Connect with us

Sports

കവാനി ഒഴിച്ചിട്ട ശൂന്യത; കാന്റെ നടന്നു തീര്‍ത്ത ദൂരങ്ങള്‍

Published

on

ഉറുഗ്വേ 0 ഫ്രാന്‍സ് 2

എഡിന്‍സന്‍ കവാനി കളിക്കുന്നില്ലെന്നറിഞ്ഞപ്പോള്‍ തന്നെ ഉറുഗ്വേ ഫ്രാന്‍സ് മാച്ചിന്റെ വിധി മുന്‍കൂട്ടിക്കണ്ട അനേകരിലൊരാളായിരുന്നു ഞാനും. മുനയില്ലാത്ത വാരിക്കുന്തം കൊണ്ട് ഫ്രാന്‍സിന്റെ എല്ലാ സജ്ജീകരണങ്ങളുമുള്ള സൈന്യത്തെ ലാറ്റിനമേരിക്കക്കാര്‍ തോല്‍പ്പിക്കണമെങ്കില്‍ അത്ഭുതങ്ങളെന്തെങ്കിലും സംഭവിക്കണമായിരുന്നു. അതുണ്ടായില്ല. പ്രതീക്ഷിച്ചതിനപ്പുറമൊന്നും സംഭവിച്ചതുമില്ല. സെമിയില്‍ വാശിയേറിയ ഒരു ഹൈവോള്‍ട്ടേജ് മത്സരത്തിനുള്ള കളമൊരുക്കി എന്നതിലാണ് ഇന്ന് ഫ്രാന്‍സ് ജയിച്ചതിലുള്ള എന്റെ സന്തോഷം.

442 പദ്ധതിയില്‍ ലൂയിസ് സുവാരസിനൊപ്പം ആക്രമണത്തിനുണ്ടായിരുന്ന ക്രിസ്റ്റ്യന്‍ സ്റ്റുവാനി, ക്ലിനിക്കല്‍ സ്‌െ്രെടക്കര്‍ എന്ന പദത്തിന്റെ നേര്‍രൂപമായ കവാനിക്ക് ഒരുനിലക്കും പകരക്കാരനായിരുന്നില്ല. അതുകൊണ്ടുതന്നെ കളി ചൂടുപിടിച്ചപ്പോള്‍ തന്നെ മധ്യനിരയുടെ നിയന്ത്രണമേറ്റെടുക്കാന്‍ ഫ്രാന്‍സിന് അനായാസം കഴിഞ്ഞു. മധ്യനിര അടക്കിവാണും എംബാപ്പെക്കും ഗ്രീസ്മനും തൊലിസ്സോക്കും നിരന്തരം പന്തെത്തിച്ചും അവര്‍ ഭീഷണിയുയര്‍ത്തി. ആദ്യ കാല്‍മണിക്കൂര്‍ പിന്നിട്ടയുടന്‍ ഗിറൂദ് ഹെഡ്ഡ് ചെയ്തു നല്‍കിയ പാസ് കാത്തുനിന്ന് നിലത്തിറക്കുന്നതിനു പകരം ഹെഡ്ഡ് ചെയ്യാനുള്ള എംബാപ്പെയുടെ തീരുമാനം പാളിയത് ഉറുഗ്വേക്ക് ആശ്വാസമായെങ്കിലും അത് മൈതാനത്ത് നടക്കുന്നത് എന്തൊക്കെയാണെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു. അപകടകാരിയായ എംബാപ്പെ ബോക്‌സില്‍ ഫ്രീയായി നില്‍ക്കുകയെന്നാല്‍ അതിനര്‍ത്ഥം ഒന്നേയുള്ളൂ: ഈ പ്രതിരോധം കുറ്റമറ്റതല്ല. എന്നിട്ടും, എംബാപ്പെയുടെ കുതറിയോട്ടങ്ങളെ ഒരുപരിധി വരെ പ്രതിരോധിക്കാന്‍ ആകാശനീലക്കാര്‍ക്കു കഴിഞ്ഞു. ഒരു ഘട്ടത്തില്‍ അയാളുടെ വേഗതക്കു മുന്നില്‍ സ്വന്തം ടീമംഗങ്ങള്‍ വരെ തോല്‍ക്കുന്നതും കണ്ടു.

ദെഷാംപ്‌സിന്റെ പദ്ധതികളുടെ ആത്മാവായ എന്‍ഗോളോ കാന്റെ പോള്‍ പോഗ്ബ ദ്വയം മധ്യത്തിലുള്ളതിനാലും വെച്ചിനോയും ഹിമനസും ഡീപ്പായി കളിക്കുന്നതിനാലും നേരേ ചൊവ്വേ ബോക്‌സിലേക്ക് ആക്രമണം നയിക്കാന്‍ ഉറുഗ്വേക്ക് തീരുമാനമുണ്ടായിരുന്നില്ല. അവര്‍ നാന്റെസ് സുവാരസ് വഴി വലതുവശത്തു കൂടിയും ബെന്റങ്കൂര്‍ സ്റ്റുവാനി വഴി ഇടതുവശത്തു കൂടിയും ഗോള്‍ ലക്ഷ്യം വെച്ചു കളിച്ചു. നാന്റസ് വലതുവശത്തു നിന്ന് തൊടുക്കുന്ന ക്രോസുകള്‍ ബോക്‌സില്‍ വെച്ച് നിര്‍വീര്യമാക്കപ്പെടുമ്പോള്‍ കവാനിയുടെ അസാന്നിധ്യം തെളിഞ്ഞു കണ്ടു. ലക്ഷണമൊത്ത കൂട്ടാളികളില്ലാതെ ലൂയിസ് സുവാരസിന് കാര്യമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നില്ല.

ഫ്രാന്‍സിന്റെ ആദ്യഗോളിലെ പകുതി മാര്‍ക്കും ഗ്രീസ്മന്റെ ലളിതമായ സാമര്‍ത്ഥ്യത്തിനു നല്‍കണം. ഫ്രികിക്ക് ചെയ്യാന്‍ വരുമ്പോള്‍ വെറുതെ ഒന്നോങ്ങി അയാള്‍ ഉറുഗ്വേ ഡിഫന്‍സിനെ കാറ്റത്തെ നെല്‍ച്ചെടി പോലെ ചായ്ച്ചു. അവിടെ രൂപപ്പെട്ട ഗ്യാപ്പിലേക്കാണ് വരാന്‍ നീങ്ങിച്ചെന്നതും ഗ്രീസ്മന്‍ പന്ത് കൃത്യമായി എത്തിച്ചതും. ആ ഹെഡ്ഡര്‍, ഒരു നിമിഷാര്‍ധം മുമ്പോ ശേഷമോ ആയിരുന്നെങ്കില്‍ പ്രതിരോധക്കാരന്റെ തലയില്‍ തട്ടി ഉയരേണ്ടതായിരുന്നു.

രണ്ടാം ഗോളിന് മുസ്‌ലേരയുടെ പിഴവിനെ പഴിചാരാം എന്നേയുള്ളൂ. ബോക്‌സിന്റെ പരിസരത്ത് അത്ര ഫ്രീയായി ഒരു ലോകോത്തര താരം തൊടുക്കുന്ന ഷോട്ട് പിടിച്ചെടുക്കുക എന്നത് ഒരു ഗോള്‍കീപ്പര്‍ക്കും എളുപ്പമല്ല. പന്തിന്റെ ഗതി മനസ്സിലാക്കുന്നതിലുണ്ടായ പിഴവാണ് മുസ്‌ലേരയെക്കൊണ്ട് ആ പിഴവ് വരുത്തിച്ചത്. പന്ത് പിടിച്ചെടുക്കാനാണ് അയാളാദ്യം തീരുമാനിച്ചത്. പക്ഷേ, വിചാരിച്ച ഗതിയിലല്ല വരവെന്ന് കണ്ടതോടെ നിമിഷാര്‍ധം കൊണ്ട് തീരുമാനം മാറ്റുകയും തട്ടിയകറ്റാന്‍ നോക്കുകയും ചെയ്തു. പക്ഷേ, ഗ്രീസ്മന്‍ തൊടുത്ത ഷോട്ടിന്റെ വേഗത ചതിച്ചു. ഔട്ട്ഫീല്‍ഡ് കളിക്കാരുടെ പിഴവുകള്‍ ആരാധകര്‍ പെട്ടെന്നു മറക്കും; അവര്‍ സൃഷ്ടിക്കുന്ന അത്ഭുത നിമിഷങ്ങള്‍ അവര്‍ എന്നും ഓര്‍ത്തുവെക്കുകയും ചെയ്യും. ഗോള്‍കീപ്പര്‍മാരുടെ കാര്യത്തില്‍ ഇത് നേരെ തിരിച്ചാണ്. ഗോള്‍ നേടുന്നതിനോളം വലിയ കാര്യം തന്നെയാവും അവരുടെ പല സേവുകളും. പക്ഷേ, അവര്‍ ഓര്‍മിക്കപ്പെടുക ഇന്ന് മുസ്‌ലേരയും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലോറിസ് കറിയസുമൊക്കെ വരുത്തിയതു പോലുള്ള പിഴവുകളുടെ പേരിലാവും.

എന്‍ഗോളോ കാന്റെയെപ്പറ്റി പ്രത്യേകം പരാമര്‍ശിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കാന്‍ എനിക്കു മനസ്സുവരുന്നില്ല. എന്തൊരു ജന്മമാണ് അയാളുടേത്! ടാക്ലിങ്ങുകളിലും ഇന്റര്‍സെപ്ഷനിലും റിക്കവറിയിലും അയാള്‍ ഇന്നും തന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. കാന്റെയുടെ കാലില്‍നിന്നു പുറപ്പെടുന്ന 50:50 ചാന്‍സുള്ള പാസുകള്‍ പോലും വിഫലമാകുന്നതു കണ്ടില്ല. കുഷ്യന്‍ ലഭിച്ചപ്പോള്‍ അയാള്‍ ഒരു സ്‌റ്റെപ്പ് കയറിക്കളിച്ചതാണ് ഉറുഗ്വേയുടെ പ്രത്യാക്രമണ സാധ്യതകള്‍ പോലും വിഫലമാക്കിയത്. ക്ഷണവേഗത്തില്‍ കളിയുടെ ഗതിമാറ്റി വിടുന്ന അയാള്‍ക്ക് തുല്യനായി ലോകഫുട്‌ബോളില്‍ ഇന്നൊരു കളിക്കാരനുമില്ല. ഇന്നത്തെ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചിനെ തീരുമാനിക്കാന്‍ എന്നെ ചുമതലപ്പെടുത്തിയിരുന്നെങ്കില്‍ ഒരു സന്ദേഹവുമില്ലാതെ ഞാന്‍ കാന്റെയെ തെരഞ്ഞെടുക്കുമായിരുന്നു.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Trending