Connect with us

Views

നികുതി വെട്ടിപ്പിലേക്ക് വെളിച്ചം വീശി പാരഡൈസ് രഹസ്യ രേഖകള്‍, വീണ്ടും രഹസ്യച്ചോര്‍ച്ച

Published

on

 

ന്യൂഡല്‍ഹി: നികുതി വെട്ടിപ്പിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന പാരഡൈസ് രഹസ്യചോര്‍ച്ചയില്‍ പേരു പരാമര്‍ശിക്കുന്നത് 714 ഇന്ത്യന്‍ സ്ഥാപനങ്ങളും വ്യക്തികളും. കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, ബി.ജെ.പി എം.പി ആര്‍.കെ സിന്‍ഹ തുടങ്ങിയവരും ഇതില്‍ ഉള്‍പ്പെടും. നികുതി വെട്ടിപ്പും കള്ളപ്പണവും തടയാനെന്ന പേരില്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ടു നിരോധനത്തിന് നാളെ ഒരു വര്‍ഷം തികയാനിരിക്കെയാണ്, നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട രഹസ്യ രേഖകളില്‍ കേന്ദ്രമന്ത്രിയുടെ തന്നെ പേര് പരാമര്‍ശിക്കപ്പെട്ടത്. നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി ജയന്ത് സിന്‍ഹ രംഗത്തെത്തിയെങ്കിലും വരും ദിവസങ്ങളില്‍ ഇത് ബി.ജെ.പിയേയും കേന്ദ്ര സര്‍ക്കാറിനെയും പ്രതിക്കൂട്ടിലാക്കിയേക്കും.
അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ ആഗോള കൂട്ടായ്മയും(ഐ.സി.ഐ.ജെ) ജര്‍മ്മന്‍ പത്രമായ സെഡ്യൂസെ സിറ്റിങും ചേര്‍ന്ന് 96 കമ്പനികളുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് 13.4 ദശലക്ഷം രഹസ്യ രേഖകള്‍ പുറത്തുവിട്ടത്. ഇതില്‍ ഏറെയും ബര്‍മുഡ നിയമസ്ഥാപനമായ ആപ്പിള്‍ബൈയില്‍നിന്നുള്ളതാണ്. നികുതി വെട്ടിപ്പും കുറഞ്ഞ നികുതി അടക്കാനുള്ള മാര്‍ഗങ്ങളും സംബന്ധിച്ച് ഉപദേശവും നിയമസഹായവും നല്‍കുന്ന സ്ഥാപനമാണ് ആപ്പിള്‍ബൈ.
ജയന്ത് സിന്‍ഹ മാനേജിങ് ഡയരക്ടര്‍ ആയിരുന്ന ഇന്ത്യന്‍ കമ്പനി ഒമിധ്യാര്‍ നെറ്റ്‌വര്‍ക്കിന് യു.എസ് ആസ്ഥാനമായ കമ്പനി ഡിലൈറ്റ് ഡിസൈനില്‍ നിക്ഷേപമുണ്ടെന്നാണ് രഹസ്യ രേഖകള്‍ വ്യക്തമാക്കുന്നത്. സൈമണ്‍ ഐലന്റ് എന്ന നെതര്‍ലന്റ് കമ്പനിയുടെ സഹസ്ഥാപനമായി 2006ല്‍ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി രൂപീകരിച്ചതാണ് ഡിലൈറ്റ് ഡിസൈന്‍. മൂന്ന് ദശലക്ഷം ഡോളര്‍ (20 കോടിയോളം രൂപ) ആണ് ഡിലൈറ്റ് ഡിസൈനിലെ ഒമിധ്യാര്‍ നെറ്റ് വര്‍ക്കിന്റെ നിക്ഷേപം. 2009ലാണ് ജയന്ത് സിന്‍ഹ ഒമിധ്യാര്‍ നെറ്റ്‌വര്‍ക്കില്‍ ചേര്‍ന്നത്. 2013ല്‍ രാജിവെച്ചിരുന്നു. ഇതിനു ശേഷവും ഡിലൈറ്റ് ഡിസൈനില്‍ സിന്‍ഹ ഡയരക്ടറായി പ്രവര്‍ത്തിച്ചിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. 2014ല്‍ ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് സിന്‍ഹ പാര്‍ലമെന്റില്‍ എത്തുന്നതും കേന്ദ്രമന്ത്രിയാകുന്നതും. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലോ പിന്നീട് ലോക്‌സഭാ സെക്രട്ടറിയേറ്റിനോ കേന്ദ്രമന്ത്രിയെന്ന നിലയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോ നല്‍കിയ സ്വത്തു വിവരങ്ങളുടെ കണക്കിലോ വിദേശകമ്പനിയായ ഡിലൈറ്റ് ഡിസൈനില്‍ ഡയരക്ടര്‍ പദവി വഹിക്കുന്നതായി വ്യക്തമാക്കിയിരുന്നില്ലെന്ന് അന്വേഷണത്തില്‍ പങ്കാളികളായ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യസഭയിലെ സമ്പന്നനും ബി.ജെ.പി എം.പിയുമായ രവീന്ദ്ര കിഷോര്‍ സിന്‍ഹ എന്ന ആര്‍.കെ സിന്‍ഹക്ക് രണ്ട് വിദേശ കമ്പനികളില്‍ നിക്ഷേപമുണ്ടെന്നാണ് രേഖകള്‍ പറയുന്നത്. മാള്‍ട്ടയില്‍ രജിസ്റ്റര്‍ ചെയ്ത എസ്.ഐ.എസ് ഏഷ്യ പസഫിക് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് ആണ് ഇതില്‍ ഒന്ന്. സിന്‍ഹ രൂപീകരിച്ച സ്വകാര്യ സുരക്ഷാ സ്ഥാപനമാണ് എസ്.ഐ.എസ്. ഇതിന്റെ ഉപസ്ഥാപനമാണ് മാള്‍ട്ടയില്‍ രജിസ്റ്റര്‍ ചെയ്ത എസ്.ഐ.എസ് ഏഷ്യാ- പസഫിക് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് എന്നാണ് വിവരം. ഇതിന്റെ ഭൂരിഭാഗം ഓഹരികളും ആര്‍.കെ സിന്‍ഹയുടെ പേരിലാണുള്ളത്. ഭാര്യ റിത കിഷോര്‍ സിന്‍ഹ കമ്പനിയില്‍ ഡയരക്ടറുമാണ്.
പൊതുമേഖലാ ബാങ്കുകളില്‍ 9,000 കോടി രൂപയുടെ വായ്പാകുടിശ്ശിക വരുത്തി മുങ്ങിയ മദ്യരാജാവ് വിജയ് മല്യ, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്തിന്റെ ഭാര്യ മന്യതാ ദത്ത്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി, കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ എന്നിവരുടെ പേരുകളും രേഖകളില്‍ പരാമര്‍ശിക്കുന്നുണ്ട്. ബ്രിട്ടനിലെ എലിസബത് രാജ്ഞിയും യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഉള്‍പ്പെടെ 180 രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖര്‍ ഇടംപിടിച്ച ലിസ്റ്റില്‍ ഇന്ത്യ 19ാം സ്ഥാനത്താണ്. ജിന്‍ഡാല്‍ സ്റ്റീല്‍സ് ആന്റ് പവര്‍, എസ്സാര്‍ ഷിപ്പിങ്, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ്, സണ്‍ ടി.വി നെറ്റ്‌വര്‍ക്ക്, അപ്പോളോ ടയേഴ്‌സ് എന്നിവയാണ് ലിസ്റ്റിലുള്ള പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍.

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending