Connect with us

Video Stories

വയനാട് ചുരംപാത: അവഗണന ബദലാവില്ല

Published

on

അന്തര്‍സംസ്ഥാന ഗതാഗതത്തിനായി ഏറ്റവും കൂടുതല്‍ ആശ്രയിക്കപ്പെടുന്ന വയനാട് ചുരം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് സമഗ്രമായ ബദല്‍ മാര്‍ഗങ്ങള്‍ ഇനിയും പ്രാവര്‍ത്തികമായിട്ടില്ല എന്നത് കേരളത്തിന്റെ മൊത്തം അപമാനമായി മാറിയിരിക്കുകയാണ്. മഴയൊന്ന് കനത്താല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം നിലക്കുന്ന അവസ്ഥയാണ് കാലങ്ങളായി ഉള്ളത്. കോഴിക്കോട് മുതല്‍ വയനാട് വരെയുള്ള ചുരം റോഡില്‍ അടിവാരം മുതല്‍ ലക്കിടിവരെയുള്ള ഭാഗത്താണ് വലിയ അപകടങ്ങള്‍ പതിയിരിക്കുന്നത്. 12 കിലോമീറ്റര്‍ ദൂരത്തായി ഒന്‍പതു കൊടും വളവുകളാണുള്ളത്. പലതും അന്‍പതടിവരെ താഴ്ചക്ക് അരികെയും. പാതയില്‍ മഴവെള്ളം കെട്ടിനിന്ന് പരന്നൊഴുകുന്നതിന് ബദല്‍ സംവിധാനമില്ല. ഇവിടങ്ങളില്‍ വലിയമരങ്ങള്‍ വേരു നഷ്ടപ്പെട്ട് കടപുഴകി റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന സ്ഥിതിയാണ്. മണ്ണിന് അനുയോജ്യമായ ടാറിങ് ഇല്ലാത്തതിനും വലിയ വാഹനങ്ങളുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഇതിലൂടെ നിരനിരയായി കടന്നുപോകുമ്പോള്‍ സംഭവിക്കുന്ന തകര്‍ച്ചക്കും കുരുക്കിനും ഇനിയെങ്കിലും ശാപമോക്ഷം ലഭിക്കേണ്ടത് അത്യന്താപേക്ഷിതമായിരിക്കുകയാണ്. കഴിഞ്ഞമാസവും കഴിഞ്ഞ ദിവസവും കനത്ത മഴയില്‍ മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസ്സപ്പെടുകയും വലിയവാഹനങ്ങളുടെ ഗതാഗതം നിരോധിക്കേണ്ട സ്ഥിതിയുമുണ്ടായി.

മലബാര്‍ ഭാഗത്തുനിന്ന് വയനാട്, ബംഗ്ലൂര്‍, മൈസൂര്‍, ഊട്ടി തുടങ്ങി രണ്ടു സംസ്ഥാനങ്ങളിലെ വന്‍ നഗരങ്ങളിലേക്കുമുള്ള ഈ പാതയുടെ ഗതികേടിനെക്കുറിച്ച് പലപ്പോഴും വലിയ തോതിലുള്ള ചര്‍ച്ചകളും പരിഹാര നീക്കങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും പ്രധാന തടസ്സമായി നില്‍ക്കുന്നത് വനംവകുപ്പാണ്. ഇവിടെയുള്ള മരങ്ങള്‍ നശിപ്പിച്ചുകൊണ്ടുള്ള പാത വിപുലീകരണത്തിന് വനം-പരിസ്ഥിതി വകുപ്പ് സ്വീകരിച്ചിരിക്കുന്ന പുറംതിരിഞ്ഞ നയമാണ് കാര്യങ്ങളെ പാതിവഴിയില്‍ നിര്‍ത്തുന്നത്. നിത്യേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ചുരം റോഡിന് ബദല്‍ റോഡ് അനിവാര്യമാണെന്നാണ് സ്ഥിതിഗതികള്‍ പഠിച്ച ഔദ്യോഗിക സംഘങ്ങളൊക്കെ നിര്‍ദേശിച്ചിട്ടുള്ളത്. പതിനൊന്നു പേര്‍ മരിക്കാനിടയായ 1983ലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് ബദല്‍ റോഡ് എന്ന ആശയം പൊന്തിവരുന്നത്. ഇതിനുള്ള ആദ്യ ശ്രമങ്ങള്‍ നടന്നത് 1984ലാണ്. അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിലെ പൊതുമരാമത്തു വകുപ്പു മന്ത്രി അവുക്കാദര്‍കുട്ടിനഹ മുന്‍കയ്യെടുത്ത് ആരംഭിച്ച ഒന്നാം ബദല്‍പാത ഇന്നും എങ്ങുമെത്തിയിട്ടില്ല.

1992ല്‍ സര്‍വേ നടത്തി യു.ഡി.എഫ് സര്‍ക്കാര്‍ നിര്‍മാണം നടത്തിയ പടിഞ്ഞാറത്തറ-പൂഴിത്തോട്-കോഴിക്കോട് ബദല്‍ പാതയും ഒന്‍പതു കിലോമീറ്ററൊഴികെ ഗതാഗത യോഗ്യമല്ലാതായിക്കിടക്കുകയാണ്. പൊതുമരാമത്തുവകുപ്പു മന്ത്രി പി.കെ.കെ ബാവയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ 1994ല്‍ തറക്കല്ലിട്ട ഈ 27 കിലോമീറ്റര്‍ പാതയും വനംവകുപ്പിന്റെ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടപ്പാണ്. പെരുവണ്ണാമുഴി മുതല്‍ വയനാട് വരെ ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുള്ളതിനാല്‍ ഇതാണ് സാമ്പത്തികമായി ഏറ്റവും പ്രായോഗികമായ ബദല്‍ മാര്‍ഗം, ഈ പാതക്കുവേണ്ടി 52 ഏക്കര്‍ വനം ഏറ്റെടുത്തതിന് പകരമായി നിയമ പ്രകാരമുള്ള 104 ഏക്കര്‍ റവന്യൂ ഭൂമി കോഴിക്കോട്, വയനാട് ജില്ലകളിലെ നാലുവില്ലേജുകളില്‍നിന്ന് വനം വകുപ്പിന് കൈമാറുകയും വനവല്‍കരണത്തിലൂടെ നിബിഡവനമായി മാറിയിരിക്കുകയുമാണ്. ബംഗ്ലൂരില്‍ നിന്ന് പെരുവണ്ണാമുഴിയിലെ പട്ടാള ബാരക്കിലേക്കുള്ള സഞ്ചാരത്തിന് ഈ റോഡ് പ്രായോഗികമാണെന്ന് കണ്ടെത്തിയതുമാണ്. അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ഇതിനായി പത്തുകോടി രൂപ നീക്കിവെച്ചിരുന്നു.

നിത്യേന നിരവധി കണ്ടെയ്‌നറുകളടക്കം ആറായിരത്തോളം വാഹനങ്ങള്‍ കടന്നുപോകുന്ന വയനാട് ചുരം റോഡിന് വിനോദ സഞ്ചാര രംഗത്തും വലിയ പ്രാധാന്യമാണുള്ളതെന്ന് പ്രത്യേകം ഓര്‍മിപ്പിക്കേണ്ടതില്ല. എന്നിട്ടും സംസ്ഥാനത്ത് ഏറ്റവും അവഗണിക്കപ്പെട്ട ജില്ലയെന്നതുപോലെ ഈ റോഡിന്റെ കാര്യത്തിലും ഈ അവഗണന തുടരുന്നത് ജനകീയ സര്‍ക്കാരുകളുടെ പിടിപ്പുകേടാണ് ബോധ്യപ്പെടുത്തുന്നത്. കണ്ണൂര്‍ മുതല്‍ മലപ്പുറം, തൃശൂര്‍ വരെയുള്ള ജനങ്ങളും അന്യദേശത്തുനിന്നുള്ള വിനോദ സഞ്ചാരികളും ഏറെ ആശ്രയിക്കുന്ന ഈ പാതയുടെ കാര്യത്തില്‍ ഇനിയെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കണ്ണ് തുറന്നേതീരു. ചുരം റോഡിന്റെ സൗന്ദര്യവത്കരണത്തിന് ജില്ലാ ഭരണകൂടങ്ങള്‍ നല്‍കുന്ന പ്രാധാന്യം പോലും അതിന്റെ സഞ്ചാര യോഗ്യതക്ക് നല്‍കുന്നില്ല എന്നത് വലിയ കഷ്ടം തന്നെ. പക്രന്തളം-കുറ്റിയാടി-മാനന്തവാടി, തലപ്പുഴ-ചിപ്പിലിത്തോട്, ആനക്കാംപൊയില്‍-മേപ്പാടി, മേപ്പാടി-മുണ്ടേരി, വിലങ്ങാട്-കുഞ്ഞോം ബദല്‍ പാതകളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും എല്ലാം കടലാസിലൊതുങ്ങുകയാണ്. വനംവകുപ്പും പൊതുമരാമത്തുവകുപ്പും ഇക്കാര്യത്തില്‍ ഏകശിലാരൂപത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ആയിരക്കണക്കിന് ജനങ്ങളുടെ ദുരിതത്തിന് പരിഹാരമാകൂ. പൊതുമരാമത്തുവകുപ്പ് വടകര കേന്ദ്രമായി ആരംഭിച്ച പ്രത്യേക ചുരം ഡിവിഷന്‍ കാര്യാലയവും ഇന്ന് ഏട്ടിലൊതുങ്ങുന്നു. സര്‍വേ പൂര്‍ത്തിയാക്കിയ വയനാട്-നിലമ്പൂര്‍ -നഞ്ചന്‍കോട് റെയില്‍വെ ലൈനിന്റെ കാര്യവും മാധ്യമ വാര്‍ത്തകളില്‍ മാത്രമൊതുങ്ങുകയാണ്.

ജനകീയ പ്രക്ഷോഭങ്ങളിലൂടെ മാത്രമേ ചുരം റോഡിന്റെ ഇന്നത്തെ അവസ്ഥക്ക് പരിഹാരമാകൂ എന്നാണെങ്കില്‍ അതിന് വയനാട്ടുകാര്‍ തന്നെയാണ് ഇനി മുന്‍കയ്യെടുക്കേണ്ടത്. കോഴിക്കോട് ജില്ലയുടെ പ്രദേശമാണ് ചുരത്തിന്റെ ഭാഗം മുഴുവനും എന്നത് ആ ജില്ലയുടെ ഉത്തരവാദിത്തവും വര്‍ധിപ്പിക്കുന്നുണ്ട്. തമിഴ്‌നാടിന്റെ ഊട്ടി, കൊടൈക്കനാല്‍ പോലുള്ള ചുരം റോഡുകളിലേതുപോലെ കല്‍ഭിത്തി കഴിഞ്ഞുള്ള ചെറിയഭാഗം ഏറ്റെടുത്ത് പാത സംരക്ഷിക്കുന്നതിനുള്ള ശ്രമമാണ് നടക്കേണ്ടത്. തലയില്‍ വീണാലും മരത്തില്‍ തൊടരുത് എന്ന വനംവകുപ്പിന്റെ നയം നിരപരാധികളായ ജനങ്ങളുടെ ജീവന് ബദലായിക്കൂടാത്തതാണ്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പുതിയ പാതയ്ക്കായി മുറവിളി കൂട്ടുന്നവരും മലബാറിന്റെ വികസനകാര്യം വരുമ്പോള്‍ മാവിലായിക്കാരന്‍ ചമയുന്നവരും ചേരുന്നതാണ് താമരശേരി ചുരം റോഡിന്റെ ശാപം. പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെങ്കില്‍ സര്‍ക്കാരിലെ ജനതല്‍പരര്‍ മുന്നിട്ടിറങ്ങുക മാത്രമാണ് പോംവഴി. മഴക്കാലത്ത് തകര്‍ന്നുതരിപ്പണമായ സംസ്ഥാനത്തെ സാധാരണ റോഡുകളുടെ കാര്യത്തില്‍പോലും പരിഹാരമില്ലാതിരിക്കുമ്പോള്‍ ഇന്നത്തെ ഭരണാധികാരികളില്‍ നിന്ന് വലുതായി പ്രതീക്ഷിക്കുക വയ്യെങ്കിലും കേരളത്തിന്റെ മൊത്തം താല്‍പര്യം പരിഗണിച്ച് വയനാട് ചുരം റോഡിന്റെ കാര്യത്തില്‍ ബന്ധപ്പെട്ടവരെല്ലാം ഒത്തൊരുമിച്ച് രംഗത്തിറങ്ങുകയാണ് അടിയന്തിരമായ കര്‍ത്തവ്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending