Connect with us

Video Stories

വെംഗര്‍ തുടരും

Published

on

 

ലണ്ടന്‍: മാനേജര്‍ ആര്‍സീന്‍ വെങറുമായുള്ള കരാര്‍ ആര്‍സനല്‍ രണ്ടു വര്‍ഷത്തേക്കു കൂടി പുതുക്കി. കഴിഞ്ഞ സീസണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ആര്‍സനലിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ലഭിക്കാത്തതിനെ തുടര്‍ന്ന് മാനേജ്‌മെന്റ് മാനേജറെ മാറ്റിയേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍, ചെല്‍സിയെ തോല്‍പ്പിച്ച് എഫ്.എ കപ്പ് സ്വന്തമാക്കിയത് 67-കാരന് ഗുണകരമായി. മുന്‍ കരാറില്‍ നിന്ന് അഞ്ച് ലക്ഷം പൗണ്ട് (4.14 കോടി രൂപ) വര്‍ധിപ്പിച്ച് 8 ദശലക്ഷം പൗണ്ട് (66 കോടി രൂപ) ആണ് 67-കാരന്റെ പുതിയ വാര്‍ഷിക പ്രതിഫലമായി നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ ഒന്നിന് ആരംഭിക്കുന്ന വേനല്‍ ട്രാന്‍സ്ഫര്‍ കാലയളവില്‍ ചെലവഴിക്കാന്‍ 100 ദശലക്ഷം പൗണ്ടും വെങര്‍ക്ക് ക്ലബ്ബ് അനുവദിച്ചിട്ടുണ്ട്.
ക്ലബ്ബ് ഉമട സ്റ്റാന്‍ ക്രൊയെന്‍കെയുമാ യി വെങര്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായത്. 1996 മുതല്‍ കളിക്കാരുടെയും ആരാധകരുടെയും പ്രിയപ്പെട്ട കോച്ചായിരുന്ന വെങര്‍ക്കെതിരെ കഴിഞ്ഞ സീസണിനിടെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. ആരാധകരില്‍ ഒരുവിഭാഗം, ലണ്ടനില്‍ വെങര്‍ക്കെതിരെ പ്രതിഷേധറാലി സംഘടിപ്പിക്കുക വരെ ചെയ്തു.
വിവിധ തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും താന്‍ ആര്‍സനലില്‍ തുടരുമെന്ന നിലപാടായിരുന്നു വെങറുടേത്. പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ചെല്‍സിയെ തോല്‍പ്പിച്ച് ആര്‍സനല്‍ എഫ്.എ കപ്പ് നേടിയപ്പോള്‍ വിജയശ്രീലാളിതനായി വെങര്‍ പടിയിറങ്ങുമെന്ന് ഇംഗ്ലണ്ടിലെ പ്രമുഖ മാധ്യമങ്ങളെല്ലാം വിധിയെഴുതി. എന്നാല്‍, അടുത്ത സീസണിന് ഒരുങ്ങുകയാണ് താനെന്നായിരുന്നു ഫ്രഞ്ചുകാരന്റെ പ്രഖ്യാപനം.
പുതിയ കാലഘട്ടത്തിനനുസരിച്ച് ടീമിനെ മാറ്റിയെടുക്കാനാണ് മാനേജ്‌മെന്റ് 100 ദശലക്ഷം പൗണ്ട് ട്രാന്‍സ്ഫറിനായി മാത്രം അനുവദിച്ചിരിക്കുന്നത്. പക്ഷേ, ഈ തുക കണ്ടെത്തണമെങ്കില്‍ ചില പ്രമുഖ കളിക്കാരെയെങ്കിലും വെങര്‍ക്ക് വില്‍ക്കേണ്ടി വരും. സ്‌ട്രൈക്കര്‍ അലക്‌സിസ് സാഞ്ചസ് ജൂലൈയില്‍ ആര്‍സനല്‍ വിടുമെന്ന അഭ്യൂഹം ശക്തമാണ്.
ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ കഴിയാതിരുന്നതോടെ മുന്‍നിര കളിക്കാരെ ആകര്‍ഷിക്കാനും ഗണ്ണേഴ്‌സ് ബുദ്ധിമുട്ടും. അടുത്ത സീസണില്‍ ആദ്യനാലില്‍ ഫിനിഷ് ചെയ്ത് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുക എന്നതാവും വെങറുടെ പ്രധാന ലക്ഷ്യം. അതിനു കഴിഞ്ഞില്ലെങ്കില്‍ കരാര്‍ റദ്ദാക്കി മാനേജ്‌മെന്റ് പുറത്തേക്കുള്ള വഴി കാണിച്ചേക്കും.
1996-ല്‍ ജപ്പാനിലെ നഗോയ ഗ്രാംപുസ് എയ്റ്റില്‍ നിന്നെത്തി ആര്‍സനലില്‍ ചുമതലയേല്‍ക്കുമ്പോള്‍ ആര്‍സീന്‍ വെങര്‍ ആരാധകര്‍ക്കും കളിക്കാര്‍ക്കും ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ക്കും അപരിചിതനായിരുന്നു.
21 വര്‍ഷങ്ങള്‍ക്കിടെ ആര്‍സനലിന് 16 ട്രോഫികളും പുതിയ സ്റ്റേഡിയവും നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇതിനകം 700 ദശലക്ഷം പൗണ്ട് അദ്ദേഹം കളിക്കാര്‍ക്കു വേണ്ടി ചെലവഴിച്ചു. ഇംഗ്ലണ്ടില്‍ ഏറ്റവുമധികം കാലം പരിശീലിപ്പിച്ച, ഏറ്റവും കൂടുതല്‍ ജയം നേടിയ വിദേശ കോച്ച് എന്ന റെക്കോര്‍ഡും വെങറുടെ പേരിലാണ്. 1996 മുതല്‍ പ്രീമിയര്‍ ലീഗിലെ ആദ്യ നാല് സ്ഥാനങ്ങളിലൊന്നില്‍ ഫിനിഷ് ചെയ്ത ചരിത്രമുണ്ട് വെങര്‍ക്ക്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending