Connect with us

Article

വേണം കൈവിടാത്ത ആത്മവിശ്വാസം; ഫിഷറീസ് മൈനോരിറ്റി ഡയറക്ടർ ഡോ. അദീല അബ്ദുല്ല സംസാരിക്കുന്നു

Published

on

അഭിമുഖം -പി. ഇസ്മയിൽ

ഐ.എ.എസ് സ്വപ്‌നം

സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിവില്‍ സര്‍വന്റ് ആവണം എന്ന് എല്ലാവര്‍ക്കും ഉണ്ടാവാറുള്ളത് പോലെ ഒരു ഫാന്‍സി ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. കോളജ് തലത്തില്‍ എത്തിയപ്പോഴാണ് അതിന്റെ ഗൗരവം മനസിലാക്കിയത്. കോളജിലെ അവസാന വര്‍ഷങ്ങളിലാണ് ഡോക്ടറുടെ ജോലിയല്ല, സാമൂഹ്യസേവനവുമായി ബന്ധപ്പെട്ട ജോലിയാണ് കൂടുതല്‍ താല്‍പര്യമെന്ന് തിരിച്ചറിയുന്നത്. കൊടികുത്തിയ കാറില്‍ പോവുന്ന കലക്ടര്‍ എന്നതിലുപരി രാജ്യത്തിന്റെ മാറ്റത്തിന്റെ ഭാഗമാവണം, പോളിസി മേക്കറാവണം എന്ന ആഗ്രഹമാണ് എന്നെ ഐ.എ.എസുകാരിയാക്കിയത്.

പ്രചോദനം?

എന്നേക്കാളും രണ്ടു വര്‍ഷം മുന്‍പ് സിവില്‍ സര്‍വീസ് പരീക്ഷ പാസാവുകയും ഇപ്പോള്‍ ആസാം കേഡറില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ലക്ഷ്മണന്‍ സാറുടെ പ്രോത്സാഹനം മറക്കാനാവില്ല. ഭര്‍ത്താവിന്റെ സുഹൃത്തും ഡോക്ടറും കൂടിയായ അദ്ദേഹത്തെ തിരുവനന്തപുരത്ത് പോയി സന്ദര്‍ശിച്ചു ഉപദേശം തേടിയിരുന്നു. നീ എഴുതിയാല്‍ പാസ്സാവുമെന്ന പിതാവിന്റെ തലോടലും പ്രേരണയായിട്ടുണ്ട്. എന്നെക്കാളും ഉയരത്തില്‍ എത്താന്‍ നിനക്ക് കഴിവുകള്‍ ഉണ്ട്. അത് നീ ഉപയോഗപ്പെടുത്തണമെന്ന ഭര്‍ത്താവിന്റെ ഉറച്ച നിലപാടും സ്വപ്‌നനേട്ടത്തില്‍ വഴിതിരിവായിട്ടുണ്ട്. ജോസഫ് അലക്‌സ് എന്ന ദ കിംഗിലെ മമ്മൂട്ടിയുടെ കളക്ടര്‍ വേഷം സ്വാധീനിച്ചിട്ടുണ്ട്. ഐ.എ.എസ് ഓഫീസര്‍മാരില്‍ പലരിലും ഈ കഥാപാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നത് വാസ്തവമാണ്.

പഠനത്തിലെ രഹസ്യസ്വഭാവം?

സിവില്‍ സര്‍വീസിനുള്ള തയ്യാറെടുപ്പ് രഹസ്യമാക്കി വെക്കുന്നതാണ് ഉചിതം. പത്ത് ലക്ഷം പേര് പരീക്ഷ എഴുതുന്നതില്‍ പരമാവധി ആയിരം പേര്‍ക്കാണ് അവസരം ലഭിക്കാറുള്ളത്. അതില്‍ തന്നെ ആദ്യ തവണ പാസാവുന്നവര്‍ വിരളമാണ്. ഒന്നും രണ്ടും തവണ തോല്‍ക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ പഠനത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കും. ആസ്വദിച്ചു പഠിക്കുന്നതിനു അത് തടസ്സമാവുകയും ചെയ്യും.

ഇന്റര്‍വ്യൂ അനുഭവം

അട്ടപ്പാടിയില്‍ ഡോക്ടറായി ജോലി ചെയ്യുന്ന സമയത്താണ് ഇന്റര്‍വ്യുവില്‍ പങ്കെടുത്തത്. അഭിമുഖത്തില്‍ ഗൗരവമേറിയ ചോദ്യങ്ങളാണ് നേരിടേണ്ടിവന്നത്. ഡോക്ടറായി സേവനം ചെയ്യുന്നതിനിടയില്‍ സിവില്‍ സര്‍വീസിന്റെ താല്‍ പര്യത്തെ കുറിച്ചും അട്ടപാടിയിലെ ആദിവാസികളുടെ ജീവിത രീതിയെ കുറിച്ചും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. വായനയെ കുറിച്ചും കുറെയേറെ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു.

മുന്‍കാല ചോദ്യപേപ്പറുകളുടെ പ്രസക്തി?.

സിവില്‍ സര്‍വീസ് പരീക്ഷക്ക് പരിശീലിക്കുന്നവര്‍ നിര്‍ബന്ധമായും മുന്‍ കാല ചോദ്യപേപ്പറുകള്‍ വായിക്കേണ്ടതുണ്ട്. മുന്‍കാല ചോദ്യപേപ്പറുകളായിരുന്നു എന്റെ അടിത്തറ. കേരളത്തില്‍ വേണ്ടത്ര പരിശീലനകേന്ദ്രങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് മുന്‍കാല ചോദ്യപേപ്പറുകള്‍ വലിയ സഹായകമായിട്ടുണ്ട്. 2011ല്‍ പരീക്ഷ എഴുതുമ്പോള്‍ 25 വര്‍ഷത്തെ ചോദ്യപേപ്പറുകള്‍ സമാഹരിച്ച് അത് പഠിച്ചിരുന്നു. ചോദ്യപേപ്പറുകളുടെ പഠനത്തിന് ശേഷമാണു ഐശ്ചിക വിഷയം തീരുമാനിച്ചത്. സിലബസിനെ കുറിച്ചുള്ള ധാരണ കിട്ടാനും ചോദ്യപേപ്പറുകളുടെ പഠനം ഉപകരിച്ചിട്ടുണ്ട്.

റാങ്ക് നിര്‍ണയ മാനദണ്ഡങ്ങള്‍?

മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് റാങ്ക് നിര്‍ണയം. മെയിന്‍സ് പരീക്ഷയിലെ മാര്‍ക്കും ഇന്റര്‍വ്യൂവിലെ പെര്‍ഫോമന്‍സും റാങ്ക് നിര്‍ണയത്തില്‍ പ്രധാനമാണ്. മെയിന്‍സില്‍ മാര്‍ക്ക് കുറവു വന്നാല്‍ ഇന്റര്‍വ്യൂവിലെ പെര്‍ഫോമന്‍സ് കൊണ്ട് അത് മറികടക്കാനാവില്ല. കേഡറിലും സര്‍വീസ് നിര്‍ണയത്തിലും സംവരണവും വേക്കന്‍സിയും നിര്‍ണ്ണായകമാണ്. എനിക്ക് കേരള കേഡര്‍ ലഭിക്കുന്നതില്‍ റാങ്കിനൊപ്പം സംവരണവും സഹായകമായിട്ടുണ്ട്.

ഇന്റര്‍വ്യൂ പാനല്‍

ഉദ്യോഗാര്‍ത്ഥിയുടെ മാനസിക നിലവാരം വിലയിരുത്തുക എന്നതാണ് അഭിമുഖം കൊണ്ട് ഉദ്ദേശിക്കുന്നത്. അഭിമുഖം 45 മിനിറ്റോളം ദീര്‍ഘിക്കും. സാധാരണയായി ഒരു ഇന്റര്‍വ്യൂ ബോര്‍ഡില്‍ പ്രതിദിനം 12 ഉദ്യോഗാര്‍ത്ഥികളെയാണ് അഭിമുഖം നടത്തുക. രാവിലത്തെ സ്ലോട്ടില്‍ ആറും വൈകുന്നേരം ആറും ഉദ്യോഗര്‍ഥികള്‍ എന്നതാണ് കണക്ക്. ബോര്‍ഡ് അംഗങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥിയെക്കാളും മൂന്നിരട്ടി പ്രായവും മുന്നൂറിരട്ടി അറിവും ഉള്ളവരായിരിക്കും. അവരുടെ മുന്നില്‍ ഓവര്‍ സ്മാര്‍ട്ട് ആവാതിരിക്കുക എന്നത് പ്രധാനമാണ്. ഏകദിന ക്രിക്കറ്റിലെ ബാറ്റിംഗിന് തുല്യമാണ് അഭിമുഖവും. അന്നത്തെ പത്രത്തില്‍ നിന്ന് വരെ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. ഒന്നിനെയും അടച്ചാക്ഷേപിക്കാതിരിക്കലാണ് ഉത്തമം. സമകാലിക വിഷയങ്ങളും സാമൂഹിക പ്രശ്‌നങ്ങളുമെല്ലാം ചര്‍ച്ച ചെയ്യപ്പെടും. ഹോബികള്‍, സര്‍വീസ് പ്രഫറന്‍സ്, പഠിച്ച സ്ഥാപനങ്ങള്‍, ഐഛിക വിഷയങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ഇന്റര്‍വ്യൂവിന്റെ ഫോക്കസ് ഏരിയകളാണ്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ പക്ഷപാതമില്ലാത്ത അഞ്ച് അംഗങ്ങളാണുള്ളത്, യു.പി.എസ്.സിയില്‍ അംഗമായ ഒരാളായിരിക്കും ബോര്‍ഡ് ചെയര്‍മാന്‍. സീനിയര്‍ ബ്യുറോക്രാറ്റ്‌സ്, സീനിയര്‍ അക്കാദമീഷന്‍, സീനിയര്‍ സബ്‌ജെക്ട് എക്‌സ്‌പെര്‍ട്ട്‌സ്, പോളിസി മേക്കര്‍ എന്നിവരായിക്കും മറ്റു അംഗങ്ങള്‍.

ഐ.എ.എസ് നിയമനങ്ങള്‍?.

പരിശീലനത്തിന് ശേഷം ആദ്യ രണ്ടു വര്‍ഷം അസിസ്റ്റന്റ് കലക്ടര്‍ ട്രയിനിയായി ജില്ലകളില്‍ ചുമതല നല്‍കും. അതിനു ശേഷം രണ്ടാംഘട്ട പരിശീലനം ഉണ്ടാവും. അത് കഴിഞ്ഞാല്‍ പ്രൊബേഷന്‍ കാലാവധി പൂര്‍ത്തീകരിച്ചു സര്‍വീസിനായി പരിഗണിക്കപ്പെടും. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള സബ് കലക്ടര്‍ ആയിട്ടാണ് ആദ്യ നിയമനം. രണ്ടാം ഘട്ടത്തില്‍ തിരുവന്തപുരം കേന്ദ്രീകരിച്ചു വകുപ്പ് തല ചുമതലകളിലേക്ക് നിയമിക്കപ്പെടും. പിന്നീട് കലക്ടര്‍ ചുമതല നല്‍കും. കലക്ടറാവുന്നതോടെയാണ് ഐ.എ.എസുകാരെ ജനം ശ്രദ്ധിക്കപെടുന്നത്. പിന്നീട് സീനിയര്‍ സെക്രട്ടറിയാവുന്നതോടെ സംസ്ഥാനത്തും കേന്ദ്രത്തിലും പോളിസി മേക്കിംഗിന്റെ ഭാഗമാവാനും കഴിയും.

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരങ്ങള്‍?.

കലക്ടര്‍ എന്നത് റവന്യൂ പദവിയാണ്. അധികാര ശ്രേണി കൂടുതലുള്ള പദവി ജില്ലാ മജിസ്‌ട്രേറ്റിന്റേതാണ്. നിയമങ്ങള്‍ക്കനുസരിച്ച് വിധി നല്‍കുന്ന കോടതികളില്‍ നിന്നും വിഭിന്നമായി സിവില്‍ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം ജില്ലാ എക്‌സിക്യൂട്ടീവ് മസ്ജിസ്‌ട്രേറ്റില്‍ നിക്ഷിപ്തമാണ്. ഐ.പി.സി, സി.ആര്‍.പി.സി പ്രകാരം കരുതല്‍ തടങ്കലും, ആള്‍ക്കൂട്ടത്തെ നേരിടാന്‍ 144 പാസാക്കലും വെടി വെപ്പിനുള്ള ഉത്തരവും നാടുകടത്തലും കാപ്പചുമത്തലും തുടങ്ങി ദുരന്ത നിവാരണ ലഘൂകരണം വരെ അധികാര പരിധിയില്‍ വരും. പൊലീസിന്റെ ഭാഗത്തു നിന്നും അധികാരങ്ങളുടെ ദുരുപയോഗം തടയലും മനുഷ്യാവകാശ സംരക്ഷണവും ലക്ഷ്യം വെക്കുന്നതിനാല്‍ ഭരണ ഘടനയുടെ കരുതലും ജനാധിപത്യത്തിന്റെ കരുത്തുമായിട്ടാണ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരങ്ങളെ നോക്കി കാണേണ്ടത്. മനുഷ്യാവകാശങ്ങളുമായി ബന്ധപെട്ടു കിടക്കുന്ന വിഷയങ്ങളില്‍ തീര്‍പ്പു കല്‍പിക്കുന്ന അധികാരങ്ങള്‍ കയ്യാളുന്നത് കൊണ്ട് കൂടിയാണ് കലക്ടര്‍മാരോട് ജനത്തിന് ഇഷ്ടം.

കലക്ടര്‍ ക്രൗഡ് ഫണ്ട് ശേഖരണം നടത്തുന്ന സാഹചര്യങ്ങള്‍?

ദുരന്തഘട്ടങ്ങളിലാണ് പ്രധാനമായും ക്രൗഡ് ഫണ്ട് ശേഖരണം നടത്താറുള്ളത്. ക്രൗഡ് ഫണ്ടിന്റെ ബലം കൊണ്ട് കൂടിയാണ് സംസ്ഥാനത്തു പ്രളയ പുനരധിവാസം എളുപ്പമാക്കിയത്. സാമൂഹിക പ്രതിബദ്ധതയുളള കമ്പനികള്‍ നല്‍കുന്ന സി.ആര്‍.എസ് ഫണ്ടുകള്‍ കാരുണ്യ പ്രവത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താറുണ്ട്. എറണാകുളത്തു സബ് കലക്ടര്‍ ആയിരിക്കുമ്പോള്‍ ഫോര്‍ട്ട് കൊച്ചിയില്‍ ക്വാറി അസോസിയേഷന്റെ സി.ആര്‍.എസ് ഫണ്ട് ഉപയോഗിച്ച് സീനിയര്‍ സിറ്റിസണ്‍ ട്രിബൂണ്‍ സ്ഥാപിച്ചതാണ് ആദ്യത്തെ അനുഭവം. വയനാട്ടിലും ആലപ്പുഴയിലും കളക്ടറായിരിക്കുമ്പോള്‍ പ്രളയ പുനരാധിവാസത്തിനായും ക്രൗഡ് ഫണ്ടുകള്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചു. ‘അയാം ഫ്രം ആലപ്പി’ ക്യാമ്പയിനിലൂടെ അങ്കണ്‍വാടികള്‍ നിര്‍മിക്കാനും ബോട്ടുകളും സൈക്കിളുകളുകളും വിതരണം ചെയ്യാനും സാധ്യമായത് വേറിട്ട അനുഭവമായിരുന്നു. ഉരുള്‍പൊട്ടലില്‍ വീടുകള്‍ തകര്‍ന്ന വയനാട്ടിലെ മേപ്പാടി പുത്തുമലയില്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെ 120ഓളം വീടുകള്‍ക്ക് ഫണ്ട് സമാഹരിക്കാനും ആവശ്യമായ ഭൂമി സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താനും കഴിഞ്ഞത് ഔദ്യോഗിക ജീവിതത്തിലെ മധുരിക്കുന്ന ഓര്‍മയാണ്.

ദുരന്ത നിവാരണ സാക്ഷരതയെന്ന പാഠ്യപദ്ധതി

ഭൂകമ്പവും കൊടുങ്കാറ്റും വന്നാല്‍ എന്ത് ചെയ്യണമെന്ന് ജപ്പാനിലെ സ്‌കൂള്‍ കുട്ടികള്‍ക്കു പോലുമറിയാം. ദുരന്തങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ കരിക്കുലത്തിന്റെ ഭാഗമാക്കിയുള്ള ബോധവല്‍ക്കരണമാണ് ജപ്പാനില്‍ പരീക്ഷിച്ചത്. വീടിനകത്തെ ദുരന്ത സാധ്യതകളെ കുറിച്ച് പോലും നമ്മള്‍ ബോധവാന്‍മാരല്ല. വയനാട് ജില്ലാ കലക്ടറായിരിക്കേ സ്‌കൂളുകളില്‍ ദുരന്ത നിവാരണ സാക്ഷരത സംബന്ധിച്ച ബോധവല്‍ക്കരണ പ്ലാനുകള്‍ തയ്യാറാക്കിയിരുന്നു. മികച്ച നിലവാരമുള്ള ദുരന്തനിവാരണ പ്ലാനുകള്‍ ഡോക്യുമെന്റ് ചെയ്യുക എന്നത് പ്രധാനമാണ്. കാരണം മറ്റെവിടെയെങ്കിലും വരുംവര്‍ഷങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടേക്കാവുന്ന ദുരന്തസമയത്ത് ഇത്തരം പ്ലാനുകള്‍ വലിയ സഹായകമാവും. വയനാട്ടില്‍ കലക്ടറായിരിക്കേ ഇത് നല്ല രീതിയില്‍ തയ്യാറാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മറ്റ് പല സംസ്ഥാനങ്ങളും ഇത് ആധികാരിക രേഖയായി ആവശ്യപ്പെട്ടിരുന്നു.

അഭിരുചികള്‍

ഉമ്മയും വല്യുമ്മയും നന്നായി പാടുമായിരുന്നു. കല്യാണത്തിനടക്കം പാട്ടുപാടിയുള്ള ആഘോഷങ്ങളൊക്കെ മലബാറിന്റെ സംസ്‌കാരത്തിന്റെ ഭാഗംകൂടിയാണ്. ഇത്തരം പരിപാടികളിലൊക്കെ ഞാനും പാടിയിരുന്നു. ആ സ്വാധീനമാണ് ചെറുപ്പം തൊട്ടേ പാട്ടുകളെ ഇഷ്ടപ്പെടാന്‍ കാരണമായത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രസംഗ മത്സരത്തില്‍ പങ്കെടുത്ത് വിജയം നേടാന്‍ കഴിഞ്ഞിരുന്നു. ആഴ്ചപതിപ്പുകളും മാസികകളും അമര്‍ ചിത്രകഥകളും പുരാണ കഥകളുമാണ് തുടക്കത്തില്‍ വായിച്ചിരുന്നത്. ജീവചരിത്രം വായിക്കുന്നതാണ് കൂടുതല്‍ ഇഷ്ടം.

ഐ.എ.എസിനു ശേഷം സ്‌റ്റെതസ്‌കോപ്പുമായുള്ള ബന്ധം

ബന്ധം വിടാതിരിക്കാന്‍ വീട്ടിലെ കുട്ടികളെയും ബന്ധുക്കളെയും ചികില്‍സിക്കാറുണ്ട്. കോവിഡ് സമയം പല ഘട്ടങ്ങളില്‍ ഡോക്ടറുടെ റോളും കൈകാര്യം ചെയ്തിട്ടുണ്ട്. ഭര്‍ത്താവും ഡോക്ടറായതിനാല്‍ മെഡിക്കല്‍ രംഗവുമായി ബന്ധപെട്ടു ചര്‍ച്ചകള്‍ നടത്താറുള്ളതിനാലും മെഡിക്കല്‍ ജേര്‍ണലുകള്‍ വായിക്കുന്നതിനാലും പുതിയ മാറ്റങ്ങള്‍ അറിയാന്‍ സാധിക്കാറുണ്ട്. അവസരം ഒത്തു വന്നാല്‍ വീണ്ടും സ്റ്റതെസ്‌കോപ്പ് കയ്യിലെടുക്കണമെന്നാണ് മോഹം.

മക്കളാണ് കരുത്ത്

മാതാവ്, ഭാര്യ, ഡോക്ടര്‍ എന്നിങ്ങനെ മൂന്ന് റോളിനൊപ്പമാണ് ഞാന്‍ സിവില്‍ സര്‍വീസ് തയ്യാറെടുപ്പ് നടത്തി കൊണ്ടിരുന്നത്. ഈ റോളുകളാണ് സിവില്‍ സര്‍വീസിന്റെ മുഖമുദ്രയായ ത്യാഗത്തോടും കഠിനാധ്വാനത്തോടും പാകപ്പെടാനുള്ള കരുത്തു പ്രദാനം ചെയ്തത്. ഇന്റര്‍വ്യൂവിനെ നേരിടുമ്പോള്‍ ഞാന്‍ മൂന്ന് മാസം ഗര്‍ഭിണി ആയിരുന്നു. രണ്ടാമത്തെ മകളെ ഗര്‍ഭം ധരിച്ചു കൊണ്ടായിരുന്നു ട്രയിനിംഗിനു ചേരുന്നത്. കുട്ടികളോടൊപ്പം സമയം ചിലവഴിക്കുന്നത് സമ്മര്‍ദ്ദങ്ങളെ മറികടക്കാനുള്ള ഒറ്റമൂലി കൂടിയാണ്.

മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റം

മലബാറില്‍ വിദ്യാഭ്യാസ വിപ്ലവമാണ് നടന്നുകൊണ്ടിരിക്കുന്നത്. പെണ്‍കുട്ടികളുടെ പഠനത്തിലും കാഴ്ചപ്പാടിലും ചിന്തയിലും പ്രകടമായ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ വലിയ മുന്നേറ്റം തന്നെ ഈ മേഖലയില്‍ നടക്കുന്നുണ്ട്. വിവാഹത്തിന് ശേഷവും പഠനം തുടരുകയും ജോലിക്കായുള്ള പരിശ്രമങ്ങള്‍ നടത്തുകയും സ്വന്തം കാലില്‍ നില്‍ക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന പുതിയ തലമുറ നല്ല പ്രതീക്ഷയാണ്. കുട്ടികള്‍ ഇനിയും പഠിക്കും. വലിയ ഉയരങ്ങള്‍ കീഴടക്കും. ഐ.എ.എസ് ഇനി അവരെ സംബന്ധിച്ച് സ്വപ്‌നമല്ല.

 

*****

ഡോ. അദീല അബ്ദുല്ല

കോവിഡ് മഹാമാരിയിലും പ്രളയത്തിലും മുറിവേറ്റവര്‍ക്ക് ആശ്വാസത്തിന്റെ ലേപനം പുരട്ടി, രാജ്യത്തിന് പ്രതിരോധത്തിന്റെ മാതൃക തീര്‍ത്ത 2012 കേരള കേഡര്‍ സിവില്‍ സര്‍വന്റ്. 2020 ഇംക്ലൂസീവ് ഡെവലപ്‌മെന്റ് ത്രൂ ക്രെഡിറ്റ് ഫ്‌ളോ ടു ദി പ്രൈമര്‍ വിഭാഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക അവാര്‍ഡിനുള്ള രാജ്യത്തെ കലക്ടര്‍മാരുടെ പട്ടികയില്‍ അവസാന നാലിലെത്തിയ മികവ്. കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടര്‍, തിരൂര്‍ ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍, ലൈഫ് മിഷന്‍ സി.ഇ.ഒ, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ പദവികള്‍. ആലപ്പുഴയിലും വയനാട്ടിലും ജില്ലാ കലക്ടര്‍. നിലവില്‍ ഫിഷറീസ് ഡയറക്ടര്‍, വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡ് ഡയറക്ടര്‍, മൈനോരിറ്റി ഡയറക്ടര്‍ തുടങ്ങിയ സുപ്രധാന തസ്തികകള്‍ വഹിക്കുന്നു.

Article

ഹീറോ ടു സീറോ

EDITORIAL

Published

on

താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്‍മാര്‍ രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്‍പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്‍സര്‍മാര്‍ കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.

തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്‌യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന്‍ നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്‍കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര്‍ വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്‍പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.

സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്‍. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന്‍ കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന്‍ കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര്‍ എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര്‍ ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.

രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്‌നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്‍ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര്‍ വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.

Continue Reading

Article

വിളിച്ചുവരുത്തിയ വിന

EDITORIAL

Published

on

തമിഴ്‌നാട്ടിലെ കരൂരില്‍ നടന്‍ വിജയ്‌യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന്‍ വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്‌യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.

ഈ മാസം 13 നാണ് വിജയ്‌യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര്‍ മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്‍കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്‌സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്‌നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.

രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന്‍ വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന്‍ നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്‌കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്‍കുന്നു പാഠം

Continue Reading

Article

ജി.എസ്.ടി ആനുകൂല്യവും പ്രായോഗികതയും

EDITORIAL

Published

on

കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്‌സ്, കോഫി, ഐസ്‌ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന്‍ തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.

നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്‍പന്നങ്ങള്‍, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്‌റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്‌റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള്‍ ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.

രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില്‍ സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്‌കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്‍കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.

Continue Reading

Trending