Connect with us

Video Stories

വിജയത്തേരില്‍ പി.എസ്.ജി ഭാഗ്യച്ചിറകില്‍ ബാര്‍സ

Published

on

 

ചാമ്പ്യന്‍സ് ലീഗ്: യുവന്റസ്, മാഞ്ചസ്റ്റര്‍്, റോമ ടീമുകള്‍ക്ക് ജയം
അത്‌ലറ്റികോ മാഡ്രിഡിനെ അവരുടെ ഗ്രൗണ്ടില്‍ തോല്‍പ്പിച്ച് ചെല്‍സി

പാരിസ്: ഗോളടിച്ചും അടിപ്പിച്ചും തിളങ്ങിയ സൂപ്പര്‍ താരം നെയ്മറിന്റെ കരുത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ മറുപടിയില്ലാത്ത മൂന്നു ഗോൡന് തകര്‍ത്ത് പി.എസ്.ജി ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്നു. സ്‌പോര്‍ട്ടിങ് ലിസ്ബണിനെതിരെ ഓണ്‍ഗോളിന്റെ ആനുകൂല്യത്തില്‍ ബാര്‍സലോണ ജയം കണ്ടപ്പോള്‍ അത്‌ലറ്റികോ മാഡ്രിഡിനെ അവരുടെ ഗ്രൗണ്ടില്‍ മുട്ടുകുത്തിച്ച് ചെല്‍സി കരുത്തുകാട്ടി. യുവന്റസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, സെല്‍റ്റിക്, എ.എസ് റോമ, എഫ്.സി ബാസല്‍ ടീമുകളും ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ജയം കണ്ടു.
ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ പണം വാരിയെറിഞ്ഞ പി.എസ്.ജി ആദ്യത്തെ വലിയ പരീക്ഷണത്തില്‍ വിജയിച്ചത് റെക്കോര്‍ഡ് തുകയ്ക്ക് ടീമിലെത്തിയ ബ്രസീല്‍ താരം നെയ്മറിന്റെ കരുത്തിലാണ്. രണ്ടാം മിനുട്ടില്‍ ബയേണിന്റെ പേരുകേട്ട പ്രതിരോധത്തിലൂടെ തുളച്ചുകയറി ഡാനി ആല്‍വസിന്റെ ഗോളിന് പന്തു നല്‍കിയ 25-കാരന്‍ മത്സരത്തിലുടനീളം എതിരാളികള്‍ക്ക് തലവേദന സൃഷ്ടിച്ചു. 31-ാം മിനുട്ടില്‍ എംബാപ്പെയുടെ കട്ട്ബാക്ക് പാസ് ഒന്നാന്തരമൊരു ഷോട്ടിലൂടെ എഡിന്‍സന്‍ കവാനി വലയിലെത്തിച്ചു. 63-ാം മിനുട്ടില്‍ എംബാപ്പെയുടെ ഗോള്‍ശ്രമം ബയേണ്‍ പണിപ്പെട്ട് തടഞ്ഞെങ്കിലും അവസരത്തിനൊത്തുയര്‍ന്ന നെയ്മര്‍ ബയേണ്‍ കോച്ച് കാര്‍ലോ ആന്‍ചലോട്ടിയുടെ വിധിയെഴുതി.
നെയ്മര്‍ ക്ലബ്ബ് വിട്ടതിനെ തുടര്‍ന്നുള്ള ആശങ്കയില്‍ നിന്ന് കരകയറിയ ബാര്‍സലോണ പോര്‍ച്ചുഗീസ് ക്ലബ്ബ് സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ മൈതാനത്തില്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് ജയിച്ചുകയറിയത്. 48-ാം മിനുട്ടില്‍ ലയണല്‍ മെസ്സിയുടെ ഫ്രീകിക്കിനെ തുടര്‍ന്ന് സെബാസ്റ്റ്യന്‍ കോട്ടസ് സ്വന്തം വലയില്‍ പന്തെത്തിച്ചതാണ് ബാര്‍സക്ക് അനുഗ്രഹമായത്. 4-4-2 ശൈലിയില്‍ കളിച്ച ബാര്‍സക്ക് സ്വാഭാവിക കളി പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, സ്‌പോര്‍ട്ടിങ് പലതവണ ഭീഷണി ഉയര്‍ത്തുകയും ചെയ്തു. ഗോള്‍കീപ്പര്‍ മാര്‍ക് ടെര്‍സ്റ്റെഗന്റെയും പ്രതിരോധ നിരയുടെയും മികച്ച പ്രകടനമാണ് ബാര്‍സക്ക് തുടര്‍ച്ചയായ എട്ടാം ജയം സമ്മാനിച്ചത്. 18 തവണ സ്വന്തം കാലില്‍ നിന്ന് പന്ത് നഷ്ടപ്പെടുത്തിയ ലയണല്‍ മെസ്സി മറക്കാനാഗ്രഹിക്കുന്ന മത്സരമായിരുന്നു ഹോസെ അല്‍വലാദെ സ്‌റ്റേഡിയത്തിലേത്.
ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ച ചെല്‍സി ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം ജയം സ്വന്തമാക്കി. കോര്‍ണര്‍ കിക്കിനിടെ ലൂക്കാസിനെ ബോക്‌സില്‍ ഡേവിഡ് ലൂയിസ് വലിച്ചിട്ടതിനു ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് 40-ാം മിനുട്ടില്‍ ആന്റോയിന്‍ ഗ്രീസ്മന്‍ ആതിഥേയരെ മുന്നിലെത്തിച്ചിരുന്നു. അത്‌ലറ്റികോയുടെ പുതിയ തട്ടകമായ വാന്‍ഡ മെട്രോപൊളിറ്റാനോയില്‍ സ്‌കോര്‍ ചെയ്യപ്പെടുന്ന ആദ്യ ചാമ്പ്യന്‍സ് ലീഗ് ഗോളായിരുന്നു ഇത്. ഇടവേളക്കു മുമ്പ് ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം അത്‌ലറ്റിക്ക് ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍ തിബോട്ട് കോര്‍ട്വയുടെ സേവും സൗള്‍ നിഗ്വേസിന്റെ അലക്ഷ്യമായ പ്ലേസിങും ഗോള്‍ നിഷേധിച്ചു.
പരിക്കുമാറി സ്റ്റാര്‍ട്ടിങ് ഇലവനില്‍ തിരിച്ചെത്തിയ എയ്ഡന്‍ ഹസാഡ് ആയിരുന്നു ചെല്‍സിയുടെ സമനില ഗോളിന്റെ സൂത്രധാരന്‍. ബോക്‌സിന്റെ ഇടതുവശത്തു നിന്ന് ബെല്‍ജിയന്‍ താരം നല്‍കിയ ക്രോസില്‍ തലവെക്കേണ്ട കാര്യമേ അല്‍വാരോ മൊറാട്ടക്കുണ്ടായിരുന്നുള്ളൂ. സമനിലയില്‍ അവസാനിച്ചുവെന്ന് തോന്നിച്ച മത്സരം അത്‌ലറ്റികോയുടെ കൈയില്‍ നിന്ന് റാഞ്ചിയെടുത്തത് മിച്ചി ബാത്ഷുവായ് ആണ്. 94-ാം മിനുട്ടില്‍ ബോക്‌സില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ബാത്ഷുവായ്, മാര്‍കോ അസന്‍സോയുടെ പാസ് വലയിലേക്ക് തട്ടുകയായിരുന്നു.
പുതിയ സീസണില്‍ മിന്നും ഫോമിലുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് റഷ്യന്‍ ക്ലബ്ബ് സി.എസ്.കെ.എ മോസ്‌കോയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ നാലു ഗോളിന് മുക്കി. റൊമേലു ലുകാകു രണ്ട് ഗോളടിച്ച മത്സരത്തില്‍ രണ്ട് ഗോളിന് വഴിയൊരുക്കിയും പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചും ആന്റണി ആന്തണി മാര്‍ഷ്യല്‍ തിളങ്ങി. ഹെന്റിക് മിഖത്രയന്‍ സന്ദര്‍ശകരുടെ നാലാം ഗോള്‍ നേടിയ ശേഷം കോണ്‍സ്റ്റന്റിന്‍ കൊച്ചേവ് മോസ്‌കോയുടെ ആശ്വാസ ഗോള്‍ കണ്ടെത്തി.
ഗോണ്‍സാേേലാ ഹിഗ്വയ്ന്‍ ഫോമില്‍ മടങ്ങിയെത്തിയ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് യുവന്റസ് ഗ്രീക്ക് ക്ലബ്ബ് ഒളിംപിയാക്കോസിനെ വീഴ്ത്തിയത്. പകരക്കാരനായി കളത്തിലെത്തിയ ഹിഗ്വന്‍ 69-ാം മിനുട്ടില്‍ റീബൗണ്ടില്‍ നിന്ന് യുവെയെ മുന്നിലെത്തിച്ചു. അലക്‌സ് സാന്ദ്രോയുടെ ക്രോസില്‍ നിന്നുള്ള തന്റെ ആദ്യശ്രമം ഡിഫന്ററുടെ കാലില്‍ തട്ടി മടങ്ങിയെങ്കിലും രണ്ടാം ശ്രമം ഹിഗ്വയ്ന്‍ വലയിലാക്കി. 2016 ഡിസംബറിനു ശേഷം ചാമ്പ്യന്‍സ് ലീഗില്‍ അര്‍ജന്റീനാ വെറ്ററന്‍ നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. 80-ാം മിനുട്ടില്‍ ഹിഗ്വയ്ന്‍ ബോക്‌സിലേക്കു നല്‍കിയ ത്രൂപാസില്‍ നിന്നുള്ള ഡിബാലയുടെ ശ്രമം ഗോള്‍ലൈനില്‍ വെച്ച് ഡിഫന്റര്‍ തടഞ്ഞെങ്കിലും ഹെഡ്ഡറിലൂടെ മാര്‍കോ മാന്‍ഡ്‌സുകിച്ച് വലകുലുക്കി.
കസഖ് ക്ലബ്ബ് ക്വാറബാഗിനെ കോസ്താസ് മനോലാസ്, എഡിന്‍ ഷെക്കോ എന്നിവരുടെ ഗോളില്‍ എ.എസ് റോമ 2-1 ന് വീഴ്ത്തിയപ്പോള്‍ ബെന്‍ഫിക്കക്കെതിരെ എഫ്.സി ബാസല്‍ സ്വന്തം ഗ്രൗണ്ടില്‍ 5-0 ജയം കണ്ടു. ദിമിത്രി ഒബെര്‍ലിന്‍ (രണ്ട്), മിച്ചല്‍ ലാങ്, വാന്‍ വോള്‍ഫ്‌സ്‌വിങ്കല്‍, ബ്ലാസ് റിവറോസ് എന്നിവരാണ് ഗോളുകള്‍ നേടിയത്. 62-ാം മിനുട്ടില്‍ ആന്ദ്രെ അല്‍മെയ്ഡ ചുവപ്പുകാര്‍ഡ് കണ്ടതിനു ശേഷം പത്തുപേരുമായാണ് ബെന്‍ഫിക്ക മത്സരം പൂര്‍ത്തിയാക്കിയത്. ബെല്‍ജിയന്‍ ക്ലബ്ബ് ആന്ദര്‍ലെഷ്തിനെ സെല്‍റ്റിക് മൂന്നു ഗോളിന് പരാജയപ്പെടുത്തി. ലെയ് ഗ്രിഫിത്ത്‌സ്, പാട്രിക് റോബര്‍ട്ട്‌സ്, സ്‌കോട്ട് സിന്‍ക്ലയര്‍ എന്നിവരാണ് ഗോള്‍ നേടിയത്.
ഗ്രൂപ്പ് എയില്‍ രണ്ടാം ജയത്തോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (6 പോയിന്റ്) ഒന്നാം സ്ഥാനം ഭദ്രമാക്കി. ആദ്യജയത്തോടെ ബാസല്‍ (3) രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ സി.എസ്.കെ.എ മോസ്‌കോ (3) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗ്രൂപ്പ് ബിയില്‍ പി.എസ്.ജിയാണ് (6) ലീഡ് ചെയ്യുന്നത്. തോറ്റെങ്കിലും ബയേണ്‍ ആണ് (3) രണ്ടാം സ്ഥാനത്ത്. സെല്‍റ്റിക് (3) മൂന്നാം സ്ഥാനത്ത്. സി ഗ്രൂപ്പില്‍ ചെല്‍സിക്കു )6) പിന്നിലായി എ.എസ് റോമ (4) രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഡി ഗ്രൂപ്പില്‍ ബാര്‍സലോണ (6) ആധിപത്യം സ്ഥാപിച്ചു. സ്‌പോര്‍ട്ടിങ് (3), യുവന്റസ് (3) ടീമുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending