Connect with us

Video Stories

തിരിഞ്ഞുനടക്കുന്ന ഇന്ത്യ

Published

on

ലോക ജനാധിപത്യത്തിന്റെ നെറുകെയില്‍ തലയെടുപ്പോടെ നിന്നിരുന്ന ഒരു ജനത സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷിക ദിനത്തില്‍ ഗതകാലത്തെ വര്‍ഗീയ കലാപങ്ങളിലേക്കും പൗരാവകാശനിഷേധങ്ങളിലേക്കും സാമ്പത്തിക അരാജകത്വത്തിലേക്കും തിരിഞ്ഞു നടക്കുകയാണോ? അഹിംസാസിദ്ധാന്തത്തിന് പുകള്‍പെറ്റ മഹാത്മാവിന്റെ രാജ്യത്ത്, പറയുന്ന വാക്കുകള്‍ക്കും എഴുതുന്ന വരികള്‍ക്കും പ്രദര്‍ശിപ്പിക്കുന്ന കലാ സാംസ്‌കാരികതകള്‍ക്കും കഴിക്കുന്ന ആഹാരത്തിനും എന്തിന് സ്വന്തം പേരിനു പോലും സ്വജീവന്‍ വിലയായി അടിയറവെക്കേണ്ടിവരുന്ന കാലം. തെരുവുകളില്‍ തലക്കടിയേറ്റു മരിച്ചുവീഴുന്നവന്റെ ദീനരോദനങ്ങള്‍. മൃതശരീരവുമായി കാതങ്ങള്‍ നടന്നുതാണ്ടുന്നവരുടെയും കാളയ്ക്കുപകരം കലപ്പവലിക്കുന്ന പെണ്‍കുരുന്നുകളുടെയും പ്രാണവായുകിട്ടാതെ പിടഞ്ഞുമരിക്കുന്ന കുരുന്നുകളുടെയും ഇന്ത്യ. രാജ്യവും അധികാരവും ചിലരുടെ മാത്രം കുത്തകയാകുന്ന കലികാലത്ത് ഇവയെല്ലാം സ്വാഭാവികം.
രാജ്യസ്‌നേഹത്തിന് സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അധികാരികള്‍ക്ക് അയച്ചുകൊടുക്കേണ്ടതിനെപ്പറ്റി ഉത്കണ്ഠാകുലരാണ് രാജ്യത്തെ സാദാപൗരന്മാര്‍. അതേസമയം, സ്വാതന്ത്ര്യസമരനാളുകളില്‍ രാജ്യത്തെ ഒറ്റുകൊടുത്തവര്‍ ഇന്ന് അതേനാടിന്റെ അത്യുന്നത അധികാര സോപാനങ്ങളില്‍ ചമ്രമിരുന്ന് മൃഷ്ടാന്നം വിഴുങ്ങുന്നു. ഇതിനെ പോസ്റ്റ്ട്രൂത്ത് അഥവാ സത്യാനന്തര കാലമെന്ന് വിളിച്ച് ന്യായീകരിച്ചാലും തീരില്ല ശരാശരി ഇന്ത്യക്കാരന്റെ മൗനനൊമ്പരങ്ങള്‍. ഇരുപത്തഞ്ചു ശതമാനം വരുന്ന ദലിതുകളെയും പതിനാറു ശതമാനം വരുന്ന ഇതര ന്യൂനപക്ഷ സമുദായാംഗങ്ങളെയും എണ്ണമറ്റ ഗോത്ര സാംസ്‌കാരികതകളെയും ഒത്തൊരുമിപ്പിച്ച് അതിനുവേണ്ടി ജീവന്‍ ത്യജിച്ച മഹാത്മാവിനെ കൊന്നു കൊലവിളിച്ചവര്‍ക്കരികെ, അത്യുത്തരമായ ഒരു ഭരണഘടനയും ഭരണകൂടവും ഭരണീയരും ഉണ്ടാകാന്‍ യത്‌നിച്ചവരുടെ യാതനകളെ നമുക്ക് ഇപ്പോള്‍ സ്മരിക്കാം. മിശ്രവ്യവസ്ഥയിലൂടെയും വന്‍കിട വ്യവസായശാലകളിലൂടെയും പടിപടിയായി രാജ്യത്തെ പട്ടിണിയകറ്റിക്കൊണ്ടുവന്ന ഏഴു പതിറ്റാണ്ടിനെ സ്വകാര്യവത്കരണമെന്ന പേനാക്കത്തികൊണ്ട് ചിത്രവധത്തിന് പരിശ്രമിക്കുകയാണ് സമകാലിക ഭരണസ്ഥര്‍.
അടിയന്തിരാവസ്ഥയുടെ കരാള നാളുകളൊഴിച്ചുനിര്‍ത്തിയാല്‍, ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് 2014വരെയും കാര്യമായ പൗരാവകാശ നിഷേധങ്ങളൊന്നുമുണ്ടായില്ലെങ്കിലും ഇന്ന് കാര്യങ്ങളെല്ലാം തകിടം മറിയുകയാണ്. സാമൂഹിക രംഗത്തുമാത്രമല്ല, സാമ്പത്തിക രംഗത്തും ബി.ജെ.പി സര്‍ക്കാര്‍ ആന കയറിയ കരിമ്പിന്‍ തോട്ടമാക്കിയിരിക്കുകയാണ് നാടിനെ. നവഉദാരവത്കരണ-സ്വകാര്യവത്കരണനയത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി അധികാരത്തിലേറിയ അമ്പത്തഞ്ചിഞ്ച് നെഞ്ച് ചായക്കട ഫെയിം ഡല്‍ഹിയില്‍ അധികാരം പിടിച്ചതുമുതലാണ് രാജ്യം ഇക്കൊടിയ പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുന്നത്. സ്വന്തമായി സാമ്പത്തിക നയമൊന്നുമില്ലാത്ത മോദിയും നാഗ്പൂരിലെ തീട്ടൂരം കാത്തിരിക്കുന്ന പാര്‍ട്ടി നേതാവ് അമിത്ഷായും ഏകാധിപതികളെപോലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കുന്നു. ലോകത്തെ ഏറ്റവുംവലിയ യുവജന സമൂഹം തൊഴിലിനുവേണ്ടി നെട്ടോട്ടമോടുന്നു. വിദേശ നിക്ഷേപവും ഉത്പാദനവും കുറയുമ്പോള്‍ ഇറക്കുമതിയിലും മെയ്ക്ക് ഇന്‍ ഇന്ത്യാ, ഡിജിറ്റല്‍ ഇന്ത്യ പോലുള്ള മിഥ്യാമുദ്രാവാക്യങ്ങളിലും ആശ്വസിക്കുന്ന ഭരണക്കാര്‍. വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞ അറുപതു ശതമാനം വരുന്ന കാര്‍ഷിക മേഖലയില്‍ എല്ലുമുറിയെ പണിയെടുക്കുന്ന കര്‍ഷകരെ മറിച്ചൊന്ന് മിണ്ടിയാല്‍ നടുറോഡില്‍ കൂളായി വെടിവെച്ചിടാം. കോര്‍പറേറ്റ് ഭീമന്മാര്‍ക്കുവേണ്ടി രണ്ടുലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളിയ മോദി സര്‍ക്കാര്‍ സാധാരണക്കാരുടെ പാചകവാതകത്തിന്റെ വില തോന്നിയപോലെ കൂട്ടാന്‍ പെട്രോളിയം കച്ചവടക്കാര്‍ക്ക് അനുമതികൊടുക്കുന്നതും ഫാസിസ കാലമല്ലാതെന്ത്.
1990കളില്‍ തരിച്ചുനിന്ന 6.5 മൊത്ത ആഭ്യന്തര ഉത്പാദനം ഡോ. മന്‍മോഹന്‍സിങിന്റെ കാലത്ത് എട്ട് കടന്നെങ്കിലും അതിനെ വീണ്ടും ആറിലേക്ക് തിരിച്ചുകൊണ്ടുവന്നതാണ് മോദിയുടെ നേട്ടം. ആരോഗ്യ, വിദ്യാഭ്യാസം തുടങ്ങിയ പൊതുമേഖലയില്‍ സര്‍ക്കാര്‍നിക്ഷേപം പടിപടിയായി കുറഞ്ഞുവരുമ്പോള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ പ്രാണവായുവിന് പണമില്ലാതെ പിഞ്ചുകുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ചുവീഴുന്നു. എയര്‍ ഇന്ത്യയും അഭിമാനമായിരുന്നൊരു കാലത്തുനിന്ന് സ്വകാര്യ മുതലാളിമാര്‍ക്ക് തീറെഴുതുന്നു. ഇതിലൂടെ ഭരണക്കാരിലേക്ക് ഒഴുകുന്നത് ശതകോടികള്‍. ഇവിടെയാണ് ജനശ്രദ്ധ തിരിക്കാന്‍ പശുവിനെ അഴിച്ചുവിട്ടും വീട്ടിലേക്ക് തിരിച്ചുവിളിച്ചും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രോശിക്കുന്നതും രാമക്ഷേത്രത്തിനും കലാപത്തിനുമായി ചാട്ടുളി മിനുക്കുന്നതും. മുസഫര്‍നഗറും സഹരന്‍പൂരുമൊക്കെ ഇവര്‍ക്ക് വെറും ആയുധങ്ങള്‍. രാഷ്ട്രപതി, ഉപരാഷ്ട്രപതി ഭവനുകളില്‍നിന്ന് ഇനി അഹിതസ്വരം ഉയരുകയുമില്ല. യോഗയും വന്ദേമാതരവും കൊണ്ട് കാലംകഴിക്കാം. സാമ്പത്തികമായ ആശയ പൊള്ളത്തരത്തിനപ്പുറം വ്യക്തമായ ഫാസിസ കാര്യപരിപാടിയാണിതെന്ന് തിരിച്ചറിയാന്‍ പാഴൂര്‍പടിപ്പുര പോകേണ്ട ആവശ്യമില്ല. ഇവിടെ ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിട്ടതും റിസര്‍വ് ബാങ്ക്, സെന്‍സര്‍ബോര്‍ഡ് തലവന്മാര്‍ രാജിവെച്ചുപോകുന്നതും സ്വാഭാവികം. സാംസ്‌കാരിക അധികാരസ്ഥാനങ്ങളില്‍വരെ ഹിന്ദുത്വവാദികളുടെ വാഴ്ച. നൂറ്റമ്പതുലക്ഷം കോടി രൂപയുടെ ജി.ഡി.പിയില്‍ വെറും നാനൂറു കോടി കള്ളപ്പണത്തെകാട്ടി ഒരു രാത്രികൊണ്ട് പൊടുന്നനെ വലിയ നോട്ടുകള്‍ നിരോധിച്ച് ജനങ്ങളെ പാപ്പരാക്കിയ പ്രധാനമന്ത്രി ഇതിനുള്ള ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നു പറഞ്ഞെങ്കിലും ആറു മാസംപിന്നിട്ടിട്ടും പുതിയ നോട്ടിന് പകരം തിരിച്ചുവന്ന പണത്തിന്റെ കണക്ക് വെളിപ്പെടുത്താതെ വിദേശങ്ങളില്‍ പട്ടിണിപ്പാവങ്ങളുടെ പണംകൊണ്ട് ചെണ്ടകൊട്ടി നടക്കുന്നു. ലക്ഷങ്ങളുടെ ഓവര്‍കോട്ടുകളും വെള്ളക്കാരുടെ ഹാന്‍ഡ്‌ഷെയ്ക്കും ചാടിയിറങ്ങുന്നതുമാണ് ഒരു രാഷ്ട്രനേതാവിന്റെ മുഖമുദ്രയെന്നുവരുമ്പോള്‍ രാജ്യം അരാജകത്വത്തിലേക്ക് പോകുക സ്വാഭാവികം. കള്ളപ്പണത്തിന്റെ ഊതിപ്പെരുപ്പിച്ച കണക്കുകളും സാങ്കല്‍പിക പൊതുശത്രുവിനെതിരെ പാവപ്പെട്ടവരെ തിരിച്ചുവിടുകയും ചെയ്യുന്നതുമൂലം ലഭിക്കുന്നതാണ് രാഷ്ട്രപതി മുതലുള്ള സിംഹാസനങ്ങളെന്ന തിരിച്ചറിവിലാണ് ഭരണനേതൃത്വം.
രാജ്യത്താദ്യമായി പ്രതിപക്ഷത്തെ ഉന്നതനേതാവിനെ കല്ലെറിഞ്ഞ് കൊല്ലാന്‍ശ്രമിച്ചതും ദേശീയപാര്‍ട്ടിയുടെ കാര്യാലയത്തിലേക്ക് പട്ടാപ്പകല്‍ ഭരണക്കാര്‍കടന്നുകയറി മര്‍ദിക്കുന്നതുമെല്ലാം ഇതിന്റെഭാഗം തന്നെ. എല്ലാവരെയും എല്ലാകാലത്തേക്കും പറ്റിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിയുന്ന കാലത്ത് ഈ ഭരണക്കാര്‍ മാളങ്ങളിലൊളിക്കുക തന്നെചെയ്യും. അതിനുള്ള ആര്‍ജവമാണ് ഇന്ത്യന്‍ ജനതയില്‍നിന്ന് കാലഘട്ടം പ്രതീക്ഷിക്കുന്നതും ആവശ്യപ്പെടുന്നതും.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending