Connect with us

Video Stories

സാമൂഹ്യമാധ്യമങ്ങളും അനിവാര്യ നിയന്ത്രണങ്ങളും

Published

on

റഹ്്മാന്‍ മധുരക്കുഴി

സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പെരുമാറ്റ ചട്ടങ്ങള്‍ക്ക് ജനുവരി 15നകം അന്തിമരൂപം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുകയാണ്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, അപകീര്‍ത്തിപരമായ പോസ്റ്റുകള്‍, വിദ്വേഷ പ്രസംഗങ്ങള്‍, വ്യാജ വാര്‍ത്തകള്‍ എന്നിവ തടയാനാണ് ചട്ടങ്ങളുണ്ടാക്കുന്നതെന്നാണ് ജസ്റ്റിസുമാരുടെ ബെഞ്ച് മുമ്പാകെ സര്‍ക്കാര്‍ ബോധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഹിതകരമല്ലാത്ത സന്ദേശങ്ങളിറക്കുന്ന വ്യക്തികളെ പിന്തുടരാന്‍ കമ്പനികള്‍ക്കുമേല്‍ ഉത്തരവാദിത്തം കെട്ടിവെക്കുകയാണെന്ന വിമര്‍ശനം ചെവിക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂട്ടാക്കിയിട്ടില്ല. ഉള്ളടക്കങ്ങളുടെ ഉറവിടം സര്‍ക്കാറിനോട് വെളിപ്പെടുത്തുന്നതിന് ഫെയ്‌സ്ബുക്കും വാട്ട്‌സ്ആപ്പും അടക്കം സമൂഹമാധ്യമങ്ങളും ബാധ്യസ്ഥമാണെന്ന് തമിഴ്‌നാടിന്‌വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ. വേണുഗോപാല്‍ വാദിക്കുന്നു. എന്നാല്‍, ഉള്ളടക്കങ്ങളുടെ ഉറവിടങ്ങള്‍ സര്‍ക്കാറിനെ അറിയിക്കേണ്ട ബാധ്യത സമൂഹമാധ്യമങ്ങള്‍ക്കുണ്ടോ എന്നതില്‍ തീര്‍പ്പ്കല്‍പിക്കേണ്ടത് സുപ്രീംകോടതിയാണ്.
തീവ്രവാദി ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്ത് സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം കര്‍ശനമായി നിയന്ത്രിക്കാനൊരുങ്ങി ആസ്‌ത്രേലിയന്‍ സര്‍ക്കാരും രംഗത്ത് വന്നിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം പ്രവൃത്തികള്‍ നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയായിരിക്കും പുതുതായി നിലവില്‍വരുന്ന നിയമം. പാര്‍ലമെന്റില്‍ പുതിയ നിയമത്തിന്റെ കരട് രൂപം ചര്‍ച്ചക്ക് വെക്കുമെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രസ്താവിക്കുകയുണ്ടായി. ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്്‌ലിം പള്ളികളില്‍ വെടിവെപ്പ് നടത്തിയ ആസ്‌ത്രേലിയന്‍ പൗരന്‍ ആക്രമണത്തിന്റെ ലൈവ് വീഡിയോ, സമൂഹമാധ്യമങ്ങളിലൂടെ പുറത്ത്‌വിട്ടിരുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് തടയിടാനാണ് പുതിയ നിയമനിര്‍മാണത്തിന് ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
സമൂഹമാധ്യമങ്ങള്‍ക്ക് ഒട്ടേറെ ഗുണപരമായ വശങ്ങള്‍ ഉള്ളപ്പോഴും അവയുടെ ദുരുപയോഗം ഗുരുതരമായ സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയാണ്. ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തണമെന്ന അഭിപ്രായം കേരള സര്‍ക്കാറും പരിശോധിച്ചുവരികയാണത്രെ. എതിര്‍ ശബ്ദങ്ങളെ സംസ്‌കാര ശൂന്യമായി കടന്നാക്രമിക്കുകയും വ്യാജ ഐഡികള്‍ വഴി അപകീര്‍ത്തികരമായ പ്രചാരണം നടത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. സ്ത്രീകളെയും കുട്ടികളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും സിനിമാരംഗത്തുള്ള പ്രവര്‍ത്തകരെയും രാഷ്ട്രീയ-സാമൂഹ്യ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്ന പ്രവണത ശക്തിപ്പെട്ടുവരികയാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നിയമവ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന സൈബര്‍ കേസുകള്‍ എടുക്കുന്നതിനും തെളിയിക്കുന്നതിനും സേവനദാതാക്കളുടെ സഹകരണം കൂടിയേ തീരൂ.
സാമൂഹ്യമാധ്യമങ്ങളെ ഉത്തരവാദിത്തബോധത്തോടെ ഉപയോഗിക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേരള ഹൈക്കോടതി ഈയിടെ നിരീക്ഷിക്കുകയുണ്ടായി. ആശയവിനിമയത്തില്‍ വിപ്ലവം കൊണ്ടുവന്ന സാമൂഹിക മാധ്യമങ്ങള്‍, സമൂഹത്തിന് വലിയ പ്രയോജനമുണ്ടാക്കിയെങ്കിലും വലിയ തോതില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള അവസരങ്ങളും രൂപപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്റര്‍നെറ്റില്‍ മതവിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ കമന്റിട്ട മലപ്പുറം സ്വദേശി ബിജുമോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി വ്യക്തമാക്കുകയുണ്ടായി. സമൂഹം നേരിടുന്ന പ്രധാന ഭീഷണിയായി സൈബര്‍ കുറ്റകൃത്യങ്ങള്‍ മാറിയിരിക്കുന്നു.
സോഷ്യല്‍മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന വിചാരണകളും പരാമര്‍ശങ്ങളുംമൂലം എത്രയോ ആത്മഹത്യകളും നാട്ടില്‍ നില്‍ക്കാനാവാതെ ഒളിച്ചോടേണ്ട സ്ഥിതിവിശേഷവും ഉണ്ടായിട്ടുണ്ട്. ‘ദയവായി എന്നെ ജീവിക്കാന്‍ അനുവദിക്കൂ; എനിക്കാരുടെയും സഹായം വേണ്ട. പാത്രം കഴുകിയോ, മീന്‍ വിറ്റോ ഞാന്‍ ജീവിച്ചോളാ… ആരുടെ മുന്നിലും കൈനീട്ടി വന്നിട്ടില്ല’ നിറകണ്ണുകളോടെയും കണ്ഠമിടറിയും പ്രബുദ്ധ കേരളത്തിന് മുന്നില്‍ പാവം പെണ്‍കുട്ടിക്ക് വിളിച്ചുപറയേണ്ടിവന്നത് സോഷ്യല്‍ മീഡിയയുടെ ‘മഹത്തായ സേവനം’ മൂലമായിരുന്നില്ലേ?
ഇരുതല മൂര്‍ച്ഛയുള്ള വാളാണ് സാമൂഹ്യമാധ്യങ്ങള്‍, വാട്‌സ്ആപ്പില്‍ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനത്തിന് ജനജീവിതം സ്തംഭിപ്പിക്കാന്‍ കഴിഞ്ഞു. സമൂഹമാധ്യമങ്ങള്‍, ജനാധിപത്യ ശാക്തീകരണത്തിന്റെ ഉപകരണം എന്ന മഹിതലക്ഷ്യത്തില്‍നിന്ന് സാമൂഹിക ഭൂഷണത്തിനുള്ള ആയുധമായി മാറിയിരിക്കയാണ്. സമൂഹമാധ്യമങ്ങള്‍ വഴി വ്യാജവും, വിദ്വേഷവും പ്രകീര്‍ത്തനങ്ങളുമടക്കം പ്രചരിപ്പിക്കാന്‍ കോടിക്കണക്കിന് ഡോളര്‍ സമൂഹ മാധ്യമങ്ങളില്‍ ചെലവഴിക്കുന്നുണ്ടത്രെ.
നിരാലംബരും നിസ്സഹായരുമായ ഒട്ടുവളരെ പേര്‍ക്ക് താങ്ങും തണലുമായി വര്‍ത്തിക്കുന്ന സമൂഹമാധ്യമങ്ങളുടെ കൂട്ടായ്മ അഭിനന്ദനമര്‍ഹിക്കുന്നു. ഏറെ സാധ്യതകള്‍ തുറന്നിടുന്ന സമൂഹമാധ്യമങ്ങളെ മനുഷ്യനന്മക്കും പുരോഗതിക്കും ഉയര്‍ച്ചക്കും ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള സന്മനസ്സാണ് ഈ രംഗം കൈകാര്യം ചെയ്യുന്നവര്‍ക്കുണ്ടാവേണ്ടത്. എന്നാല്‍ സോഷ്യല്‍ മീഡിയകളുടെ അപഥസഞ്ചാരവും ദുരുപയോഗവും ഇന്നൊരു സാമൂഹ്യപ്രശ്‌നമായി മാറിയിരിക്കുകയാണ്. തൊടുപുഴ അല്‍അസ്്ഹര്‍ കോളജ് വിദ്യാര്‍ത്ഥിനി ഹനാനെ സാമൂഹ്യമാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതി, സംസ്‌കൃത ചിത്തരായ ആരെയും രോഷാകുലരാക്കാന്‍ പോന്നതായിരുന്നില്ലേ? പെണ്‍കുട്ടി പഠിക്കുന്ന കോളജിലെ അധ്യാപകരും കൂട്ടുകാരികളും അവളുടെ ദയനീയാവസ്ഥ ലോകത്തോട് ഉറക്കെ വിളിച്ചുപറഞ്ഞുവെങ്കിലും ദുഷ്പ്രചാരണ വാഹകര്‍ ഹനാനെതിരെ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിലൂടെ കള്ളപ്രചാരണം അഴിച്ചുവിടുക തന്നെ ചെയ്തു.
ഗ്രൂപ്പ് വിവരങ്ങള്‍ ചോര്‍ത്തുകയെന്ന ഉദ്ദേശത്തോടെ വ്യാജ മേല്‍വിലാസങ്ങളില്‍ നുഴഞ്ഞുകയറിയവരെ തിരിച്ചറിയാതെ, സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുന്നതിലും വര്‍ഗീയതയെയും സാമുദായിക വിദ്വേഷവും പടര്‍ത്തുന്നതിലും സമൂഹമാധ്യമങ്ങളുടെ പങ്ക് വളരെ വലുതായി മാറിയിരിക്കുന്നു. ഗുണവശങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്പകരം, അതിനെ ഞെരിച്ചുകൊല്ലാനാണ് പുതിയ മാധ്യമ സംസ്‌കാരം ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍, നടക്കുന്ന വ്യക്തഹത്യകളും പരസ്യ വിചാണകളും ആള്‍കൂട്ട കൊലപാതകങ്ങളേക്കാള്‍ ഭയാനകമാണെന്ന് പറയേണ്ടിയിരിക്കുന്നു. വ്യക്തി വൈരാഗ്യം തീര്‍ക്കാനും ജാതിരാഷ്ട്രീയം തുടങ്ങിയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും എതിരാളികളെ സമൂഹത്തില്‍ കൊള്ളരുതാത്തവരാക്കാനും ഒളിഞ്ഞിരുന്ന് ആക്രമിക്കാന്‍ പറ്റിയ ഇടമായി സാമൂഹ്യമാധ്യമങ്ങളെ ആസൂത്രിതമായി ഉപയോഗിക്കുന്നതും വര്‍ധിച്ചുവരികയാണെന്നതാണ് സമൂഹം നേരിടുന്ന വലിയ വെല്ലുവിളി.
സാമൂഹിക മാധ്യമങ്ങള്‍ വ്യാജ-വിദ്വേഷ പ്രചാരണങ്ങളിലൂടെ സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിടുന്നതാണ് ഏറെ അപകടകരം. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ മാസങ്ങള്‍ക്ക് മുമ്പ് രണ്ട് പേരുടെ മരണത്തിനിടയാക്കിയ വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കുന്നതില്‍, സാമൂഹ്യമാധ്യമങ്ങളിലൂടെ ഒരുപറ്റം ആളുകള്‍ വിഷയം ഏറ്റെടുത്തത് പ്രകോപനത്തിന് ചൂട് പകര്‍ന്നപ്പോള്‍, പ്രതിഷേധ പ്രകടനത്തിലും കല്ലേറിലും തുടങ്ങിയ അസ്വസ്ഥകള്‍ കലാപമായി വളരുകയുണ്ടായി. വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വര്‍ഗീയ വിദ്വേഷവും മുന്‍വിധികളും വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുന്നു. ഈ വാട്‌സ്ആപ്പ് പ്രചാരണങ്ങള്‍ രാഷ്ട്രീയത്തെയും ഭരണത്തെയും പൊലീസിനെയും ജുഡീഷ്യറിയെയുംവരെ പല നിലയില്‍ സ്വാധീനിക്കുന്നു.
മറുനാടന്‍ മലയാളി എന്ന വാര്‍ത്താ വെബ് സൈറ്റിലെ ഒരു വാര്‍ത്തയില്‍ മുസ്‌ലിംകളെ ആക്ഷേപിക്കുന്ന കമന്റിട്ട മലപ്പുറം-മേലാറ്റൂരിലെ ബിജു മേനേനെതിരെ മേലാറ്റൂര്‍ പൊലീസ് കേസെടുക്കുകയുണ്ടായി. ആശയവിനിമയത്തില്‍ വിപ്ലവം കൊണ്ടുവന്ന സാമൂഹിക മാധ്യമങ്ങള്‍ സമൂഹത്തിന് വലിയ പ്രയോജനമുണ്ടാക്കിയെങ്കിലും വലിയ തോതില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള അവസരങ്ങളും രൂപപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്റര്‍നെറ്റില്‍ മതവിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ കമന്റിട്ട ബിജുമോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി വ്യക്തമാക്കുകയുണ്ടായി. സാമൂഹ്യമാധ്യമങ്ങളെ ഉത്തരവാദിത്ത ബോധത്തോടെ ഉപയോഗിക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
അടുത്ത കാലത്തായി വ്യാജ വാര്‍ത്തകളുടെ കൊടുങ്കാറ്റാണത്രെ സാമൂഹ്യമാധ്യമങ്ങളിലൂടെ കര്‍ണാടകയില്‍ വീശിയടിക്കുന്നത്. മിക്കവാറുമെല്ലാം സാമുദായിക സ്പര്‍ധ ലക്ഷ്യമിട്ടുള്ളതാണ്. ഉന്നത നേതാക്കളും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും വരെ വ്യാജ വാര്‍ത്തകളെയും വിദ്വേഷ പ്രചാരണങ്ങളെയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന അപകടകരമായ സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ സാമൂഹമാധ്യമങ്ങളില്‍ അരങ്ങേറുന്ന വിമര്‍ശനങ്ങള്‍ നിയമം മൂലം നിയന്ത്രിക്കുകയെന്നത് അനിവാര്യമായി മാറിയിരിക്കുന്നു. സഊദി അറേബ്യയില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ പ്രതികള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ (ഏതാണ്ട് അഞ്ചര കോടി രൂപ) പിഴയും ലഭിക്കും. പുതിയ സാങ്കേതിക വിദ്യ മനുഷ്യമനസ്സുകളെ സങ്കുചിതമായ തുരുത്തുകളാക്കി മാറ്റിയിരിക്കുന്നുവെന്നതാണ് ഇന്നത്തെ ഗുരുതരമായ സാമൂഹിക പ്രതിസന്ധി.
മാധ്യമങ്ങള്‍ തമസ്‌കരിച്ച എത്രയോ വാര്‍ത്തകള്‍, സാമൂഹ്യമാധ്യമങ്ങളിലൂടെ ലക്ഷ്യം സ്വാധിച്ചിട്ടുണ്ട്. ഈജിപ്തിനെ പിടിച്ചുലച്ച മുല്ലപ്പൂ വിപ്ലവം, സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പിറവിടെയെടുത്തതും ശക്തിപ്രാപിച്ചതും. അറബ് ലോകത്താകെ ഇതിന്റെ അലയൊലികള്‍ വ്യാപിച്ചതും സാമൂഹ്യമാധ്യമങ്ങളുടെ കരുത്ത് വിളിച്ചോതുന്നു. കഴിഞ്ഞ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫെയ്‌സ്ബുക്ക് ഉപയോഗപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍വരെ ചലനങ്ങളുണ്ടാക്കുകയുണ്ടായി.
എന്നാല്‍, ദുരുപയോഗം തടയുന്നതിന് സമൂഹ മാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരത്തിന്റെയും ഓണ്‍ലൈനിലെ സ്വകാര്യതയുടെയും വിഷയത്തില്‍ സന്തുലനം പാലിച്ചുകൊണ്ടുവേണം മാര്‍ഗനിര്‍ദ്ദേശങ്ങളെന്നും കോടതി വ്യക്തമാക്കിയിരിക്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങളുടെയും വ്യാജ വാര്‍ത്തകളുടെയും ഉറവിടങ്ങളെ പിടികൂടാന്‍ അടിയന്തിര നടപടി ആവശ്യമാണെന്നാണ് കോടതിയുടെ അഭിപ്രായം. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം അപകടാവസ്ഥയിലാണെന്നും എത്രയും നേരത്തെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്ക്‌വെക്കുന്ന സന്ദേശങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ സര്‍ക്കാറിനെ അനുവദിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് മുമ്പ് കേന്ദ്ര ഗവണ്‍മെന്റ് നല്‍കിയിരുന്നു. ഇപ്പോഴിതാ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നു. ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ സ്വീകരിച്ചാല്‍ അത് ജനാധിപത്യത്തിന്റെ ആണിക്കല്ല് ഇളക്കിമാറ്റുന്ന നടപടിയായി മാറുക തെന്ന ചെയ്യും. സ്വന്തം അഭിപ്രായം തുറന്നുപറയാനും സര്‍ക്കാറിനെ വിമര്‍ശിക്കാനും ജനം ഭയപ്പെടുന്ന സാഹചര്യം സംജാതമാവും. സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറരുതെന്ന് സുപ്രീംകോടതി ശക്തമായി വ്യക്തമാക്കിയതിനെ വിലവെക്കാത്ത നടപടിയാവും സര്‍ക്കാറിന്റേത്. സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകളും അപകീര്‍ത്തി പ്രചാരണങ്ങളും തടയാന്‍ മറ്റു വഴികള്‍ ആരായുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending