Connect with us

Video Stories

മുസ്‌ലിം വേട്ടയുടെ കരിനിയമങ്ങള്‍

Published

on

മൗലാനാ വേഷം കെട്ടി മുസ്‌ലിം യുവാക്കളെ വശീകരിക്കാന്‍ ഐ.ബി (ഇന്റലിജന്‍സ് ബ്യൂറോ) ശമ്പളവും ഫോണും നല്‍കിയെന്ന്, തീവ്രവാദ കേസില്‍ കോടതി വെറുതെ വിട്ട ഇര്‍ഷാദ് അലി എന്ന ബീഹാറുകാന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. സി.ബി.ഐ ഇടപെടലിനെ തുടര്‍ന്ന്, ഐ.ബിക്ക് വിവരം നല്‍കുന്ന ‘ഇന്‍ഫോര്‍മര്‍’ആണെന്നു വ്യക്തമായതിനാലാണത്രെ 10 വര്‍ഷത്തെ വിചാരണത്തടവിനു ശേഷം കോടതി ഇര്‍ഷാദ് അലിയെ വിട്ടയച്ചത്. തീവ്രവാദ കേസില്‍ പിടിയിലായ യുവാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതിനും കൂടുതല്‍ പേരെ കേസിലേക്ക് കണ്ണി ചേര്‍ക്കുന്നതിനും ഇന്റലിജന്‍സ് ബ്യൂറോ ഓഫീസര്‍ 5000 രൂപ പ്രതിമാസ ശമ്പളവും ഫോണും നല്‍കി സമ്മര്‍ദം ചെലുത്തിയെന്ന വാദം തെളിവുകളടെ അടിസ്ഥാനത്തില്‍ കോടതി മുഖവിലക്കെടുക്കുമ്പോള്‍, സമാനമായ ഇത്തരം നിരവധി റിപ്പോര്‍ട്ടുകുടെ അനുബന്ധം മാത്രമാണത്.

2005ല്‍ പിടിയിലായ ശേഷം പലതരം പീഡനങ്ങള്‍ക്ക് വിധേയനായി ഇര്‍ഷാദ് പുറത്തുവരുമ്പോള്‍ മാതാവും പിതാവും മകളും നഷ്ടമായ ആ ജന്മത്തോട് നമ്മുടെ വ്യവസ്ഥിതി എന്തു പകരം നല്‍കും എന്ന പതിവ് വിലാപത്തിനപ്പുറം ഉയരുന്ന മറ്റൊരു സുപ്രധാന ചോദ്യമുണ്ട്. രാജ്യത്തെ പൗരന്മാരായ മുസ്‌ലിം ചെറുപ്പക്കാരില്‍ തീവ്രവാദം വിതറി പ്രതികളെ സൃഷ്ടിക്കണമെന്ന് ഐ.ബിക്ക് എന്താണ് നിര്‍ബന്ധം എന്ന സംശയം പക്ഷെ, ആരും ചോദിക്കാന്‍ ധൈര്യപ്പെടുന്നില്ല. എന്നാല്‍, അത്തരം യാഥാര്‍ത്ഥ്യങ്ങളോട് കണ്ണടക്കാന്‍ എത്രകാലം ഭരണകൂടങ്ങള്‍ക്കും പൗര സമഹത്തിനുമാവും. തീവ്രവാദവും ഭീകരവാദവും ഉണ്ടാക്കാന്‍ രാജ്യത്തെ അന്വേഷണ ഏജന്‍സി ചെല്ലും ചെലവും കൊടുത്ത് ആളെ പോറ്റുകയും ഭരണ തലവന്മാര്‍ ഭീകരത മുഖ്യഭീഷണിയെന്ന് തൊണ്ടപൊട്ടിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് യഥാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ പ്രതിസന്ധി.

അടിസ്ഥാന സമൂഹത്തെ ചൂഷണം ചെയ്യാനും കൊള്ളയടിക്കാനും വര്‍ഗീയ കാര്‍ഡിറക്കുന്നവര്‍ക്ക് അതിനുവേണ്ട അന്തരീക്ഷം കൃത്രിമമായെങ്കിലും സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ഭരണഘടന ഉറപ്പു നല്‍കുന്ന പൗരാവകാശങ്ങള്‍ പോലും നിഷേധിച്ച് ന്യൂനപക്ഷ-ദലിത്-ആദിവാസി സമൂഹങ്ങളെ വേട്ടയാടുന്നതും പ്രാന്തവത്കരിക്കുന്നതുമായ ഈ പ്രവണത ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നരേന്ദ്രമോദി കേന്ദ്രത്തില്‍ അധികാരത്തിലേറിയതോടെ അതിന്റെ എല്ലാ സീമകളും ലംഘിക്കപ്പെടുന്നുവെന്ന് മാത്രം.

ഗുജറാത്ത് ഭരണ തലപ്പത്തേക്ക് മോദി-അമിത്ഷാ കൂട്ടുകെട്ടിന്റെ വരവോടെ തന്നെ മുസ്‌ലിം വിരുദ്ധതയുടെ ആധുനിക പരീക്ഷണങ്ങള്‍ ആരംഭിച്ചതായി സാമാന്യ ബോധമുള്ളവര്‍ക്കൊക്കെ അറിയാം. ഭരണഘടനയെ അപ്രസക്തമാക്കുന്ന നിയമനിര്‍മ്മാണങ്ങളും കരിനിയമങ്ങളുടെ മൂര്‍ച്ചകൂട്ടലും വ്യാജ ഏറ്റുമുട്ടലുമായി ‘ഇര’യെ വേട്ടയാടുമ്പോഴും രക്ഷകനായ വേട്ടക്കാരനെന്നോ സൂപ്പര്‍ ഇരയെന്നോ സ്ഥാപിച്ചെടുകയും ചെയ്യുന്നു. ഫാഷിസത്തിന്റെ ലക്ഷണമൊത്ത പ്രചാരണ തന്ത്രമാണിത്. രാജ്യസഭയില്‍ സംഘ്പരിവാറിന് ഇപ്പോള്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ കുറുക്കുവഴികളാണ് ആശ്രയം. ഭീകരത മുഖ്യ അജണ്ടയും മുസ്‌ലിംകള്‍ മുഖ്യ വില്ലന്മാരുമാവുന്നത് അങ്ങിനെയാണ്.

ഭീകര പ്രവര്‍ത്തനങ്ങളെ നേരിടല്‍ കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ വരുന്ന വിഷയമായതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് അക്കാര്യത്തില്‍ പ്രത്യേക നിയമം സ്വയം നിര്‍മിക്കാന്‍ അധികാരമില്ല. എന്നിട്ടും ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയുമൊക്കെ ബി.ജെ.പി സര്‍ക്കാറുകള്‍ പുതിയ നിയമം നിര്‍മ്മിക്കാന്‍ തത്രപ്പെടുന്നത് പൂച്ച് കൂടുതല്‍ വ്യക്തമാവും മുമ്പ് ഇരുട്ട് വിതക്കല്‍ ലക്ഷ്യമിട്ടാണ്. ഗുജറാത്ത് നിയമസഭ പാസാക്കിയ വിവാദ ഭീകര വിരുദ്ധ ബില്‍ മൂന്നാം പ്രാവശ്യവും രാഷ്ട്രപതി പ്രണബ് മുഖര്‍ജി തിരിച്ചയച്ചത് മാസങ്ങള്‍ക്ക് മുമ്പാണ്. നേരത്തെ രാഷ്ട്രപതിമാരായിരുന്ന എ.പി.ജെ അബ്ദുല്‍കലാം 2004ലും പ്രതിഭാ പാട്ടീല്‍ 2008ലും തിരിച്ചയച്ച ‘ഭീകര’ബില്ലാണ് ഗുജറാത്ത് മുഖ്യമന്ത്രി വീണ്ടും രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചത്.

ഗുജറാത്ത് സംഘടിത കുറ്റകൃത്യം തടയല്‍ നിയമം (ഗുജ്‌കോക്ക്) മറ്റൊരു പേരില്‍ ഗുജറാത്ത് സര്‍ക്കാര്‍ വീണ്ടും കൊണ്ടുവന്നിട്ടും രാഷ്ട്രപതിക്ക് അതിന്റെ അപകടം മണത്തതും തടഞ്ഞതും നാടിന്റെ പൈതൃകം. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2001ല്‍ ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ രൂപം കൊടുത്തതാണ് ‘ഗുജ്‌കോക്ക്’ ബില്ലിന്റെ പ്രഥമ രൂപം. അന്ന് അതിന്റെ പേര് ‘കണ്‍ട്രോള്‍ ഓഫ് ടെററിസം ആന്റ് ഓര്‍ഗനൈസ്ഡ് ക്രൈം’ (ജി.സി.ടി.ഒ.സി) എന്നായിരുന്നു. ഇപ്പോള്‍ പേര് മാറ്റി പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയപ്പോഴും ‘ഭീകര’ ഒട്ടും ചോരാതെയാണ് രാഷ്ട്രപതി ഭവനിലേക്ക് അയച്ചത്. ആഭ്യന്തര മന്ത്രാലയത്തോട് കൂടുതല്‍ വിശദീകരണം നല്‍കാന്‍ രാഷ്ട്രപതി ആവശ്യപ്പെട്ടുവെങ്കിലും അത് നല്‍കാന്‍ കഴിയാതെ വന്നതിനാല്‍ ബില്‍ പിന്‍വലിച്ച് തല്‍ക്കാലം ഉള്‍വലിഞ്ഞുവെന്ന് മാത്രം.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ‘മക്കോക’ നിയമത്തിന്റെ കടുപ്പിച്ച രൂപമാണ് ഗുജറാത്തിന്റെ ‘ഗുജ്‌കോക്ക്’. സംഘടിത കുറ്റകൃത്യം തടയല്‍ നിയമം എന്ന് സുന്ദര പേരില്‍ വിളിക്കുന്ന ഈ ബില്‍ നിയമമായാല്‍ മുസ്്‌ലിം യുവാക്കളെ സംഘടിതമായി പിടികൂടി വിചാരണ കൂടാതെ ജയിലിലടക്കലിന് നിയമ പരിരക്ഷയാവും. 2001ല്‍ ‘ഗുജ്‌കോക്ക്’ നിയമമാക്കാത്തതിന്റെ പ്രതികാരം 2002ല്‍ ഗുജറാത്ത് വംശഹത്യയുടെ രൂപത്തിലാണ് മുസ്‌ലിംകളെ കരിച്ചത്. പ്രതികളെന്ന് പൊലീസിന് സംശയമുള്ള ആരെയും പിടികൂടാനും വിചാരണ കൂടാതെ 30 ദിവസം (നിലവില്‍ ഇത് 15 ദിവസം) കസ്റ്റഡിയില്‍ വെക്കാനും ‘ഗുജ്‌കോക്ക’ മതി. പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ നടത്തുന്ന കുറ്റസമ്മതം കോടതിയില്‍ തെളിവായി സ്വീകരിക്കാനും വ്യവസ്ഥ ചെയ്യുന്നു. 90ല്‍ നിന്ന് കുറ്റപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി 180 ദിവസമാക്കി ഉയര്‍ത്തിയതുള്‍പ്പെടെ ഉള്‍ക്കൊള്ളിച്ച നിയമം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഭൂരിപക്ഷം ഉറപ്പായാല്‍ ഇനിയും പ്രതീക്ഷിക്കാവുന്നതാണ്. പേരില്‍ ഭീകരവിരുദ്ധതയും പ്രവൃത്തിയില്‍ മുസ്‌ലിം വേട്ടയും എന്ന ഭരണകൂട അജണ്ടയുടെ ഒരു ഉദാഹരണം മാത്രമാണിത്.
രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും തുല്യനീതിെ
യന്നതാണ് നമ്മുടെ ഭരണഘടന നല്‍കുന്ന ഉറപ്പ്. ജാതി-മതഭാഷ-വര്‍ഗ-വര്‍ണ വിവേചനത്തിനെതിരായ ലിഖിത രൂപത്തിലുള്ള മഹത്തായ സന്ദേശവും പ്രഖ്യാപനവുമാണ് ഇന്ത്യന്‍ ഭരണഘടനയെന്നതാണ് നമ്മുടെ ആത്മവിശ്വാസവും ആത്മബലവും. മഹത്തായ ഇന്ത്യന്‍ ഭരണഘടനയുടെ 21ാം അനുച്ഛേദം ജീവിക്കാനുള്ള മൗലികാവകാശം ഓരോ പൗരനും ഉറപ്പുനല്‍കുന്നുണ്ട്. മൗലികമായ അവകാശം എന്നതിനപ്പുറം പൗരന്റെ ജീവിക്കാനുള്ള അവകാശം, വിശാലമായ മനുഷ്യാവകാശങ്ങള്‍ കൂടി ഉള്‍പ്പെട്ട മേഖലയാണ്. സ്വാതന്ത്ര്യം, സമത്വം, ചൂഷണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം, സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം, ഭരണഘടനാപരമായ പരിഹാരങ്ങള്‍ക്കുള്ള അവകാശം തുടങ്ങിയവയെല്ലാം മൗലികാവകാശമാണ്.

ലോകത്ത് എണ്ണത്തില്‍ രണ്ടാമതുള്ള രാജ്യത്തെ ജനസംഖ്യയില്‍ 13.4 ശതമാനം വരുന്ന മുസ്‌ലിംകളെ ശത്രു പക്ഷത്ത് മാറ്റിനിര്‍ത്തി രാഷ്ട്രീയ ഗിമ്മിക്ക് കളിച്ച് അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാമെന്നത് വ്യാമോഹം മാത്രമാണ്. ഭരണകൂടങ്ങളുടെ മുസ്‌ലിം വേട്ട അവസാനിപ്പിച്ച് മുഖ്യധാരയില്‍ അവരെ സജീവമാക്കി നിര്‍ത്തുകയെന്ന അനിവാര്യതയിലേക്ക് എത്തുമെന്ന് മുസ്‌ലിംലീഗ് ഉറച്ചു വിശ്വസിക്കുന്നു. ഭീകരതയുടെ പേരിലുള്ള മുസ്‌ലിം വേട്ടക്കെതിരായ ജനജാഗരണം ലക്ഷ്യം കാണുമെന്ന് ഉറപ്പുണ്ട്. കപട ദേശീയവാദത്തിലൂടെ ഫാഷിസം വേരുറപ്പിക്കുമ്പോള്‍ അവര്‍ മുഖ്യ ശത്രുവായി കാണുന്നതും ഇന്ത്യന്‍ ഭരണഘടനയെയാണ്. രാഷ്ട്രപിതാവിനെ ഒരു വെടിയുണ്ടയില്‍ തീര്‍ത്തതുപോലെ ഭരണഘടനയെയും അതിന്റെ മൗലികതയെയും കരിനിയമങ്ങളാല്‍ മറിച്ചിടുകയെന്നത് ആദ്യപടി മാത്രമാണ്.

പോട്ടയും ടാഡയും അഫ്‌സ്പയും മുതല്‍ യു.എ.പി.എ വരെ എല്ലാ കരിനിയമങ്ങളും ന്യൂനപക്ഷ-ദലിത്-ആദിവാസി സമൂഹങ്ങളെ ഉന്നം വെച്ചാണ്. അത്തരം കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുന്ന 95 ശതമാനവും ആ വിഭാഗങ്ങളിലുള്ളവരാണെന്ന വസ്തുതയാണ് ഭരണഘടനയുടെ പരിരക്ഷയിലേക്കും നിയമ വ്യവസ്ഥയിലേക്കും ജനാധിപത്യത്തെ അരിക് ചേര്‍ത്ത് നിര്‍ത്തണമെന്ന് മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള മനുഷ്യപക്ഷത്തു നിലയുറപ്പിച്ചവര്‍ ആവര്‍ത്തിക്കാനുള്ള കാരണം. തീവ്രവാദത്തിന്റെ ചാപ്പകുത്തല്‍ മുതല്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ശ്രമം വരെ സംഘ്പരിവാര്‍ മുസ്‌ലികളെ കൃത്യമായി ഉന്നംവെക്കുന്നുവെന്നത് വസ്തുതയാണ്. കേട്ടുകേള്‍വിയുടെയോ ഊമക്കത്തിന്റെയോ പേരില്‍ പോലും കരിനിയമങ്ങള്‍ ചുമത്തി അകത്താക്കിയ ശേഷമാണ് അന്വേഷണം പോലും ആരംഭിക്കുന്നത്. നേരത്തെ പറഞ്ഞ സംഭവം ഉള്‍പ്പെടെയുള്ള വിചാരണ തടവില്‍ എല്ലാം നഷ്ടപ്പെട്ട എത്രയെത്ര പേരാണുള്ളത്.
വിഖ്യാത സമാധാന പ്രബോധകനും ഇസ്‌ലാമിക പ്രഭാഷകനുമായ സാക്കിര്‍ നായികിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്യായമായി യു.എ.പി.എ ചുമത്തി പീഡിപ്പിക്കുമ്പോള്‍ പ്രതികരിക്കാന്‍ അധികമാരെയും കണ്ടില്ല. രാജ്യത്ത് ഇന്നേവരെ ഒരു പെറ്റിക്കേസില്‍ പോലും ഉള്‍പ്പെടാത്ത തുറന്ന പുസ്തകമായി വേദങ്ങളുടെയും ബൈബിളിന്റെയും ഖുര്‍ആന്റെയുമെല്ലാം പഠനത്തിലൂടെയും പ്രചാരണത്തിലൂടെയും രണ്ടു പതിറ്റാണ്ടോളമായി സമാധാന ദൗത്തിലേര്‍പ്പെട്ട വ്യക്തിക്കെതിരെ എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് കരിനിയമം ചുമത്തിയതെന്നും ചോദിക്കാന്‍ പ്രതീക്ഷിക്കപ്പെട്ടവരുടെ പോലും സാന്നിധ്യം കണ്ടില്ല. സ്വന്തം പിതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പോലും പങ്കെടുക്കാനാവാതെ അദ്ദേഹം അകന്നു നില്‍ക്കേണ്ടി വരുന്നു.

ഡോ. സാക്കിര്‍ നായിക്കിന്റെ ആശയാദര്‍ശങ്ങളോടും പ്രവര്‍ത്തന രീതികളോടും പൂര്‍ണ്ണ യോജിപ്പില്ലെങ്കിലും അന്യായമായി അദ്ദേഹത്തെ വേട്ടയാടുന്നത് കണ്ടില്ലെന്ന് നടിക്കാനാവുമോ. കേന്ദ്ര മന്ത്രി സഭയില്‍ വരെ വര്‍ഗീയതയുടെ ആള്‍രൂപങ്ങള്‍ അരങ്ങ് വാഴുമ്പോള്‍ ഇതിലപ്പുറം പ്രതീക്ഷിക്കുന്നതെങ്ങിനെ. മതവും ജാതിയും തെഞ്ഞെടുപ്പില്‍ ഉപയോഗിക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് സ്വാഗതാര്‍ഹമെങ്കിലും ന്യൂനപക്ഷങ്ങളുടെ ആശങ്ക ഉയര്‍ത്തുന്നതുമാണ്. പതിവ് പല്ലവിയായി ഇരകളെ അരിയാനുള്ള ഇരുതല മൂര്‍ച്ചയുള്ള കത്തിയാണിതെന്നതാണ് ആ ഭീതി. എല്ലാ കരിനിയമങ്ങള്‍ക്കും എന്നും മുസ്‌ലിംലീഗ് എതിരാണ്. യു.ഡി.എഫ് ഭരണകാലത്ത് സി.പി.എം നേതാവ് പി ജയരാജനെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ പോലും ശക്തമായ നിലപാടാണ് സ്വീകരിച്ചത്.

പക്ഷെ, വാക്കുകള്‍കൊണ്ടെങ്കിലും ജനപക്ഷത്തോടൊപ്പം നിന്നിരുന്ന സി.പി.എമ്മിന്റെ നിലപാട് നിരാശയുളവാക്കുന്നതും ഇരട്ടത്താപ്പുമാണെന്ന് പറയാതിരിക്കുന്നതെങ്ങിനെ. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വിഘാതമുണ്ടാക്കുകയും പരമാധികാരത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന പ്രവണതകളെയും അതിനായുള്ള പ്രവര്‍ത്തനങ്ങളെയും തടയുന്നതിനാണ് യു.എ.പി.എ നിയമം ഉണ്ടായത്. 1969 ലുണ്ടായ നിയമത്തില്‍ അഞ്ചു തവണ ഭേദഗതികളുണ്ടായതും മനുഷ്യത്വ വിരുദ്ധതയുടെ പേരിലാണ്. പല സര്‍ക്കാരുകളും അതിന്റെ യഥാര്‍ഥ ഉദ്ദേശ്യത്തിന് പകരം എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാവുന്ന നിയമമായി ഇതിനെ ദുരുപയോഗിച്ചെങ്കിലും എല്ലാത്തിനെയും കടത്തിവെട്ടുകയാണ് കേരള പൊലീസ്.

ഹെദരാബാദ്, ഡല്‍ഹി, കര്‍ണാടക, ഉത്തര്‍പ്രദേശ്, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ തിരഞ്ഞുപിടിച്ച് ഭീകരത ചുമത്തുന്ന പൊലീസ് നരനായാട്ട് കേരളത്തിലേക്കും അരിച്ചെത്തിയെന്നത് നിസ്സാരമല്ല. വിഷം ചീറ്റുന്ന സംഘികള്‍ക്കെതിരെ ചെറുവിരല്‍ അനക്കുന്നില്ലെന്നതുകൂടി ചേര്‍ത്തുപറയേണ്ടിവരും. ദേശീയ ഗാനത്തെ അവഹേളിച്ചോ എന്ന സംശയത്തിന്റെ പേരില്‍, സുപ്രീം കോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പോലും കാറ്റില്‍ പറത്തി ദേശദ്രോഹ വകുപ്പായ ‘124 എ’ ചുമത്തുന്നത് സി.പി.എം ഭരിക്കുന്ന കേരളത്തിലാണെന്നത് ഏതര്‍ത്ഥത്തിലാണ് വ്യാഖ്യാനിക്കുക. എറണാകുളത്തെ മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനമായ പീസ് സ്‌കൂളിനെതിരെയും കാസര്‍കോട്ടെ മുസ്‌ലിംപ്രഭാഷകനെതിരെയും അമിതാവേശത്തോടെ ഇറങ്ങിത്തിരിക്കുകയും യു.എ.പി.എ മുസ്‌ലിം വേട്ടയുടെ പര്യായമാവുകയും ചെയ്തിട്ടും പ്രതികരിക്കാത്ത ഇടതു ‘ബുദ്ധി ജീവികളെ’ യും കേരളത്തിലെ കാവിയണിഞ്ഞ പൊലീസ് തേടിച്ചെന്നുവെന്നത് കാവ്യനീതിമാത്രമാണോ. പൊലീസ് വെടിവെപ്പില്‍ മരണപ്പെട്ട മാവോയിസ്റ്റുകളുടെ ബന്ധുക്കള്‍ക്ക് താമസമൊരുക്കിയതിന് ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതും എഴുത്തുകാരന്‍ കമല്‍ സി ചവറയും അദ്ദേഹത്തെ സന്ദര്‍ശിച്ച മാധ്യമ പ്രവര്‍ത്തകന്‍ നദീറുമൊക്കെ കരിനിയമത്തിന്റെ നീരാളിപിടുത്തത്തിലായി.

നിയമവും ചട്ടവും ലംഘിച്ച പൊലീസിനെതിരെ ഒരു നടപടിക്കും സര്‍ക്കാര്‍ മുതിര്‍ന്നില്ലെന്നത് ന്യൂനപക്ഷ രക്ഷയുടെ വാചക കസര്‍ത്തിനപ്പുറം അവരുടെ തനിനിറം വ്യക്തമാക്കുന്നതാണ്. ഇടതു ബുദ്ധിജീവികള്‍ക്കെതിരായ യു.എ.പി.എക്ക് ഇടതു സര്‍ക്കാര്‍ ‘മൊറട്ടോറിയം’ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുസ്‌ലിം പ്രബോധകര്‍ക്കെതിരായ നീക്കത്തില്‍ നിന്ന് ഒരണു പിന്നോട്ട് പോവുകയോ അവ റദ്ദാക്കുന്നത് ആലോചിക്കുകയോ ചെയ്തിട്ടില്ല. സംഘ്പരിവാറിനെ പാലൂട്ടുന്ന പൊലീസ് നയമെന്നത് പ്രതിപക്ഷത്തിന്റെ മാത്രം ആരോപണമല്ല. മുസ്‌ലിം വേട്ടയുടെ ദേശീയ കാലാവസ്ഥ കേരളത്തിലേക്ക് പറിച്ചുനട്ടത് എത്ര വേഗത്തിലാണ്. ഇടതു മുന്നണി ഘടകകക്ഷിയായ സി.പി.ഐ പോലും ‘തുണിയുടുത്ത മോദി’യെന്ന് മുഖ്യമന്ത്രിയെ വിളിക്കുമ്പോഴാണ് പ്രതിസന്ധിയുടെ ആഴം ബോധ്യപ്പെടുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending