Connect with us

Sports

മാന്യം

Published

on

ഒരു കായിക താരത്തെ മഹാനാക്കുന്ന മുഖ്യ ഘടകമെന്താണ്…? മൈതാനത്തെ മികവോ, അതോ മാന്യമായ പെരുമാറ്റമോ….. മൈതാനത്ത് മികവ് പ്രകടിപ്പിക്കുമ്പോള്‍ തന്നെ മാന്യമായി പെരുമാറാനും കഴിയുമ്പോഴാണ് ഒരു സൂപ്പര്‍ താരം മഹാതാരമായി മാറുന്നത്. ഇവിടെയാണ് റോജര്‍ ഫെഡ്‌റര്‍ എന്ന താരത്തിന്റെ പ്രസക്തി. ഗ്രാന്‍ഡ്സ്ലാം നേട്ടങ്ങളില്‍ അദ്ദേഹം ഇരുപതിലെത്തി നില്‍ക്കുന്നു. ടെന്നിസ് മൈതാനത്ത് അദ്ദേഹത്തിന് പകരം വെക്കാന്‍ മറ്റാരുമില്ലാത്ത അവസ്ഥയും സംജാതമാവുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ തലക്കനത്തിന്റെ ലാഞ്ചനയില്ല, ചിരിയില്‍ അഹങ്കാരത്തിന്റെ സ്പര്‍ശമില്ല, സംസാരത്തില്‍ അനാവശ്യ ജാഡകളുമില്ല. മാന്യതയിലൂടെ മഹാനാവുന്ന ഈ പ്രതിഭയുടെ പ്രായം 36 ആണ്-ടെന്നിസ് മൈതാനത്ത് യുവരക്തങ്ങള്‍ മിന്നിതിളങ്ങുമ്പോള്‍ അവര്‍ക്ക് മുഖം നല്‍കാതെ സ്വിറ്റ്‌സര്‍ലാന്‍ഡുകാരന്‍ കുതിക്കുകയാണ്.
സീസണിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യന്‍ഷിപ്പാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍. ടെന്നിസ് താരങ്ങളും ശകുനത്തില്‍ വിശ്വസിക്കുന്നവരായതിനാല്‍ സീസണിലെ ആദ്യ ചാമ്പ്യന്‍ഷിപ്പ് ആരും മുടക്കില്ലെന്ന് മാത്രമല്ല എല്ലാവരും കിരീടവും ഉന്നമിടും. റഫേല്‍ നദാലും നോവാക് ദ്യോക്യോവിച്ചും മരീന്‍ സിലിച്ചും കൊറിയക്കാരന്‍ ചാംഗുമെല്ലാമുണ്ടായിരുന്നല്ലോ ഇത്തവണ. പക്ഷേ ഫെഡ്‌റര്‍ ആകെ വിട്ടുകൊടുത്തത് ഒരു സെറ്റ് മാത്രമാണെന്ന സത്യത്തിലുണ്ട് പ്രായത്തിന്റെ പരിചയസമ്പത്തിന്റെ കൈക്കരുത്ത്. അതും ഫൈനലില്‍ മാത്രം. മൂന്നാഴ്ച്ച ദീര്‍ഘിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ നിരന്തരം മല്‍സരങ്ങളാണ്. വിശ്രമത്തിന് അവസരമില്ല. നദാലിനെ പോലെ ഒരാള്‍ പരുക്കുമായി മടങ്ങിയത് കളിയുടെ തീവ്രത കൊണ്ടാണ്. ചാംഗ് സെമിയില്‍ തോറ്റതിന് ശേഷം പറഞ്ഞത് ഇത്ര വേഗത്തില്‍ ഈ വലിയ ചാമ്പ്യന്‍ഷിപ്പ് പിന്നിടാന്‍ കഴിയില്ലെന്നാണ്. കലാശപ്പോരാട്ടത്തില്‍ സിലിച്ച് എന്ന ക്രോട്ടുകാരന്‍ ഫെഡ്‌ററെ വിറപ്പിച്ചു എന്നത് സത്യം. 36 ല്‍ നില്‍ക്കുന്ന ഒരു സീനിയര്‍ താരത്തെ താരതമ്യേന ജൂനിയറായ ഒരു താരം വിറപ്പിക്കുന്നതില്‍ അതിശയമൊന്നുമില്ല. പക്ഷേ അഞ്ച് സെറ്റ് ദീര്‍ഘിച്ച പോരാട്ടത്തില്‍ ഒരിക്കല്‍ പോലും ഫെഡ്‌റര്‍ തല താഴ്ത്തിയില്ല. നെഞ്ച് വിരിച്ചുളള ഈ ഗെയിമില്‍ തല താഴ്ത്താന്‍ അവസാനം യുവതാരം നിര്‍ബന്ധിക്കപ്പെട്ടപ്പോള്‍ അതായിരുന്നു നീതി. കാലത്തിനൊപ്പം സഞ്ചരിക്കുന്നു ഫെഡ്‌റര്‍. കാലത്തിന് അതീതനാണ് താനെന്ന് അദ്ദേഹത്തിന് തോന്നാറില്ല-ഇന്നലെ മെല്‍ബണിലെ ഫോട്ടോ ഷൂട്ട് പോലും ആ താരത്തിന്റെ മാന്യതക്കുള്ള തെളിവ്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയാല്‍ പരമ്പരാഗതമായി ജേതാക്കള്‍ അടുത്ത ദിവസം മെല്‍ബണിലെ ഗവണ്‍മെന്റ്് ഹൗസില്‍ ഫോട്ടോ ഷൂട്ടിനെത്തും. എല്ലാ ഫോട്ടോഗ്രാഫര്‍മാരും ആ വരവ് കാത്തിരിക്കും. നമ്മുടെ നാട്ടില്‍ കാണുന്നത് പോലെ താരത്തിനോട് പോസ് ചെയ്യാന്‍ പറയാനുള്ള അധികാരം അവിടെ ഫോട്ടോഗ്രാഫര്‍മാര്‍ക്കില്ല. പക്ഷേ ഫെഡ്‌ററോട് എല്ലാവര്‍ക്കും എന്തും നിര്‍ദ്ദേശിക്കാം. അദ്ദേഹം പോസ് ചെയ്തു തരും, വിശാലമായി സംസാരിക്കും-ജാഡകളില്ലാതെ സെല്‍ഫിക്ക് പോലും പോസ് ചെയ്തു തരും.ഫെഡ്‌ററുടെ എത്രയോ മല്‍സരങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ട്. റിയോ ഒളിംപിക്‌സില്‍ അദ്ദേഹത്തെ കാണാമെന്ന് കരുതിയെങ്കില്‍ അവസാന സമയം കാല്‍മുട്ടിലെ വേദനയില്‍ അദ്ദേഹം വരാതിരുന്നു. 2012 ലെ ലണ്ടന്‍ ഒളിംപിക്‌സിലെ അദ്ദേഹത്തിന്റെ ഫൈനല്‍ മറക്കാനാവില്ല. വിംബിള്‍ഡണ്‍ മൈതാനത്ത് ഇരിപ്പിടം പോലുമില്ലാതെ റിപ്പോര്‍ട്ട് ചെയ്ത ആ ഫൈനല്‍ ആന്‍ഡി മുറെ സ്വന്തമാക്കിയെങ്കിലും ഫെഡ്‌റര്‍ പാലിച്ച മാന്യത ബ്രിട്ടിഷുകാരായ കാണികള്‍ പോലും മറന്ന് കാണില്ല. ചുവന്ന കുപ്പായത്തിലായിരുന്നു അന്ന് ഫെഡ്‌റര്‍. നീല കുപ്പായത്തില്‍ കാണികളുടെ നിര്‍ലോഭ പിന്തുണയില്‍ കളിച്ച ആതിഥേയ താരമായ മുറെ സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ കാണികളോട് ആദ്യം നന്ദി പറയാനെത്തിയത് സ്വിസുകാരനായിരുന്നു. അദ്ദേഹത്തിന് വേണ്ടി അവരാരും കൈയ്യടിച്ചിരുന്നില്ല. പക്ഷേ ടെന്നിസ് എന്ന ഗെയിമിന്റെ മാന്യത പോലെ മഹാനായി നിന്നു അവിടെയും ഫെഡ്‌റര്‍. മഹത്വമെന്നത് മൈതാനത്തിന്റെ സംഭാവനയല്ല-സ്വയം ആര്‍ജ്ജിക്കുന്ന മൈതാന സത്യമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാത് കോലിയുടെ ആക്രോശങ്ങള്‍ കാണുന്നവര്‍ ഇത്ര വേണ്ടിയിരുന്നോ എന്ന് ചോദിക്കാറുണ്ട്. മാന്യന്മാരുടെ ഗെയിമായ ക്രിക്കറ്റില്‍ എന്തിനിത്ര അസഹിഷ്ണുത എന്നതും ചോദ്യമാണ്. നായകനാണെങ്കിലും താരമാണെങ്കിലും അവര്‍ ഗെയിമിനെയും ഗെയിമിലെ നിയമങ്ങളെയും കാണികളെയും ബഹുമാനിക്കണം. ഇവിടെയാണ് ഫെഡ്‌റര്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്. ഗെയിമിനെ അദ്ദേഹം സ്‌നേഹിക്കുന്നു. കാണികളെ സ്‌നേഹിക്കുന്നു

 

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Cricket

സൂര്യകുമാര്‍ യാദവ് തിരിച്ചെത്തി; മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലനം ആരംഭിച്ചു

ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

Published

on

മുംബൈ ഇന്ത്യന്‍സിന്റെ വെടികെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് ടീമിനൊപ്പം ചേര്‍ന്നു. പരിക്ക് മാറിയെത്തിയ താരം വെള്ളിയാഴ്ച ടീമിലെത്തിയതായി മുംബൈ ഇന്ത്യന്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുംബൈ ക്യാമ്പിലെത്തിയ താരം ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്തു. ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

പരിക്കേറ്റ വിശ്രമത്തിലായിരുന്ന സൂര്യകുമാര്‍ യാദവ് ശാരീരികക്ഷമത പൂര്‍ണമായി വീണ്ടെടുത്തതായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. ഇതോടെയാണ് ഏപ്രില്‍ 7 ഞായറാഴ്ച വാങ്കഡെയില്‍ നടക്കാനിരിക്കുന്ന മുംബൈ- ഡല്‍ഹി മത്സരത്തില്‍ താരം കളത്തിലിറങ്ങുന്നതിനുള്ള സാധ്യത തെളിഞ്ഞത്.

ട്വന്റി -20 ബാറ്റിങ്ങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവ് കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി കളിച്ചത്. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കും താരം വിധേയനായിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരിലെ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൂര്യകുമാര്‍.

ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായെത്തിയ ശേഷം സീസണില്‍ ഒരു വിജയം പോലും മുംബൈയ്ക്ക് നേടാനായിട്ടില്ല. ഇതുവരെ നടന്ന 3് മാച്ചുകളിലും മുംബൈ തോല്‍വി വഴങ്ങി. ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എന്നിവരോടാണ് മുംബൈ പരാജയം ഏറ്റുവാങ്ങിയത്. സൂര്യകുമാര്‍ എത്തുന്നതോടെ മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍.

 

Continue Reading

india

കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗം ; ഇന്ത്യ ഒന്നാമത്

ലോക ഉത്തേജക വിരുദ്ധ ഏജന്‍സി ബുധനാഴ്ച പുറത്തുവിട്ട 2022ലെ ടെസ്റ്റിംഗ് കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്.

Published

on

കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒന്നാമതെന്ന് നാഡ റിപ്പോര്‍ട്ട്. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി ബുധനാഴ്ച പുറത്തുവിട്ട 2022ലെ ടെസ്റ്റിംഗ് കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്. 2000ലധികം സാമ്പിളുകള്‍ വീതമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ കാലയളവില്‍ ഇന്ത്യയില്‍ നിന്ന് ആകെ 3865 സാമ്പിളുകള്‍ പരിശോധിച്ചു, അവയില്‍ 125 സാമ്പിളുകളുടെ ഫലം പോസിറ്റിവായി.

പരിശോധിച്ച സാമ്പിളുകളുടെ എണ്ണത്തില്‍, പട്ടികയില്‍ ഇന്ത്യ 11-ാം സ്ഥാനത്താണ്. എന്നാല്‍ ഉത്തേജക നിയമലംഘനങ്ങളുടെ എണ്ണത്തില്‍ പ്രധാന കായിക രാജ്യങ്ങളായ റഷ്യ (85), യുഎസ്എ (84), ഇറ്റലി (73), ഫ്രാന്‍സ് (72) എന്നിവയേക്കാള്‍ മുന്നില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

എല്ലാ ഉത്തേജക നിയന്ത്രണ സാമ്പിളുകളുടേയും ഏറ്റവും സമഗ്രമായ അവലോകനമാണ് നാഡയുടെ വാര്‍ഷിക പരിശോധനാ കണക്കുകള്‍ എന്ന് നാഡ ഡയറക്ടര്‍ ജനറല്‍ ഒലിവിയര്‍ നിഗ്ലി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യ കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്കയാണ് ഉത്തേജക മരുന്ന് ഉപയോഗത്തില്‍ പട്ടികയില്‍ മുന്‍പന്തിയിലുള്ളത്. മൂന്നാമത് കസാഖിസ്താനും നാലാമത് നോര്‍വെയും അഞ്ചാമത് യുഎസ്എയുമാണ്.

Continue Reading

Trending