന്ദുവിനെയും മധ്യമായി സങ്കൽപ്പിക്കാം . കൊളോണിയൽ രാഷ്ട്രീയ സ്വാധീനത്തിൻ്റെ ഫലമായി നിലവിൽ സമയനിർണ്ണയരേഖ ഇംഗ്ലണ്ടിലെ ഗ്രീനിച്ചിലായി .ഇതിന് അപവാദമായി മക്കയെ മധ്യമാക്കി പുതിയ സമയനിർണ്ണയം ആവിശ്കരിക്കപ്പെട്ടിട്ടുണ്ട്. https://en.m.wikipedia.org/wiki/Mecca_Time
മറ്റൊരിടം ആധാരമാക്കിയും ചെയ്യാം .
മക്ക എന്ന പോയിൻ്റ് മറ്റ് മധ്യമസാധുപ്രദേശങ്ങളേക്കാൾ മധ്യമാവാൻ സൗകര്യമാവുന്ന വിധം പരിചയപ്പെടുത്തുന്ന ഇസ്‌ലാം പക്ഷ ശാസ്ത്രീയ പഠനങ്ങൾ ഞാൻ മന:പൂർവ്വം ഒഴിവാക്കുകയാണ്. മക്കയിലെ മതാഫ് – പ്രദിക്ഷണപഥം മൈതാനവും ചുറ്റിടം ഗ്യാലറിയുമെന്ന പോലെ ഭൂമിയെ മനസ്സിലാക്കാൻ സഹായിക്കുന്ന അത്തരം ലിങ്കുകൾ ഈ ചർച്ചക്ക് ആവശ്യമില്ല.
പിന്നെയെന്താണ് മക്ക മധ്യമാണ് എന്ന് പറഞ്ഞാൽ അർത്ഥം ? മൂന്നർത്ഥങ്ങളാണ് അതിനുള്ളത്. ആ മൂന്ന് അർത്ഥങ്ങളും ചേർത്തി വായിക്കുമ്പോൾ മധ്യമപദവി കൃത്യമാവും .
ഒന്നാമതായി,
ഇസ്ലാമികമായ സാരമാണത് .
ലോകത്തെ മനുഷ്യവാസമുള്ള എല്ലാ കരകളിൽ നിന്നും ഹൃദയലക്ഷ്യമായി ഉന്നം വെക്കപ്പെടുന്ന പൊതുകേന്ദ്രം എന്നതാണാ അർത്ഥം. മറ്റ് മതങ്ങളിലോ സംസ്ക്കാരങ്ങളിലോ ഒരു തീർത്ഥാടന കേന്ദ്രമെന്ന അർത്ഥത്തിൽ അങ്ങനെയൊരു സാർവ്വഭൗമിക ബിന്ദുവില്ല.
മക്കയിലേക്കുള്ള തീർത്ഥാടനം മുഹമ്മദ് (സ്വ) ക്ക് ശേഷം തുടങ്ങിയതല്ല എന്ന് മനസ്സിലാക്കാൻ ലോക പൊതു ചരിത്രം പരിശോധിക്കുക.
രണ്ടാമതായി ,
ഏഴാം നൂറ്റാണ്ടിൽ ഭൂമിയിൽ നിലനിന്നിരുന്ന മനുഷ്യനാഗരികതകളുടെ മധ്യം എന്ന അർത്ഥത്തിലാണ്. ഉരുണ്ട ഭൂമി പരത്തിവെച്ച് ഏഴാം നൂറ്റാണ്ടിലെ ലോകജന സഞ്ചാരപഥങ്ങളെ പൊതുവിൽ ഏകീകരിക്കുന്ന ഒരിടം പരിശോധിച്ചാൽ മിഡിലീസ്റ്റ് എന്ന് മനസ്സിലാക്കാൻ കഴിയും ,കൃത്യം മക്കയാണ് എന്ന വാദം എനിക്കില്ല .മിഡിലീസ്റ്റിൽ നിന്ന് പിന്നെയെന്ത് കൊണ്ട് മക്കയായി എന്ന് അടുത്ത പോയിൻ്റിൽ പറയാം .
ഈ വാദം തെളിയിക്കാൻ നമുക്കന്നത്തെ ഭൂമിയിലെ മനുഷ്യർ എങ്ങനെയൊക്കെയായിരുന്നു ചിതറിയിരുന്നത് എന്ന് പരിശോധിക്കേണ്ടി വരും.
ഹൃസ്വമായി നോക്കാം ,
പ്രവാചക ജനനം ക്രിസ്തുവർഷം 570 – 571 നിടയിലെ ഏപ്രിൽ – ജൂൺ ദിവസങ്ങളിലൊന്നാണ്. നിര്യാണം ക്രിസ്താബ്ദം 632 ജൂൺ 8 നാണ്. ഏഴാം നൂറ്റാണ്ടാണ് പ്രബോധന കാലയളവ് എന്നർത്ഥം.
ഏഴാം നൂറ്റാണ്ടിൽ ഭൂമിയിൽ 15 കോടി ജനങ്ങളായിരുന്നു ഉണ്ടായിരുന്നത്.
ഫിലിപ്പ് കെ ഹിറ്റി 12 കോടി എന്ന് അഭിപ്രായസംയോജനം നടത്തിയിട്ടുണ്ട്.
ആ 12 കോടി മനുഷ്യരിലെ ഒരാളായിരുന്നു ഈന്തമരത്തോട്ടങ്ങൾക്കും ഒട്ടകക്കൂട്ടങ്ങൾ ചിതറിയ മൊട്ടക്കുന്നുകൾക്കും ഇടയിൽ പാർത്ത മുഹമ്മദ് മുസ്ത്വഫാ സ്വല്ലല്ലാഹു അലൈഹിവസല്ലം 💚.
എവിടെയൊക്കെയായിരുന്നു ആ മനുഷ്യർ ചിതറിക്കിടന്നിരുന്നത് ?
1 : ഐബീരിയൻ പെനിൻസുല .അതായത് യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന ദക്ഷിണപടിഞ്ഞാറൻ യൂറോപ്പ് – യൂറേഷ്യ .
സ്പെയിൻ ,പോർച്ചുഗൽ ,ഫ്രാൻസ് തുടങ്ങിയ ആധുനിക രാജ്യങ്ങളുടെ അന്നത്തെ ഭൂമണ്ഡലം. അവിടെ ക്രിസ്ത്യൻ ആധിപത്യത്തിലായിരുന്നു.
പള്ളി സഭകൾ ഭരണാലയമായ Council of Toledo ആയിരുന്നു ഭരണാധികാരികൾ .
സ്പെയിനിൽ പ്രകൃതിമതക്കാരായ പാഗന്മാരായിരുന്നു – Paganism – കൂടുതൽ.
NB : പ്രവാചകാഗമന കാലത്തിന് മുമ്പേയുള്ള സമൂഹങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുന്ന പൊതുചരിത്രത്തിൽ ക്രിസ്ത്യാനികൾ എന്ന് പറയപ്പെടുന്നവർ എത്രത്തോളം ഇന്നത്തെ ക്രിസ്ത്യാനികളല്ല ,മറിച്ച് അന്നത്തെ മുസ്ലിംകൾ ആയിരുന്നു എന്നത് മറ്റൊരു ചർച്ചയാണ്.
2: ബൈസൻ്റയിൻ സാമ്രാജ്യം . പ്രവാചക രാഷ്ട്രീയത്തിൽ ഏറെ പരാമർശിക്കപ്പെടുന്ന സാമ്രാജ്യമാണത്. അന്നത്തെ ചക്രവർത്തി ഹെറാക്ലീസ് രണ്ടാമൻ (610- 641) ആയിരുന്നു.
ഇന്നത്തെ ഇസ്താംബൂളായിരുന്നു അന്നത്തെ തലസ്ഥാന നഗരമായിരുന്ന കോൺസ്റ്റാൻ്റിനോപ്പിൾ .ഇന്നത്തെ യൂറേഷ്യയുടെ ഭാഗമായ തുർക്കി ,ഗ്രീസ് ,ബൾഗേറിയ ,ഇറ്റലി എന്നിവയും ആഫ്രോ ഏഷ്യൻ മുനമ്പായ ഈജിപ്ത് , സിറിയ ,ലബനൻ ,യമൻ ,ജോർദ്ദാൻ തുടങ്ങിയ പ്രദേശങ്ങളൊക്കെ റോമാ സാമ്രാജ്യം എന്ന് പൊതുവേ വിളിക്കപ്പെടുന്ന അതിൻ്റെ പരിധിയിൽ വരുമായിരുന്നു. ഈ മേഖലയിലും ക്രൈസ്തവ മേൽക്കോയ്മ തന്നെയായിരുന്നു.
3: ചൈന – മംഗോളിയ – സൈബീരിയ. അന്നും ഭൂമിയിൽ ഏറ്റവും ജനസംഖ്യ ഈ മേഖലയിലായിരുന്നു ,ഏകദേശം 50 മില്യൺ .പന്ത്രണ്ട് ലക്ഷം ചതുരശ്ര കിലോമീറ്റർ ചൈനീസ് രാഷ്ട്രീയവും സംസ്ക്കാരവും തന്നെയായിരുന്നു .അതായത് മധ്യകിഴക്കനേഷ്യ മുഴുവനും എന്നർത്ഥം. ബുദ്ധമതം ,താവോയിസം , കൺഫ്യൂഷനിസം ,സൗരാഷ്ട്ര – അഗ്നിഹോമമതം എന്നിവയായിരുന്നു അന്നവിടെ നിലനിന്നിരുന്നത്.
4: ഇന്ത്യൻ പെനിൻസുല . 1.41 ലക്ഷം ചതുരശ്ര കിലോമീറ്റർ പടർന്ന് കിടന്ന മേഖലയിൽ ആര്യവേദമതം,ബുദ്ധിസം ,ജൈനമതം ,ചാർവ്വാക നിരീശ്വരത്വം എന്നിവയായിരുന്നു നില നിന്നിരുന്നത്. ഗുപ്ത സാമ്രാജ്യം തകർന്ന് തീർന്ന ഘട്ടമായിരുന്നു അത്. ഇന്നത്തെ ഹരിയാന മുതൽ ഉത്തർ പ്രദേശ് വരെ ഹർഷവർദ്ധന രാജാവിൻ്റെ കീഴിലും ദക്ഷിണേന്ത്യ
– കേരളമടക്കം – ചാളക്യ വംശജനായ പുലയകേഷൻ രണ്ടാമൻ്റെ കീഴിലുമായിരുന്നു അന്ന്. 50 മില്യൺ ജനങ്ങൾ ഇവിടെയും ഉണ്ടായിരുന്നു . വർണ്ണവ്യവസ്ഥയും ജാതീയതയും അതിൻ്റെ സുവർണ്ണ കാലഘട്ടമാഘോഷിച്ച ശതാസന്ധികളായിരുന്നു അപ്പോൾ .
5: യൂറോപ്പിൻ്റെ മറ്റൊരു ഭാഗത്ത് ആംഗ്ലോ സാക്സൺ ആധിപത്യവും ഇംഗ്ലീഷ് സംസ്ക്കാരത്തിൻ്റെ ആരംഭവും നടക്കുകയായിരുന്നു. ഇന്നത്തെ Uk യുടെ ചുറ്റിലുമായി 1 – 2 മില്യൺ ജനത അന്നുണ്ടായിരുന്നു.
6: വടക്കേ അമേരിക്ക .ഇന്നത്തെ USA ,കാനഡ തുടങ്ങിയ പ്രദേശങ്ങളിൽ അന്ന് 4 മില്യൺ ജനങ്ങളുണ്ടായിരുന്നു. ” മുഹമ്മദിനെ അല്ലാഹു എന്ത് കൊണ്ട് ന്യൂയോർക്കിലേക്കയച്ചില്ല , ചിക്കാഗോയിൽ പ്രസംഗിച്ചില്ല ” എന്നൊക്കെ ചോദിക്കുന്ന നിലവാരം കുറഞ്ഞ പ്രാദേശിക യുക്തിവാദികൾക്കറിയുമോ ആവോ – അന്ന് ആ 4 മില്യൺ മനുഷ്യർ വന്യവംശജരായിരുന്നു. നായാട്ടും വേട്ടയാടലുമായിരുന്നു മുഖ്യം .
7: അന്നത്തെ യൂറോപ്പിൽ സാംസ്ക്കാരികമായി ഏറ്റവും പിന്നോക്കം നിന്നിരുന്ന പ്രദേശം സ്കാണ്ടിനാവിയൻ പ്രദേശങ്ങളായിരുന്നു. കൃത്യമായി സ്വീഡൻ ,നോർവ്വെ ,ഡെന്മാർക്ക് എന്നൊന്നും ചരിത്രം പറയുന്നില്ലെങ്കിലും കൊലപാതകങ്ങളും മോഷണങ്ങളുമായിരുന്നു അവരുടെ പ്രധാനപരിപാടികൾ എന്ന് കാണാം.
8: കിഴക്കൻ യുറോപ്പിലെ പോളണ്ട് ,ഉക്രൈൻ ,റഷ്യ തുടങ്ങിയ പ്രവിശ്യകൾ റോമൻ സാമ്രാജ്യത്തിൻ്റെ കോളനികളായിരുന്നു. മതപരമായും രാഷ്ട്രീയപരമായും അവർ ബൈസൻ്റയിൻ ഉത്തരുവകളെ കാത്തിരിക്കേണ്ടവരായിരുന്നു.
9: തെക്കേ അമേരിക്ക .ലോക പ്രശസ്തമായ ആദിനാഗരികതകളിലൊന്നായ മായൻ സംസ്ക്കാരത്തിൻ്റെ ഏകദേശം അവസാന കാലമായിരുന്നു ഏഴാം നൂറ്റാണ്ട് .വികസനത്തിലും ക്രൂരതയിലും പേര് കേട്ടവരായിരുന്നു അവർ. സ്വന്തമായ ലിപി ,നാണയം ,സാങ്കേതിക വിദ്യകൾ എന്നിവ ഉണ്ടായിരുന്ന അവരുടെ മെയിൻ ജോലി യുദ്ധങ്ങളും കൊലകളും തന്നെയായിരുന്നു.
ഹൃദയം പിളർന്ന് കൊല്ലുക , തലയോട്ടിയിൽ ജീവനോടെ ആണിയടിച്ച് പിളർത്തുക തുടങ്ങിയ രീതികൾ അവരെ മരിച്ചിട്ടും മണ്ണടിയാത്ത ചരിത്രമുള്ളവരാക്കി മാറ്റി.
10: അസീറിയൻ – മെസപ്പെട്ടോമിയൻ പെനിൻസുല . പേർഷ്യയിലെ സസാനിയൻ സാമ്യാജ്യമായിരുന്നു പ്രധാന നാഗരിക കേന്ദ്രം .മിഡിലീസ്റ്റിൽ അറേബ്യക്കും ബൈസൻ്റയിൻ പ്രവിശ്യക്കും ഇടയിലെ ഈ മേഖലയിൽ ,ആധുനിക ഇറാഖിൻ്റെ ഭാഗമായ ബാബിലോണിയ കേന്ദ്രീകരിച്ച് പ്രചരിച്ച അബ്രഹമിക് മതങ്ങളുടെ അടിസ്ഥാനമായ ഇസ്ലാമിൻ്റെ ക്രിസ്ത്യ ,യഹൂദ ഭേദങ്ങളായിരുന്നു ഉണ്ടായിരുന്നത്. ആധുനിക ഇറാൻ ഏറെക്കുറേ ആര്യന്മാരും സൗരാഷ്ട്രമതക്കാരുമായിരുന്നു.
റോമക്കാരുമായുള്ള യുദ്ധപരമ്പരകളാണ് പ്രധാന ചരിത്രം .
11 : അറേബ്യ : ഏറ്റവും ശ്രദ്ധേയമായ കാര്യം , അറേബ്യ പ്രത്യേകിച്ച് ഏതെങ്കിലും സാമ്രാജ്യത്തിൻ്റെ കീഴിലായിരുന്നില്ല , പൊതു ദേശീയബോധം ഉണ്ടായിരുന്നില്ല. വ്യവസ്ഥാപിതമായ മത വിശ്വാസം ഉണ്ടായിരുന്നില്ല. സ്വന്തമായ തത്വശാസ്ത്രമോ ഉണ്ടായിരുന്നില്ല .സ്ഥായിയായ ഭൗതിക വിഭവങ്ങൾ ഉണ്ടായിരുന്നില്ല. അസാന്മാർഗിക പ്രവർത്തികൾക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. അറബികൾ സഞ്ചാര പ്രിയരായ വ്യാപാരികളും ക്ഷിപ്രകുപിതരായ പോരാളികളും തന്ത്രജ്ഞരായ ഗ്രാമീണരുമായിരുന്നു .ഒപ്പം തന്നെ , അവർ സ്വാധീനക്കപ്പെടാത്ത ,തെളിഞ്ഞ ബുദ്ധിയുള്ളവരും അപാരമായ ഓർമ്മ ശക്തിയുള്ളവരും സ്നേഹിച്ചതിന് വേണ്ടി സമർപ്പണം ചെയ്യുന്നവരുമായിരുന്നു.
12: ആഫ്രിക്കയിൽ അക്കാലത്ത് ഏകദേശം 15 മില്യൺ ആളുകളുണ്ടായിരുന്നു. പക്ഷെ ,രേഖപ്പെടുത്തപ്പെട്ട ചരിത്രം കുറവാണ്.
NB : അന്ത്യപ്രവാചകൻ എന്ത് കൊണ്ട് ഹിജാസിൽ നിന്നാരംഭിച്ചു എന്ന ചർച്ചയിൽ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം , പ്രസ്തുത ചോദ്യത്തിൻ്റെ ഭൗതിക പ്രതലം രൂപപ്പെടുന്നത് ഡമോക്രാറ്റിക് ദേശീയ സങ്കൽപ്പത്തിൽ നിന്ന് കൊണ്ടാണ്. ഇസ്ലാം ഭൂമിയെ മുഴുവൻ ഒരൊറ്റ ദേശീയതയുള്ള ദേശമായി കാണുന്ന പ്രത്യയശാസ്ത്രവും അന്ത്യപ്രവാചകൻ അതിൻ്റെ പ്രചാരകനുമായിരുന്നു. അതായത് , പ്രസ്തുത ചോദ്യം ഇല്ലാതാക്കാനായിരുന്നു പ്രവാചക നിയോഗത്തിൻ്റെ രാഷ്ട്രീയ താൽപര്യം എന്നർത്ഥം .
ഈ നാഗരിക മണ്ഡലങ്ങളുടെ മധ്യം അറേബ്യയാണ് എന്നത് നാഗരികയാഥാർത്ഥ്യമാണ്. മെസപ്പെട്ടോമിയ, ബാബിലോണിയ ,മംഗോളിയ ,സൈബീരിയ ,
ഇന്ത്യ ,ചൈന , പേർഷ്യ ,റോമൻ ബൈസൻ്റയിൻ തുടങ്ങിയ ഏറ്റവും ജനനിബിഢ നാഗകരിക കേന്ദ്രങ്ങളിലേക്ക് മക്ക – മദീനയിൽ നിന്നും കരമാർഗമെത്താം .മിഡിലീസ്റ്റ് കടന്നാൽ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കുമെത്താം. ഹിജാസ്, നാഗരിക സമ്പർക്കങ്ങളുടെയും പോക്കുവരവുകളുടെയും പൊതുപാതയാവുന്നത് അങ്ങനെയാണ്. ആഫ്രിക്ക – യൂറോപ്പ് എന്നിവിടങ്ങളിലേക്ക് കടൽമാർഗം അറബികൾക്ക് കച്ചവട ബന്ധം ഉണ്ടായിരുന്നു. സിൽക്ക് റൂട്ട് വഴി ചൈനീസ് പ്രവിശ്യകളിലേക്കും അവരെത്തിയിരുന്നു ,തിരിച്ചും മറിച്ചും.
അന്ത്യപ്രവാചകത്വം നീണ്ടുനിന്ന കേവലം 23 വർഷങ്ങളിലെ അവസാന പത്ത് വർഷങ്ങൾ അറേബ്യയിൽ നിന്നും തിളങ്ങിക്കത്തിയ ഇസ്ലാം എകദേശം അതേസമയം തന്നെ യൂറോപ്യരും ദക്ഷിണേഷ്യക്കാരും ആഫ്രിക്കക്കാരും കാണാനിടയായത് അത് കൊണ്ടാണ്.
ആ വെളിച്ചവുമായി പ്രവാചകൻ്റെ പ്രിയസഖാക്കൾക്ക് മനുഷ്യരുള്ളേടങ്ങളിലേക്ക് ഒറ്റക്കുതിരപ്പുറത്തും പായക്കപ്പലിലും കയറി പടരാനായത് അവർക്ക് ആദ്യമേ നിശ്ചയമുണ്ടായിരുന്ന വ്യാപാരപാതകൾ മുഖേനെയായിരുന്നു.
മക്കയിലെ പീഢനങ്ങൾ സഹിക്കാനാവാതെ 40 അംഗസംഘം ആഫ്രിക്കയിലെ എത്യോപ്യ ലക്ഷ്യം വെച്ചെത്തിയതും , മക്കയിലെ വ്യാപാരിയായിരുന്ന അബൂസുഫ്യാൻ ജറൂസലമിൽ വെച്ച് ഹെറാക്ലീസിനോട് സംസാരിച്ചതും പ്രവാചക കാലത്തിന് തൊട്ടുടനെ സഅദുബിൻ അബീവഖാസ് ചൈനയിലെത്തിയതും താരിഖ് ബിൻസിയാദ് സ്പെയിൻ കീഴടക്കിയതുമൊക്കെ ആ തലത്തിൽ നിന്ന് കൂടിവേണം വായിക്കാൻ .
മൂന്നാമതായി , അറേബ്യ മധ്യമാവുന്നത് യുഗനൈരന്തര്യത്തിൻ്റെ സ്ഥിരത പരിഗണിച്ചിട്ട് കൂടിയാണ്.Civilized Spacious Circle ൻ്റെ മധ്യമായത് പോലെ Civilized Time Circle ൻ്റെമധ്യവുമാണ് അറേബ്യ.
നാം ചർച്ച തുടങ്ങിയ ചോദ്യം എന്തായിരുന്നു ?
അല്ലാഹു എന്ത് കൊണ്ടാണ് അന്ത്യപ്രവാചകനെ മക്കയിലേക്ക് പറഞ്ഞയച്ചത് എന്നായിരുന്നു.
അല്ലാഹു ,ഏഴാം നൂറ്റാണ്ട് മുതൽ കാലാവസാനം വരെ അവശേഷിപ്പിക്കുവാൻ നിശ്ചയിച്ച നാഗരികത അറേബ്യൻ വിശ്വാസ നാഗരികതയാണ്. അതിനാൽ ,അല്ലാഹു തൻ്റെ ദിവ്യദൂത് അറബികളിലൂടെ സമ്പൂർണ്ണമാവാനുള്ള ഭൂമിശാസ്ത്രപരവും നരവംശശാസ്ത്രപരവുമായ പശ്ചാത്തലങ്ങൾ ഒരുക്കുകയായിരുന്നു .
നാം മുകളിൽ എണ്ണിയ15 കോടി മനുഷ്യരുടെ ഒരു നാഗരികതയും ഇന്ന് ലോകത്ത് സജീവമായി അവശേഷിക്കുന്നില്ല. സ്വന്തമായ ലിപികൾ പോലുമുണ്ടായിരുന്ന നാഗരികതകൾ പോലും മണ്ണടിഞ്ഞുപോയി. സാമ്രാജ്യങ്ങൾ തകർന്നുപോയി. അന്നത്തെ ലോക രാഷ്ട്രീയത്തിലെ ‘ അമേരിക്കയും റഷ്യയുമായിരുന്ന ‘ ബൈസൻ്റയിനും സസാനിയനും ഇസ്ലാമിൻ്റെ പുരുഷസ്വരൂപമായ ഉമറുൽ ഫാറൂഖിൻ്റെ മുമ്പിൽ തന്നെ നിലംപൊത്തി. ആ ദൗത്യത്തിൽ വാക്കും വാളും ഇടപെട്ടിട്ടുണ്ട്. ഡമോക്രസിയിലെ വാൾ പരിശുദ്ധവും തിയോക്രസിയിലെ വാൾ മലിനവും എന്ന് ചിന്തിക്കുന്നവർ തുടർന്ന് വായിക്കണമെന്നില്ല .
യൂറോപ്പ് ഒട്ടനേകം അടിസ്ഥാനങ്ങളിലൂടെ മാറിമാറി അട്ടിമറിക്കപ്പെട്ടു. ചൈനയിലെ വായു മതവിശ്വാസത്തേക്കാൾ അവിശ്വാസത്തിന് വഴങ്ങിപ്പോയി. അങ്ങനെയൊക്കെ ഭദ്രതയില്ലാത്ത ഇടങ്ങളിൽ അന്ത്യനാളോളം ചാരിത്ര്യം ഭജ്ഞിക്കപ്പെടാൻ പാടില്ലാത്ത ചരിത്രങ്ങളും പ്രമാണങ്ങളും അവതരിപ്പിക്കാൻ സർവജ്ഞനായ അല്ലാഹു എന്തേ തയ്യാറായില്ല എന്ന് ചോദിച്ചാൽ ,ആ ചോദ്യം രൂപപ്പെടുന്ന അജ്ഞത അവരുടെ മാത്രം യോഗ്യതയാണെന്ന് മാത്രമേ മറുപടി പറയാനൊക്കുകയുള്ളൂ. അറബ് ലോകത്ത് പ്രമാണങ്ങൾ ക്രോഡീകൃതമാവുന്ന വഴികളിൽ വിപ്ലവങ്ങൾ നടന്നിട്ടില്ല. എന്നല്ല ,നടന്ന പല വിപ്ലവങ്ങളും പ്രമാണങ്ങളുടെ സുരക്ഷിതത്വത്തെ ചൊല്ലിയുള്ള പ്രതിബദ്ധതകളുടെ മൽസര്യങ്ങളായിരുന്നു താനും .
നാല് :
എന്നാലും നേരെ ചിന്തിക്കുന്നവർക്ക് പോലും ഒരു ചോദ്യം ബാക്കിയാവും.
മിഡിലീസ്റ്റ് ഓകെ ,പക്ഷെ മക്ക – മദീന തന്നെയാവണം എന്നതിൻ്റെ പൊരുൾ എന്തായിരിക്കും.
മുസ്ലിം സമൂഹം ഏറെ ചിന്തിക്കേണ്ട ഒരു തത്വം ഇവിടെയാണുള്ളത്.
അല്ലാഹു അങ്ങനെയായിരുന്നു തീരുമാനിച്ചത് എന്ന ഒരേയൊരുത്തരത്തിൻ്റെ ചുവട്ടിൽ രണ്ട് പൊരുളുകൾ നമുക്ക് കണ്ടെത്താം.
ഒന്ന്:
അല്ലാഹു ഭൂമിയിൽ സ്ഥാപിച്ച ആദ്യ ആത്മീകഗേഹം മക്കയിലെ കഅബാലയമാണ്. സ്വർഗഭൃഷ്ടരായ ആദി മാതാപിതാക്കൾ സന്ധിച്ച് മനുഷ്യനാഗരികത ആരംഭിച്ചതും സെമിറ്റിക് ദർശന പ്രകാരം മക്കയിലാണ്. അബ്രഹമിക് സംസ്ക്കാരങ്ങളുടെ പിതാവായ പ്രവാചകൻ ഇബ്റാഹീം (അ) തൻ്റെ പിൽക്കാല പുത്രനായ് പ്രാർത്ഥിച്ചത് മക്കയിലാവണം എന്നാണ്. അതിനാൽ ,ആ മതദർശനത്തിൻ്റെ സമ്പൂർത്തീകരണവും മക്കയിൽ വെച്ചാവുക എന്ന അല്ലാഹുവിൻ്റെ സൗന്ദര്യബോധമാണ് മുഹമ്മദീയതയുടെ മക്കാരംഭം . മുഹമ്മദ് (സ്വ) യുടെ ആരംഭം നേരത്തെ ആരംഭിച്ച് തുടർന്ന് വരികയായിരുന്നതിൻ്റെ അവസനാമായിരുന്നു.
രണ്ട്:
ഇസ്ലാം പ്രചരിപ്പിക്കാൻ ,പ്രതിരോധിക്കാൻ , ആദർശ ധീരത കാണിക്കാൻ സ്ഥലകാല പരിഗണനകളില്ലാതെ സംസാരിക്കുന്നവരും കച്ചവട താൽപര്യാർത്ഥം
സ്വന്തത്തിന് പരിക്കേൽക്കാതെ , ഇസ്ലാമിനെ പരിക്കേൽക്കാൻ വിട്ട് കൊടുക്കുന്നവരും ശ്രദ്ധിക്കുക .
ഇസ്ലാമിന് ഉപകാരമില്ലാത്ത തർക്ക സാധ്യതകളിൽ നിന്നും പരമാവധി മാറി നിൽക്കുക ,ഇസ്ലാമിനെ മാറ്റിനിർത്തുക എന്നതാണ് മുഹമ്മദീയ രിസാലതിൻ്റെ സ്വഭാവം എന്ന് പഠിപ്പിക്കാനാണ് മിഡിൽ ഈസ്റ്റിലെ മറ്റ് പ്രദേശങ്ങളെ ഒഴിവാക്കി അന്ത്യപ്രവാചകൻ മക്കയിൽ തുടങ്ങിയത്.
അറേബ്യക്ക് വെളിയിൽ മറ്റ് മതങ്ങളോ തത്വശാസ്ത്രങ്ങളോ ജനജീവിതത്തെ ശക്തമായി സ്വാധീനിച്ചിരുന്നു.
തുഛമെങ്കിലും മിച്ചമുള്ള യൂറേഷ്യൻ ബൗദ്ധികത അക്കാലത്ത് സോക്രട്ടീസ് ,അരിസ്റ്റോട്ടിൽ ,പ്ലാറ്റോ തുടങ്ങിയവരുടെ യവനദർശനത്തിന് കീഴിലായിരുന്നു. പേർഷ്യ മുസ്ദിക്കിൻ്റെയും സറാദഷ്തിൻ്റെയും തത്വശാസ്ത്രത്തിനും. ഇന്ത്യ വൈദികനിഷ്ഠമായ വിഗ്രഹപൂജയുടെയും ആഫ്രിക്ക സാംസ്ക്കാരികവന്യതയുടെയും നടുക്കടലായിരുന്നു. എന്നാൽ അറേബ്യ നടേ പറഞ്ഞത് പോലെ കൃത്യമായ ഒരു തത്വശാസ്ത്രത്തിനോ ദേശീയതക്കോ കീഴിലായിരുന്നില്ല .അത് കൊണ്ട് തന്നെ വലിയ താത്വിക – രാഷ്ട്രീയ തർക്കങ്ങളില്ലാതെ തന്നെ സത്യവിശ്വാസം ഹൃദയങ്ങളിൽ വിതക്കാൻ പ്രവാചകർ (സ്വ)ക്ക് സാധിച്ചു. അവിടെ ,വിഗ്രഹപൂജയുടെ കൊടുമ്പിരിയായിരുന്നുവെങ്കിലും അവർക്ക് ‘അല്ലാഹുവിശ്വാസത്തെ ‘ നേരത്തെ പരിചയമുണ്ടായിരുന്നു. വിശ്വാസ സംസ്ഥാപനത്തിന് ശേഷമേ വിജ്ഞാന വിന്യാസം ഫലം പ്രാപിക്കുകയുള്ളൂ എന്ന വലിയ പാഠമാണത്. അങ്ങനെ വിശ്വസിച്ചവർക്ക് പിന്നീട് ലോകതത്വശാസ്ത്രങ്ങളെ എളുപ്പത്തിൽ അതിജയിക്കാനും കഴിഞ്ഞു.
ഇവിടെ മറ്റൊരു കാര്യം ,ഏക ദൈവ വിശ്വാസികൾ തന്നെ നിലവിലുണ്ടായിരുന്ന പ്രദേശങ്ങളെ ഒഴിവാക്കിയാണ് മക്ക തെരെഞ്ഞെടുക്കപ്പെടുന്നത്. കാരണം ആ പ്രദേശങ്ങളിൽ മറ്റ് സ്ഥാപിത തത്വശാസ്ത്രങ്ങൾ സജീവമായിരുന്നു. ഈജിപ്തിലെ ATENISM , ഗ്രീക്കുകാരിൽ തന്നെയുള്ള XENOPHANISM ,PLOTINUS , അമേരിക്കാർക്കിടയിലെ CHEROKEE , ഏഷ്യാ ഓഷ്യാനയിലെ ” Io ” , lhoiho” ദർശനങ്ങൾ ,എന്നല്ല ഹൈന്ദവ ,ബൗദ്ധ ശാസ്ത്രങ്ങളിലൊക്കെ അപരിശ്കൃതമായ ഏകദൈവ വിശ്വാസം ഉണ്ടായിരുന്നു .
തർക്കവൽക്കരിക്കപ്പെടാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്നും ഇസ്ലാമിനെ കാത്തത് , നബിമക്കയിൽ വന്നത് വഴി വീണ്ടും കാണാം .
ഇസ്രായേലീ പ്രവാചകന്മാരുടെ തട്ടകമായിരുന്ന ജോർദ്ദാൻ ,ഈജിപ്ത് ,സിറിയ ,ലബനൻ തുടങ്ങിയ ഇടങ്ങളിലോ അല്ലെങ്കിൽ മറ്റ് അറബീ പ്രവാചകന്മാരായ സ്വാലിഹ് ,ഹൂദ് ,അയ്യൂബ് (അ) മിൻ്റെ പ്രദേശങ്ങളായ ഇന്നത്തെ ഗൾഫ് ബെൽറ്റിലോ ദുൽകിഫ്ൽ (അ) മിൻ്റെ നാടായ അഫ്ഗാൻ – പാകിസ്ഥാനിലോ ഒക്കെ ആയിരുന്നു അന്ത്യപ്രവാചകൻ മുഹമ്മദ് (സ്വ) ഖുർആനുമായി തുടങ്ങിയത് എങ്കിൽ , ഖുർആൻ പൂർവ്വീക വേദങ്ങളുടെ അപഹരണമാണ് എന്ന് ശത്രുക്കൾക്ക് ശക്തമായി ഉന്നയിക്കാമായിരുന്നു. ഖുർആൻ ക്രോഡീകരണത്തിൻ്റെ വിശ്വാസ്യതയെ അത് സാരമായി ബാധിക്കുകയും ചെയ്യും.
ഇതൊന്നുമല്ലാഞ്ഞിട്ട് കൂടി , പേർഷ്യൻ വ്യാപാരിയായ നള്റു ബിൻ ഹാരിസ് പറഞ്ഞു കൊടുക്കുന്ന കഥകളാണ് ഖുർആൻ എന്ന് ആദ്യകാലത്ത് ചില മക്കീ സംഘ് പരിവാറുകാർ ആക്ഷേപിച്ചിരുന്നു.
മറ്റൊന്ന് ,മുൻ വിശ്വാസങ്ങളുടെയോ തത്വാചാര്യന്മാരുടെയോ ആശീർവാദവും പിൻബലവുമുള്ള ആചാരങ്ങളെ തുടക്കത്തിൽ എതിർത്താൽ സാമൂഹിക കലാപമുണ്ടാവും.
ദത്ത് പുത്രന്മാരെ സംബന്ധിച്ച ഇസ്ലാമിൻ്റെ പുതിയ നിയമനിർമ്മാണം സൃഷ്ടിച്ച അപശ്രുതികൾ ഉദാഹരണം.
എന്നാൽ ,പ്രായോഗികമായി ഏറ്റവും എളുപ്പമുള്ള കേന്ദ്രത്തിലേക്കാണ് നബി (സ്വ) നിയുക്തനായത് എന്നല്ല ഇതിൻ്റെയൊന്നും അർത്ഥം. പ്രത്യുത ,അനാവശ്യ സംഘർഷങ്ങളും തർക്കങ്ങളും പരമാവധി കുറക്കാനുതകുന്ന സാഹചര്യം എന്നാണർത്ഥം.
അറബികൾക്ക് തത്വശാസ്ത്രവും ദേശീയതയും പരിചയമില്ല എന്ന് പറഞ്ഞാൽ മുൻധാരകളാൽ സ്വാധീനക്കപ്പെടാത്തവരായിരുന്നു എന്നാണ്. അവരുടെ മൗലികമായ ബൗദ്ധിക മികവ് കാരണം മറ്റു തത്വശാസ്ത്രങ്ങൾക്ക് അവരെ കീഴ്പ്പെടുത്താൻ കഴിഞ്ഞിരുന്നില്ല .ഇസ്ലാമിന് കഴിയുകയും ചെയ്തു.
മേൽപ്പറഞ്ഞ പ്രദേശങ്ങളിലൊക്കെ സഞ്ചരിച്ച് , ലോക നാഗരികതകളും സാഹിത്യങ്ങളും കണ്ട അറബികൾ അവയെ ഏറ്റെടുക്കാതെ ഉറച്ചു നിന്നു. പക്ഷെ ,മുഹമ്മദിൻ്റെ (സ്വ) കയ്യിൽ ഹൃദയങ്ങൾ തുറക്കാനുള്ള താക്കോൽ ഉണ്ടായിരുന്നു.
അറബികളെ മറികടന്നാൽ ലോകബൗദ്ധികതയെ എളുപ്പത്തിൽ മറികടക്കാമായിരുന്നു , ആ അടിസ്ഥാന പ്രക്രിയ മുഹമ്മദ് (സ്വ) ചെയ്തു തീർത്തു .
ഏറ്റവും മാരകമായി അവതാളത്തിലായ ഒരു ജനതയെ സമുദ്ധരിച്ച് തുടങ്ങാനായിരുന്നല്ലോ നിയോഗം.പൂർണ്ണമായി ഇഴപിന്നിയ പുടവയെ മാറ്റി നെയ്തെടുക്കുകയായിരുന്നു നബി(സ്വ) .
തത്വശാസ്ത്രങ്ങൾ പരിചയമില്ലാതെ , നാനൂറോളം ദൈവങ്ങളെ ആരാധിക്കുമ്പോഴും വ്യവസ്ഥാപിതമായ വൈദികതയില്ലാതെ , ദേശീയബോധം തൊട്ടുതീണ്ടാതെ, വംശീയ -ഗോത്രമഹിമകളിൽ മനസ്സുടഞ്ഞ ,മറ്റു സമൂഹങ്ങളെ അതിജയിക്കാനുതകുന്ന സ്വന്തമായി ധാതുവിഭവം പോലുമില്ലാതിരുന്ന – എന്നാൽ ഏറ്റവും കുശാഗ്ര ബുദ്ധിയും ഹൃദയബലവും ഉണ്ടായിരുന്ന ജനതയെയായിരുന്നു തിരുപ്രവാചകർ (സ്വ) മാസങ്ങൾക്കകം ബഹിരാകാശവും കടൽത്തട്ടും പോയകാലങ്ങളും പരലോക വിശേഷങ്ങളും സൽപെരുമാറ്റങ്ങളും പഠിപ്പിച്ച് ജീവനുള്ള രത്നങ്ങളാക്കിയത്. അതാണല്ലോ പൂർണ്ണതയുടെ പൂർണ്ണിമ .
സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

വികസന വഴിയിലെ വനിതാ സാന്നിധ്യം

Published

on

രാജീവ് ചൗധരി

1960-ൽ സ്ഥാപിതമായ ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ (BRO) ജോലിയുടെ സ്വഭാവവും ഒറ്റപ്പെട്ട വിന്യാസവും കാരണം പുരുഷ ഉദ്യോഗസ്ഥർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് പതിറ്റാണ്ട് മുമ്പ്, വിരലിലെണ്ണാവുന്ന വനിതാ ഓഫീസർമാർ ചേരാൻ തുടങ്ങിയെങ്കിലും ഗ്രൗണ്ട് ടാസ്‌ക്കുകളുടെ അപകടസാധ്യത കണക്കിലെടുത്ത് അവരെ സ്റ്റാഫ് നിയമനങ്ങളിൽ മാത്രമാണ് നിയമിച്ചത്.

‘നാരി സശക്തികരൻ’ എന്ന നിലവിലെ സർക്കാരിൻ്റെ പ്രമേയത്തിന് അനുസൃതമായി വനിതാ ഉദ്യോഗസ്ഥർക്ക് ലിംഗഭേദമില്ലാത്ത അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി 2021 മാർച്ച് 8-ന് DGBR ഒരു ചരിത്രപരമായ തീരുമാനമെടുത്തു, ആദ്യത്തെ വനിതാ ഓഫീസർ EE (Civ) ശ്രീമതി വൈശാലി എസ് ഹിവാസെ, റോഡ് കൺസ്ട്രക്ഷൻ കമ്പനിയുടെ (RCC) ഓഫീസർ കമാൻഡിംഗ് ആയി നിയമിച്ചു.

2021 ഏപ്രിൽ 28-ന് അവർ തൻ്റെ അസൈൻമെൻ്റ് ഏറ്റെടുത്തു. മുൻഷിയാരിയെ ഉത്തരാഖണ്ഡിലെ കുമയോൺ മേഖലയിലെ മിലാം ഹിമാനിയുമായി ബന്ധിപ്പിക്കുന്ന BRO യുടെ ഏറ്റവും ദുഷ്‌കരമായ റോഡുകളിലൊന്നിൻ്റെ ഉത്തരവാദിത്തം അവർ ഏറ്റെടുത്തു. താമസിയാതെ, അരുണാചൽ പ്രദേശിലെ ജനവാസയോഗ്യമല്ലാത്ത സിയാങ് താഴ്‌വരയിൽ റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിനായി ഒരു RCC യുടെ OC ആയി EE (Civ) ശ്രീമതി. ഒബിൻ ടാകി നിയമിതയായി.

ഈ സംരംഭത്തിൻ്റെ വിജയത്തെത്തുടർന്ന്, ചമോലി ജില്ലയിലെ പിപാൽകോട്ടിയിൽ ഒരു ഓൾ വിമൻ ആർസിസി സ്ഥാപിക്കുകയും 2021 ഓഗസ്റ്റ് 30-ന് മേജർ ഐന റാണയ്ക്ക് ഈ ആർസിസിയുടെ ചുമതല നൽകുകയും ചെയ്തു. അവരുടെ കീഴിലുള്ള മൂന്ന് പ്ലാറ്റൂൺ കമാൻഡർമാരും വനിതാ ഓഫീസർമാരായിരുന്നു. 18,478 അടി ഉയരമുള്ള ഉംലിംഗ്‌ല കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ചുരമായ മന ചുരം വരെയുള്ള റോഡുകളുടെ വികസനത്തിന് അവർ ഉത്തരവാദിയായിരുന്നു. ആ ഉദ്യോഗസ്ഥയുടെ ചടുലമായ നേതൃത്വത്തിൽ ആർസിസി മികച്ച പ്രകടനം കാഴ്ചവച്ചു. 2022 ഒക്ടോബർ 22-ന് പ്രധാനമന്ത്രി മന ഗ്രാമത്തിൽ വന്ന്, മന ചുരം വരെയുള്ള തന്ത്രപ്രധാനമായ റോഡിൻ്റെ വീതി കൂട്ടുന്നതിന് തറക്കല്ലിട്ടു.

കാശ്മീർ താഴ്‌വരയിൽ വിന്യസിച്ചിരിക്കുന്ന ഒരു ഫീൽഡ് വർക്ക്‌ഷോപ്പിലെ ഓഫീസർ കമാൻ്റിംഗ് ആയ കേണൽ നവനീത് ദുഗ്ഗൽ ഏറ്റവും പ്രയാസമേറിയതും വെല്ലുവിളി നിറഞ്ഞതുമായ സ്ഥലത്ത് ഒരു വർക്ക്‌ഷോപ്പ് മേധാവിത്വം വഹിക്കുന്ന ആദ്യത്തെ ഇ.എം.ഇ ഓഫീസർ കൂടിയാണ്. അവരുടെ നേതൃത്വത്തിൽ ഏറ്റവും കഠിനമായ ഭൂപ്രദേശങ്ങളിലെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സാങ്കേതിക പിന്തുണ ഉറപ്പാക്കുന്നു. ലെഫ്റ്റനൻ്റ് കേണൽ (ഇപ്പോൾ കേണൽ) സ്നിഗ്ധ ശർമ്മ BRO യുടെ ആസ്ഥാനത്തെ ലീഗൽ സെല്ലിൻ്റെ മേധാവിയായ ആദ്യത്തെ വനിതാ ഓഫീസറാണ്. ഓർഗനൈസേഷൻ്റെ നിയമപരമായ സമഗ്രത ഉയർത്തിപ്പിടിച്ചുകൊണ്ട് 700-ലധികം കോടതി കേസുകൾ അവർ കാര്യക്ഷമമായി കൈകാര്യം ചെയ്തു. ഈ വനിതാ ഓഫീസർമാരുടെ എല്ലാ വിജയങ്ങളും അവരുടെ ഉപ യൂണിറ്റുകൾക്ക് നേതൃത്വം നൽകുമ്പോൾ നേടിയ നേട്ടങ്ങളും ലിംഗപരമായ തടസ്സങ്ങൾ തകർക്കുക മാത്രമല്ല, BRO ക്കുള്ളിൽ മികവിൻ്റെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ഈ മികവുകൾ പരിഗണിച്ച് 2023 ഫെബ്രുവരിയിൽ അരുണാചൽ പ്രദേശിലെ സീറോയിൽ ഒരു ടാസ്‌ക് ഫോഴ്‌സിൻ്റെ കമാൻഡറായി കേണൽ അർച്ചന സൂദിനെ നിയമിച്ചു. അരുണാചൽ പ്രദേശിലെ ദിബാംഗ് താഴ്‌വരയിലെ റോഡുകളുടെ നിർമ്മാണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ അവർ മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കുന്നു. 2023 ജൂണിൽ, ലഡാക്കിലെ ഹാൻലെയിൽ തന്ത്രപരമായ വളരെ പ്രധാനപ്പെട്ട ചില BRO പ്രോജക്ടുകൾ കൈകാര്യം ചെയ്യുന്നതിനായുള്ള ഒരു ടാസ്‌ക് ഫോഴ്‌സിൻ്റെ മേധാവിയായി കേണൽ പോനുങ് ഡോമിങ്ങ് തിരഞ്ഞെടുക്കപ്പെട്ടു. നിയോമയിലെയും ചുഷുൽ – ദുംഗ്‌തി – ഫുക്‌ചെ – ഡെംചോക്കിലെയും ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധവിമാനത്താവളങ്ങളിലൊന്നായ ലികാരു – മിഗ്‌ല – ഫുക്‌ചെ എന്നിവയെയും ബന്ധിപ്പിക്കുന്ന ചുമാർ സെക്ടറിൽ 19400 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും ഏറ്റവും ശ്രമകരവുമായ സാഹചര്യങ്ങളിൽ LAC വഴിയുള്ള റോഡിൻ്റെ നിർമ്മാണം ഏറ്റെടുക്കാൻ അവരുടെ കീഴിൽ രണ്ട് വനിതാ ഓഫീസർമാരെ കൂടി നൽകി. 15000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന നിർമ്മാണ വിഭാഗമാണ് ഹാൻലെ ടാസ്ക് ഫോഴ്സ്. ഡെംചോക്കിനെ ചിസുംലെയുമായി ബന്ധിപ്പിക്കുന്ന ഉംമിംഗ്‌ലയിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ് പരിപാലിക്കാനുള്ള ഉത്തരവാദിത്തവും അവർക്കാണ്.

രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങളിൽ സ്ത്രീകൾ എപ്പോഴും സജീവ പങ്കാളികളായിരിക്കുമെന്ന് ബി. ആർ. ഒ. ഇന്ന് ഉറച്ചു വിശ്വസിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനായുള്ള ബി. ആർ. ഒ യുടെ ബഹുമുഖ സമീപനത്തിൽ തൊഴിലവസരങ്ങളിലെ വൈവിധ്യങ്ങൾ, ലിംഗഭേദമില്ലാത്ത അന്തരീക്ഷത്തിൽ വളരാനുള്ള അവസരങ്ങൾ , ശരിയായ ആരോഗ്യപരിരക്ഷയുടെ ലഭ്യത , സാഹസിക/കായിക മേഖലകളിലുള്ള അവസരങ്ങൾ, അതുപോലെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും അവർ പ്രധാന പങ്ക് വഹിക്കുന്നതിനാൽ സമഗ്രമായി വികസിക്കാനുള്ള പ്രോത്സാഹനം എന്നിവ ഉൾപ്പെടുന്നു. “ആസാദി കാ അമൃത് മഹോത്സവ്” ആഘോഷിക്കുന്ന ബി. ആർ. ഒ, വിവിധ പര്യവേഷണങ്ങളിൽ, സ്ത്രീകൾ, അവരുടെ ശക്തിയും ചൈതന്യവും പ്രകടമാക്കി നയിക്കുന്ന സാഹസിക പ്രവർത്തനങ്ങളെ പിന്തുണച്ചു. ഇതിൽ പ്രധാനമായും പർവത ട്രെക്കിംഗ്, വൈറ്റ് വാട്ടർ റാഫ്റ്റിംഗ്, സൈക്ലിംഗ് എന്നിവ ഉൾപ്പെടുന്ന ഒരു മൾട്ടി ഡിസിപ്ലിനറി പര്യവേഷണം, പരിസ്ഥിതി അവബോധം പ്രോത്സാഹിപ്പിക്കുന്ന സ്ത്രീകൾ മാത്രം പങ്കെടുത്ത ഒരു ഇലക്ട്രിക് വാഹന റാലി എന്നിവ ഉൾപ്പെടുന്നു.

ബി. ആർ. ഒയുടെ ചരിത്രത്തിലാദ്യമായി സ്ത്രീകൾക്ക് കമാൻഡ് പദവികൾ നൽകി. വനിതാ ഉദ്യോഗസ്ഥർ തങ്ങളുടെ കഴിവ് തെളിയിക്കാൻ രാവും പകലും കഠിനാധ്വാനം ചെയ്‌തതിനാൽ ഇതൊരു വലിയ മാറ്റമായിരുന്നു. ഈ വനിതാ ഉദ്യോഗസ്ഥർ ഒരുപാട് സ്ത്രീകൾക്ക് ബി. ആർ. ഒയിൽ ചേരുന്നതിനും അവരുടെ കഴിവിന്റെ ഉച്ചസ്ഥായിയിൽ പ്രവർത്തിക്കുന്നതിനും വഴികാട്ടികളായി പ്രവർത്തിച്ചിട്ടുണ്ട്. അവരുടെ ആത്മാർത്ഥമായ പ്രയത്‌നങ്ങൾ വഴി പ്രോജക്റ്റ് സമയക്രമം ത്വരിതപ്പെടുത്തുക മാത്രമല്ല, മറ്റ് ഓർഗനൈസേഷനുകൾക്ക് അനുകരിക്കാൻ ഫലപ്രദവും പ്രചോദനാത്മകവുമായ മാതൃകയായി പ്രവർത്തിക്കുകയും ചെയ്തു. ലിംഗ സമത്വവും സ്ത്രീ ശാക്തീകരണവും സർക്കാർ സജീവമായി പ്രോത്സാഹിപ്പിക്കുന്നു. ബി. ആർ. ഒ നിർണായക പങ്ക് വഹിക്കുന്ന പ്രതിരോധ മേഖല , അടിസ്ഥാന സൗകര്യ വികസനമേഖല ഉൾപ്പെടെ വിവിധ മേഖലകളിൽ ഈ മുന്നേറ്റം പ്രകടമാണ്.

Continue Reading

Article

ഒരേയൊരു ഫാത്തിമ ബീവി

സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്ജിയാവുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ, ഹൈസ്‌കൂള്‍ പഠനകാലത്തേ എന്റെ റോള്‍മോഡലായി ഫാത്തിമാ ബീവി.

Published

on

അഡ്വ. പി കുല്‍സു

‘നീതിയുടെ ധീര സഞ്ചാരം’ എന്നത് ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ആത്മകഥയുടെ പേരാണ്. രാജ്യത്തെ ഒരു വനിതയും സഞ്ചരിക്കാന്‍ ധൈര്യപ്പെടാത്ത വഴികളിലൂടെ പ്രയാണം നടത്തിയ ശാന്തമായൊരു പുഴ കടലാഴങ്ങളില്‍ അലിഞ്ഞിരിക്കുന്നു. തികഞ്ഞ അച്ചടക്ക ജീവിതം, വിശ്വാസം മുറുകെപിടിച്ചുള്ള ചര്യകള്‍, മതാനുഷ്ഠാനങ്ങളില്‍ പോലും വിട്ടുവീഴ്ചയില്ലാത്ത കണിശത, കോടതിയിലെ വിധിന്യായത്തിലും ഗവര്‍ണറുള്‍പ്പെടെയുള്ള പദവി വഹിച്ചപ്പോഴും മനസാക്ഷിക്ക് നിരക്കാത്തതൊന്നും ചെയ്യില്ലെന്ന നിശ്ചയം, ഇതൊക്കെയാണ് ആ ജീവിതത്തെ സ്ഫുടം ചെയ്‌തെടുത്തതെന്നാണ് പലപ്പോഴും അവരുമായി നേരിട്ടും ഫോണിലൂടെയും കത്തിലൂടെയും സംവദിച്ചപ്പോഴും അനുഭവങ്ങള്‍ വായിച്ചപ്പോഴും ബോധ്യപ്പെട്ടത്. സ്ത്രീധന സമ്പ്രദായത്തോടുള്ള കനത്തൊരു സ്വവിധിക്കലായി, നിശ്ചയിച്ചുറപ്പിച്ച വിവാഹം വേണ്ടെന്ന് പറഞ്ഞ് ഒറ്റയാനായി ജീവിതം തുഴഞ്ഞതുപോലും അത്തരം ദുശ്പ്രവണതകള്‍ക്കെതിരെ രാജിയാവാനാവില്ലെന്ന നിലപാടിന്റെ ഭാഗമായിരുന്നു.
അധികം പ്രതികരിക്കാനോ തന്റെ വാദം സ്ഥാപിക്കാനോ പോവാതെ എല്ലാം കാലത്തിനു വിട്ടു. അതുകൊണ്ടു തന്നെ, വിനയം അലങ്കാരമായി കൊണ്ടുനടന്ന അവരെ ദൂരെ നിന്ന് നോക്കുന്ന പലരും അഹങ്കാരിയെന്ന് തെറ്റിദ്ധരിച്ചു. അതവര്‍ക്കും അറിയാമായിരുന്നു. എല്ലാവിഭാഗം ജനങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിതം സാധ്യമാകണമെന്നായിരുന്നു അവരുടെ സ്വപ്‌നം. പലര്‍ക്കും പലതിലും രഹസ്യമായി സഹായങ്ങള്‍ ചെയ്യുന്നതായിരുന്നു രീതി. കാരുണ്യമായിരുന്നു ഹൃദയം മുഴുവന്‍. കര്‍മത്തില്‍ വിശ്വസിച്ച അവരുടെ വാചാലമായ മൗനത്തിന് കൊടുങ്കാറ്റിനെക്കാള്‍ ശക്തിയുണ്ടായിരുന്നു; സഫലമായ ജീവിതം.

ദര്‍ശന പുണ്യം തേടി

എന്നെപ്പോലെ എത്രയോ പേരില്‍ ചെറുപ്രായത്തിലേ നിയമ പഠനം മോഹമാക്കിയതില്‍ പ്രചോദനമായത് ആ ഒരൊറ്റ വ്യക്തിയാണ്. സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്ജിയാവുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ, ഹൈസ്‌കൂള്‍ പഠനകാലത്തേ എന്റെ റോള്‍മോഡലായി ഫാത്തിമാ ബീവി. കോളജ് പഠനകാലത്ത് അവരെ പോയി കാണാന്‍ എത്രയോ തവണ ശ്രമിച്ചെങ്കിലും നടന്നില്ല. വൈകാതെ ഡിസ്ട്രിക്റ്റ് ബോര്‍ഡ് അംഗമായപ്പോള്‍ ഡല്‍ഹിയിലേക്കൊരു യാത്രപോയപ്പോഴാണ് സുപ്രീം കോടതി ജഡ്ജായിരുന്ന അവരെ കാണുന്നത്. വിരമിച്ച ശേഷം കത്തിടപാടുകളും ഫോണ്‍ വിളികളുമായി വല്ലാത്തൊരു അടുപ്പമായി. വിശ്രമ ജീവിതവുമായി പത്തനംതിട്ടയിലെ വീട്ടിലെത്തിയപ്പോള്‍ പലപ്പോഴും നേരിട്ട് കാണാനും സംസാരിക്കാനും അവസരമുണ്ടായി. കുല്‍സു എന്നതിന് പകരം കുല്‍സും ബീവി എന്നാണവര്‍ എന്നെ വിളിച്ചിരുന്നത്. അവരുടെ നേരെ താഴെയുള്ള അനിയത്തിയുടെ പേര് കുല്‍സും ബീവി എന്നായിരുന്നു. എന്നെ വനിതാ കമ്മീഷന്‍ അംഗമാക്കിയപ്പോള്‍ അനുഗ്രഹം തേടണമെന്ന്് ആദ്യം മനസ്സില്‍ വന്ന പേരായിരുന്നു ഫാത്തിമ ബീവി.
മുസ്ലിംലീഗിനെയും വനിതാ ലീഗിനെയും വലിയ ഇഷ്ടമായിരുന്നു അവര്‍ക്ക്. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ന്യൂനപക്ഷ ശാക്തീകരണ പദ്ധതികളെ കുറിച്ചുമെല്ലാം സംസാരത്തില്‍ ചോദിക്കും. വടകരയിലൊരു വനിതാലീഗ് പരിപാടിക്ക് വരാമെന്നേറ്റത് ആരോഗ്യകാരണങ്ങളാല്‍ നടക്കാതെപോയി. സീതിസാഹിബിനെയും ശിഹാബ് തങ്ങളെയും സി.എച്ചിനെയും കുറിച്ച് അവര്‍ക്ക് വലിയ മതിപ്പായിരുന്നു. ഇ. അഹമ്മദ് സാഹിബിനോട് ആത്മബന്ധമുണ്ടായിരുന്നു. ‘നീതിയുടെ ധീര സഞ്ചാരം’ എന്ന അവരുടെ ആത്മകഥയില്‍ ഇ. അഹമ്മദ് സാഹിബിനെ കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരണ സാഹചര്യം എന്ന അധ്യായം വായിക്കുമ്പോള്‍ അത് ബോധ്യപ്പെടും.
1989ലെ കേന്ദ്ര ആഭ്യന്തരമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ മകളായ റൂബിയ സഈദിനെ ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് തട്ടിക്കൊണ്ടുപോയതിനെതുടര്‍ന്ന് കശ്മീരിലെ സ്ഥിതി കൂടുതല്‍ വഷളായി. പട്ടാള നടപടികള്‍ എല്ലാ സീമകളും ലംഘിക്കുന്നുവെന്ന് അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു. ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാകിസ്താന്‍ എപ്പോഴും ശ്രമിച്ചിരുന്നു. അതിന്റെ ഫലമായി 1992ല്‍ കശ്മീരിലേക്ക് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷനെ അയക്കാന്‍ തീരുമാനിക്കുകയും ഇന്ത്യ അനുമതി നിഷേധിക്കുകയും ചെയ്തു. ഇത് യൂറോപ്യന്‍ യൂണിയന്റെയും മറ്റു വിദേശ രാജ്യങ്ങളുടെയും വലിയ വിമര്‍ശനത്തിന് ഇടയാക്കി. ഈ സാഹചര്യത്തിലാണ് 1993ല്‍ ജനീവയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കണ്‍വെന്‍ഷനിലേക്ക് ഇന്ത്യന്‍ സംഘത്തെ അയക്കാന്‍ പ്രധാനമന്ത്രി നരസിംഹറാവു തീരുമാനിക്കുന്നത്. എ.ബി വാജ്‌പേയ്, ഇ അഹമ്മദ് എന്നിവരായിരുന്നു സംഘത്തെ നയിച്ചിരുന്നത്. ജനീവയിലെ മനുഷ്യാവകാശ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് തിരിച്ചുവന്നതോടുകൂടിയാണ് ഇന്ത്യയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ സജീവമായത്. അത്തരമൊരു നീക്കം അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യക്കെതിരെയുള്ള വിമര്‍ശനങ്ങളെ ഒരു പരിധിയോളം പ്രതിരോധിക്കാന്‍ സഹായിക്കും എന്ന് അംഗങ്ങള്‍ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. ഇന്ത്യയില്‍ ആദ്യമായി മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിക്കാന്‍ കാരണമായത് അന്ന് എം.പി ആയിരുന്ന ഇ.അഹമ്മദ് സാഹിബ് ജനീവയിലെ ഹ്യൂമന്‍ റൈറ്റ്‌സ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് തിരിച്ചുവന്ന ശേഷം നല്‍കിയ റിപ്പോര്‍ട്ടും തുടര്‍ന്ന് നടത്തിയ ഇടപെടലുമാണ്. ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും നിയമമന്ത്രിയായ വിജയഭാസ്‌കര്‍ റെഡ്ഡിയെ കണ്ട് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനും സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും റിട്ടയേര്‍ഡ് ജഡ്ജിമാരും മനുഷ്യാവകാശ പ്രവര്‍ത്തകരും അംഗങ്ങളായും കമ്മീഷന്‍ രൂപീകരിക്കുന്നതില്‍ അഹമ്മദ് സാഹിബിന്റെ പങ്ക് നിസ്തുലമാണ്. ജസ്റ്റിസ് ഫാത്തിമ ബീവിയെ ഇന്ത്യയിലെ ആദ്യത്തെ മനുഷ്യാവകാശ കമ്മീഷനിലെ അംഗമാക്കുന്നതില്‍ അഹമ്മദ് സാഹിബ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കേരള സംസ്ഥാന പിന്നാക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണായിരുന്ന ഫാത്തിമ ബീവിയെ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ അംഗമാക്കിയതിലും ഇ അഹമ്മദ് സാഹിബിന് പങ്കുണ്ട്.

എന്നും ഒന്നാമത്

ലോകത്താകെയുള്ള വനിതകള്‍ക്ക് ആത്മാഭിമാനത്തിന്റെ പാത വെട്ടിയെന്നതാണ് ജ.ഫാത്തിമ ബീവിയുടെ അമരത്വം. 1927 ഏപ്രില്‍ 30ന് പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടില്‍ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും എട്ടു മക്കളിലെ ആദ്യത്തെ കണ്‍മണിയായ അവര്‍ എന്നും ഒന്നാമതായി. രൂപീകരണത്തിന്റെ നാല്‍പതു വര്‍ഷത്തിന് ശേഷം സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി കടന്നു ചെന്ന് ‘പുരുഷന്മാരുടെ ക്ലബ്ബ്’ എന്ന ദുഷ്‌പേര് പേറുന്ന ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ പ്രകമ്പനം സൃഷ്ടിച്ച ഫാത്തിമ ബീവി അന്നോളം പിന്നിട്ടതിനും മുന്‍ മാതൃകകളില്ലായിരുന്നു. തിരുവിതാംകൂര്‍ രാജ്യത്തു നിന്ന് നിയമബിരുദം നേടിയ ആദ്യ മുസ്ലിം വനിതയായ അവര്‍ തന്നെയാണ്, മുന്‍സിഫായും മജിസ്‌ട്രേട്ടായും ജില്ലാ ജഡ്ജിയായും ആ സ്ഥാനത്തെത്തുന്ന ആദ്യ മുസ്ലിം വനിത. മുസ്്‌ലിംകളില്‍ നിന്നുള്ള രാജ്യത്തെ ആദ്യ ഹൈക്കോടതി ജഡ്ജി മാത്രമല്ല, സുപ്രീം കോടതിയിലെ ജഡ്ജിയാകുന്ന ഏഷ്യയിലെ ആദ്യ വനിതയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ആദ്യ വനിതാ സുപ്രീംകോടതി ജഡ്ജിയും ഇന്‍കം ടാക്‌സ് അപ്പലേറ്റ്ട്രൈബ്യൂണലില്‍ ജൂഡിഷ്യല്‍ അംഗമായി വന്ന ആദ്യ വനിതയും തമിഴ്‌നാട്ടില്‍ ഗവര്‍ണറായ ആദ്യ വനിതയും മറ്റാരുമല്ല.
പിതാവ് തിരുവിതാംകൂറിലെ രജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാരനായിരുന്ന മീരാസാഹിബായിരുന്നു അവരുടെ ശക്തി. വിദ്യാഭ്യാസത്തില്‍ പൊതുവെ തല്‍പരരായിരുന്ന തമിഴ് റാവുത്തല്‍ കുടുംബമായിരുന്നു അവരുടേത്. അതുകൊണ്ട് തന്നെ ഫാത്തിമ ബീവിയുടെ സഹോദങ്ങളും അഭ്യസ്ഥവിദ്യരായി. കുല്‍സം ബീവി, റസിയ ബീവി (റിട്ട. ഹെഡ്മിസ്ട്രസ് പത്തനംതിട്ട തൈക്കാവ് സ്‌കൂള്‍), ഡോ. ഫസിയ റഫീഖ് (ശിശുരോഗ വിഭാഗം മുന്‍ മേധാവി, തിരുവനന്തപുരം മെഡിക്കല്‍ കോളജ്), പരേതരായ സാറ ബീവി, ഹബീബ് മുഹമ്മദ് (റിട്ട. ഡപ്യൂട്ടി ഡയറക്ടര്‍, കൃഷി വകുപ്പ്), ഹനീഫ ബീവി (റിട്ട. ഹെഡ്മിസ്ട്രസ്, ഓമല്ലൂര്‍ ഹൈസ്‌കൂള്‍), മൈതീന്‍ സാഹിബ് (റിട്ട.ഡിവൈഎസ്പി, പത്തനംതിട്ട) തുടങ്ങിയവരെല്ലാം മാതൃകാ വ്യക്തിത്വങ്ങളാണ്.
ഇതൊന്നും വെള്ളിത്താലത്തില്‍ വെച്ച് അവര്‍ക്ക് മുമ്പില്‍ വെച്ചുനീട്ടിയതല്ല. പ്രതികൂല കാലാവസ്ഥയോട് പൊരുതിയാണ് ഓരോ ഘട്ടവും അവര്‍ തരണം ചെയ്തത്. പത്തനംതിട്ട സര്‍ക്കാര്‍ സ്‌കൂള്‍, കാതോലിക്കേറ്റ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠനം. 1943ല്‍ മട്രിക്കുലേഷന്‍ പാസായ ശേഷമാണ് തിരുവനന്തപുരം വിമന്‍സ് കോളജിലേക്ക് സയന്‍സെടുത്ത് പഠിച്ചതും രസതന്ത്രത്തില്‍ ബിരുദം നേടിയതും. പത്തനംതിട്ടയില്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു കോളജുപോലുമില്ലായിരുന്നു. പഠനത്തിന് തിരുവനന്തപുരത്തേക്ക് പോകാനുള്ള അടിസ്ഥാന സൗകര്യവും ഇല്ലായിരുന്നു. പാലം പോലുമില്ലായിരുന്നെന്നും ഇടവപ്പാതിക്ക് കോളജ് തുറക്കുമ്പോള്‍ ആറ് കവിഞ്ഞൊഴുകുമ്പോള്‍ മഴവെള്ളത്തില്‍ കടത്ത് വലിയൊരനുഭവമായിരുന്നുവെന്നുവെന്നും ഫാത്തിമ ബീവി പലതവണ പറയാറുണ്ടായിരുന്നു. ബി.എസ്.സി കെമിസ്ട്രി പാസായ അവര്‍ എം.എസ്.സിക്ക് ചേരുമെന്ന കണക്കുകൂട്ടല്‍ തെറ്റിച്ചാണ് തിരുവനന്തപുരം ലോ കോളജില്‍ ചേര്‍ന്നത്. അന്നവിടെ അഞ്ച് പെണ്‍കുട്ടികള്‍ മാത്രമാണ് ചേര്‍ന്നത്. അതില്‍ തന്നെ രണ്ടുപേര്‍ പാതിയില്‍ നിര്‍ത്തി പോയി. ഒന്നാം റാങ്കോടെ സ്വര്‍ണമെഡലോല്‍ നേടി നിയമബിരുദം കരസ്ഥമാക്കിയ ഫാത്തിമ ബീവി പെരെടുത്ത അഭിഭാഷകയാവാന്‍ അധിക സമയം വേണ്ടിവന്നില്ല.
1950ല്‍ സി.പി.പരമേശ്വരന്‍ പിള്ളയുടെ ജൂനിയറായി അഭിഭാഷകവൃത്തിയിലേക്ക് പ്രവേശിച്ച അവര്‍ പ്രമാദമായ നിരവധി കേസുകളാണ് കൈകാര്യം ചെയ്തത്. കൊല്ലത്തു പ്രാക്ടീസ് ചെയ്യുമ്പോള്‍ ക്രിമിനല്‍ കേസുകളിലായിരുന്നു ശ്രദ്ധ. ആ ഏഴു വര്‍ഷത്തിനിടെ ശൂരനാട് ലഹള, ചവറ ലഹള തുടങ്ങിയ കേസുകളില്‍ ഹാജരായി നടത്തിയ വാദങ്ങള്‍ വലിയ ശ്രദ്ധ നേടി. നല്ലൊരു ക്രിമിനല്‍ ലോയറായി കത്തിനില്‍ക്കുമ്പോഴാണ് കേരളപിറവിക്ക് ശേഷം ആദ്യമായി കേരള പി.എസ്.സി മുന്‍സിഫ് പരീക്ഷ നടത്തിയത്. ഒന്നാം റാങ്കോടെ വിജയിച്ച് 1958ല്‍ തൃശൂര്‍ മുനിസിഫായി ന്യായാധിപരംഗത്തെത്തി. കരുനാഗപ്പള്ളി, തിരുവനന്തപുരം, പുനലൂര്‍ എന്നിവടങ്ങളില്‍ മുനിസിഫായ ശേഷം 1968ല്‍ സബ് ജഡ്ജിയായി കോട്ടയത്ത് നിയമിതയായ അവര്‍ 1974ല്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് ജഡ്ജിയായ ശേഷം 1978ല്‍ ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ അംഗമായിരിക്കെയാന് 1983ല്‍ കേരള ഹൈക്കോടതി ജഡ്ജിയായത്. കൊളീജിയം രീതി വരും മുമ്പുള്ള ആ നിയമനത്തില്‍, മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള വനിത ഉന്നത നീതിന്യായ സംവിധാനത്തിലേക്കു വരണമെന്ന അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്റെ നിലപാട് ഫാത്തിമ ബീവിക്ക് അനുഗ്രമായി. 1989 ഏപ്രിലില്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ചിരിക്കുമ്പോഴാണ് കെ. കരുണാകരന്‍ വഴി പ്രധാമന്ത്രി രാജീവ് ഗാന്ധിയിലേക്ക് ആ പേരെത്തുന്നത്. അദ്ദേഹത്തിന്റെ കൂടി താല്‍പര്യത്തില്‍ 1989 നവംബറില്‍ സുപ്രീം കോടതി ജഡ്ജിയായി അവരെത്തുമ്പോള്‍ ആദ്യ വനിതാ കാവലാളായി ചരിത്രത്തില്‍ ഇടം പിടിച്ചു. സുപ്രീം കോടതിക്ക് 39 വയസ്സ് തികഞ്ഞ ശേഷമാണ് ഒരു വനിതാ ജഡ്ജി എത്തിയതെന്നതിന്റെ കാലാവസ്ഥക്ക് ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല. മുക്കാല്‍ നൂറ്റാണ്ടിന്റെ ചരിത്രമുള്ള പരമോന്നത കോടതിയില്‍ വനിതാ ജഡ്ജിമാരായി ഇതുവരെ ആറു പേരേ ഉണ്ടായിട്ടുള്ളൂ എന്നതും കൂട്ടിവായിക്കണം.

മനസാക്ഷി കോടതിയിലെ
ഗവര്‍ണര്‍ പദവി

ഗവര്‍ണര്‍ പദവിക്ക് അലങ്കാരം വരുത്തുന്നതായിരുന്നു ജ.ഫാത്തിമ ബീവിക്ക് ആ പദവി ലഭിച്ചത്. ദേവഗൗഡ പ്രധാനമന്ത്രിയായ കാലത്ത് തമിഴ്‌നാട് ഗവര്‍ണറായിരുന്ന ഡോ.ചെന്ന റെഡ്ഢിയുടെ നിര്യാണത്തെത്തുടര്‍ന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ താല്‍പര്യപ്രകാരമാണ് ഫാത്തിമ ബീവിയെ ഗവര്‍ണറായി നിയമിച്ചത്. 1997 ജനുവരി 25ന് ജ.ഫാത്തിമ ബീവി ഗവര്‍ണറായി ചുമതലയേറ്റ് ആദ്യം ഒപ്പിട്ടത് അനധികൃതമായി സ്വത്തു സമ്പാദിച്ച കേസില്‍ ജയലളിതയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന ഫയലിലായിരുന്നു. 2001 മെയ്യില്‍ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ അണ്ണാ ഡിഎംകെ നേതാവ് ജയലളിതയെ മുഖ്യമന്ത്രിയാകാന്‍ എതിര്‍പ്പുകളെയും നിയമ വൃത്തങ്ങളെയും ഞെട്ടിച്ച് ക്ഷണിച്ചതും അതേ ഫാത്തിമ ബീവി.
ടാന്‍സി അഴിമതിക്കേസില്‍ കോടതി കുറ്റക്കാരിയായി കണ്ടെത്തിയതിനാല്‍ ജയലളിതക്കു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ടായിരുന്നു. നിയമസഭാ പാര്‍ട്ടി തിരഞ്ഞെടുക്കുന്ന നേതാവിനെയാണ് ഭരണഘടനാപരമായി ഗവര്‍ണര്‍ ക്ഷണിക്കേണ്ടതെന്നായിരുന്നു ഫാത്തിമ ബീവിയുടെ വാദം. ‘സുപ്രീം കോടതി ജഡ്ജിയായിരുന്ന വ്യക്തിയെ ഭരണഘടന പഠിപ്പിക്കേണ്ടതില്ല’ എന്നു ഗവര്‍ണര്‍ക്ക് പിന്തുണയുമായി ജയലളിത രംഗത്തെത്തിയെന്നു മാത്രമല്ല, 2001 ജൂണ്‍ 30ന് പുലര്‍ച്ചെ നാടകീയമായി മുന്‍ മുഖ്യമന്ത്രി കരുണാനിധി, കേന്ദ്രമന്ത്രിമാരായ മുരശൊലിമാരന്‍, ടി.ആര്‍ ബാലു എന്നിവരെ ചെന്നൈയില്‍ ബലമായി അറസ്റ്റ് ചെയ്ത് പകപോക്കുകയും ചെയ്തു. ക്രമസമാധാന നില തകര്‍ന്നെന്ന റിപ്പോര്‍ട്ട് കാത്തിരുന്ന കേന്ദ്രത്തിലെ എന്‍.ഡി.എ സര്‍ക്കാറിന് നിരാശയായിരുന്നു ഫലം. സംഭവത്തില്‍ വസ്തുനിഷ്ഠമായ വിവരം നല്‍കിയില്ലെന്നും ജയലളിത സര്‍ക്കാറിനെ സഹായിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് അവരെ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് തിരിച്ചുവിളിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഫാത്തിമ ബീവി ഉടന്‍ നാലുവരി രാജിക്കത്ത് രാഷ്ട്രപതി ഭവനിലേക്കു ഫാക്‌സയച്ചു. പത്തു മിനിറ്റ് കഴിഞ്ഞ് ഗവര്‍ണറെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുള്ള കാബിനറ്റ് തീരുമാനം രാഷ്ട്രപതി ഭവനിലെത്തിയപ്പോഴേക്കും അവര്‍ ആ സ്ഥാനം വിട്ടിരുന്നു.
ഝാന്‍സിറാണി, സരോജിനി നായിഡു, മദര്‍തെരേസ, ഇന്ദിരാഗാന്ധി, പ്രതിഭാ പാട്ടീല്‍, കല്‍പന ചൗള, ലതാമങ്കേഷ്‌ക്കര്‍, എം.എസ് സുബ്ബലക്ഷ്മി, ദൗര്‍പ്രതി മുര്‍മു, കിരണ്‍ബേദി തുടങ്ങിയ മികച്ച പത്ത് ഇന്ത്യന്‍ വനിതകളുടെ പട്ടികയില്‍ ഇടംനേടിയ ഫാത്തിമ ബീവി ജനിക്കാനിരിക്കുന്ന പെണ്‍കുഞ്ഞുങ്ങളുടെ കൂടി പ്രചോദനമാണ്. പക്ഷെ, ആ മഹാ പ്രതീകത്തെ മാന്യമായി യാത്രയാക്കാന്‍ പോലും ഭരണകൂടങ്ങള്‍ ശ്രമിച്ചില്ല. ഒരു പ്രാദേശിക അവധിപോലും നല്‍കാത്ത സംസ്ഥാന സര്‍ക്കാര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ഒരു മന്ത്രിയെ പോലും പറഞ്ഞുവിട്ടില്ല. പത്തനംതിട്ട ജില്ലയിലെ മന്ത്രിയൊരു സ്ത്രീയായിട്ടുകൂടി ഈ അപമാനകരമായ അവഗണന വലിയ വേദനയാണ്. ഇതുകൊണ്ടൊന്നും മങ്ങുന്നതല്ല വഴികാട്ടിയ ആ മഹാ നക്ഷത്രത്തിന്റെ ശോഭ. തലമുറകള്‍ക്ക് അവര്‍ വഴികാട്ടുകതന്നെ ചെയ്യും.

Continue Reading

Article

തിരഞ്ഞെടുപ്പ് പരാജയത്തിൽ ആടിയുലഞ്ഞ് കർണാടക ബിജെപി ; അവലോകന യോഗത്തിൽ നേതൃത്വ ത്തിനെതിരെ പൊട്ടിത്തെറിച്ച് നേതാക്കൾ

Published

on

സി. പി. സദക്കത്തുള്ള

ബംഗളുരു:തിരഞ്ഞെടുപ്പ് ഫലം വന്നു ഒരു മാസം കഴിഞ്ഞിട്ടും പരാജയ കാരണങ്ങൾ വിലയിരുത്താൻ യോഗം വിളിക്കാൻ സംഘടന ആരോഗ്യം നഷ്ട്ടപ്പെട്ട ബിജെപി
കഴിഞ്ഞ ദിവസം വിളിച്ചു കൂട്ടിയ നേതൃ യോഗത്തിൽ പരസ്പരം നേതാക്കളുടെ ആരോപണ പ്രത്യരോപണങ്ങൾക്ക് വേദിയായി. വൻ ഭൂരിപക്ഷം നേടി ഭരണ ത്തിലെത്തിയ കോൺഗ്രസ്സ് ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കി കൊണ്ട്
ഭരണ ചക്രം ചലിപ്പിച്ചു തുടങ്ങിയിട്ടും ക്രിയാത്മക പ്രതിപക്ഷമായി സർക്കാരിനെ
പ്രധിരോധിക്കാൻ പോലും ആകാത്ത സ്ഥിതിയിലാണ് സംഘടനാപരമായി ബിജെപി എ ത്തിപ്പെട്ടിട്ടുള്ളത്.

പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ ഇത് വരെയും ബിജെപി ക്കു സാധിക്കാത്തത് പാർട്ടിക്കുള്ളിലെ ഭിന്നതയും വിഭാഗീയതയും കൊണ്ടാണ്. പത്രജയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന അധ്യക്ഷ നിലും മുഖ്യമന്ത്രിയിലും കെട്ടിവെക്കാൻ ഒരു വിഭാഗം നേതാക്കൾ ശ്രമിച്ചത് വാക്ക് തർക്കത്തിന്നിടയായി സംസ്ഥാന അധ്യക്ഷന്റെ അവധി അവസാനിച്ച നിലക്ക് പുതിയ പ്രസിഡന്റിനെ നിയമിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ കടുത്ത നിലപാട്
തുടർ ഭരണം നഷ്ട്ട പ്പെടാൻ കാരണമായ ഭരണ വിരുദ്ധ വികാരം ഉടലെടുക്കാൻ കാരണക്കാരനായ ബസവരാജ് ബൊമ്മായി പ്രതിപക്ഷ നേതൃ സ്ഥാനത്തു വരുന്നതിനെയും ഭൂരിഭാഗം പേരും എതിർക്കുന്നു.

തീവ്ര ഹിന്ദുത്വ വാദിയായ ബസവൻ ഗൗഡ പാട്ടിൽ, ആർ. അശോക് എന്നിവരിൽ ആരെയെങ്കിലും പ്രതിപക്ഷ നേതാവാക്കണമെന്നാണ് ബൊമ്മായി വിരുദ്ധരുടെ നിലപാട്. പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് ചിക്കമംഗ്ലൂരിൽ പരാജയപ്പെട്ട സി. ടി. രവിക്കായി ചില നേതാക്കൾ ശക്തമായി നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും ദേശീയ നേതൃത്വം കേന്ദ്ര മന്ത്രി ആയ ശോഭ കരന്തലജെ യെ പരിഗണിക്കുന്നതായാണ് ലഭിക്കുന്ന വിവരം ഒരാഴ്ച മുൻപ് ബാംഗ്ലൂരിൽ ചേർന്ന എം. എൽ. എ. മാരും പരാജയപ്പെട്ട സ്ഥാനാർഥികളും ഉൾപ്പടെ ഉള്ളവരുടെ യോഗത്തിൽ നേതൃ ത്വത്തിന്നെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.

കോണ്ഗ്രസ്സിന്റെ അഞ്ചിന ഗ്യാരന്റി വോട്ടർമാരെ സ്വാധീനിച്ചപ്പോൾ അതിനെ പ്രതിരോധിക്കാതെ നേതാക്കൾ അലമ്പവം കാട്ടി എന്ന് പലരും വിമർശിച്ചു. ദൃതി പിടിച്ചു മുസ്ലിം സംവരണം എടുത്തു കളഞ്ഞതും എസ്. സി, എസ്. ടി, ബഞ്ചാര വിഭാഗങ്ങളുടെ സംവരണത്തിൽ ഒളിച്ചു കളി നടത്തിയതും പരാജയകാരണമായി പരാജയപ്പെട്ട ഭൂരിഭാഗം പേരും തുറന്നടിച്ചു. കോണ്ഗ്രസ്സിന്റെ ബജറങ് ദൾ നിരോധന പ്രഖ്യാപനം ജനത ദളിലെ മുസ്ലിം വോട്ടുകൾ കോൺഗ്രസ്സിൽ എത്താൻ ഇടയാക്കിയതും ന്യുനപക്ഷ ഏകീകരണത്തിന്ന് കാരണമായതായും പരാജയപ്പെട്ട മുതിർന്ന നേതാവ് തുറന്നു പറഞ്ഞു.

സ്ഥാനാർഥി നിർണയം ഏകപക്ഷീയമായി കേന്ദ്ര നേതൃത്വം നടത്തിയതാണ് വമ്പിച്ച പരാജയത്തിന്ന് കാരണ മായതെന്നു പലരും അഭിപ്രായപ്പെടുകയും വിമർശിക്കുകയും ചെയ്തു.ലോകാസഭ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കുന്ന സാഹചര്യത്തിൽ ഏതു വിധേനയും സംസ്ഥാനത്തെ പാർട്ടിയിലെ നിലവിലെ അനീശ്ചിതാ വസ്ഥക്ക്
പെട്ടന്ന് പരിഹാരം ഉണ്ടാകുമെന്നും രണ്ടു നാൾക്കകം പ്രതിപക്ഷ നേതാവ്, സംസ്ഥാന അധ്യക്ഷൻ എന്നിവരുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും മുതിർന്ന നേതാവ് അറിയിച്ചു.

അതിനിടെ ചില ബിജെപി നേതാക്കൾ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ്സ് നേതാക്കളുമായി ഒത്തു കളിച്ചതായി മൈസൂർ ലോകാസഭ അംഗവും ബിജെപി നേതാവുമായ പ്രധാപ് സിംഹ മാധ്യമങ്ങളോട് പരസ്യമായി പറഞ്ഞത് പാർട്ടിയിലെ പടല പിണക്കങ്ങൾ പരസ്യ പൊരിലേക്ക് എത്തിയത്തിന്റെ സൂചനയാണ് ഒത്തു കളി രാഷ്ട്രീയം നടന്നിട്ടുണ്ടാകാമെന്ന്
സി. ടി. രവിയും മാധ്യമങ്ങളോട്
പ്രതികരിച്ചു

Continue Reading

Trending