Connect with us

Video Stories

അസ്തമിച്ചത് ദ്രാവിഡ സൂര്യന്‍

Published

on

അശ്‌റഫ് വേലിക്കിലത്ത്

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഏഴര പതിറ്റാണ്ടുകളിലേറെ ജ്വലിച്ചുനിന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപകരില്‍ പ്രധാനിയായ മുത്തുവേല്‍ കരുണാനിധി എന്ന കലൈഞ്ജര്‍ കരുണാനിധി (94) ചരിത്രത്തിന്റെ യവനികയിലേക്ക് മറഞ്ഞു. കരുണാനിധിയെ പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്രയും തഴക്കവും പഴക്കവും കൈവന്ന മറ്റൊരു രാഷ്ട്രീയ നേതാവിനെ കണ്ടെത്താനാവില്ല. ചിന്തോദീപകവും ഹാസ്യത്തിന്റെ തേന്‍തുള്ളികള്‍ പുരണ്ടതുമായ ആകര്‍ഷമായ വാഗ്ചാതുര്യത്തിലൂടെ ജനഹൃദയങ്ങളില്‍ കുടിയേറിയ കലൈഞ്ജറുടെ ആവനാഴിയില്‍ നിന്നുള്ള തേന്‍മൊഴികള്‍ കേള്‍ക്കാന്‍ ജനസഹസ്രങ്ങളാണ് എങ്ങും തടിച്ചുകൂടിയിരുന്നത്. തുടക്കത്തില്‍ ഒന്നും രണ്ടും മണിക്കൂറുകള്‍ പ്രസംഗിച്ചിരുന്ന കലൈഞ്ജര്‍ കരുണാനിധി രോഗങ്ങള്‍ ഓരോന്നായി കടന്നാക്രമിച്ചതോടുകൂടിയാണ് പ്രസംഗം അരമണിക്കൂറില്‍ ഒതുക്കിയത്. ദ്രാവിഡ പാരമ്പര്യവും, തമിഴ് സംസ്‌കാരവും, സരളമായ തമിഴ് സാഹിത്യവും നിറഞ്ഞുനിന്നിരുന്ന കരുണാനിധിയുടെ പ്രസംഗം കേള്‍ക്കാന്‍ നേരം പുലരും വരെ അക്ഷമരായി കാത്തുനിന്ന ചരിത്രമാണ് തമിഴ് മക്കള്‍ക്ക് പറയാനുള്ളത്.
”എന്റെ രക്തത്തില്‍ അലിഞ്ഞുകിടക്കുന്ന തമിഴ് ഉടന്‍പിറപ്പുകളെ, ജീവനേക്കാള്‍ താന്‍ വിലമതിക്കുന്ന കഴക കണ്‍മണികളെ”യെന്നു അഭിസംബോധനം ചെയ്തു തുടങ്ങുന്ന കലൈഞ്ജറുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ തന്നെ ദിഗന്തങ്ങള്‍ മുഴങ്ങുന്ന കരഘോഷങ്ങള്‍ മുഴങ്ങുകയാണ് പതിവ്. രാഷ്ട്രീയ പ്രതിയോഗികളുടെ മണല്‍ കോട്ടക്കുനേരെ സ്വതസിദ്ധമായ ശൈലിയിലൂടെ ശക്തമായ കടന്നാക്രമണം നടത്തിക്കൊണ്ടുള്ള കലൈഞ്ജറുടെ പ്രസംഗം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പലപ്പോഴും കോളിളക്കമുണ്ടാക്കിയിരുന്നു.
കഴിഞ്ഞ ഏഴര പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ ജീവിതം ഡി.എം.കെയുടെ ഈ പ്രജാപതിക്ക് പകര്‍ന്നു നല്‍കിയിരിക്കുന്ന മുഖ്യപാടവം ക്ഷമയുടേതാണ്. 94-ാം വയസിലും ഓര്‍മ്മശക്തി മങ്ങുകയോ, രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നതില്‍ തളരുകയോ, പ്രസംഗങ്ങളില്‍ നിന്നും പിന്മാറുകയോ ചെയ്യാത്ത ഈ രാഷ്ട്രീയ ഭീഷ്മാചാര്യന്റെ സദാ മന്ത്രം തമിഴ്‌നാടിന്റെ വികസനവും, തമിഴ് ജനതയുടെ ഉന്നമനവുമായിരുന്നു.
1924 ജൂണ്‍ മൂന്നിനാണ് കരുണാനിധിയുടെ ജനനം. തിരൂവാറൂറിലെ തിരക്കുവളയില്‍ മുത്തുവേലാര്‍-അന്‍ജുകം ദമ്പതികളുടെ മകനായി ജനിച്ച കരുണാനിധിക്ക് കുടുംബത്തിന്റെ കടുത്ത സാമ്പത്തിക പരാധീനതയില്‍ പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കാനേ കഴിഞ്ഞുള്ളൂ. അച്ഛന്‍ മുത്തുവേലാറിന്റെ പേര് കൂടിയാണ് കരുണാനിധി ”മുത്തുവേല്‍ കരുണാനിധി”യായത്. കരുണാനിധിക്ക് നേരത്തെ ദക്ഷിണാമൂര്‍ത്തി എന്നാണ് പേര് നല്‍കിയതെങ്കിലും പിന്നീട് മാതാപിതാക്കള്‍ മുത്തുവേല്‍ കരുണാനിധിയായി മാറ്റുകയായിരുന്നു. പിതാവ് മുത്തുവേലാറിന് ക്ഷേത്രങ്ങളില്‍ ഭരതനാട്യം പഠിപ്പിച്ചു കൊടുക്കലായിരുന്നു ജോലി. ബാല്യകാലത്തു തന്നെ കവിതയിലും തമിഴ് സാഹിത്യത്തിലും അതീവ താല്‍പര്യം കാണിച്ചിരുന്ന കരുണാനിധി വിദ്യാര്‍ത്ഥിയായിരിക്കെ 1941 ല്‍ ദ്രാവിഡ കഴകത്തിന്റെ ഭാഗമായുള്ള ”ഓള്‍ സ്റ്റുഡന്റ് ക്ലബ്ബ്” എന്ന സംഘടനയുണ്ടാക്കിയാണ് രാഷ്ട്രീയത്തില്‍ കാലെടുത്തു വെച്ചത്. 1949ലാണ് ഡി.എം.കെയില്‍ ചേര്‍ന്നത്.
വിദ്യാര്‍ത്ഥിയായിരിക്കെ 1936ല്‍ തിരുവാരൂര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥി കൂട്ടം പ്രസിദ്ധീകരിച്ച ”വിദ്യാര്‍ത്ഥി മിത്രം” (മാണവനേശന്‍) മാസികയുടെ പത്രാധിപരായിരുന്നു കരുണാനിധി. 1953ല്‍ കരുണാനിധി ഡാല്‍മിയാപുരത്തിന്റെ പേര് കല്ലക്കുടി എന്നാക്കി മാറ്റാന്‍ നടത്തിയ പ്രക്ഷോഭം ജനശ്രദ്ധ പിടിച്ചുപറ്റി. റെയില്‍പാളത്തിനു കുറുകെ തലവെച്ചു കിടന്ന കരുണാനിധി നടത്തിയ പ്രക്ഷോഭത്തിന് മുന്നില്‍ അധികൃതര്‍ മുട്ടുകുത്തിയതോടെ കരുണാനിധി തമിഴകത്ത് ശ്രദ്ധേയനായി. 1957ല്‍ തിരുവാരൂറിലെ കുഴിത്തലൈ നിയോജക മണ്ഡലത്തിലാണ് കരുണാനിധിയുടെ കന്നിമത്സരം. അന്നുതൊട്ട് ഇന്നോളം കരുണാനിധി പരാജയം എന്തെന്നറിഞ്ഞിട്ടില്ല. ചെന്നൈ ചെപ്പാക്കില്‍ നിന്നും കരുണാനിധി തുടര്‍ച്ചയായി മൂന്നു തവണ ജയിച്ചു നിയമസഭയിലെത്തി. 13 തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കരുണാനിധി 5 തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ശോഭിച്ചു. 1961ല്‍ ഡി.എം.കെയുടെ ട്രഷററായി നിയമിതനായ കരുണാനിധി 1969ലാണ് പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനത്ത് എത്തിയത്. 1962ല്‍ നിയമസഭ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട കരുണാനിധി 1967ല്‍ അണ്ണാദുരെ മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായി അധികാരമേറ്റാണ് ആദ്യമായി മന്ത്രിസഭയിലെത്തിയത്. 1983ല്‍ ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കെതിരായ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് നിയമസഭാംഗത്വം രാജിവെക്കുകയുണ്ടായി.
1977 നവംബറില്‍ ചെന്നൈയില്‍ എത്തിയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ ഡി.എം.കെ നടത്തിയ കരിങ്കൊടി പ്രകടനം അക്രമാസക്തമായി മാറി. കരുണാനിധി ഉള്‍പ്പെടെ ഡി.എം.കെയുടെ മുഴുവന്‍ നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു തടവിലാക്കി. അന്ന് ചെന്നൈയില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ കേരള വിദ്യാഭ്യാസ മന്ത്രിയും, മുസ്‌ലിംലീഗ് നേതാവുമായ യശഃശ്ശരീരനായ സി.എച്ച് മുഹമ്മദ് കോയയുടെ കാറിന് നേരെയും ഡി.എം.കെ പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായി. സി.എച്ചിന്റെ കാറിലെ ദേശീയ പതാകയെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പതാകയായി തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ സി.എച്ചിന് സാരമായ പരിക്കേറ്റു. സംഭവത്തില്‍ കരുണാനിധി സി.എച്ചിനോടും, മുസ്‌ലിം ലീഗിനോടും മാപ്പ് പറഞ്ഞു.
1975ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് ഡി.എം.കെ മന്ത്രിസഭയെ പിരിച്ചുവിടുകയും, കരുണാനിധി, മകന്‍, സ്റ്റാലിന്‍, പാര്‍ട്ടിയുടെ സമുന്നത നേതാക്കളായ ആര്‍ക്കാട് വീരസ്വാമി, ദുരെ മുരുഗന്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. ജയിലില്‍ നേതാക്കള്‍ക്കെതിരെ ക്രൂരമായ പീഡനം നടന്നു. ചില പ്രവര്‍ത്തകര്‍ ജയിലില്‍ നടന്ന മൂന്നാംമുറയില്‍ കൊല്ലപ്പെടുകയുണ്ടായി.
1972ല്‍ ഡി.എം.കെയിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് എം.ജി.ആര്‍ അണ്ണാ ഡി.എം.കെക്ക് രൂപംനല്‍കിയതോടെ കരുണാനിധിക്ക് കടുത്ത വെല്ലുവിളി ഉയര്‍ന്നു. 1977 മുതല്‍ 1989 വരെ എം.ജി.ആര്‍ എന്ന മാസ്മരിക വ്യക്തിത്വത്തിന്റെ തേരോട്ടത്തിന് മുന്നില്‍ കരുണാനിധിക്ക് അധികാരത്തിനു പുറത്തിരിക്കേണ്ടിവന്നു. പക്ഷെ ക്ഷമയോടെ എല്ലാറ്റിനേയും നേരിടുകയും, അതിജീവിക്കുകയും ചെയ്ത കരുണാനിധി 1989ല്‍ തമിഴകത്തിന്റെ അധികാര പീഠത്തിലേക്ക് സെന്റ് ജോര്‍ജ് കോട്ടയിലെ മുഖ്യമന്ത്രി കസേരയിലേക്ക് തിരിച്ചുവരവ് നടത്തുകയായിരുന്നു. പ്രായോഗിക രാഷ്ട്രീയത്തില്‍ ചാണക്യ തന്ത്രങ്ങള്‍ അവലംബിക്കുന്നതില്‍ കരുണാനിധിക്കുണ്ടായ അപാരമായ കരുത്ത് മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല.
തമിഴ്‌നാടിനെ ഇളക്കിമറിച്ച ഹിന്ദി പ്രക്ഷോഭവും, കാവേരി, ശ്രീലങ്ക തമിഴ് വംശീയ പ്രശ്‌നങ്ങളും, പിന്നാക്ക-മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി നടത്തിയ സംവരണ പ്രക്ഷോഭങ്ങളും, കര്‍ഷക സമരങ്ങളും ആര്‍ക്കും അളക്കാന്‍ കഴിയാത്ത കരുണാനിധിയുടെ കരുത്തായി മാറി. കരുണാനിധിയുടെ അതിര് കടന്ന തമിഴ് മക്കളോടും, തമിഴ്‌നാടിനോടുമുള്ള സ്‌നേഹം പലപ്പോഴും മണ്ണിന്റെ മക്കള്‍ വാദമായി ചിത്രീകരിക്കപ്പെട്ടെങ്കിലും ഇതൊന്നും കരുണാനിധി എന്ന ഉരുക്കുമനുഷ്യനെ തളര്‍ത്തിയില്ല.
തമിഴ്‌നാടിന്റെ വികസനത്തിനായി ശ്രദ്ധേയമായ നിരവധി ജനകീയ പദ്ധതികള്‍ക്ക് തുടക്കമിട്ട കരുണാനിധിക്ക് എം.ജി.ആറിനേക്കാളും കടുത്ത വെല്ലുവിളിയായത് ജയലളിതയുടെ ഭരണകാലത്തായിരുന്നു. കരുണാനിധിയുടെയും ഡി.എം.കെയുടെയും നിലനില്‍പ്പിന്റെയും അതിജീവനത്തിന്റെയും രാഷ്ട്രീയം മാത്രമായ പ്രതിസന്ധി ഘട്ടത്തില്‍ 1999ല്‍ ഡി.എം.കെ ദ്രാവിഡ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സമസ്ത ഓര്‍മ്മകളും ബലികൊടുത്തുകൊണ്ട് ഡി.എം.കെ ബി.ജെ.പിയുടെ പാളത്തില്‍ കൊണ്ടുപോയി ബന്ധിച്ചു. ഈ സംഭവം കരുണാനിധിയെ പിന്നീട് വളരെയധികം വേദനിപ്പിച്ചു. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഹിമാലയന്‍ തെറ്റായി കരുണാനിധി ഇതിനെ ഏറ്റുപറയുകയായിരുന്നു.
കരുണാനിധി തമിഴ്‌നാട്ടില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുകയാണെങ്കിലും ഒപ്പം കോടികളുടെ അഴിമതി കഥകള്‍ ഗ്ലാമറിനു മങ്ങലേല്‍പ്പിക്കുകയുണ്ടായി. ഒപ്പം പാര്‍ട്ടിക്ക് മുകളില്‍ തന്റെ കുടുംബത്തെ പ്രതിഷ്ഠിച്ചുവെന്നും പ്രതിയോഗികളുടെ മുഖ്യ വിമര്‍ശനവും വലിയ തിരിച്ചടിയായി. മകന്‍ സ്റ്റാലിനും, മകള്‍ കനിമൊഴിയും, പേരക്കിടാവ് ദയാനിധി മാരനുമെല്ലാം പ്രതിയോഗികളുടെ കണ്ണില്‍ കരടായി നില്‍ക്കുന്നു.
കോണ്‍ഗ്രസ് ഐയുമായി സഖ്യമുണ്ടാക്കുന്നതില്‍ അതീവ താല്‍പര്യം കാണിച്ചിരുന്ന കരുണാനിധി മതേതരത്വവും, ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഏറെ മുന്നിലായിരുന്നു. നിരവധി ചെറുകഥകളും, കഥകളും, നോവലുകളും എഴുതിയിട്ടുള്ള കരുണാനിധി ഒട്ടേറെ സിനിമകള്‍ക്ക് തിരക്കഥയുമെഴിതിയിട്ടുണ്ട്. മുറശൊലി (ങൗൃമീെഹശ) പത്രത്തിന്റെ പത്രാധിപരായിരുന്നു ഏറെക്കാലം. പ്രസിദ്ധ നടന്‍ ശിവാജി ഗണേശന്‍ അഭിനയിച്ച ആദിപരാശക്തി, മരമകളെ വരിക ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്ക് കരുണാനിധി കഥയെഴുതിയിട്ടുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള സംഘ്പരിവാര്‍ ശക്തികളുടെ നീക്കത്തിനെതിരെ പല്ലും നഖവും ഉപയോഗിച്ച് പോരാടുകയും, തമിഴ് മക്കളുടെ മനസ്സുകളില്‍ സാമാന്യ ബോധത്തിന്റെ ശീതള താഴ്‌വരയും, മാനവ ഐക്യത്തിന്റെ മാറ്റൊലിയും തീര്‍ത്ത കരുണാനിധി എന്ന ചരിത്രനായകനെ തമിഴ് മക്കള്‍ക്ക് ഒരിക്കലും വിസ്മരിക്കാനാവില്ല. പള്ളിയില്‍ നിന്ന് ഉയരുന്ന ബാങ്ക് നാദവും, ക്ഷേത്രങ്ങളില്‍ നിന്ന് ഉയരുന്ന വേദജപങ്ങളും, ക്രൈസ്തവാലയത്തില്‍ നിന്നുയരുന്ന മണിനാദവും കൂടിച്ചേരുമ്പോഴുള്ള മധുരധ്വനിയാണ് തമിഴന്റെ ഹൃദയമിടിപ്പെന്ന് കരുണാനിധി പല യോഗങ്ങളില്‍ പറയുകയുണ്ടായി. അതുകൊണ്ട് തന്നെ അടവുകള്‍ പതിനെട്ടും പയറ്റിയിട്ടും, വര്‍ഗീയ വിഷവിത്തുക്കള്‍ വാരിവിതറിയിട്ടും തമിഴകത്ത് സംഘ്പരിവാറിന്റെ കുതന്ത്രങ്ങള്‍ ഏശാതെ പോയി. ഓരോ പൗരന്റെയും സ്വാതന്ത്ര്യവും, സുരക്ഷിതത്വവും, സംതൃപ്തിയും, വിശ്വാസവും കാത്തുസൂക്ഷിക്കേണ്ടത് ഡി.എം.കെയെ പോലുള്ള മതേതര പാര്‍ട്ടികളുടെ കടമയാണെന്നാണ് കരുണാനിധി ഏറ്റവും ഒടുവിലായി ചെന്നൈയില്‍ നടത്തിയ പ്രസംഗത്തില്‍ പോലും ചൂണ്ടിക്കാട്ടിയത്.
പത്മാവതിയമ്മാള്‍. ദയാളു അമ്മാള്‍, രാജാത്തി അമ്മാള്‍ എന്നിവരായിരുന്നു കരുണാനിധിയുടെ ഭാര്യമാര്‍. ഇതില്‍ പത്മാവതിയമ്മാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. ദയാളു അമ്മാള്‍ രോഗബാധിതയായി കിടപ്പിലാണ്. മൂന്ന് ഭാര്യമാരിലായി എം.കെ മുത്തു, എം.കെ അഴഗിരി, എം.കെ സ്റ്റാലിന്‍, എം.കെ തമിഴരശു, എം.കെ ശെല്‍വി, എം.കെ കനിമൊഴി എന്നീ മക്കളുണ്ട്.
സഭാ തിരക്കില്‍ മുഴുകിയിരുന്ന ചെന്നൈയില്‍ ഗോപാലപുരത്തെ കലൈഞ്ജര്‍ ഭവനം കരുണാനിധി എന്ന ചരിത്ര പുരുഷന്റെ വേര്‍പാടില്‍ ദുഃഖം ഘനീഭവിച്ചുനില്‍ക്കുന്നു. രാത്രി 12 മണിക്ക് കിടന്നുറങ്ങുകയും രാവിലെ 5 മണിക്ക് എഴുന്നേല്‍ക്കുകയും ചെയ്തിരുന്ന കരുണാനിധി പ്രഭാത നടത്തം, ചെറിയ വ്യായാമം, പത്രവായന എന്നീ ദിനചര്യകള്‍ തെറ്റിച്ചിരുന്നില്ല. ”ശൊല്‍വതൈ സെയ്‌വേന്‍” (പ്രവര്‍ത്തിക്കുന്നത് മാത്രം പറയും), പറയുന്നത് മാത്രം പ്രവര്‍ത്തിക്കും) അതാണ് എന്റെ ശൈലിയെന്ന കരുണാനിധിയുടെ വാക്കുകള്‍ തമിഴ് മക്കളുടെ കാതുകളില്‍ പ്രതിധ്വനിക്കുകയാണ്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending