columns

ദ മാസ്റ്റര്‍ ബ്രെയിന്‍

By Test User

May 03, 2022

മഞ്ചേരി: 20 അംഗ ടീമിനെ തെരഞ്ഞെടുക്കുന്നതില്‍ തുടങ്ങി ഫൈനല്‍ മത്സരത്തിലെ അവസാന വിസില്‍ വരെയുള്ള മാസ്റ്റര്‍ പ്ലാന്‍ മുന്‍കൂട്ടി തയ്യാറാക്കി അതനനുസരിച്ച് കാര്യങ്ങളെ ചലിപ്പിച്ച മാസ്റ്റര്‍ ബ്രയിന്‍. അതെ കേരളം ഏഴാം കിരീടത്തില്‍ മുത്തമിട്ടിട്ടുണ്ടെങ്കില്‍ അതിനൊരു ഉത്തരമേയൊള്ളൂ. മുഖ്യപരിശീലകന്‍ ബിനോ ജോര്‍ജ്ജ്. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്റെ പ്രഫഷണല്‍ കോച്ചിംഗ് ഡിപ്ലോമ കരസ്ഥമാക്കിയ കേരളത്തിലെ ആദ്യത്തെ പരിശീലകനാണ് ബിനോ. സന്തോഷ് ട്രോഫിയുടെ 20 അംഗ ടീമിനെ പ്രഖ്യാപിച്ചതുമുതല്‍ പലരും വിമര്‍ശനവുമായി വന്നിരുന്നു. കപ്പ് നേടാന്‍ മാത്രം കെല്‍പ്പുള്ള ടീമല്ല എന്നതായിരുന്നു പ്രധാന വിമര്‍ശനം. ജൂനിയര്‍ താരങ്ങളെ തെരഞ്ഞെടുത്തതില്‍ പാളിച്ച പറ്റി എന്നും വിമര്‍ശനം ഉയര്‍ന്നു. കേരള ടീമിന്റെ ആദ്യ മത്സരത്തോടെ തന്നെ വിമര്‍ശകരുടെയെല്ലാം വായടപ്പിക്കാന്‍ കോച്ചിനായി. രാജ്യത്തിന്റെ ഭാവി എന്ന് പലരും വിശേഷിപ്പിച്ച ജസിനെ കണ്ടത്തിയ കോച്ച് എന്ന് വേണമെങ്കില്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കാം. ബിനോ ജോര്‍ജ്ജിന്റെ ക്ലബ്ബായ യുണൈറ്റഡ് എഫ്.സിയുടെ താരമായതുകൊണ്ടാണ് ജസിന്‍ 20 അംഗ ടീമില്‍ വന്നതെന്ന് വരെ പറഞ്ഞവരുണ്ടായിരുന്നു.