Connect with us

Video Stories

ദേശീയപാതയില്‍ കുരുക്കിടുന്ന സര്‍ക്കാറുകള്‍

Published

on


വി.എം സുധീരന്‍


ദേശീയപാത മുന്‍ഗണന പട്ടികയില്‍നിന്നും കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കിയതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ഗഡ്കരി പറഞ്ഞതോടെ ഇത് സംബന്ധിച്ച് ഉയര്‍ന്നുവന്ന വാക്‌പോരുകള്‍ക്ക് ശമനം ഉണ്ടാകുമെങ്കിലും ദേശീയപാതാവികസനത്തിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണമെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയസമീപനങ്ങളിലും നടപടികളിലും കാതലായ മാറ്റം വന്നേ മതിയാകൂ. നമ്മുടെ ചിരകാല അഭിലാഷമായ ദേശീയപാത വികസനം നാം ആഗ്രഹിക്കുന്ന രീതിയില്‍ മുന്നോട്ടുപോകാതിരുന്നതിന്റെ ഉത്തരവാദികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തന്നെയാണ്. സത്യസന്ധമായും നീതിപൂര്‍വമായും പരിശോധന നടത്തിയാല്‍ ഏവര്‍ക്കും അത് മനസ്സിലാകും.
കേന്ദ്ര സര്‍ക്കാരിന് പറ്റിയ പ്രധാന പിഴവ് നയങ്ങളിലും സമീപനങ്ങളിലും നടപടികളിലും യാഥാര്‍ഥ്യബോധമുള്‍ക്കൊണ്ടില്ല എന്നതാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പദ്ധതി തയ്യാറാക്കി മുന്നോട്ടുപോകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനും ദേശീയപാത അതോറിറ്റിക്കും വീഴ്ചപറ്റി. കേരളത്തിലെ ജനസാന്ദ്രത, ഉയര്‍ന്ന ഭൂമിവില, റിബണ്‍ ഡെവലപ്‌മെന്റ് രൂപപ്പെട്ടിട്ടുള്ളതിനാല്‍ വന്‍തോതില്‍ കുടിയൊഴിപ്പിക്കേണ്ടിവരുന്ന അവസ്ഥ, പതിനായിരക്കണക്കിന് കടകളും വീടുകളും മറ്റു സ്ഥാപനങ്ങളും പൊളിച്ചുമാറ്റേണ്ടിവരുന്ന സ്ഥിതിവിശേഷം, ഭൂമിയുടെ ലഭ്യതക്കുറവ് തുടങ്ങിയ കാര്യങ്ങളൊക്കെ ഡി. പി.ആര്‍ തയ്യാറാക്കുമ്പോള്‍തന്നെ കേന്ദ്ര സര്‍ക്കാരും ദേശീയപാതാഅതോറിറ്റിയും കണക്കിലെടുക്കേണ്ടതായിരുന്നു. 2013 ലെ ദി റൈറ്റ് ടു ഫെയര്‍ കോമ്പന്‍സേഷന്‍ ആന്റ് ട്രാന്‍സ്‌പെരന്‍സി ഇന്‍ ലാന്‍ഡ് അക്വിസിഷന്‍, റിഹാബിലിറ്റേഷന്‍ ആന്റ് റീസെറ്റില്‍മെന്റ് ആക്ട് പ്രകാരം നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുന്നതിന് പകരം 1956 ലെ പൊന്നുംവില നിയമപ്രകാരം നോട്ടിഫിക്കേഷന്‍ ഇറക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത് ഇരകളുടെ അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. ഇതിന്റെ ഫലമായി ന്യായവും അര്‍ഹതപ്പെട്ടതുമായ ആനുകൂല്യങ്ങളും നഷ്ടപരിഹാരവും പുനരധിവാസവും ഇല്ലാതായതോടെ വന്‍ ജനപ്രതിഷേധം ക്ഷണിച്ചുവരുത്തുകയും ചെയ്തു. ദേശീയപാതാവികസനത്തിന്റെ ഡി.പി.ആര്‍ ശരിയായ രീതിയില്‍ തയ്യാറാക്കുന്നതിനും ഫീസിബിലിറ്റി സ്റ്റഡി, സാമൂഹ്യ ആഘാത പഠനം, പരിസ്ഥിതി ആഘാതപഠനം എന്നിവയെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്തി നടത്തുന്നതിനുമുമ്പ്തന്നെ സ്ഥലം ഏറ്റെടുക്കാനുള്ള നീക്കങ്ങളും നടപടികളും ഉണ്ടായത് ജനകീയ സമരങ്ങള്‍ക്ക് ഇടവരുത്തി. ജനങ്ങളുടെ ഇക്കാര്യത്തിലുള്ള ആവലാതികള്‍ ശരിവെക്കുന്ന രീതിയിലാണ് കഴിഞ്ഞദിവസംവന്ന ഹൈക്കോടതി ഉത്തരവ്. തട്ടിക്കൂട്ടി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിന്റെ അപാകതകള്‍ രണ്ടു മാസത്തിനകം പരിഹരിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ചേര്‍ത്തല തിരുവനന്തപുരം ദേശീയപാതാവികസനത്തിന്റെ ഭാഗമായി തയ്യാറാക്കി എന്ന് പറയുന്ന സാധ്യത പഠന റിപ്പോര്‍ട്ടില്‍ ശരിയായ വസ്തുതകളും കണക്കുകളുമല്ല വ്യക്തമാക്കിയിട്ടുള്ളത് എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം വന്നത്. ഇതെല്ലാം വ്യക്തമാക്കുന്നത് ദേശീയപാത അതോറിറ്റിയുടെ ജനവിരുദ്ധ സമീപനവും ബി.ഒ.ടി കമ്പനികളോടുള്ള പ്രീണന നയവുമാണ്. ജനതാല്‍പര്യം മാനിക്കുന്നതിന് പകരം ബി.ഒ.ടി കമ്പനികള്‍ക്ക് എങ്ങനെ കൂടുതല്‍ നേട്ടമുണ്ടാക്കാം എന്നതിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാത അതോറിറ്റിയുടെ ഓരോ നീക്കവും നടപടിയും. ബി.ഒ.ടി കമ്പനികളോടുള്ള അവരുടെ പ്രതിബദ്ധത മനസ്സിലാക്കാന്‍ പാലിയേക്കര ടോളില്‍ നിന്നും കമ്പനി കൊയ്‌തെടുക്കുന്ന വന്‍ ലാഭം മാത്രം കണക്കാക്കിയാല്‍ മതി. പാലിയേക്കര ടോളില്‍നിന്നും 25.12.2018 വരെ 645.63 കോടി രൂപയാണ് ബി.ഒ.ടി കമ്പനി പിരിച്ചെടുത്തതെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമാകുന്നുണ്ട്.
കമ്പനിയുടെ വരവ് സംബന്ധിച്ച് ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് ഇപ്രകാരമാണെങ്കില്‍ യഥാര്‍ത്ഥ വരുമാനം എത്രയോ അധികമായിരിക്കും. ഈ പ്രൊജക്ടിന്റെ കരാര്‍ കാലാവധി തീരുമ്പോള്‍ ബി.ഒ.ടി കമ്പനി ചുരുങ്ങിയത് 4461 കോടി രൂപയോളം വരുമാനം ഉണ്ടാക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ തൃശൂര്‍ സെന്റ് തോമസ് കോളജ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് മേധാവി ഡോ. വി.എം ചാക്കോയുടെ നേതൃത്വത്തില്‍ നടത്തിയ പഠനം ശ്രദ്ധേയമാണ്. ഇടപ്പള്ളി മുതല്‍ മണ്ണുത്തി വരെ 64 കിലോമീറ്റര്‍ വരുന്ന പദ്ധതി കരാറിലെ എസ്റ്റിമേറ്റ് തുക കേവലം 312 കോടി രൂപയായിരുന്നു. എന്നാല്‍ പ്രോജക്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 725.82 കോടി രൂപ ചെലവ് ചെയ്തു എന്നാണ് കമ്പനിയുടെ അവകാശവാദം. ഇത് പരിശോധനാവിധേയമാക്കേണ്ടതാണ്. ഇനി കമ്പനിയുടെ അവകാശവാദം സമ്മതിച്ചുകൊടുത്താല്‍ തന്നെയും ഓരോ വര്‍ഷവും ഉണ്ടാകുന്ന വാഹനങ്ങളുടെ വന്‍ വര്‍ധനവും ടോള്‍നിരക്ക് കൂട്ടുന്നതുമനുസരിച്ചും കമ്പനിക്കുണ്ടാക്കുന്ന വമ്പിച്ച അധികവരുമാനം കൂടി പരിഗണിച്ചാല്‍ അവരുടെ കൊള്ള ലാഭത്തിന് കയ്യും കണക്കുമില്ല. ഏത് സാഹചര്യത്തിലായാലും കമ്പനി ഉണ്ടാക്കുന്ന കൊള്ളലാഭം അതിഭീമമായിരിക്കും. ഈ രീതിയിലുള്ള കോര്‍പറേറ്റ് ബി.ഒ.ടി കമ്പനികളുടെ കൊള്ളയടിക്കാണ് കേരള വ്യാപകമായി ദേശീയപാതാഅതോറിറ്റി ലക്ഷ്യമിടുന്നതും സംസ്ഥാന സര്‍ക്കാര്‍ പിന്തുണക്കുന്നതും. ഇത്തരത്തിലുള്ള ഇരുപതോളം ടോള്‍ പ്ലാസകള്‍ക്കാണ് സംസ്ഥാന സര്‍ക്കാരും ദേശീയ പാത അതോറിറ്റിയും അവസരമൊരുക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അതീവ ഗൗരവതരമായ വീഴ്ചയാണ് ദേശീയപാതാ വികസനത്തില്‍ വന്നിട്ടുള്ളത്. സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് സമഗ്രവും നീതിപൂര്‍വവുമായ നഷ്ടപരിഹാര പുനരധിവാസ പാക്കേജ് തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. 1956 ലെ പൊന്നുംവില നിയമത്തിനുപകരം 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം വിജ്ഞാപനം ചെയ്ത് ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യം പോലും കേന്ദ്ര സര്‍ക്കാരിനെകൊണ്ട് അംഗീകരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടപോലെ ശ്രമിച്ചില്ല. പ്രധാനമന്ത്രിക്ക് നല്‍കിയ വാക്ക് പാലിക്കുന്നതിന് അമിത ആവേശം കാണിച്ച മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളുടെ താല്‍പര്യ സംരക്ഷണത്തിന് വേണ്ടതൊന്നും ചെയ്തില്ല. ജനങ്ങളെകൂടി വിശ്വാസത്തിലെടുത്ത് സത്യസന്ധമായ ഡി.പി.ആര്‍ തയ്യാറാക്കുന്നതില്‍ വേണ്ടപോലെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടില്ല. കൃത്യമായ ഫീസിബിലിറ്റി സ്റ്റഡി, സാമൂഹ്യ ആഘാത പഠനം, പരിസ്ഥിതി ആഘാത പഠനം ഇക്കാര്യങ്ങളൊക്കെ നേരെ ചൊവ്വേ നടത്തിക്കുന്നതിലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായി. നിയമത്തില്‍ പറയുന്ന വ്യവസ്ഥകളൊക്കെ പാലിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ കൃത്യവിലോപം കാണിച്ചു. ഇരകളുടെ പരാതികള്‍ക്ക് ശരിയായ ഹിയറിങ് നടത്തി തീര്‍പ്പ്കല്‍പ്പിക്കുന്നതിനു പകരം നോട്ടിഫിക്കേഷന്‍വന്ന ഉടനെതന്നെ പൊലീസ് സേനയെ വിന്യസിച്ച് ജനങ്ങളെ അടിച്ചമര്‍ത്തി കാര്യങ്ങള്‍ മുന്നോട്ട്‌നീക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചു. പലയിടത്തും ജനങ്ങള്‍ക്ക്‌നേരെ യുദ്ധപ്രഖ്യാപനമാണ് അധികാരികള്‍ നടത്തിയത്. പുനരധിവാസം, യഥാര്‍ത്ഥ നഷ്ടപരിഹാരം എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്താനും നീതിഉറപ്പാക്കാനും ശ്രമിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ അതിന് തയ്യാറായില്ല. നിരവധി സ്ഥലങ്ങളില്‍ നിലവിലുണ്ടായിരുന്ന അലൈന്‍മെന്റ്കള്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക്‌വേണ്ടി വിചിത്രമായ നിലയില്‍ മാറ്റിമറിച്ചതും വന്‍ ജനരോഷത്തിന് ഇടവരുത്തി. സംസ്ഥാനത്ത് എത്രയോ സ്ഥലങ്ങളിലാണ് അലൈന്‍മെന്റു മാറ്റങ്ങള്‍ക്കെതിരെ ജനകീയസമരം ഉയര്‍ന്നത്. അലൈന്‍മെന്റുകളില്‍ മാറ്റങ്ങള്‍ ഉണ്ടായത് ദേശീയപാത സുഗമമാക്കുന്നതിനോ പദ്ധതി ചെലവ് കുറയ്ക്കുന്നതിനോ അല്ല, മറിച്ച് സ്ഥാപിത താല്‍പര്യക്കാരുടെയും സാമ്പത്തിക ശക്തികളുടെയും സൗകര്യത്തിനും ചൂഷണത്തിനും വേണ്ടിയാണ്.ജനങ്ങള്‍ ന്യായമായ പരാതികള്‍ ഉന്നയിക്കുമ്പോള്‍ നിയമാനുസൃതമായി അതിനൊക്കെ പരിഹാരം ഉണ്ടാക്കേണ്ട സംസ്ഥാന അധികാരികളും ഉദ്യോഗസ്ഥരും നടപടിക്രമങ്ങളൊന്നും പാലിക്കാതെ പൊലീസിനെ ദുരുപയോഗപ്പെടുത്തി ബലപ്രയോഗത്തിലൂടെ നീങ്ങിയത് ജനകീയ ഭരണാധികാരികള്‍ക്ക് തീരാകളങ്കമാണ് ഉണ്ടാക്കിയത്. അന്യായമായ കുടിയിറക്കിനെതിരെ ഇരകളോടൊപ്പംനിന്ന് സമരം ചെയ്ത് പാവപ്പെട്ടവര്‍ക്ക് ആശ്വാസം പകര്‍ന്ന എ.കെ.ജിയുടെ ശൈലിക്ക് പകരം കാലഹരണപ്പെട്ട ജന്മിത്തനാടുവാഴിത്ത രീതി തിരിച്ചുകൊണ്ടുവരുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ടത്.
കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കി എലിവേറ്റഡ് ഹൈവേ സ്ഥാപിച്ച് പ്രശ്‌ന പരിഹാരം ഉണ്ടാക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍പോലും അതിനുവേണ്ടി ഫലപ്രദമായി ശിപാര്‍ശ ചെയ്യാതെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നവരെ വികസന വിരോധികളായി ചിത്രീകരിച്ച് പട്ടാള ഭരണത്തെപോലും നാണിപ്പിക്കുന്ന നിലയില്‍ അടിച്ചമര്‍ത്തല്‍ നടപടിയിലൂടെ കാര്യങ്ങള്‍ നടത്തിയെടുക്കാനുള്ള അതീവ വ്യഗ്രതയുമായി പോകുന്ന സംസ്ഥാന സര്‍ക്കാരിനും പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കി മാറ്റിയതില്‍ വലിയ ഉത്തരവാദിത്തമുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ വികസനത്തിന്റെ അടിസ്ഥാന തത്വം ജനഹിതവും ജനപങ്കാളിത്തവുമാണ്. അതല്ലാതെ ലാത്തിയും തോക്കുമല്ല. ജനങ്ങളെ അടിച്ചമര്‍ത്തി എന്തും നേടിയെടുക്കാമെന്ന് കരുതുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തന്നെയാണ് ദേശീയപാത പ്രശ്‌നത്തിലെ മുഖ്യപ്രതികള്‍. ഇനിയെങ്കിലും ബന്ധപ്പെട്ട ജനകീയ സമര സമിതികളുമായി ചര്‍ച്ചചെയ്ത് പൊതു സ്വീകാര്യതയുടെ അടിസ്ഥാനത്തില്‍ രമ്യമായ പ്രശ്‌നപരിഹാരത്തിലൂടെ ദേശീയപാത വികസന പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending