Connect with us

Views

സിറിയയിലെ യു.എസ് ആക്രമണം ശീതയുദ്ധം തിരിച്ചുവരുത്തുമോ

Published

on

സിറിയന്‍ സൈനിക താവളത്തില്‍ അമേരിക്കയുടെ മിസൈല്‍ വര്‍ഷം സ്വാഗതാര്‍ഹമെന്ന് വിശേഷിക്കപ്പെടുമ്പോള്‍ തന്നെ പ്രത്യാഘാതം ദൂരവ്യാപകമെന്ന് വിലയിരുത്തപ്പെടുന്നതിനാണ് മുന്‍തൂക്കം. സോവിയറ്റ് യൂണിയനോടൊപ്പം കാലയവനികക്കുള്ളില്‍ വിസ്മൃതിയിലായ ശീതയുദ്ധം തിരിച്ചുവരുമോ എന്ന ആശങ്ക ഉയര്‍ത്തുന്നതാണ്, ആക്രമണവും തുടര്‍ന്നുണ്ടായ പ്രതികരണവും. സോവിയറ്റ് യൂണിയന്റെ ‘പിന്‍ഗാമി’യായ റഷ്യയുമായി അമേരിക്ക കൊമ്പുകോര്‍ക്കുന്ന സ്ഥിതി ലോക സംഘര്‍ഷം മൂര്‍ച്ഛിക്കും.

ആറു വര്‍ഷമായി സിറിയയില്‍ തുടരുന്ന ആഭ്യന്തര കലാപത്തില്‍ പ്രസിഡന്റ് ബശാറുല്‍ അസദിനോടൊപ്പമാണ് റഷ്യയും അമേരിക്കയുടെ ശത്രുപക്ഷത്തുള്ള ഇറാനും. ബശാറിന് എതിരായ പ്രതിപക്ഷത്തെ പിന്തുണക്കുന്നത് അമേരിക്കയുടെ നേതൃത്വത്തില്‍ തുര്‍ക്കി ഉള്‍പ്പെടുന്ന സഖ്യസേനയും. യുദ്ധരംഗത്ത് ഇരുപക്ഷവും ശക്തമായി നിലയുറപ്പിക്കുന്നു. യുദ്ധവും സമാധാന നീക്കവും മാറി മാറി പരീക്ഷിക്കുന്നുണ്ടെങ്കിലും ഫലപ്രദമല്ല. അതിലിടക്ക്, സിറിയയുടെ രാസായുധ പ്രയോഗവും തിരിച്ചടിച്ചുള്ള അമേരിക്കയുടെ ആക്രമണവും സംഭവഗതികള്‍ സങ്കീര്‍ണമാക്കുന്നു. അതേസമയം, ഡോണാള്‍ഡ് ട്രംപിന് പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ആക്രമണം സഹായകമായി. റഷ്യന്‍ ഏജന്റ് എന്ന വിമര്‍ശനത്തിന്റെ മുനയൊടിച്ച് ട്രംപ്, മധ്യ പൗരസ്ത്യദേശത്ത് നഷ്ടപ്പെട്ട അമേരിക്കയുടെ സ്വാധീനം തിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍ ബഹുദൂരം മുന്നോട്ട് പോയി. റഷ്യയും ഇറാനും മേഖലയില്‍ പുലര്‍ത്തിവന്ന സ്വാധീനം കൂടി തകര്‍ക്കുക വഴി ട്രംപിന്റെ നയതന്ത്ര നീക്കം വിജയകരമാവുകയാണ്. സിറിയന്‍ പ്രശ്‌നത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന തുടക്കത്തിലെ നയം മാറ്റിയെഴുതുകയാണ് ട്രംപ്. ബശാറുല്‍ അസദിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്ന ലക്ഷ്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
മുന്‍ സോവിയറ്റ് യൂണിയനുമായി ഉണ്ടായ ശീതയുദ്ധം അവയുടെ തകര്‍ച്ചയോടെ അവസാനിച്ചിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം ബോറിസ് യെല്‍സിന്റെ നിയന്ത്രണത്തില്‍ റഷ്യന്‍ ഫെഡറേഷന്‍ നിലവില്‍ വരുമ്പോള്‍ പാശ്ചാത്യ രാജ്യങ്ങളുടെ ആശ്രിത രാജ്യമായി തീര്‍ന്നു. അത്രയധികം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു റഷ്യന്‍ ഫെഡറേഷന്‍. വഌഡ്മിര്‍ പുട്ടിന്‍ റഷ്യയില്‍ അധികാരത്തില്‍ വന്നതോടെ സ്ഥിതി മാറി. ലോക രാഷ്ട്രീയത്തില്‍ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ പുട്ടിന്‍ ശക്തമായ നടപടി സ്വീകരിച്ചു. പാശ്ചാത്യ ശക്തികള്‍ക്ക് അരോചകമായ നീക്കം നടത്തുകയും ചെയ്തു. ക്രീമിയ, സിറിയ പ്രശ്‌നത്തില്‍ അമേരിക്ക ഉള്‍പ്പെടെ പാശ്ചാത്യനാടുകള്‍ റഷ്യന്‍ നിലപാടിന് എതിരാണ്. സിറിയയില്‍ ഇറാനുമായി സഹകരിച്ച്, ബശാറുല്‍ അസദിന്റെ ഭരണകൂടത്തെ സഹായിക്കുന്നു. അതേസമയം ഐ.എസ് ഭീകരരെ തുടച്ച് നീക്കുകയും അതോടൊപ്പം തന്നെ ബശാറുല്‍ അസദ് വിരുദ്ധ പ്രതിപക്ഷ സഖ്യത്തെ സഹായിക്കുകയുമായിരുന്നു ഇതേവരെ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും. എന്നാല്‍ റഷ്യയും ഇറാനും അസദ് ഭരണകൂടത്തെ സൈനികമായി സഹായിച്ചു. ഏത് നിമിഷവും തകര്‍ച്ച കാത്തിരുന്നവരെ അസദ് ഭരണകൂടത്തെ നിലനിര്‍ത്തിയതും പ്രതിപക്ഷ സൈനികരെ അടിച്ചമര്‍ത്തിയതും റഷ്യ-ഇറാന്‍ സൈനികരാണ്.
റഷ്യന്‍ പോര്‍ വിമാനങ്ങള്‍ പ്രതിപക്ഷ ശക്തികളില്‍ ബോംബ് വര്‍ഷിച്ച് ബശാറിന്റെ സൈനികര്‍ക്ക് വഴിയൊരുക്കി. ഐ.എസ് കേന്ദ്രങ്ങള്‍ക്ക് പുറമെ, പ്രതിപക്ഷ കേന്ദ്രങ്ങളും തകര്‍ന്നടിഞ്ഞു. ഈ ഘട്ടങ്ങളില്‍ അമേരിക്കയും സഖ്യരാഷ്ടരങ്ങളും സൈനികമായി പ്രതിപക്ഷത്തെ സഹായിക്കാന്‍ മുന്നോട്ട് വന്നില്ല. ട്രംപ് അധികാരത്തില്‍ വന്നതോടെ നിലപാട് കടുപ്പിച്ചു. ബശാറിനെ പുറത്താക്കല്‍ നയമല്ലെന്നും ഐ.എസിനെ തുരത്തുകയാണ് പ്രധാന ലക്ഷ്യമെന്നും വ്യക്തമാക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ മാറ്റം വരുത്തി. പ്രതിപക്ഷ സ്വാധീന കേന്ദ്രമായ ഇദ്‌ലിബലില്‍ സിറിയന്‍ സൈന്യം കഴിഞ്ഞ ചൊവ്വാഴ്ച രാസായുധം പ്രയോഗിച്ചതാണ് അമേരിക്കയെ ചൊടിപ്പിച്ചതത്രെ. 2013-2014 കാലത്ത് സമാന സംഭവം നടന്നിരുന്നു. ഇതേ തുടര്‍ന്ന് രാസായുധം മുഴുവന്‍ നശിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം റഷ്യ ഏറ്റെടുത്തു. അവ ഫലപ്രദമായി നിര്‍വഹിക്കപ്പെട്ടില്ല. ഒരിക്കല്‍ കൂടി സ്വന്തം ജനതക്ക് മേല്‍ ബശാര്‍ സൈന്യം രാസായുധം പ്രയോഗിച്ചത് ലോകത്തെ നടുക്കി. സയനൈഡിനേക്കാള്‍ 20 ഇരട്ടി മാരകമായ ‘സരിന്‍’ ആണ് ഉപയോഗിച്ചത്. നിമിഷങ്ങള്‍ കൊണ്ട് നാഡീവ്യവസ്ഥ സ്തംഭിപ്പിക്കുന്ന അതിഭീകരമായ രാസായുധമാണ് ബശാര്‍ സൈന്യം പ്രയോഗിച്ചത്. 27 കുട്ടികളടക്കം 86 പേര്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തെ അപലപിക്കാന്‍ പോലും ഐക്യരാഷ്ട്ര രക്ഷാസമിതിക്ക് കഴിഞ്ഞില്ല. അമേരിക്കയുടെ സൈനിക നടപടി ഏകപക്ഷീയമായിരുന്നിട്ടും ചോദ്യം ചെയ്യാന്‍ എതിരാളികള്‍ക്ക് കഴിയാതെ പോകുന്നതും ആദ്യ സംഭവത്തെ അപലപിക്കാന്‍ യു.എന്‍ രക്ഷാസമിതി മുന്നോട്ട് വരാത്തത് കൊണ്ടാണ്. സിറിയക്ക് എതിരായ ആക്രമണത്തെ എതിര്‍ത്ത് റഷ്യയും ഇറാനും രംഗത്തുണ്ടെങ്കിലും കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ട് വന്നില്ല. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്കയുടെ ആക്രമണമെന്ന ആക്ഷേപം വസ്തുതപരമാണ്. സമാന സ്ഥിതി തന്നെയാണല്ലോ രാസായുധ പ്രയോഗത്തിലൂടെ സിറിയന്‍ സൈന്യവും നടത്തിയത്. ഇറാഖ് അധിനിവേശം പോലെ അമേരിക്കയുടെ ഏകപക്ഷീയ നീക്കത്തെ എതിര്‍ക്കാന്‍ കഴിയാതെ പോകുന്നത് ഇനിയും ദൂരവ്യാപകമായ പ്രത്യാഘാതം ക്ഷണിച്ച് വരുത്തും. ഡോണാള്‍ഡ് ട്രംപിനെ പോലെ. ‘വികാര ജീവി’ നയിക്കുന്ന അമേരിക്കയില്‍ നിന്ന് കൂടുതല്‍ ആക്രമണം പ്രതീക്ഷിക്കണം. ഉത്തരകൊറിയ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്ക് നേരെ വാളോങ്ങി നില്‍ക്കുന്ന ട്രംപിന്റെ അടുത്ത നടപടിയില്‍ പരക്കെ ഉത്കണ്ഠയുണ്ട്.
ആറ് വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിനിടയില്‍ നാലര ലക്ഷം പേര്‍ കൊല്ലപ്പെട്ടു. 76 ലക്ഷം പേര്‍ രാജ്യത്തിനകത്ത് തന്നെ അഭയാര്‍ത്ഥികളായി. 50 ലക്ഷം മറ്റ് രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായും കഴിയുന്നുണ്ട്. ജനസംഖ്യയില്‍ പകുതിയും കുടിയൊഴിപ്പിക്കപ്പെട്ടു. ഒരു വശത്ത് റഷ്യന്‍ സൈന്യവും മറുവശത്ത് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യരാഷ്ട്രങ്ങളും സിറിയയെ തകര്‍ത്തു തരിപ്പണമാക്കി. 100 വര്‍ഷത്തിനകം പുനരുദ്ധാരണം കഴിയാത്തവിധം തകര്‍ന്നടിഞ്ഞ രാജ്യത്തെ സ്വന്തം ജനതയോടുള്ള അസദ് ഭരണകൂടത്തിന്റെ ക്രൂരത നിര്‍ത്തുന്നില്ല. ജനാധിപത്യ പ്രക്രിയയിലേക്ക് രാജ്യത്തെ നയിക്കാന്‍ നിരവധി ചര്‍ച്ച നടന്നു. റഷ്യയും അമേരിക്കയും തമ്മിലുള്ള വടംവലിയില്‍ ചര്‍ച്ച വഴിമുട്ടുന്നു. കസാഖ് തലസ്ഥാനത്ത് അസ്താഹയില്‍ റഷ്യയും തുര്‍ക്കിയും മുന്‍കൈ എടുത്ത് ചര്‍ച്ച നടക്കുന്നു. എല്ലാവരെയും ഒന്നിച്ചിരുത്തുവാന്‍ കഴിഞ്ഞതൊഴിച്ചാല്‍ ചര്‍ച്ചയില്‍ പുരോഗതിയൊന്നുമില്ല. പ്രശ്‌നത്തിന് അടിയന്തര പരിഹാരമില്ലെങ്കില്‍ വന്‍ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ റിപ്പോര്‍ട്ട് ലോക സമൂഹം ഇനിയും ഗൗരവത്തിലെടുത്തിട്ടില്ല.
അമേരിക്കയുടെ ആക്രമണത്തിന് ശേഷം അറബ് സമൂഹ മാധ്യമങ്ങള്‍ ട്രംപിന്റെ നടപടി ആഘോഷിക്കുകയാണത്രെ. അറബ്‌ലീഗിന്റെ പിന്തുണയും നടപടിക്കുണ്ട്. ബശാറിനെ താഴെ ഇറക്കല്‍ ആത്യന്തിക ലക്ഷ്യമല്ലെന്ന് കഴിഞ്ഞാഴ്ച യു.എന്നിലെ അമേരിക്കന്‍ ജനപ്രതിനിധി നിക്കിഹാലി വ്യക്തമാക്കിയിരുന്നുവെങ്കിലും പെട്ടെന്ന് നയം മാറ്റിയതില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് റഷ്യയും ഇറാനും ആരോപിക്കുന്നതില്‍ അപകടം പതിയിരിക്കുന്നു. ബശാര്‍ സൈന്യം രാസായുധം പ്രയോഗിച്ചതിനെ വിമര്‍ശിക്കാതിരുന്ന ഇസ്രാഈലും അമേരിക്കയുടെ ആക്രമണത്തെ സ്വാഗതം ചെയ്ത് കാണുമ്പോള്‍ ഹിഡന്‍ അജണ്ടയുണ്ടെന്ന വ്യാപ്തി വര്‍ധിച്ചു. ഇതിനേക്കാള്‍ ഏറെ മാരകമായ ആയുധങ്ങള്‍ ഫലസ്തീന്‍കാര്‍ ക്കു നേരെ പ്രയോഗിക്കുന്ന ഇസ്രാഈല്‍ അമേരിക്കയുടെ ആക്രമണത്തെ ന്യായീകരിക്കുന്നത് ദുഷ്ടലാക്കോടെയാണ്. സിറിയയുടെ തകര്‍ച്ച ഇസ്രാഈലിന്റെ ദീര്‍ഘകാല ലക്ഷ്യമാണ്. റഷ്യയുടെയും അമേരിക്കയുടെയും ബോംബറുകള്‍ ഈ ലക്ഷ്യത്തിലേക്ക് ബഹുദൂരം മുന്നോട്ട് പോയി. വെടിനിര്‍ത്തല്‍ പാലിക്കപ്പെടുകയും സമാധാനം തിരിച്ചു കൊണ്ടുവരാനും ഫലപ്രദമായ ചര്‍ച്ച എത്രയും വേഗം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending