Connect with us

Sports

ഇതാണ് അർജന്റീന ഫാൻസ് കാത്തിരുന്ന കളി

Published

on

കെ.പി മുഹമ്മദ് ഷാഫി

അർജന്റീന ആരാധകർ ഏറെക്കാലമായി ആഗ്രഹിച്ച തരത്തിലുള്ള കളിയാണ് ടീം കോപ അമേരിക്ക ക്വാർട്ടറിൽ വെനിസ്വേലക്കെതിരെ പുറത്തെടുത്തത്. സൂപ്പർ താരം ലയണൽ മെസ്സി പ്രതീക്ഷിച്ച മികവിലേക്കുയർന്നില്ലെങ്കിലും ടീമെന്ന നിലയിൽ ഒത്തൊരുമയോടെയും വ്യക്തമായ ഗെയിം പ്ലാനോടെയുമാണ് അർജന്റീന കളിച്ചത്. കൃത്യസമയങ്ങളിൽ ഗോൾ നേടാൻ കഴിഞ്ഞതും പ്രതിരോധത്തിലെ പ്ലാൻ പിഴവുകളില്ലാതെ നടപ്പാക്കിയതും വിജയത്തിൽ നിർണായകമായി. കടലാസിലെ മികവിൽ ബ്രസീലിനൊപ്പമില്ലെങ്കിലും സെമിഫൈനലിന് ബൂട്ടുകെട്ടും മുമ്പ് ആത്മവിശ്വാസം സംഭരിക്കാൻ കഴിഞ്ഞ രണ്ട് കോപകളിലെയും ഫൈനലിസ്റ്റുകൾക്ക് കഴിഞ്ഞു.

ഖത്തറിനെതിരായ നിർണായക ഗ്രൂപ്പ്ഘട്ട മത്സരത്തിനിറങ്ങിയ ടീമിൽ രണ്ട് സുപ്രധാന മാറ്റങ്ങളോടെയാണ് ലയണൽ സ്‌കലോനി ടീമിനെ ഇറക്കിയത്. മധ്യനിരയിൽ ജിയോവന്നി ലോസെൽസോക്കു പകരം മാർകോസ് അക്യൂന വന്നു. പ്രതിരോധത്തിൽ റെൻസോ സറാവിയയെ മാറ്റി ജർമൻ പെസല്ലയെ കൊണ്ടുവന്നു. കഴിഞ്ഞ മത്സരത്തിൽ ഫുൾബാക്ക് ആയി കളിച്ച് ചില പിഴവുകൾ വരുത്തിയ 21-കാരൻ ഹുവാൻ ഫോയ്തിനെ വലതു വിങ്ബാക്കിൽ അവതരിപ്പിച്ചു.

സെർജിയോ അഗ്വേറോ – ലോതാറോ മാർട്ടിനസ് ആക്രമണ ദ്വയത്തിനു പിന്നിലായി ഏറെക്കുറെ ഒരു പ്ലേമേക്കറുടെ റോളിലായിരുന്നു ലയണൽ മെസ്സി. പ്രതീക്ഷിച്ചതു പോലെ സൂപ്പർ താരത്തിന് തുടക്കം മുതൽക്കേ കനത്ത മാർക്കിങ് നേരിടേണ്ടിവന്നു. 5-ാം നമ്പർ താരം ജൂനിയർ മൊറേനോക്കായിരുന്നു മെസ്സിക്കും മറ്റു കളിക്കാർക്കുമിടയിലെ ബന്ധം മുറിക്കാനുള്ള ചുമതല. എങ്കിലും തുടക്കം മുതൽക്കേ ആക്രമണം നടത്താനും തുടർച്ചയായി കോർണറുകൾ സമ്പാദിക്കാനും അർജന്റീനക്കു കഴിഞ്ഞു.

പത്താം മിനുട്ടിൽ, നിമിഷങ്ങൾക്കിടെ നേടിയ രണ്ടാമത്തെ കോർണർ കിക്കാണ് ആദ്യഗോളിലേക്ക് വഴിതുറന്നത്. ഇടതുഭാഗത്തുനിന്ന് മെസ്സിയെടുത്ത കിക്ക് ബോക്‌സിൽ കൂട്ടമായി നിന്ന കളിക്കാർക്കൊന്നും പിടിനൽകാതെ വലതുഭാഗത്ത് അഗ്വേറോയുടെ വഴിയിലേക്ക് തൂങ്ങിയിറങ്ങി. സമയം പാഴാക്കാതെ മാഞ്ചസ്റ്റർ സിറ്റി താരം ഗോൾ ലക്ഷ്യമാക്കി ഷോട്ടുതിർക്കുകയും ചെയ്തു.ഗോളിന്റെ സഞ്ചാരഗതിയിലുണ്ടായിരുന്ന ലോതാറോ മാർട്ടിനസ് മനോഹരമായൊരു പിൻകാൽ ഫഌക്കിലൂടെ പന്ത് വലയിലേക്ക് വഴി തിരിച്ചുവിട്ടു.

ഗോൾ വഴങ്ങിയതോടെ വെനിസ്വേല പന്തിന്മേൽ കൂടുതൽ ആധിപത്യം പുലർത്താൻ തുടങ്ങി. അർജന്റീനയാകട്ടെ കൂടുതൽ പരീക്ഷണങ്ങൾക്കു മുതിരാതെ ഡിഫൻസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഫുൾബാക്കുകളായ ഒറ്റമെൻഡിയുടെയും പെസല്ലയുടെയും പ്രകടനം ഈ ഘട്ടത്തിൽ അർജന്റീനയെ സംബന്ധിച്ചിടത്തോളം നിർണായകമായിരുന്നു. ബോക്‌സിൽ ആധിപത്യം സ്ഥാപിക്കാൻ എതിരാളികളെ അനുവദിക്കാതെ അവർ പന്ത് അടിച്ചകറ്റി. ക്രോസുകൾ വന്നപ്പോഴൊക്കെ ഗോൾകീപ്പർ ഫ്രാങ്കോ അർമാനി പൊസിഷൻ പാലിച്ച് അപകടമൊഴിവാക്കുകയും ചെയ്തു. പന്ത് പിൻനിരയിൽ പാസ് ചെയ്ത് കളിക്കുന്നതിനു പകരം ഉയർത്തിയടിച്ച് എതിർ ഹാഫിലെത്തിക്കാനായിരുന്നു അർമാനിക്ക് കോച്ച് നൽകിയ നിർദേശം. ഡാർവിൻ മാക്കിസും റിങ്കൺ ഹെർണാണ്ടസും ഇടതുഭാഗത്തു കൂടി വെനസ്വേലയുടെ ആക്രമണം നയിച്ചെങ്കിലും ഫോയ്ത് ശക്തമായ ടാക്ലിങുകൾ നടത്തി വിഫലമാക്കി. ഒരു ഘട്ടത്തിൽ ബോക്‌സിനകത്തുവെച്ച് യുവതാരം പന്ത് എതിരാളിയിൽ നിന്ന് തട്ടിയെടുത്തത് മനോഹരമായ കാഴ്ചയായിരുന്നു. ഡിഫൻസീവ് മിഡ്ഫീൽഡറായി കളിച്ച പരദസിനും പിടിപ്പത് പണിയുണ്ടായിരുന്നു.

ആദ്യപകുതിയിൽ വെനിസ്വേല മധ്യനിര നിയന്ത്രിച്ചപ്പോൾ മെസ്സിയുടെയും അഗ്വേറോയുടെയും മറ്റും പ്രകടനങ്ങൾ ചില മിന്നായങ്ങളിലൊതുങ്ങി. എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ അർജന്റീന ആധിപത്യം സ്ഥാപിച്ചു. റോഡ്രിഗോ ഡിപോളിന്റെ മുന്നോട്ടുള്ള പാസ് പിടിച്ചെടുത്ത് മുന്നേറിയ ലോതാറോ തൊടുത്ത ഷോട്ട് ബാറിൽ തട്ടിമടങ്ങിയത് അവർക്ക് ക്ഷീണമായി. തൊട്ടുപിന്നാലെ മെസ്സിയും അഗ്വേറോയും ചേർന്നുനടത്തിയ നീക്കത്തിൽ നിന്ന് വെനസ്വേല രക്ഷപ്പെടുകയും ചെയ്തു.

56-ാം മിനുട്ടിൽ യുവതാരം യെഫേഴ്‌സൺ സോറ്റൽഡോ കളത്തിലെത്തിയത് വെനിസ്വേലക്ക് കരുത്തും അർജന്റീനക്ക് ആശങ്കയും പകർന്നു. ബോക്‌സിനു ചുറ്റും പന്തുമായി റോന്തുചുറ്റിയ 21-കാരനെ നിയന്ത്രിച്ചുനിർത്താൻ അർജന്റീന പ്രതിരോധം പാടുപെട്ടു. വെനിസ്വേല സമനില ഗോളിനായി ആഞ്ഞുപൊരുതുന്നതിനിടെയാണ് അർജന്റീന ലീഡ് വർധിപ്പിച്ച ഗോൾ നേടിയത്. എതിർതാരത്തിൽ നിന്ന് പന്ത് തട്ടിയെടുത്ത് ബോക്‌സിലേക്ക് കുതിച്ച ഡിപോൾ കുറ്റമറ്റൊരു പാസ് മധ്യത്തിലേക്കു നൽകി. പാസ് പിടിച്ചെടുത്ത അഗ്വേറോ വെട്ടിത്തിരിഞ്ഞ് ഷോട്ട് തൊടുത്തപ്പോൾ പന്ത് കൈപ്പിടിയിലൊതുക്കാൻ കീപ്പർ ഫാരിനസിനായില്ല. പന്ത് തുളുമ്പി വീണതും മുന്നോട്ട് ഓടിക്കയറിയ ലോ സെൽസോ ആളൊഴിഞ്ഞ വലയിൽ അനായാസം ഗോൾ നിക്ഷേപിച്ചു. ആറു മിനുട്ടു മാത്രം മുമ്പ് അക്യൂനക്ക് പകരക്കാരനായാണ് ലോ സെൽസോ ഇറങ്ങിയത്.

64-ാം മിനുട്ടിൽ ലോതാറോ മാർട്ടിനസിനു പകരം വന്ന എയ്ഞ്ചൽ ഡിമരിയ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും മെസ്സിക്കും അഗ്വേറോക്കുമൊപ്പം ഭീഷണിയുയർത്തുന്ന വലിയ നീക്കങ്ങൾ നടത്തുന്നതിൽ പരാജയപ്പെട്ടു. അതേസമയം, 85-ാം മിനുട്ടിൽ അഗ്വേറോക്കു പകരം വന്ന പൗളോ ഡിബാല കിട്ടിയ അവസരത്തിൽ കാണികളെ കയ്യിലെടുത്തു.

പ്രതിരോധത്തിൽ അർജന്റീന പാലിച്ച അച്ചടക്കമാണ് ഈ വിജയത്തിലെ സുപ്രധാന രഹസ്യം. മുന്നേറ്റനിരയിൽ മെസ്സി കുറച്ചുകൂടി നന്നായി കളിച്ചിരുന്നെങ്കിൽ കൂടുതൽ ഗോൾ പിറന്നേനെ. കരുത്തരായ ബ്രസീലിനെ നേരിടുമ്പോൾ മധ്യനിരയിലെ കളിയായിരിക്കും നിർണായകമാവുക. വിങ് ബാക്കുകൾ കയറിക്കളിച്ചാൽ ഡിഫൻസ് പൊളിയുമെന്നതിനാൽ വെനിസ്വേലക്കെതിരെ പുലർത്തിയ അതേ ശൈലി തന്നെയാവും സ്‌കലോനി അവലംബിക്കുക. അതേസമയം, ഗോൾ കണ്ടെത്താൻ മെസ്സിയുടെയും അഗ്വേറോയുടെയും വ്യക്തിഗത മികവിനെയും നന്നായി ആശ്രയിക്കേണ്ടി വരും. ഡിബാലക്ക് കുറച്ചധികം സമയം അനുവദിച്ചാൽ ടിറ്റേയുടെ ടീമിനെതിരെ ശക്തമായൊരു മത്സരം കാഴ്ചവെക്കാൻ അർജന്റീനക്കു കഴിയും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Cricket

സൂര്യകുമാര്‍ യാദവ് തിരിച്ചെത്തി; മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലനം ആരംഭിച്ചു

ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

Published

on

മുംബൈ ഇന്ത്യന്‍സിന്റെ വെടികെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് ടീമിനൊപ്പം ചേര്‍ന്നു. പരിക്ക് മാറിയെത്തിയ താരം വെള്ളിയാഴ്ച ടീമിലെത്തിയതായി മുംബൈ ഇന്ത്യന്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുംബൈ ക്യാമ്പിലെത്തിയ താരം ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്തു. ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

പരിക്കേറ്റ വിശ്രമത്തിലായിരുന്ന സൂര്യകുമാര്‍ യാദവ് ശാരീരികക്ഷമത പൂര്‍ണമായി വീണ്ടെടുത്തതായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. ഇതോടെയാണ് ഏപ്രില്‍ 7 ഞായറാഴ്ച വാങ്കഡെയില്‍ നടക്കാനിരിക്കുന്ന മുംബൈ- ഡല്‍ഹി മത്സരത്തില്‍ താരം കളത്തിലിറങ്ങുന്നതിനുള്ള സാധ്യത തെളിഞ്ഞത്.

ട്വന്റി -20 ബാറ്റിങ്ങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവ് കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി കളിച്ചത്. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കും താരം വിധേയനായിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരിലെ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൂര്യകുമാര്‍.

ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായെത്തിയ ശേഷം സീസണില്‍ ഒരു വിജയം പോലും മുംബൈയ്ക്ക് നേടാനായിട്ടില്ല. ഇതുവരെ നടന്ന 3് മാച്ചുകളിലും മുംബൈ തോല്‍വി വഴങ്ങി. ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എന്നിവരോടാണ് മുംബൈ പരാജയം ഏറ്റുവാങ്ങിയത്. സൂര്യകുമാര്‍ എത്തുന്നതോടെ മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍.

 

Continue Reading

Trending