Connect with us

Sports

വെടിപുരക്ക് സിറ്റിയുടെ തീ

Published

on

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആര്‍സനലിന്റെ മുറിവില്‍ മുളകരച്ചു തേച്ച് മാഞ്ചസ്റ്റര്‍ സിറ്റി. ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലില്‍ ആര്‍സനലിനെ മൂന്നു ഗോളിന് തകര്‍ത്ത പെപ് ഗ്വാര്‍ഡിയോളയുടെ സംഘം ആര്‍സനലിന്റെ തട്ടകത്തില്‍ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തിലും അതാവര്‍ത്തിച്ചു. എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ ബെര്‍ണാര്‍ഡോ സില്‍വ, ഡേവിഡ് സില്‍വ, ലിറോയ് സാനെ എന്നിവരാണ് ഇത്തിഹാദ് ടീമിന് വിജയമൊരുക്കിയത്. ഗ്വാര്‍ഡിയോളക്കു കീഴിലെ നൂറാം മത്സരത്തില്‍ മിന്നും വിജയവുമായി സിറ്റി കിരീടത്തോട് ഒരുപടി കൂടി അടുത്തപ്പോള്‍ ആര്‍സനലിന്റെ യൂറോപ്യന്‍ സ്വപ്‌നങ്ങളും കോച്ച് ആര്‍സീന്‍ വെങറുടെ ഭാവിയും തുലാസിലായി.
സീസണിലെ ഏക കിരീട പ്രതീക്ഷയായിരുന്ന ലീഗ് കപ്പ് കഴിഞ്ഞ ഞായറാഴ്ച അടിയറ വെക്കേണ്ടി വന്നതിന് പകരം ചോദിക്കാനുള്ള അവസരമാണ് സ്വന്തം തട്ടകത്തില്‍ ഗണ്ണേഴ്‌സ് നഷ്ടപ്പെടുത്തിയത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച സിറ്റി 15-ാം മിനുട്ടില്‍ തന്നെ ലീഡെടുത്തു. ഇടതുവിങിലെ വിനാശകാരിയായ ലിറോയ് സാനെ പ്രതിരോധം ഭേദിച്ച് ഓടിക്കയറി നല്‍കിയ പന്ത് അതിമനോഹരമായ ഫിനിഷിലൂടെ ബെര്‍ണാര്‍ഡോ സില്‍വ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. അഞ്ച് പ്രതിരോധക്കാരെ കാഴ്ചക്കാരാക്കി മുന്നേറിയ സാനെ നല്‍കിയ പന്ത് ബോക്‌സിനു പുറത്തു നിയന്ത്രിച്ചു നിര്‍ത്തിയ പോര്‍ച്ചുഗീസ് താരം പ്രതിരോധക്കാര്‍ക്ക് മുകളിലൂടെ വലതു പോസ്റ്റിലേക്ക് നിറയൊഴിച്ചപ്പോള്‍ ഡൈവ് ചെയ്ത പീറ്റര്‍ ചെക്കിന്റെ ഡൈവ് വിഫലമായി.
തുടക്കത്തിലെ ഷോക്കില്‍ നിന്നു രക്ഷപ്പെടാന്‍ ആര്‍സനല്‍ ആക്രമണം ശക്തമാക്കിയെങ്കിലും സിറ്റി കീപ്പര്‍ എഡേഴ്‌സന്റെ മികവ് തിരിച്ചടിയായി. 17-ാം മിനുട്ടില്‍ ഗ്രനിത് ഷാക്കയുടെ ഫ്രീകിക്ക് ഇടത്തേക്ക് ഡൈവ് ചെയ്ത് വിഫലമാക്കിയ ബ്രസീലിയന്‍ കീപ്പര്‍ 23-ാം മിനുട്ടില്‍ ഗോളെന്നുറച്ച ഷോട്ടും തടഞ്ഞിട്ടു. മത്സരം അര മണിക്കൂര്‍ പിന്നിടുംമുമ്പ് സിറ്റി ലീഡുയര്‍ത്തി. ഇത്തവണയും സാനെയുടെ മികവാണ് ഗണ്ണേഴ്‌സിനെ വലച്ചത്. ഇടതുവിങില്‍ നിന്ന് ജര്‍മന്‍ താരം നല്‍കിയ ക്രോസ് ബോക്‌സിന്റെ അതിരില്‍ നിന്ന് സര്‍ജിയോ അഗ്വേറോ മുന്നോട്ടു തള്ളി. പന്ത് സ്വീകരിച്ച ഡേവിഡ് സില്‍വ ക്ലോസ് റേഞ്ചില്‍ നിന്ന് സര്‍വസ്വതന്ത്രനായി തൊടുത്ത ഷോട്ട് തടയാന്‍ ചെക്കിനു കഴിഞ്ഞില്ല.
ആദ്യ രണ്ടു ഗോളുകളിലും നിര്‍ണായക ചരടുവലിച്ച ലിറോയ് സാനെ 33-ാം മിനുട്ടില്‍ സ്‌കോര്‍ ഷീറ്റില്‍ പേരു ചേര്‍ത്തു. വലതുവിങിലൂടെ സിറ്റി നടത്തിയ മുന്നേറ്റത്തിനൊടുവില്‍ കെയ്ല്‍ വാക്കര്‍ ഗോളിന് കുറുകെ നല്‍കിയ പാസില്‍ കാല്‍വെച്ച് ജര്‍മന്‍ താരം പന്ത് വലയിലാക്കുകയായിരുന്നു. 53-ാം മിനുട്ടില്‍ നിക്കോളാസ് ഒറ്റമെന്‍ഡി മിഖതര്‍യാനെ ബോക്‌സില്‍ വീഴ്ത്തിയതിന് ആര്‍സനലിന് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചു. എന്നാല്‍ ഓബമിയാങിന്റെ കിക്ക് തടഞ്ഞിട്ട എഡേഴ്‌സണ്‍ ആതിഥേയരുടെ തിരിച്ചുവരവിന്റെ അവസാന വാതിലും കൊട്ടിയടച്ചു.
സ്വന്തം ഗ്രൗണ്ടില്‍ ആര്‍സനല്‍ നേരിടുന്ന ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി ബുധനാഴ്ച രാത്രിയിലേത്. ഇതിനു മുമ്പ് നാല് തവണ മാത്രമാണ് സ്വന്തം ഗ്രൗണ്ടില്‍ ആര്‍സനല്‍ എതിരില്ലാത്ത മൂന്നു ഗോളിന് തോറ്റത്. 2018-ല്‍ എല്ലാ മത്സരങ്ങളിലുമായി ഏഴ് തോല്‍വികള്‍ ഏറ്റുവാങ്ങിയ ആര്‍സനല്‍, ഈ വര്‍ഷം ഏറ്റവുമധികം മത്സരങ്ങള്‍ തോല്‍ക്കുന്ന പ്രീമിയര്‍ ലീഗ് ടീം എന്ന അപഖ്യാതിയും സ്വന്തം പേരിലാക്കി.
28 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 24 വിജയങ്ങളോടെ 75 പോയിന്റ് സ്വന്തമായുള്ള മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് കിരീടം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് 59 പോയിന്റാണുള്ളത്. ലിവര്‍പൂള്‍ (57), ടോട്ടനം ഹോട്‌സ്പര്‍ (55), ചെല്‍സി (53) ടീമുകളാണ് മൂന്നു മുതല്‍ അഞ്ചു വരെയുള്ള സ്ഥാനങ്ങളില്‍. ആദ്യ നാല് സ്ഥാനക്കാര്‍ക്ക് ചാമ്പ്യന്‍സ് ലീഗിലേക്കും അഞ്ചാം സ്ഥാനക്കാര്‍ക്ക് യൂറോപ്പ ലീഗിലേക്കും യോഗ്യത ലഭിക്കുന്ന ലീഗില്‍ നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ അടുത്ത വര്‍ഷം ആര്‍സനലിന് യൂറോപ്യന്‍ മത്സരങ്ങള്‍ കളിക്കാനുണ്ടാവില്ല. കോച്ച് ആര്‍സീന്‍ വെങറുടെ ഭാവിയും ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Trending