Video Stories
അസാധാരണ കാഴ്ചക്ക് വില നല്‍കേണ്ടത് ജനം

മന്ത്രി തോമസ് ചാണ്ടി രാജിവെച്ചതിന്റെ ഖ്യാതിയെ ചൊല്ലി സി.പി.എം-സി.പി.ഐ തര്‍ക്കം മുറുകുകയാണ്. രാജിയുടെ ക്രെഡിറ്റ് വേണ്ടെന്ന് കഴിഞ്ഞ ദിവസം സി.പി.ഐ നയം വ്യക്തമാക്കിയിരുന്നു. അതില്‍ സംതൃപ്തരല്ല സി.പി.എമ്മെന്ന് വ്യക്തമാക്കുന്നതാണ് ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ പത്രസമ്മേളനം. തങ്ങളുടെ നിലപാട് മൂലമാണ് തോമസ്ചാണ്ടി രാജിവെച്ചതെന്ന ഖ്യാതി തട്ടിയെടുക്കാന്‍ സി.പി.ഐ ശ്രമിച്ചുവെന്നാണ് കോടിയേരിയുടെ വാദം. ഇടതു സര്‍ക്കാറിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന കോടതിയുടെ വിധി പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത് ഇതിന് തൊട്ടുപിന്നാലെയാണ്. കോടിയേരിയും കാനവും കോടതിയുമെല്ലാം പറയുന്നത് ഒരേ കാര്യമാണ്. ഇടതുമുന്നണിയിലെ രണ്ട് പ്രധാന കക്ഷികള്‍ തന്നെ സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന് പരിതപിക്കുന്ന സ്ഥിതി ഇടതുമുന്നണി രൂപം കൊണ്ട ശേഷം ഇതാദ്യമാണ്.
അസാധാരണ സംഭവമെന്ന് മുഖ്യമന്ത്രിയും അസാധാരണമായ സാഹചര്യത്തിലെ അസാധാരണ നടപടിയെന്ന് സി.പി.ഐയും പറയുമ്പോള്‍ അനിതര സാധാരണ സംഭവങ്ങള്‍ തന്നെയാണ് ഇടതുമുന്നണിയില്‍ സംഭവിക്കുന്നത്. മന്ത്രിസഭയില്‍ നിന്നും സി.പി.ഐ വിട്ടുനിന്നിരുന്നില്ലെങ്കില്‍ തോമസ് ചാണ്ടിയുടെ രാജി ഉണ്ടാകുമായിരുന്നില്ലെന്ന് വിശ്വസിക്കുന്നവരാണ് അധികം. എന്നാല്‍ മന്ത്രിസഭയില്‍ നിന്നും വിട്ടുനില്‍ക്കുന്ന വിധം സി.പി.ഐയെ പ്രകോപിപ്പിച്ചത് തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിഷയം മാത്രമല്ല. നിരവധി വിഷയങ്ങളുടെ തുടര്‍ച്ചയില്‍ രൂപംകൊണ്ട അസ്വാഭാവിക രാഷ്ട്രീയമാണ് സി.പി.ഐയെ കടുത്ത നടപടിയിലേക്ക് കൊണ്ടെത്തിച്ചതെന്ന് ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതലുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. തോമസ് ചാണ്ടി വിഷയത്തില്‍ മുന്നണി മര്യാദ സി.പി.ഐ പാലിച്ചില്ലെന്നാണ് സി.പി.എം പറയുന്നത്. നേരെ തിരിച്ചാണ് സംഭവിച്ചതെന്ന് സി.പി.ഐയും പറയുന്നു. തോമസ് ചാണ്ടി വിഷയത്തില്‍ കലക്ടറുടെ റിപ്പോര്‍ട്ട് ശിപാര്‍ശ സഹിതം മുഖ്യമന്ത്രിക്ക് നല്‍കിയത് റവന്യൂ മന്ത്രിയാണ്. റിപ്പോര്ട്ടിന്മേല് നിയമോപദേശം ലഭിച്ചിട്ടും ഇത് റവന്യു മന്ത്രിക്ക് ഇനിയും മുഖ്യമന്ത്രി നല്‍കിയിട്ടില്ല. സി.പി.ഐക്ക് വേണ്ടി ഇന്നലെ കോടിയേരിക്ക് മറുപടി പറഞ്ഞ പ്രകാശ് ബാബുവാണ് ഈ ആരോപണം ഉന്നയിച്ചത്. മുന്നണി മര്യാദയനുസരിച്ച് ഇങ്ങനെ സംഭവിക്കാന്‍ പാടുള്ളതായിരുന്നില്ല. വാക്പോര് ഇപ്പോഴത്തെ നിലയില്‍ കെട്ടടങ്ങാനുള്ള സാധ്യത വിരളമാണ്. സി.പി.ഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി സി.പി.എം പൊളിറ്റ് ബ്യൂറോയില്‍ അഭിപ്രായപ്പെട്ടുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ അകലം കൂടിവരികയും വിയോജിപ്പുകള്‍ കൂടുതല്‍ ശക്തമാകുകയും ചെയ്യുമ്പോഴും അടുത്ത മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ എത്തുമെന്ന് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. വാചക കസര്‍ത്തിനപ്പുറം പോയി നിലപാടുകളില്‍ ഉറച്ചുനില്ക്കാന് അധികാരം ഇച്ഛിക്കുന്ന സി.പി.ഐക്ക് സാധിക്കില്ലെന്ന സി.പി.എമ്മിന്റെ മനോഭാവമാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടേയും വാക്കുകളിലുള്ളത്. കോട്ടങ്ങളെല്ലാം സി.പി.എമ്മിനും നേട്ടങ്ങളെല്ലാം സി.പി.ഐക്കുമെന്ന രീതി ശരിയല്ലെന്നത് സി.പി.ഐക്കുള്ള കൃത്യമായ താക്കീതാണ്. കളമറിഞ്ഞ് വേണം കളിക്കാനെന്ന തിട്ടൂരമാണ് സി.പി.എമ്മിന്റേത്. ശക്തമായ നിലപാട് സ്വീകരിക്കാന്‍ കഴിയാത്തവിധം സി.പി.ഐയെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയെന്ന തന്ത്രമാണ് സി.പി.എം ഇപ്പോള്‍ സ്വീകരിക്കുന്നത്.
ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിരവധി തവണ വിഭിന്ന സ്വരം സി.പി.ഐ ഉയര്‍ത്തിയിരുന്നു. നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട, ലോ അക്കാദമി സമരം, മൂന്നാര്‍ ഒഴിപ്പിക്കല്‍, അതിരപ്പിള്ളി പദ്ധതി തുടങ്ങി നിരവധി വിഷയങ്ങളില്‍ ജനകീയ പരിവേഷം സൃഷ്ടിക്കാനാണ് സി.പി.ഐ ശ്രമിച്ചത്. സര്‍ക്കാറിനെ നയിക്കുന്ന സി.പി.എം തെറ്റായ നിലപാട് സ്വീകരിക്കുമ്പോഴൊക്കെ പ്രതിപക്ഷമായി സ്വയം അവരോധിക്കുകയും അധികാരത്തില്‍ തുടരാന്‍ വിട്ടുവീഴ്ച ചെയ്യുകയുമെന്ന രാഷ്ട്രീയ നാടകമാണ് സി.പി.ഐ സ്വീകരിച്ചുവന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി ആദ്യമായാണ് കടുത്ത നടപടിയിലേക്ക് സി.പി.ഐ പ്രവേശിച്ചത്. മന്ത്രിസഭയില്‍ നിന്നും വിട്ടുനിന്നുള്ള പ്രതിഷേധ രീതി വിജയിക്കുകയും ചെയ്തു. സി.പി.ഐ ക്രെഡിറ്റ് അവകാശപ്പെട്ടാലും ഇല്ലെങ്കിലും തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നിലെ കാരണം സി.പി.ഐയുടെ കടുംപിടിത്തം തന്നെയെന്നാണ് രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളം മനസ്സിലാക്കുന്നത്. ഇതിലൂടെ സി.പി.എമ്മിനേറ്റ പ്രഹരം ചെറുതല്ല. സി.പി.എമ്മിന്റെ തന്‍പ്രമാണത്തത്തിന് മുന്നണിയില്‍ നിന്ന് ലഭിച്ച കനത്ത തിരിച്ചടിയെ സി.പി.എം എങ്ങനെ പ്രതിരോധിക്കുമെന്ന് കാലമാണ് മറുപടി പറയേണ്ടത്.
രണ്ട് പാര്‍ട്ടികള്‍ വിഭിന്ന ധ്രുവങ്ങളില്‍ നിന്ന് ഒരു സര്‍ക്കാരിനെ നയിക്കുന്ന അസാധാരണ കാഴ്ചക്ക് കേരളമാണ് വലിയ വില നല്‍കേണ്ടിവരിക. മുന്നണി മര്യാദക്കപ്പുറം ഒരു സര്‍ക്കാറിന്റെ നയ രൂപീകരണത്തില്‍ മന്ത്രിസഭയിലുണ്ടാകേണ്ട ഐക്യത്തെക്കുറിച്ച് ആകുലപ്പെടേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. തര്‍ക്കവിതര്‍ക്കങ്ങളുടെ പുതിയ വാതായനങ്ങള്‍ കണ്ടെത്തുന്ന മന്ത്രിസഭാ അംഗങ്ങള്‍ നാടിനെ സംബന്ധിച്ച് ബാധ്യതയായി മാറും. മൂന്നര വര്‍ഷത്തെ കൂടി കാലാവധിയുള്ള മന്ത്രിസഭയില്‍ അനൈക്യത്തിന്റെ വലിയ ശബ്ദകോലാഹലങ്ങളാണ് ഉയരുന്നത്. സര്‍ക്കാര്‍ അധികാരമേറ്റ് ഒന്നര വര്‍ഷത്തിനിടെ മൂന്ന് മന്ത്രിമാര്‍ക്ക് രാജിവെച്ചൊഴിയേണ്ടി വന്ന സാഹചര്യം ഇതിനൊപ്പമുണ്ട്. ഭരണ പരാജയം ഒരുവശത്ത് സര്‍ക്കാറിനെ കുഴക്കുന്നു. മറുവശത്ത് തമ്മില്‍ തല്ലും. സി.പി.എമ്മിന്റേയോ സി.പി.ഐയുടേയോ പാര്‍ട്ടികാര്യമല്ല കേരളത്തിന്റെ ഭരണമെന്ന ബോധ്യം ഇടതു നേതാക്കള്‍ക്കുണ്ടാവുക തന്നെ വേണം. കോടതി രൂക്ഷ പരാമര്‍ശങ്ങള്‍ക്ക് വിധേയനായ ഒരു മന്ത്രിയുടെ രാജി ജനാധിപത്യ സംവിധാനത്തില്‍ അനിവാര്യമാണ്. ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ അതു മറന്നുപോയതാണ് ഇപ്പോഴത്തെ ഈ തര്‍ക്കങ്ങള്‍ക്കെല്ലാം നിദാനം. പരസ്പരം പോരടിക്കുന്നവര്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, ആര്‍ജവത്തോടെ തീരുമാനമെടുക്കാനുള്ള ഇച്ഛാശക്തി കൂടി കാട്ടണം. രണ്ട് തെറ്റുകള്‍ ഏറ്റുമുട്ടുമ്പോള്‍, തെറ്റിനെയല്ല, ശരിയെ തേടി തന്നെ കാലം യാത്ര ചെയ്യുമെന്ന ബോധ്യം സാധാരണഗതിയില്‍ ആര്‍ക്കും ഉണ്ടാകേണ്ടതാണ്.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
-
kerala3 days ago
എംവി ഗോവിന്ദൻ അറിയാതെ സത്യംപറഞ്ഞു, കോൺഗ്രസിനെ തോൽപിക്കാൻ സിപിഎം- ആർഎസ്എസ് രഹസ്യബന്ധം: സണ്ണി ജോസഫ്
-
kerala3 days ago
കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു
-
News3 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്
-
News2 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
GULF3 days ago
പുണ്യാനുഭവവുമായി മലയാളി ഹാജിമാര്‍ മദീനയില്‍; കെഎംസിസി ഊഷ്മള സ്വീകരണം നല്കി
-
kerala3 days ago
കേരള സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ക്രമക്കേട്: അന്വേഷണം നടത്താന്‍ മൂന്നംഗ സമിതി
-
More3 days ago
ഗസയില്‍ ഭക്ഷണം വാങ്ങാന്‍ വരി നിന്നവര്‍ക്ക് നേരെ വീണ്ടും ഇസ്രാഈല്‍ ആക്രമണം; 59 മരണം
-
kerala3 days ago
സ്വരാജിന് പണി കൊടുക്കാനാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് ചരിത്ര സത്യമാണ്: സന്ദീപ് വാര്യർ