Video Stories

ഫ്‌ലോറിഡയിലെ ടെക്‌നിക്കൽ പ്രശ്‌നം ചർച്ച ചെയ്യാനൊരുങ്ങി ബി.സി.സി.ഐ

By chandrika

September 01, 2016

ഇന്ത്യ- വെസ്്റ്റിൻഡീസ് രണ്ടാം ട്വന്റി-20 മത്സരത്തിലെ സാങ്കേതിക പ്രശ്്‌നം ഐ.സി.സി ചർച്ചക്കെടുക്കുന്നു. 40 മിനിറ്റ് വൈകി കളിതുടങ്ങിയത് മത്സര ഫലം തന്നെ മാറ്റിമറിച്ച സാഹചര്യത്തിലാണ് ഇത് ഗൗരവമായി പരിഗണിക്കുന്നത്. അടുത്ത മാസം നടക്കുന്ന ഐസിസി മാച്ച് ഒഫീഷ്യൽമാരുടെ വാർഷിക യോഗത്തിൽ വിഷയം ചർച്ചക്കെടുക്കും.

ഇന്ത്യൻ സമയം രാത്രി 7:30 ന് തുടങ്ങേണ്ട മത്സരം തുടങ്ങിയത് 8:10നാണ്. വിൻഡീസിന്റെ 143 റൺസ് പിന്തുടർന്ന ഇന്ത്യ രണ്ട് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 15 റൺസെടുത്തു നിൽക്കെ മഴ മൂലം മത്സരം ഉപേക്ഷിക്കുകയായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം അഞ്ചോവറെങ്കിലും ബാറ്റ് ചെയ്താൽ ഡെക് വർത്ത്് ലൂയിസ് നിയമപ്രകാരം മത്സര ഗതി നിർണയിക്കാമായിരുന്നിരിക്കെ, ആദ്യം നഷ്ടമായ 40 മിനിറ്റ് നിർണായകമായി. മത്സരം ഇന്ത്യ ജയിച്ചിരുന്നെങ്കിൽ പരമ്പര സമനിലയിലാവുമായിരുന്നു.

എന്നാൽ, ആദ്യ 40 മിനിറ്റ് മത്സരം വൈകിയത് ടെക്‌നിക്കൽ പ്രോബ്ലം മൂലമെന്ന് മാത്രമായിരുന്നു സ്്‌റ്റേഡിയത്തിലെ ബിഗ്‌സ്‌ക്രീനിൽ കാണിച്ചിരുന്നത്. യഥാർത്ഥ പ്രശ്‌നമെന്തെന്ന് അപ്പോഴും ആരാധകർക്ക് വ്യക്തമായിരുന്നില്ല.

മത്സരത്തിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരായ സ്റ്റാർ സ്‌പോർട്‌സിന്റെ സാറ്റലൈറ്റ് വാഹനം പാർക്ക് ചെയ്യേണ്ട സ്ഥലത്ത് നിന്നും മാറ്റിസ്ഥാപിക്കേണ്ടി വന്നതിനാലാണ് മത്സരം വൈകിപ്പിച്ചത്. നിലവിൽ മഴ, വെളിച്ചക്കുറവ്, മോശം പിച്ച് എന്നീ കാരണങ്ങൾക്ക് മാത്രമെ മത്സരം വൈകിക്കാവൂ എന്നാണ് ഐസിസി നിയമം. ഇതിൽ നിന്നും വ്യത്യസ്തമായി മത്സരം വൈകിപ്പിക്കാൻ മാച്ച് അമ്പയർ തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയം ഗൗരവതരമായി തന്നെ ഐസിസി പരിഗണിക്കുന്നത്.

പരമ്പരയിലെ ആവേശകരമായ ആദ്യ മത്സരത്തിൽ ഇന്ത്യ ഒരു റൺസിന് മാത്രം പരാജയപ്പെട്ട സാഹചര്യത്തിൽ രണ്ടാമത്തെ മത്സരം ജയിക്കുക ഇന്ത്യക്ക് നിർണായകമായിരുന്നു.