kerala

ആര്‍.എസ്.എസ് ഭീകരതയെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ സൃഷ്ടിക്കുന്ന മറു ഭീകരത കൊണ്ടല്ല ചെറുക്കേണ്ടതെന്ന് കൃത്യമായി നിലപാടെടുത്തവരാണ് മുസ്‌ലിം ലീഗ്: നജീബ് കാന്തപുരം

By Test User

May 24, 2022

ആര്‍.എസ്.എസ് ഉയര്‍ത്തുന്ന ഭീകരതയെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ സൃഷ്ടിക്കുന്ന മറു ഭീകരത കൊണ്ടല്ല ചെറുക്കേണ്ടതെന്ന് കൃത്യമായി നിലപാടെടുത്ത സംഘടനയാണ് മുസ്‌ലിം ലീഗ് എന്ന് മുസ്‌ലിം ലീഗ് നേതാവ് നജീബ് കാന്തപുരം. എല്ലാ വര്‍ഗ്ഗീയ സംഘടനകളും പ്രവര്‍ത്തിക്കുന്നത് ഒരേ രീതിയിലാണ്. എല്ലാവരും പ്രചരിപ്പിക്കുന്നത് വിദ്വേഷമാണ്. അവരുടെ ഇന്ധനം വെറുപ്പുമാണെന്നും ഭയത്തില്‍ നിന്നുള്ള മോചനമല്ല ഭയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും നജീബ് കാന്തപുരം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആര്‍.എസ്.എസ് ഹിന്ദുക്കളെയും പോപ്പുലര്‍ ഫ്രണ്ടുകാര്‍ മുസ്ലിംകളേയും ക്രിസ്ത്യാനികള്‍ക്കിടയിലെ വര്‍ഗ്ഗീയ വാദികള്‍ അവരുടെ സമുദായക്കാരെയും ഭയപ്പെടുത്തുകയാണ്. എതിരാളി ഏത് നിമിഷവും ചാടി വീഴുമെന്നും അതിനു മുമ്പ് അവരെ ‘പ്രതിരോധിക്കുക’ യാണ് നമ്മള്‍ ചെയ്യുന്നത് എന്നുമാണ് ഇവരുടെയെല്ലാം വാദം. പലകുറി നമ്മള്‍ വ്യക്തമാക്കിയതാണ്. ഈ സംഘടനകള്‍ ഓരോന്നും അതത് സമൂഹത്തിന്റെ അന്തകരാണ്. ഇത് തിരിച്ചറിഞ്ഞ് ഈ വര്‍ഗ്ഗീയ വാദികളില്‍ നിന്ന് ഓരോ സമുദായത്തെയും രക്ഷിക്കാനുള്ള ചുമതല അതത് മത വിശ്വാസികള്‍ക്കാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭയം സമൂഹത്തെ തകര്‍ക്കും. മനുഷ്യരുടെ ആത്മ വിശ്വാസം നശിപ്പിക്കും. ഭയത്തിനു പകരം പ്രതീക്ഷയാണ് വളരേണ്ടത്. മുസ്ലിം സമുദായം പിറകോട്ടല്ല, മുന്നോട്ടാണ് പോകേണ്ടതെന്നും ഒരു തുരുത്തില്‍ ഒറ്റപ്പെട്ട് പോകുന്നതിനു പകരം മുഖ്യധാരയുടെ ഭാഗമാവുകയാണ് ചെയ്യേണ്ടതെന്നും വിശ്വസിക്കുന്ന ഓരോ വ്യക്തിയും പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമാസക്ത നിലപാടുകളെ ചെറുക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എല്ലാ വര്‍ഗ്ഗീയ സംഘടനകളും പ്രവര്‍ത്തിക്കുന്നത് ഒരേ രീതിയിലാണ്. എല്ലാവരും പ്രചരിപ്പിക്കുന്നത് വിദ്വേഷമാണ്. അവരുടെ ഇന്ധനം വെറുപ്പുമാണ്. ഭയത്തില്‍ നിന്നുള്ള മോചനമല്ല ഭയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം.

ആര്‍.എസ്.എസ് ഹിന്ദുക്കളെയും പോപ്പുലര്‍ ഫ്രണ്ടുകാര്‍ മുസ്ലിംകളേയും ക്രിസ്ത്യാനികള്‍ക്കിടയിലെ വര്‍ഗ്ഗീയ വാദികള്‍ അവരുടെ സമുദായക്കാരെയും ഭയപ്പെടുത്തുകയാണ്. എതിരാളി ഏത് നിമിഷവും ചാടി വീഴുമെന്നും അതിനു മുമ്പ് അവരെ ‘പ്രതിരോധിക്കുക’ യാണ് നമ്മള്‍ ചെയ്യുന്നത് എന്നുമാണ് ഇവരുടെയെല്ലാം വാദം.

പലകുറി നമ്മള്‍ വ്യക്തമാക്കിയതാണ്. ഈ സംഘടനകള്‍ ഓരോന്നും അതത് സമൂഹത്തിന്റെ അന്തകരാണ്. ഇത് തിരിച്ചറിഞ്ഞ് ഈ വര്‍ഗ്ഗീയ വാദികളില്‍ നിന്ന് ഓരോ സമുദായത്തെയും രക്ഷിക്കാനുള്ള ചുമതല അതത് മത വിശ്വാസികള്‍ക്കാണ്. ആര്‍.എസ്.എസ് ഉയര്‍ത്തുന്ന ഭീകരതയെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ സൃഷ്ടിക്കുന്ന മറു ഭീകരത കൊണ്ടല്ല ചെറുക്കേണ്ടതെന്ന് കൃത്യമായി നിലപാടെടുത്ത സംഘടനയാണ് മുസ്‌ലിം ലീഗ്.

വീണ്ടും ആവര്‍ത്തിക്കുന്നു. ഭയം സമൂഹത്തെ തകര്‍ക്കും. മനുഷ്യരുടെ ആത്മ വിശ്വാസം നശിപ്പിക്കും. ഭയത്തിനു പകരം പ്രതീക്ഷയാണ് വളരേണ്ടത്. മുസ്ലിം സമുദായം പിറകോട്ടല്ല, മുന്നോട്ടാണ് പോകേണ്ടതെന്നും ഒരു തുരുത്തില്‍ ഒറ്റപ്പെട്ട് പോകുന്നതിനു പകരം മുഖ്യധാരയുടെ ഭാഗമാവുകയാണ് ചെയ്യേണ്ടതെന്നും വിശ്വസിക്കുന്ന ഓരോ വ്യക്തിയും പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമാസക്ത നിലപാടുകളെ ചെറുക്കണം. നമുക്ക് മുന്നോട്ട് പോയേ പറ്റൂ…

വര്‍ഗ്ഗീയ വാദികളേ, ഏത് മുഴുക്കുടിയനും അവനവന്റെ മക്കളെങ്കിലും കുടിയനാവരുതെന്ന് കൊതിക്കും. ആ നീതി പോലും ആലപ്പുഴയില്‍ സ്വന്തം കുഞ്ഞിനെ ചുമലിലേറ്റി തോന്നിവാസം വിളിപ്പിച്ച ആ പിതാവ് കാണിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സഹതാപമാണ് തോന്നുന്നത്.